Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവതീ പ്രവേശനം സാധ്യമാക്കാൻ നടപടിയെടുത്തോ എന്ന് ചോദ്യം; എല്ലാ ഭക്തർക്കും സുരക്ഷിത ദർശനത്തിനുള്ള സൗകര്യമുണ്ടെന്ന് തന്ത്രപരമായ മറുപടി; യുവതി പ്രവേശനമെന്ന വാക്ക് പോലും പറയാതെ സേഫ് സോണിൽ ഉത്തരം നൽകി പിണറായി മാജിക്; സന്നിധാനത്തെ നിയന്ത്രണങ്ങൾ നീക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ; ശബരിമല വിധിയിൽ വിശ്വാസികളെ പിണക്കാതെ നിയമസഭയിലും സർക്കാർ

യുവതീ പ്രവേശനം സാധ്യമാക്കാൻ നടപടിയെടുത്തോ എന്ന് ചോദ്യം; എല്ലാ ഭക്തർക്കും സുരക്ഷിത ദർശനത്തിനുള്ള സൗകര്യമുണ്ടെന്ന് തന്ത്രപരമായ മറുപടി; യുവതി പ്രവേശനമെന്ന വാക്ക് പോലും പറയാതെ സേഫ് സോണിൽ ഉത്തരം നൽകി പിണറായി മാജിക്; സന്നിധാനത്തെ നിയന്ത്രണങ്ങൾ നീക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ; ശബരിമല വിധിയിൽ വിശ്വാസികളെ പിണക്കാതെ നിയമസഭയിലും സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുവതി പ്രവേശനത്തിലെ വിധി നടപ്പാക്കുമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും പറഞ്ഞു. എന്നാൽ ഇപ്പോൾ യുവതി പ്രവേശനമെന്ന് പോലും മുഖ്യമന്ത്രി പറയുന്നില്ല. നിയമസഭയിലെ ചോദ്യത്തിനുള്ള രേഖാമുലമുള്ള മറുപടിയിലാണ് വിശ്വാസികളെ പ്രകോപിപ്പിക്കാത്ത തരത്തിൽ മുഖ്യമന്ത്രി മറുപടി പറയുന്നത്. തീർത്തും നേരിട്ടുള്ള ചോദ്യത്തിനാണ് തന്ത്രപമായി മറുപടി നൽകുന്നത്. അതിനിടെ ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾ മാറ്റണമെന്ന ഒരാവശ്യവും സർക്കാരിന് മുമ്പിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിട്ടുണ്ട്.

കോൺഗ്രസിലെ ഐസി ബാലകൃഷ്ണനും എപി അനിൽ കുമാറും അനിൽ അക്കരയുമായിണ് യുവതി പ്രവേശനം സാധ്യമാക്കുന്നതിന് സർക്കാർ എന്തെങ്കിലും തരത്തിലുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യവുമായെത്തിയത്. എന്നാൽ അതിന് യുവതി പ്രവേശനമെന്ന തരത്തിൽ മറുപടി പറയാതെ തന്ത്രപരമായി ഉത്തരം നൽകുകയാണ് മുഖ്യമന്ത്രി പറഞ്ഞത്. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുരക്ഷിതമായി ദർശനം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് മറുപടി നൽകിയത്. യുവതി പ്രവേശനമെന്ന വാക്ക് പോലും മറുപടിയിൽ തന്ത്രപരമായി ഒഴിവാക്കാൻ ഇതിലൂടെ മുഖ്യമന്ത്രിക്ക് കഴിഞ്ഞു.

തീർത്ഥാടകരുടെ സുരക്ഷയ്ക്കും സുഗമമായ തീർത്ഥാടനത്തിനും ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിക്കുന്നുണ്ട്. പ്രളയം കാരണമാണ് ഭക്തരുടെ വാഹനങ്ങൾക്ക് നിലയ്ക്കലിൽ പ്രവേശനം നിജപ്പെടുത്തിയതെന്നും വിശദീകരിക്കുന്നു. സന്നിധാനത്ത് തീർത്ഥാടകരെന്ന വ്യാജേന നടത്തുന്ന സമര പരിപാടികൾ നിയന്ത്രിക്കുന്നതിനും വിശ്വാസികൾക്ക് സംരക്ഷണം നൽകുന്നതിനും മതിയായ പൊലീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെ നിരീക്ഷണം നടത്തി ആവശ്യകരമായ നടപടികൾ സ്വീകരിച്ചു വരുന്നു.

ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ നീക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിക്കുന്നു. അതായത് നിയന്ത്രണങ്ങൾ നീക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടുവെന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വാദം തെറ്റാണെന്ന് വിശദീകരിക്കുകയാണ് സർക്കാർ. അങ്ങനെ സർക്കാരിനെ സേഫ് സോണിൽ നിർത്തുന്ന മറുപടികളാണ് മുഖ്യമന്ത്രി നിയമസഭയിൽ നൽകുന്നത്. യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കുമെന്നും ആചാര ലംഘനത്തിലൂടെ മാത്രമേ നവോത്ഥാനം സാധ്യമാകൂവെന്നുമുള്ള പഴയ നിലപാട് മുഖ്യമന്ത്രി മയപ്പെടുത്തുകയാണ്. യുവതീ പ്രവേശനമെന്ന ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ ആ വാക്ക് പറയാൻ പോലും മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നതാണ് വസ്തുത. യുവതി പ്രവേശനത്തിൽ സർക്കാർ പിന്നോക്കം പോകുന്നതിന് തെളിവായി ഈ നിലപാട് വിശദീകരണം വിലയിരുത്തപ്പെടുന്നത്.

തീർത്ഥാടകരെന്ന വ്യാജേന സന്നിധാനത്ത് സമരപരിപാടികൾ നടത്തുന്നത് നിയന്ത്രിക്കുന്നതിനും വിശ്വാസിക്ക് സംരക്ഷണം നൽകുന്നതിനുമാണ് പൊലീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ക്രമീകരണങ്ങൾ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല സമരത്തിന് പിന്നിൽ സംഘപരിവാറിലെ ഉൾപ്പോരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയും വിശദീകരിച്ചിരുന്നു. എൽ ഡി എഫ് നേതൃത്വത്തിൽ ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന ബഹുജന മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിന് ഭക്തരെ ആയുധമാക്കുകയാണ് ലക്ഷ്യം. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാർ അമിത താല്പര്യം കാണിച്ചെന്നാണ് ചില ഭാഗങ്ങളിൽ നിന്നുള്ള പ്രചരണം.അത് തെറ്റാണ്. സർക്കാർ ചെറിയ താല്പര്യമെങ്കിലുമെടുത്തിരുന്നെങ്കിൽ അവിടെ സ്ത്രീകളെ കയറ്റാനാകുമായിരുന്നു.

കേരളത്തിലെ കൂടുതൽ ജനപിന്തുണയുള്ള ഇടതുമുന്നണിയിൽ കൂടുതലും സ്ത്രീകളാണ്. ഇവരിൽ ബഹുഭൂരിപക്ഷവും വിശ്വാസികളാണ്. എന്നിരിക്കെ സർക്കാരിന് നേരിയ താല്പര്യമെങ്കിലും ഈ വിഷയത്തിലുണ്ടായിരുന്നെങ്കിൽ സ്ത്രീകളെ ശബരിമലയിലെത്തിക്കൽ ബുദ്ധിമുട്ടുള്ള കാര്യമല്ലന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രകാര്യങ്ങൾ വ്യക്തിപരമായ കാര്യമായാണ് എൽ ഡി എഫ് കാണുന്നത്. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി മൗലികാവശവകാശവുമായി ബന്ധപ്പെട്ടതാണ്. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ സ്ത്രീക്കും പുരഷനും ഒരുപോലെ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പിറവം പള്ളി പ്രശ്നത്തിലെ കോടതി വിധി ഉയർത്തിക്കാട്ടി സർക്കാരിനെ വിമർശിക്കുന്നവർ ശിവഗിരി വിഷയത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി എ കെ ആന്റണി എടുത്ത നീക്കങ്ങൾ വിസ്മരിക്കരുത്.

മഠത്തിൽ സ്വാമിമാർ പൊലീസ് മർദനത്തിന് ഇരയായി.അത്തരം സാഹചര്യമുണ്ടാകരുതെന്ന് കരുതിയാണ് സർക്കാർ സമവായ ശ്രമങ്ങൾക്ക് ശ്രമിക്കുന്നത്.എന്നാൽ ശവസംസ്‌കാരത്തിന് വിസമ്മതിക്കുന്നത് പോലുള്ള വിഷയങ്ങളിൽ സർക്കാർ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുകയും സംസ്‌കാര ചടങ്ങുകൾക്ക് അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്. ചില മാധ്യമങ്ങൾ സർക്കാർ തന്ത്രിമാർക്ക് എതിരാണെന്ന തരത്തിൽ വാർത്തകൾ ചമയ്ക്കുന്നുണ്ട്. തന്ത്രി സമൂഹം ഒന്നടങ്കം കുഴപ്പക്കാരാണെന്ന് സർക്കാരിന് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP