Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നേതാക്കന്മാരെ തടഞ്ഞും അറസ്റ്റ് നടത്തിയും ഉറച്ച നിലപാട് എടുത്തിട്ടും അപ്രതീക്ഷിതമായി അനേകം പേർ നടപന്തലിൽ പ്രതിഷേധിക്കാൻ ഒരുമിച്ച് കൂടിയതിൽ സർക്കാരിന് ഞെട്ടൽ; പഴുതടച്ച പ്രതിരോധം തീർത്തിട്ടും സംഘപരിവാർ അണികൾ എങ്ങനെ സന്നിധാനത്ത് ക്യാമ്പടിച്ചുവെന്ന് അന്വേഷണം; ഈ അവസ്ഥ തുടർന്നാൽ ശബരിമല തീർത്ഥാടനം അകപ്പാടെ കലുഷിതമാകുമെന്ന് തീർച്ച

നേതാക്കന്മാരെ തടഞ്ഞും അറസ്റ്റ് നടത്തിയും ഉറച്ച നിലപാട് എടുത്തിട്ടും അപ്രതീക്ഷിതമായി അനേകം പേർ നടപന്തലിൽ പ്രതിഷേധിക്കാൻ ഒരുമിച്ച് കൂടിയതിൽ സർക്കാരിന് ഞെട്ടൽ; പഴുതടച്ച പ്രതിരോധം തീർത്തിട്ടും സംഘപരിവാർ അണികൾ എങ്ങനെ സന്നിധാനത്ത് ക്യാമ്പടിച്ചുവെന്ന് അന്വേഷണം; ഈ അവസ്ഥ തുടർന്നാൽ ശബരിമല തീർത്ഥാടനം അകപ്പാടെ കലുഷിതമാകുമെന്ന് തീർച്ച

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: ആർ എസ് എസുകാരെ ശബരിമലയിൽ പ്രതിഷേധത്തിന് അനുവദിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. ക്യാമറക്കണ്ണിലൂടെ എല്ലാവരേയും അരിച്ചാണ് പൊലീസ് സന്നിധാനത്തേക്ക് വിട്ടത്. ഒരിക്കലും ഭക്തർ സന്നിധാനത്ത് സംഘടിക്കില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഇതെല്ലാം. എന്നിട്ടും എല്ലാം വെറുതെയായി. നിരോധനാജ്ഞ പ്രഖ്യാപിച്ചിടത്ത് ഒരു മണിക്കൂറോളം പ്രതിഷേധം നടന്നു. അത് സംസ്ഥാനത്തുടനീളം ചർച്ചയാക്കുന്ന തരത്തിലെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചു. പ്രതിഷേധം അനുവദിക്കില്ലെന്ന പൊലീസ് തീരുമാനം എല്ലാ അർത്ഥത്തിലും അട്ടിമറിക്കപ്പെട്ടു. ഇതോടെ വലിയ സുരക്ഷാ വീഴ്ചയുണ്ടായതായി പൊലീസ് ഉറപ്പിക്കുന്നു. പഴുതടച്ച സുരക്ഷയ്ക്കിടയിലും പരിവാറുകാർ എങ്ങനെ സംഘടിച്ചുവെന്നതാണ് പൊലീസിനെ കുഴക്കുന്ന ചോദ്യം.

സന്നിധാനത്ത് അറസ്റ്റിലേക്കും മറ്റും കാര്യങ്ങളെത്തിക്കരുതെന്നായിരുന്നു പൊലീസിന്റെ ആഗ്രഹം. ഇത് കൂടി കണക്കിലെടുത്താണ് അതിശക്തമായ സുരക്ഷ പൊലീസ് ഒരുക്കിയത്. ഇതെല്ലാം വെറുതെയായി. കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ കൂടുതൽ പരിവാറുകാർ ഇനിയും സന്നിധാനത്ത് എത്തുമെന്നും ഉറപ്പാണ്. ഇവരെല്ലാം പ്രതിഷേധവും നടത്തും. ഇത് പൊലീസിന് വലിയ തലവേദനയായി മാറും. യുവതി പ്രവേശനത്തെ എന്ത് വില കൊടുത്തും തടയാനുള്ള പരിവാറുകാർ സന്നിധാനത്ത് ഇപ്പോഴുമുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരെ കണ്ടെത്താൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. നേതാക്കൾ എത്തിയില്ലെങ്കിൽ പ്രവർത്തകർ സംഘടിക്കില്ലെന്നായിരുന്നു പൊലീസിന്റേയും സർക്കാരിന്റേയും കണക്ക് കൂട്ടൽ. ഇതും അസ്ഥാനത്തായി. കെ സുരേന്ദ്രനേയും ശശികല ടീച്ചറേയും അറസ്റ്റിലൂടെ സന്നിധാനത്ത് നിന്ന് അകറ്റിയിട്ടും പ്രതിഷേധം നടന്നു. ഇത് പൊലീസിന് തിരിച്ചടിയാണ്.

ശബരിമല തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് സന്നിധാനത്തു പ്രതിഷേധിച്ച അൻപതോളം പേരെ അറസ്റ്റു ചെയ്തു നീക്കേണ്ടി വന്ന സാഹചര്യത്തിൽ പൊലീസ് കൂടുതൽ പരിശോധനകൾ നടത്തും. പ്രതിഷേധത്തിനു നേതൃത്വം നൽകിയ എറണാകുളം സ്വദേശി രാജേഷ് അടക്കമുള്ള തീർത്ഥാടകരെയാണ് അറസ്റ്റു ചെയ്ത് പമ്പയിലേക്കു കൊണ്ടുപോയത്. സംഘർഷാവസ്ഥയ്ക്കിടയിൽ കട്ടപ്പന സ്വദേശി മനോജിന് പരുക്കേറ്റു. പൊലീസ് ബൂട്ടിട്ടു ചവുട്ടിയതാണെന്ന് മനോജ് ആരോപിച്ചു. ഇതും പൊലീസിന് കടുത്ത വെല്ലുവിളിയാണ്. കഴിഞ്ഞ രാത്രി പെട്ടെന്നാണ് സന്നിധാനത്ത് അറസ്റ്റിനിടയാക്കിയ പ്രതിഷേധസമരം നടന്നത്. രണ്ട് ദിവസമായി സന്നിധാനത്ത് വിശ്രമിക്കുന്നതിന് പൊലീസ് തീർത്ഥാടകരെ അനുവദിച്ചിരുന്നില്ല. ഇത് വ്യപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തീർത്ഥാടക സംഘങ്ങളെ ഒരിടത്ത് നിന്നും ശരണം വിളിക്കാൻ പൊലീസ് അനുവദി ച്ചിരുന്നില്ല.

ഇതോടെ തീർത്ഥാടകർ കൂട്ടമായി സംഘടിച്ച് വലിയ നടപ്പന്തലിൽ ശരണം വിളിച്ചത്. സ്ഥലത്ത് നിരോധനാജ്ഞ നിലവിലുണ്ടെന്നും കൂട്ടംകൂടി ശരണം വിളിക്കരുതെന്നും പൊലീസ് അറിയിച്ചെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു. ഹരിവരാസനം പാടി നടയടയ്ക്കുന്നത് വരെ ശരണം വിളി തുടർന്നു. തുടർന്ന് പ്രതിഷേധ സമരത്തിനു നേതൃത്വം നൽകിയ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. എന്നാൽ രാജേഷിനൊപ്പം മറ്റുള്ളവരെയും അറസ്റ്റ് ചെയ്യണമെന്ന് ഭക്തർ പ്രതിരോധം തീർത്തു. തുടർന്ന് രാജേഷിനൊപ്പം മറ്റുള്ളവരെയും അറസ്റ്റ് ചെയ്ത് പമ്പയിലേക്കു നീക്കുകയായിരുന്നു. വലിയനടപ്പന്തലിലെ വിശ്രമകേന്ദ്രം എന്ന ബോർഡ് നീക്കം ചെയ്യാൻ ഐ.ജി: വിജയ് സാക്കറെ നിർദ്ദേശിച്ചിരുന്നു. ആരും വിരിവയ്ക്കാതിരിക്കാൻ നടപ്പന്തൽ ഇടയ്ക്കിടെ നനയ്ക്കുന്നുമുണ്ട്. പമ്പ ഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വിശ്രമിച്ചവരെപ്പോലും പൊലീസ് ഒഴിപ്പിച്ചു. നെയ്യഭിഷേകത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെ, ശബരിമല സന്നിധാനത്തു ശയനപ്രദക്ഷിണത്തിനും പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നു. ഇതെല്ലാം വലിയ ഭക്തജന പ്രതിഷേധമായി മാറുകയാണ്.

ശനിയാഴ്ച രാത്രി സോപാനത്തിനു ചുറ്റും ശയനപ്രദക്ഷിണം നടത്തിയവരെയാണു പൊലീസ് ബലം പ്രയോഗിച്ച് എഴുന്നേൽപ്പിച്ചു വിട്ടത്. ഹരിവരാസനം പാടി നടയടച്ചശേഷം ഭസ്മക്കുളത്തിൽ മുങ്ങി, ഈറനോടെയാണു ശയനപ്രദക്ഷിണം നടത്തുന്നത്. എന്നാൽ, ഈ ആചാരം പൂർത്തിയാക്കാൻ പൊലീസ് അനുവദിച്ചില്ല. ഓരോദിവസവും സന്നിധാനത്തു പുതുതായി കടുത്ത നിയന്ത്രണങ്ങളാണു പൊലീസ് ഏർപ്പെടുത്തുന്നത്. തിരക്ക് നന്നേ കുറവായിരുന്നിട്ടും ഇന്നലെ പമ്പയിൽനിന്നു തീർത്ഥാടകരെ കടത്തിവിടാൻ കടുത്ത നിയന്ത്രണമേർപ്പെടുത്തി. ശനിയാഴ്ച രാത്രി ഒമ്പതുമുതൽ പമ്പയിൽനിന്നു ഭക്തരെ സന്നിധാനത്തേക്കു കടത്തിവിട്ടില്ല. പിന്നീടു പുലർച്ചെ രണ്ടിനാണു കടത്തിവിട്ടത്. വരും ദിവസങ്ങളിൽ നിലയ്ക്കലിലും വലിയ പ്രതിഷേധത്തിനുള്ള സാധ്യതയുണ്ട്. നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും ഒരേ സമയം പ്രതിഷേധം നടക്കാനുള്ള സാധ്യതയും പൊലീസ് മുന്നിൽ കാണുന്നുണ്ട്.

ശബരിമല കർമസമിതി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നിലും നാപജപ സമരക്കാർ പ്രതിഷേധിച്ചിരുന്നു. രാവിലെ നാല് മണിയോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സ്ഥലത്ത് കനത്ത പൊലിസ് വിന്യാസമുണ്ട്. പാറശാല, നേമം, നെയ്യാറ്റിൻകര, ആലപ്പുഴ, ആറന്മുള പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ രാവിലെ അഞ്ച് മണിക്കും പ്രതിഷേധം തുടരുകയാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കൊച്ചിയിലും കോഴിക്കോടും തലശേരിയിലും നിലമ്പൂരിലും അടക്കം സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ പ്രതിഷേധം നടക്കുന്നുണ്ട്. ഇതെല്ലാം ശബരിമല തീർത്ഥാടനത്തെ വലിയ രീതിയിൽ ബാധിക്കും. കലുഷിതമായ തീർത്ഥാടനമാകും ഇനി നടക്കുകയെന്ന് പൊലീസ് തിരിച്ചറിയുന്നുണ്ട്.

ആറന്മുളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വസതിക്ക് മുന്നിലും പ്രതിഷേധം . വീട് പ്രതിഷേധക്കാർ ഉപരോധിച്ചു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ അമ്പതോളം പേരാണ് വീടിന് മുന്നിൽ കുത്തിയിരുന്ന് നാമജപ പ്രതിഷേധം നടത്തിയത്. ആറന്മുള പൊലിസ് സ്റ്റേഷന് മുന്നിൽ സംഘടിച്ചവരാണ് ഇപ്പോൾ ഇവിടെ പ്രതിഷേധിക്കുന്നത്. സ്റ്റേഷന് സമീപമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്. നേരത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് യുവമോർച്ചയും മഹിളാമോർച്ചയും പ്രതിഷേധപ്രകടനം നടത്തിയിരുന്നു. രാത്രി 10 മണിക്ക് ശേഷം സന്നിധാനത്ത് ആളുകളെ തങ്ങാൻ അനുവദിക്കില്ല എന്നായിരുന്നു പൊലിസിന്റെ നിലപാട്. എന്നാൽ നട അടച്ചതിനു ശേഷവും ആളുകൾ പ്രതിഷേധം തുടർന്നു. ഇതോടെ പ്രതിഷേധം നടത്തിയവരെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും.

എല്ലാവർക്കും വിരിവയ്ക്കാൻ അനുവാദം നൽകണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മാളികപ്പുറത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധം തുടങ്ങിയത്. നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവർക്ക് വിരിവെക്കാനും മറ്റും പൊലീസ് സൗകര്യമൊരുക്കിയിരുന്നു. ബുക്ക് ചെയ്യാത്തവരിൽ സംശയം തോന്നുന്നവരെ പൊലീസ് നീക്കം ചെയ്യാൻ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. പല തവണ ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാർ പിരിഞ്ഞുപോയില്ല എന്ന് പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലിസ് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോകാത്തവരെ നിരോധനാജ്ഞ നിലവിലുള്ളതിനാൽ അറസ്റ്റ് ചെയ്തുവെന്നാണ് പൊലിസ് വിശദീകരണം. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി. ഹരിവരാസനത്തിന് ശേഷം പിരിയാമെന്ന വാക്ക് പാലിച്ചില്ല. പൊലിസ് തീർത്ഥാടകർക്ക് എതിരല്ലെന്നും എസ്‌പി പ്രതീഷ് കുമാർ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP