Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സന്നിധാനത്ത് കരുതൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കും; കസ്റ്റഡിയിലെടുത്തത് ആറുമണിക്കൂറിനകം തിരിച്ചിറങ്ങണമെന്ന നിബന്ധന മറികടന്നതിന്; ബിജെപി സർക്കുലർ പ്രകാരം കൊല്ലത്ത് നിന്ന് എത്തിയവരാണ് എട്ടുപേരെന്നും വിശദീകരണം; വിട്ടയയ്ക്കുമെന്ന പൊലീസ് ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ച് വി.മുരളീധരനും നളിൻകുമാർ കട്ടീലും; ശബരിമലയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ആർഎസ്എസ് നേതാവ് ആർ.രാജേഷിന് ജോലിയിൽ നിന്ന് സസ്‌പെൻഷൻ; നാമജപപ്രതിഷേധത്തിൽ അറസ്റ്റിലായ ദേവസ്വം ജീവനക്കാരനും സസ്‌പെൻഷൻ

സന്നിധാനത്ത് കരുതൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കും; കസ്റ്റഡിയിലെടുത്തത് ആറുമണിക്കൂറിനകം തിരിച്ചിറങ്ങണമെന്ന നിബന്ധന മറികടന്നതിന്; ബിജെപി സർക്കുലർ പ്രകാരം കൊല്ലത്ത് നിന്ന് എത്തിയവരാണ് എട്ടുപേരെന്നും വിശദീകരണം; വിട്ടയയ്ക്കുമെന്ന പൊലീസ് ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ച് വി.മുരളീധരനും നളിൻകുമാർ കട്ടീലും; ശബരിമലയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ആർഎസ്എസ് നേതാവ് ആർ.രാജേഷിന് ജോലിയിൽ നിന്ന് സസ്‌പെൻഷൻ; നാമജപപ്രതിഷേധത്തിൽ അറസ്റ്റിലായ ദേവസ്വം ജീവനക്കാരനും സസ്‌പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: സന്നിധാനത്ത് കരുതൽ കസ്റ്റഡിയിൽ എടുത്തവരെ വിട്ടയയ്ക്കും. എട്ടുപേരെയാണ് കരുതൽ കസ്റ്റഡിയിലെടുത്തത്. ബിജെപി സർക്കുലർ പ്രകാരം എത്തിയവരാണ് ഇവരെന്ന് പൊലീസ് പറയുന്നു. ഇവരെ പമ്പയിലെത്തിച്ചു. ആറുമണിക്കൂറെന്ന പൊലീസിന്റെ നിബന്ധന മറികടന്നതിനാണ് ഇവർ കസ്റ്റഡിയിലായത്.

ഇതോടെ വി.മുരളീധരൻ എംപി ശക്തമായ പ്രതിഷേധവുമായി സന്നിധാനത്തെത്തി. സന്നിധാനം പൊലീസ് സ്റ്റേഷനിലായിരുന്നു പ്രതിഷേധം. നളിൻ കുമാർ കട്ടീൽ എംപിയും പ്രതിഷേധവുമായി മുരളീധരനൊപ്പമുണ്ടായിരുന്നു. ഇരുവരും സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൊല്ലം പരവൂർ സ്വദേശികളെ.യാണ് പൊലീസ് സന്നിധാനത്ത് നിന്ന് കസ്റ്റഡിയിൽ എടുത്തത്. ദർശനം നടത്താനെത്തിയ ഭക്തരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെതിരെയാണ് മുരളീധരൻ സന്നിധാനം സ്റ്റേഷനു മുന്നിൽ പ്രതിഷേധം നടത്തിയത്. ഇവരെ ആരുപറഞ്ഞിട്ടാണ് കസ്റ്റഡിയിൽ എടുത്തതെന്നും ഇവർക്ക് ദർശനം നടത്താൻ കഴിയാത്ത എന്തുസാഹചര്യമാണ് ഉള്ളതെന്നും വി.മുരളീധരൻ എംപി ചോദിച്ചു. ഏതായാലും ഇവരെ വിട്ടയയ്ക്കുമെന്ന പൊലീസ് ഉറപ്പിനെ തുടർന്ന് ബിജെപി നേതാക്കൾ പ്രതിഷേധം അവസാനിപ്പിച്ചു.

ശബരിമല സന്നിധാനത്ത് നവംബർ 18ന് രാത്രിയിൽ നാമജപം നടത്തിയവരോടൊപ്പം ചേർന്ന് പ്രശ്‌നമുണ്ടാക്കിയതിന് അറസ്റ്റിലായ ദേവസ്വം ബോർഡ് ജീവനക്കാരനെ സസ്‌പെൻഡ്് ചെയ്തു. തൃക്കാരിയൂർ ഗ്രൂപ്പിലെ അറേക്കാട് ക്ഷേത്രത്തിലെ വാച്ചർ പുഷ്പരാജനെയാണ് സസ്‌പെൻഡ് ചെയ്തത്. പറവൂർ ദേവസ്വം അസി. കമ്മീഷണർ ഓഫീസിൽ നിന്നും ശബരിമല ഡ്യൂട്ടിക്കായി റിലീവ് ചെയ്ത് ഇയാൾ ഡ്യൂട്ടിക്കു ജോയിൻ ചെയ്യാതെ ശബരിമല നട അടയ്ക്കുന്ന സമയത്തും തുടർന്നും അതീവ സുരക്ഷാ മേഖലയിൽ നാമജപക്കാർക്കൊപ്പം ചേർന്ന് പ്രശ്‌നമുണ്ടാക്കുകയും, പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതിന് അറസ്റ്റിലാവുകയുമായിരുന്നു. 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തതിനെ തുടർന്നാണ് ഇയാളെ സസ്‌പെന്റ് ചെയ്തത്.ദേവസ്വം കമ്മീഷണർ എൻ.വാസു ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

അതിനിടെ, ശബരിമലയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിനെ തുടർന്ന് അറസ്റ്റിലായ ആർഎസ്എസ് നേതാവിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മലയാറ്റൂർ ആയുർവേദ ഡിസ്‌പെൻസറിയിലെ ഫാർമസിസ്റ്റായിരുന്ന ആർ. രാജേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്.

സന്നിധാനത്ത് പ്രതിഷേധിച്ചതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് രാജേഷ് പൊലീസിന്റെ പിടിയിലാവുന്നത്. ആർഎസ്എസ് ജില്ലാ കാര്യദർശിയും ശബരിമല ജില്ലാ സംയോജകനുമാണ് ഇയാൾ. ആർഎസ്എസ് സേവനസംഘടനയായ സേവാഭാരതിയിൽ സജീവ പ്രവർത്തകനായ രാജേഷിന്റെ പേരിൽ ഹർത്താലിന് വഴിതടഞ്ഞതിന് പെരുമ്പാവൂർ പൊലീസിൽ കേസുണ്ട്. ആർ.എസ്.എസിന്റെ മുൻ ജില്ലാ കാര്യവാഹക് ആയിരുന്നു. നിലവിൽ എറണാകുളം, മൂവാറ്റുപുഴ എന്നീ സംഘ ജില്ലകളുൾപ്പെടുന്ന വിഭാഗിന്റെ കാര്യകർതൃ സദസ്യനാണ്.

സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ഇവർ നാമജപം നടത്തിയിരുന്നത്. പ്രതിഷേധം നടത്തിയതിനെ തുടർന്ന് രാജേഷുൾപ്പെടെ 69 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

അതേസമയം, ശബരിമല വിഷയത്തിൽ നടത്തുന്ന സമരം യുവതി പ്രവേശനത്തിനെതിരല്ലെന്ന് ആർഎസ്എസ് പ്രാന്ത കാര്യവാഹക് വി.ഗോപാലൻ കുട്ടി പ്രതികരിച്ചു. ഇപ്പോൾ നടക്കുന്ന സമരത്തിന്റേയും പ്രതിഷേധത്തിന്റേയും അടിസ്ഥാനം യുവതി പ്രവേശിക്കണോ വേണ്ടയോ എന്നതല്ല. അങ്ങനെയാണെന്ന് എല്ലാവരും വ്യാഖ്യാനിക്കുകയാണ്. ശബരിമലയെ തകർക്കാനുള്ള നിരീശ്വരവാദികളുടേയും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുടെയും ഗൂഢപ്രവർത്തനത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും അതിനെതിരെയാണ് സമരമെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി നടപ്പാക്കാൻ ധൃതികാണിക്കുന്നതിന് മുമ്പ് തന്ത്രിയേയും രാജകുടുംബത്തേയും കണ്ട് ആലോചനകൾ നടത്തണമായിരുന്നു. അവരുമായി ചർച്ച ചെയ്ത ശേഷമാണ് കോടതി വിധി നടപ്പാക്കേണ്ടതെന്നും ഗോപാലൻ കുട്ടി പറഞ്ഞു. യുവതി പ്രവേശനത്തിനെതിരെയുള്ള സമരമല്ല തങ്ങളുടേതെന്ന് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞിരുന്നെങ്കിലും പിന്നീട് താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് അദ്ദേഹം രംഗത്തെത്തിയിരുന്നു.

സംഘപരിവാർ ഹീറോ ആയി ആർ.രാജേഷ്

സന്നിധാനത്ത് രാജേഷ് പ്രശ്നമൊന്നും ഉണ്ടാക്കിയിരുന്നില്ല. നാമജപക്കാർക്കൊപ്പം നീങ്ങിയ ശേഷം നേതാവെന്ന നിലയിൽ പൊലീസിനോട് സംസാരിച്ചു. നടപ്പന്തലിലേക്ക് പ്രതിഷേധവും എത്തി. ഇതിനിടെ തന്നെ രാജേഷിന്റെ രാഷ്ട്രീയം പൊലീസ് പരിശോധിച്ചു. ആർ എസ് എസുകാരനാണെന്ന് വ്യക്തമായതോടെ അറസ്റ്റും തീരുമാനിച്ചു. ഇതോടെയാണ് എസ് പി പ്രതീഷെത്തി രാജേഷിനോട് അറസ്റ്റ് വരിക്കാൻ ആവശ്യപ്പെട്ടത്. ഇതോടെയാണ് മറ്റ് ഭക്തർ പ്രതിരോധവുമായെത്തിയത്. ഇതോടെ അറസ്റ്റ് അനിവാര്യതയുമായി.

യുവതി പ്രവേശനത്തെ എന്ത് വില കൊടുത്തും എതിർക്കാനാണ് ആർഎസ്എസ് തീരുമാനം. ഇതിനായി നിരവധി ആർ എസ് എസുകാർ സന്നിധാനത്ത് എത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് സന്നിധാനത്ത് ഇന്നുണ്ടായ സംഭവ വികാസങ്ങൾ. പൊലീസ് നടപടികളിൽ അതൃപ്തരായ ഭക്തരെ കൂട്ടി പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കം നടത്തിയത് രാജേഷ് തന്നെയാണെന്നാണ് പൊലീസ് വിലയിരുത്തൽ. അതുകൊണ്ടാണ് അറസ്റ്റ ്ചെയ്യാനുള്ള തീരുമാനം പൊലീസ് എടുത്തത്. രാജേഷിന്റെ സംഘപരിവാർ ബന്ധം ചർച്ചയാക്കാമെന്ന് പൊലീസിലെ ഉന്നതരും നിലപാട് എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സന്നിധാനത്തെ നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയത്.

തനിക്ക് രാഷ്ട്രീയമില്ലെന്ന് ശബരിമലയിൽ മാധ്യമങ്ങളോട് രാജേഷ് പറഞ്ഞിരുന്നു. വിശ്വാസി മാത്രമാണ് താനെന്നും നാമജപവിളിക്കുക മാത്രമാണ് താൻ ചെയ്തതെന്നും വിശദീകരിച്ചു. ഇതോടെയാണ് രാജേഷിന്റെ രാഷ്ട്രീയത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചത്. ഇതോടെയാണ് ആർഎസ്എസ് ബന്ധം വെളിപ്പെട്ടത്. ആർഎസ്എസ് നേതാവ് രാജേഷ് എന്ന് ഉറപ്പായതോടെ പൊലീസ് നടപടികളിലേക്ക് കടന്നു. അറസ്റ്റിലായവർക്കെല്ലാം ആർഎസ്എസ് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

അവിശ്വാസിയായ മേരി സ്വീറ്റിയെ വിശ്വാസികൾ ചെങ്ങന്നൂര് തടഞ്ഞു....'വിശ്വാസിയായ സുരേന്ദ്രനെ അവിശ്വാസി പൊലീസ് തടഞ്ഞു...-ഇതായിരുന്നു രാജേഷിന്റെ ഫെയ്സ് ബുക്കിലെ അവസാന പോസ്റ്റ്. പെരുമ്പാവൂരിലെ നാമ ജപ യജ്ഞങ്ങളിലും രാജേഷ് സജീവമായിരുന്നു. പൊലീസ് അറസ്റ്റ് ചെയതവരെല്ലാം ആർ എസ് എസുകാരാണെന്ന് പൊലീസ് പറയുന്നു. അറസ്റ്റ് വരിക്കാൻ തയ്യാറായാണ് അവരെത്തിയതെന്നും അത് തിരിച്ചറിഞ്ഞാണ് കടുത്ത നടപടികൾ എടുത്തതെന്നും പൊലീസ് പറയുന്നു. സന്നിധാനത്ത് ആർ എസ് എസുകാർ ഇനിയും ഉണ്ടെന്നാണ് വിലയിരുത്തൽ. ഇവരെ കണ്ടെത്താൻ പൊലീസ് അതിവേഗ നടപടിയെടുക്കും.

വിശ്വാസികൾക്ക് എല്ലാ സൗകര്യവും ഒരുക്കി ദേവസ്വം ബോർഡ്..... വിരിവയ്ക്കാൻ സൗകര്യമില്ലാതെ വേസ്റ്റിനിടയിൽ കിടന്നുറങ്ങുന്ന കൊച്ചു മാളികപ്പുറം..... ഈ പാപമെല്ലാം എവിടെ കൊണ്ട് തീർക്കും...-എന്ന പോസ്റ്റും രാജേഷ് ഇട്ടിരുന്നു. സ്വാമി ശരണം..... അടിയന്തിരാവസ്ഥ..... വിശ്വാസികൾക്കെതിരെ... ശബരിമലയിൽ കെട്ടുനിറച്ച് വന്ന മാളികപ്പുറങ്ങൾ ഉൾപ്പെടെയുള്ള ഭക്തരെ പൊലീസ് അഭിഷേകം നടത്തിക്കാതെ ഇറക്കി വിടുന്നു..... കാനനപാതയിൽ കിലോമീറ്ററുകൾ നടന്ന് ക്ഷീണിതരായ സ്വാമിമാരെ ഒരു നിമിഷം പോലും വിശ്രമിക്കാൻ അനുവദിക്കാതെ ഇറക്കുന്നു.... മണികണ്ഠന്മാരോടും പൊലീസ് ക്രൂരത.... കരഞ്ഞു കലങ്ങിയ കണ്ണുകളും, ശരണ മന്ത്രവുമായി അഭിഷേകം നടത്താതെ നെഞ്ചു പൊട്ടുന്ന വേദനയുമായി മലയിറങ്ങുന്ന അയ്യപ്പഭക്തർ..... വിശ്വാസികളെ അടിച്ചമർത്തുന്ന ഭരണകൂടം.... ആർക്കു വേണ്ടി...? അവിശ്വാസികൾക്കും, അഭിസാരികൾക്കും ഒപ്പം ഭരണകൂടം.... വിശ്വാസികളുടെ കണ്ണുനീരിന് വില നൽകേണ്ടി വരും.. ശരണമന്ത്രത്തിന്റെ കരുത്ത് അറിയാനിരിക്കുന്നതേയുള്ളു.... വിശ്വാസം, ആചാരം സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും..ഇതാണ് രാജേഷിന്റെ മറ്റൊരു പ്രഖ്യാപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP