Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എല്ലാവർക്കും ലഭ്യമാവുന്ന ജീവിത സാഹചര്യം മാത്രമേ ഒരു കമ്യൂണിസ്റ്റ് കാരനും കുടുംബവും ആഗ്രഹിക്കാവൂ; അവകാശപ്പെട്ട സ്വത്തുക്കൾ സഹോദരങ്ങൾക്ക് വീതിച്ചു നൽകി സ്വയം മാതൃകയായി; ഉറക്കം പാർട്ടി ഓഫിസിൽ; ചെരിപ്പു പോലും ധരിക്കാതെയുള്ള ലളിത ജീവിതം; പാർട്ടി പ്രവർത്തനത്തിനിടെ വിവാഹം പോലും മറന്നു പോയ സഖാവ് ഭാസ്‌ക്കരൻ: എ.കെ. ജി. പിറന്ന ഗ്രാമത്തിൽ നിന്നും ഇതാ ഒരു മാതൃകാ കമ്യൂണിസ്റ്റ്

എല്ലാവർക്കും ലഭ്യമാവുന്ന ജീവിത സാഹചര്യം മാത്രമേ ഒരു കമ്യൂണിസ്റ്റ് കാരനും കുടുംബവും ആഗ്രഹിക്കാവൂ; അവകാശപ്പെട്ട സ്വത്തുക്കൾ സഹോദരങ്ങൾക്ക് വീതിച്ചു നൽകി സ്വയം മാതൃകയായി; ഉറക്കം പാർട്ടി ഓഫിസിൽ; ചെരിപ്പു പോലും ധരിക്കാതെയുള്ള ലളിത ജീവിതം; പാർട്ടി പ്രവർത്തനത്തിനിടെ വിവാഹം പോലും മറന്നു പോയ സഖാവ് ഭാസ്‌ക്കരൻ: എ.കെ. ജി. പിറന്ന ഗ്രാമത്തിൽ നിന്നും ഇതാ ഒരു മാതൃകാ കമ്യൂണിസ്റ്റ്

രഞ്ജിത് ബാബു

കണ്ണൂർ: എ.കെ. ജി. പിറന്ന ഗ്രാമത്തിൽ ഇതാ ഒരു മാതൃകാ കമ്യൂണിസ്റ്റ്. രാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾ ഭാസ്‌ക്കരേട്ടനെന്നും മറ്റുള്ളവർ സഖാവ് ഭാസ്‌ക്കരനെന്നും വിളിക്കുന്ന പി.വി. ഭാസ്‌ക്കരൻ. തികഞ്ഞ കമ്യൂണിസ്റ്റ് ശൈലിയിൽ ജീവിക്കുന്ന രാഷ്ട്രീയ പ്രവർത്തകനാണ്. എന്നാൽ ഭാസ്‌ക്കരേട്ടനെപ്പോലെ ജീവിക്കാൻ ഇന്ന് എത്ര പേർക്ക് കഴിയും?. പാർട്ടി ഓഫീസിൽ ഉറക്കം. നാടൻ ഹോട്ടലിൽ ഭക്ഷണം. ചെരിപ്പു പോലും ധരിക്കാതെയുള്ള ലളിത ജീവിതം. പാർട്ടി പ്രവർത്തനത്തിനിടെ വിവാഹം പോലും മറന്നു പോയ സഖാവ്. 66 കാരനായ ഭാസ്‌ക്കരേട്ടന്റെ ജീവിത കഥ ഇങ്ങിനെ. 1969 ൽ പെരളശ്ശേരി ഹൈസ്‌ക്കൂളിൽ വിദ്യാർത്ഥി സമരം കാണാൻ വന്നതായിരുന്നു ചെറുമാവിലായി യു.പി. സ്‌ക്കുളിലെ ഈ ഏഴാം തരക്കാരൻ. കെ.എസ്. യു. വിന്റെ കുത്തകയായിരുന്നു അന്ന് പെരളശ്ശേരി സ്‌ക്കൂൾ. വിദ്യാർത്ഥികൾക്കു നേരെ നടന്ന ഒരക്രമവുമായി ബന്ധപ്പെട്ട് സ്‌ക്കൂൾ ലീഡറായിരുന്ന കെ.എസ്. യു. നേതാവ് കെ.എസ്. എഫിനൊപ്പം സമരത്തിന് നേതൃത്വം നൽകി. അതോടെ സമരത്തിന്റെ ആവേശം ഭാസ്‌ക്കരനിലും ചലനമുണ്ടാക്കി. സജീവ പ്രവർത്തകനല്ലെങ്കിലും ഭാസ്‌ക്കരന്റെ അച്ഛൻ ചെത്തു തൊഴിലാളിയായ അപ്പുവും കമ്യൂണിസ്റ്റായിരുന്നു.

പെരളശ്ശേരി ഹൈസ്‌ക്കൂളിലേക്ക് ഭാസ്‌ക്കരൻ പ്രവേശനം നേടിയ കാലം. കെ.എസ്. യു.വും കെ. എസ്. എഫും തുല്യ ശക്തികളായി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ വിദ്യാർത്ഥികളുടെ സംഘടനാ സ്വാതന്ത്രവുമായി ബന്ധപ്പെട്ട് തലശ്ശേരി കോടതി പിക്കറ്റിങ് സമരത്തിൽ ഭാസ്‌ക്കരനും പങ്കെടുത്തു. ചെറിയ തോതിൽ മർദ്ദനമേൽക്കുകയും ചെയ്തു. അതോടെ ഭാസ്‌ക്കരൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി. എസ്. എഫ്.ഐ. യുടെ കണ്ണൂർ താലൂക്ക് ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ സമ്മേളനത്തിൽ കൊൽക്കത്തയിലേക്കുള്ള പ്രതിനിധിയായും ഭാസ്‌ക്കരൻ തെരഞ്ഞെടുക്കപ്പെട്ടു. കൽക്കത്തയിൽ കൊടും തണുപ്പുള്ള സമയത്തായിരുന്നു സമ്മേളനം. എല്ലാവരും ചെരിപ്പു ധരിക്കണമെന്നും നിർദ്ദേശവുമുണ്ട്. ഭാസ്‌ക്കരനാണെങ്കിൽ ഒരു കൗതുകത്തിനു പോലും ചെരിപ്പിട്ടിട്ടുമില്ല.

കണ്ണൂരിൽ നിന്നും തീവണ്ടി കയറി മദിരാശിയിൽ മണിക്കൂറുകളോളം കാത്തു നിന്നാലേ കൽക്കത്തയിലേക്ക് ട്രെയിൻ കിട്ടൂ. അതിനാൽ സമ്മേളന പ്രതിനിധികളെല്ലാം മദിരാശിയിലിറങ്ങി. അന്നത്തെ മൂർ മാർക്കറ്റിലെത്തി ഭാസ്‌ക്കരൻ ചെരിപ്പു വാങ്ങി. എന്നാൽ ഇട്ട് നോക്കാതെ ചെരിപ്പ് ബാഗിൽ വെച്ച് കൊൽക്കത്തയിലേക്ക് യാത്ര തുടർന്നു. ട്രെയിൻ കൊൽക്കത്തയിലെത്തിയിട്ടും ഭാസ്‌ക്കരൻ ചെരിപ്പ് ധരിച്ചില്ല. ഒടുവിൽ താമസ സ്ഥലത്തെത്തി.

പിറ്റേ ദിവസം സമ്മേളന സ്ഥലത്തേക്ക് പോകുമ്പോൾ ചെരിപ്പു ധരിച്ചു. രാവിലെ നല്ല തണുപ്പായിരുന്നു. പ്രതിനിധി സമ്മേളനം നടക്കുന്ന വേദി വരെ ഭാസ്‌ക്കരൻ ചെരിപ്പ് ധരിച്ചു തന്നെയെത്തി. അതോടെ ചെരിപ്പ് തനിക്ക് വഴങ്ങുന്നില്ലെന്ന് ഭാസ്‌ക്കരന് മനസ്സിലായി. കൊൽക്കത്തയിലെ തണുപ്പൊന്നും തന്റെ പാദങ്ങളെ ബാധിക്കുന്നില്ലെന്ന് ഭാസ്‌ക്കരന് ബോധ്യമായി. പിന്നെ അദ്ദേഹം ചെരിപ്പ് ധരിച്ചില്ല. മണിക്കൂറുകൾ മാത്രം ചെരിപ്പ് ധരിച്ച ഭാസ്‌ക്കരൻ പിന്നീടൊരുക്കലും ചെരിപ്പിനെക്കുറിച്ച് ചിന്തിച്ചില്ല. പൂർണ്ണ നഗ്‌ന പാദനായി അഞ്ച് പതിറ്റാണ്ടിന്റെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം ഭാസ്‌ക്കരന് സ്വന്തം.

എസ്. എസ്. എൽ. എസി. വരെയാണ് ഭാസ്‌ക്കരന്റെ വിദ്യാഭ്യാസം. ഇംഗ്ലീഷും ഹിന്ദിയും ഒഴിച്ച് മറ്റെല്ലാ വിഷയങ്ങളും പാസായെങ്കിലും ഭാസ്‌ക്കരൻ തുടർ പഠനത്തിന് താത്പര്യമെടുത്തില്ല. തനിക്ക് ഇംഗ്ലീഷും ഹിന്ദിയും വഴങ്ങില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അദ്ദേഹം. വിദ്യാർത്ഥി സംഘടനയിൽ നിന്നു കെ.എസ്. വൈ. എഫിലെത്തി. വില്ലേജ് തലം മുതൽ ഏറിയാ തലം വരെയുള്ള ഭാരവാഹിയായി. അതിനിടെ നിർമ്മാണ തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയന്റെ ഏരിയാ സെക്രട്ടറിയായും സിപിഐ(.എം). ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായും പ്രവർത്തിച്ചു.

മാവിലായി ലോക്കൽ സെക്രട്ടറിയായും പിന്നീട് തുടർച്ചയായി മൂന്ന് തവണ മാവിലായി സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഡയരക്ടറായും ഭാസ്‌ക്കരൻ സേവനമനുഷ്ടിച്ചു. 2005 മുതൽ 2010 വരെ പെരളശേരി പഞ്ചായത്ത് പര്‌സിഡന്റായി ഭാസ്‌ക്കരൻ സേവനം അനുഷ്ടഠിച്ചിരുന്നു. ഇക്കാലത്ത് ജലസംരക്ഷണം, കൃഷി, മൃഗസംരക്ഷണം, തുടങ്ങി നിരവധി സെമിനാറുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി.

സംസ്ഥാനത്ത് ആദ്യമായി ലൈബ്രറി കൗൺസിൽ രൂപീകരിച്ചപ്പോൾ കണ്ണൂരിൽ നിന്നും സ്റ്റേറ്റ് കൗൺസിലിലേക്ക് ഭാസ്‌ക്കരൻ തെരഞ്ഞെടുക്കപ്പെട്ടു. പത്ത് വർഷക്കാലം ആ സ്ഥാനത്ത് തുടർന്നു. മാവിലായിയിലെ അപ്പുവിന്റേയും മാതുവിന്റേയും മകനായ ഭാസ്‌ക്കരൻ അച്ഛനമ്മമാരുടെ സ്വത്തുക്കളെല്ലാം സഹോദരിക്കും സഹോദരനും നൽകി അവകാശം ഉപേക്ഷിച്ച് മാതൃകയായി. പിന്നീട് 1984 മുതൽ പൂർണ്ണമായും പാർട്ടി ഓഫീസിൽ താമസമാക്കി.

മൂന്ന് പെരിയയിലെ പാർട്ടി ഓഫീസ് പൊളിച്ച് പെരളശ്ശേരിയിൽ പണിതപ്പോൾ താമസം അവിടേക്ക് മാറ്റുകായിരുന്നു. എല്ലാവർക്കും ലഭ്യമാവുന്ന ജീവിത സാഹചര്യം മാത്രമേ ഒരു കമ്യൂണിസ്റ്റ് കാരനും കുടുംബവും ആഗ്രഹിക്കാവൂ എന്നാണ് ഭാസ്‌ക്കരന്റെ പക്ഷം. രാഷ്ട്രീയക്കാരുടെ ജീവിതവും അവരുടെ കുടുംബ ജീവിതവും തുറന്ന പുസ്തകമായിരിക്കണമെന്ന് ഭാസ്‌ക്കരൻ പറയുന്നു. ഭാസ്‌ക്കരനെ കുറിച്ച് മാവിലായിയിലെ പി.രാജൻ പറയുന്നത് ഇങ്ങിനെ. പൊതു പ്രവർത്തകർക്ക് മാതൃകയായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് ഭാസ്‌ക്കരേട്ടനെന്ന് രാജൻ പറയുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP