Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശബരിമല കർമ്മ സമിതി പോലും സമ്മതിച്ചിട്ടും പിടിവാശിയിൽ പൊലീസ്; നിലയ്ക്കലിൽ തടഞ്ഞത് സുരക്ഷ ആവശ്യപ്പെട്ട് കത്ത് നൽകി എത്തിയ ട്രാൻസ് ജെൻഡേഴ്‌സിന്; സ്ത്രീകളുടെ വേഷത്തിൽ പോകാൻ അനുവദിക്കില്ലെന്ന് നിർബന്ധം പിടിച്ച് കോട്ടയത്തേക്ക് തിരിച്ചയച്ചത് മുകളിൽ നിന്നുള്ള നിർദ്ദേശ പ്രകാരം; മല ചവിട്ടാൻ അനുവദിക്കണമെങ്കിൽ ഹൈക്കോടതി മേൽനോട്ട സമിതിയുടെ അനുമതി വേണമെന്നത് വിചിത്ര ന്യായം; രഞ്ജുവിനേയും അനന്യയേയും അവന്തികയേയും തൃപ്തി ഷെട്ടിയേയും തടഞ്ഞതിന് കാരണം സംഘർഷം ഭയന്നെന്ന് പൊലീസ്

ശബരിമല കർമ്മ സമിതി പോലും സമ്മതിച്ചിട്ടും പിടിവാശിയിൽ പൊലീസ്; നിലയ്ക്കലിൽ തടഞ്ഞത് സുരക്ഷ ആവശ്യപ്പെട്ട് കത്ത് നൽകി എത്തിയ ട്രാൻസ് ജെൻഡേഴ്‌സിന്; സ്ത്രീകളുടെ വേഷത്തിൽ പോകാൻ അനുവദിക്കില്ലെന്ന് നിർബന്ധം പിടിച്ച് കോട്ടയത്തേക്ക് തിരിച്ചയച്ചത് മുകളിൽ നിന്നുള്ള നിർദ്ദേശ പ്രകാരം; മല ചവിട്ടാൻ അനുവദിക്കണമെങ്കിൽ ഹൈക്കോടതി മേൽനോട്ട സമിതിയുടെ അനുമതി വേണമെന്നത് വിചിത്ര ന്യായം; രഞ്ജുവിനേയും അനന്യയേയും അവന്തികയേയും തൃപ്തി ഷെട്ടിയേയും തടഞ്ഞതിന് കാരണം സംഘർഷം ഭയന്നെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ശബരിമലയിൽ ദർശനത്തിനെത്തിയ ട്രാൻസ്‌ജെൻഡേഴ്‌സിനെ മാനസികമായി പീഡിപ്പിച്ചെന്ന് പരാതി പൊലീസിന് തലവേദനയാകും. പൊലീസ് മോശമായി പെരുമാറിയെന്ന് സംഘത്തിലുണ്ടായിരുന്ന അനന്യ പറഞ്ഞു. വേഷം മാറി പോകാൻ പൊലീസ് നിർബന്ധിച്ചു. വേഷം മാറാൻ തയ്യാറായപ്പോൾ പോകാൻ അനുവാദം നൽകിയില്ല. സംരക്ഷണം നൽകാൻ ആവില്ലെന്ന് പൊലീസ് പറഞ്ഞതായും ട്രാൻസ്‌ജെൻഡേഴ്‌സ് പറഞ്ഞു. ഇതിനിടെ ശബരിമലയിലെ യുവതി പ്രവേശനത്തെ മാത്രമേ ഹിന്ദു സംഘടനകൾ ആചാര ലംഘനമായി കാണുന്നുള്ളൂവെന്ന് ശബരിമല കർമ്മ സമിതി നേതാവ് കെപി ശശികല അറിയിച്ചു. ട്രാൻസ് ജെൻഡേഴ്‌സിന് ദർശനം അനുവദനീയമാണെന്നും ശശികല മറുനാടനോട് പറഞ്ഞു.

ട്രാൻസ്‌ജെൻഡറുകളുടെ ശബരിമല പ്രവേശനത്തെ കുറിച്ച് നിയമപരമായ വ്യക്തത തേടുമെന്ന് കോട്ടയം എസ്‌പി. ശബരിമല വിഷയം പരിശോധിക്കാൻ ഹൈക്കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക എന്നും എസ്‌പി ഹരി ശങ്കർ അറിയിച്ചു. എന്നാൽ ഈ വാദം വിചിത്രമാണെന്നാണ് ഉയരുന്നത്. എല്ലാവർക്കും തുല്യനീതിയെന്നതാണ് സുപ്രീംകോടതി വിധിയുടെ അന്തസത്ത. അതുകൊണ്ട് തന്നെ ട്രാൻസ് ജെൻഡേഴ്‌സിനെ തടയാൻ പൊലീസിന് കഴിയില്ല. ഇക്കാര്യത്തിൽ നിയമോപദേശത്തിന്റേയും ആവശ്യമില്ല. ശബരിമലയിലെ പ്രശ്‌നങ്ങളെല്ലാം ഹൈക്കോടതിയുടെ മേൽനോട്ട സമിതിയുടെ തലയിൽ വയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നാണ് ഉയരുന്ന വിലയിരുത്തൽ. നവോത്ഥാന വനിതാ മതിലിന്റെ ശിൽപ്പികളാണ് ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നതെന്ന വിചിത്രമായ അവസ്ഥയുണ്ടെന്നും ട്രാൻസ് ജെൻഡേഴ്‌സിനെ പിന്തുണയ്ക്കുന്നവർ പറയുന്നു.

ഇന്ന് വെളുപ്പിനെ നാലുമണിയോടെയായിരുന്നു രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി അന്നിവരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്. ഏഴ് പേരടങ്ങുന്ന സംഘം ശബരിമല ദർശനത്തിന് സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസിന് കത്ത് നൽകിയിരുന്നു. എന്നാൽ ദർശനത്തിന് പുറപ്പെട്ടത് നാലുപേർ മാത്രമായിരുന്നു. പൊലീസ് സംരക്ഷണം നൽകാത്തതിനെ തുടർന്ന് ദർശനം നടത്താനാകാതെ സംഘം മടങ്ങുകയായിരുന്നു. നാലംഗസംഘത്തെ പൊലീസ് സംരക്ഷണയിലാണ് കോട്ടയത്തേക്ക് തിരിച്ചയച്ചത്. സ്ത്രീ വേഷം മാറ്റണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയതിനെ തുടർന്നാണ് നടപടി. മുമ്പും ശബരിമലയിൽ ട്രാൻസ് ജെൻഡേഴ്‌സ് ദർശനം നടത്തിയിട്ടുണ്ട്. അന്നൊന്നും ആരും ആചാര ലംഘനം ആരോപിച്ചിട്ടില്ല. ഇതാണ് ഇത്തവണ പൊലീസിനെ വെട്ടിലാക്കുന്നത്.

ഇതേ തുടർന്ന് എരുമേലി പൊലീസ് തങ്ങളെ ബന്ധപ്പെടുകയായിരുന്നെന്ന് ട്രാൻസ്‌ജെൻഡേഴ്‌സ് പറഞ്ഞു. സ്ത്രീ വേഷം അണിഞ്ഞ് ശബരിമലയിലേക്ക് പോകുന്നത് പ്രശ്‌നങ്ങൾക്കിടയാക്കുമെന്ന് പൊലീസ് ഇവരെ അറിയിച്ചു. എന്നാൽ, വേഷം മാറ്റാൻ ഇവർ തയ്യാറായില്ല. ഇതേ തുടർന്നാണ് ഇവരെ കോട്ടയത്തേക്ക് തിരിച്ചയക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ യുവതി പ്രവേശനത്തിൽ പൊലീസിന്റെ താൽപ്പര്യക്കുറവ് വ്യക്തമായെന്ന വിലയിരുത്തൽ സജീവമാവുകയാണ്. പുലർച്ചെ 1.50 നാണ് ഇവർ കൊച്ചിയിൽ നിന്ന് ട്രാൻസ് ജെൻഡേഴ്‌സ് യാത്ര തിരിച്ചത്. തുടർന്ന് എരുമേലി വഴി ഇവർ പമ്പയിലേക്ക് തിരിക്കാൻ ശ്രമിച്ച ഇവരെ എരുമേലി പൊലീസ് തടഞ്ഞു. തുടർന്ന് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

നാലുപേരെയും തടഞ്ഞതിന് ശേഷം ശബരിമലയിലേക്ക് കടത്തിവിടാനാകില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ശബരിമലയ്ക്ക് പോകണമെന്ന് അറിയിച്ചെങ്കിലും ഇവരുടെ ആവശ്യം പൊലീസ് നിരാകരിക്കുകയായിരുന്നു. തുടർന്ന് എറണാകുളത്തേക്ക് തിരികെ പോകാമെന്ന് അറിയിച്ചെങ്കിലും കോട്ടയത്തേക്ക് പോകാനാണ് പൊലീസ് നിർദ്ദേശിച്ചത്. വ്രതമെടുത്ത് കെട്ട് നിറച്ച് വിശ്വാസികൾ എത്തുന്നതുപോലെ തന്നെയാണ് തങ്ങൾ എത്തിയതെന്നും മുമ്പും ഇത്തരത്തിൽ ശബരിമലയിൽ തങ്ങളുടെ കൂട്ടത്തിലുള്ളവർ ശബരിമലയിൽ പോയിട്ടുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. ശബരിമല ദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടറെ വിളിച്ച് സുരക്ഷ ആവശ്യപ്പെടുമെന്നും ഇവർ പറഞ്ഞു.

ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കണ്ടാണ് പൊലീസ് ഇത്തരമൊരു നടചപടി സ്വീകരിച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഏതെങ്കിലും ഭക്തരുടെ സംഘം ഇവരെ തടഞ്ഞാൽ അത് സന്നിധാനത്തും നിലയ്ക്കലിലും ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്നാണ് പൊലീസ് പറയുന്നത്. വളരെ സമാധാനത്തോടെ പൊയ്ക്കൊണ്ടിരിക്കുന്ന ശബരിമല തീർത്ഥാടനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും പൊലീസ് കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP