Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസിന്റെ അനുനയത്തിൽ മനംമാറിയ അഞ്ജു മലചവിട്ടാതെ പമ്പയിൽ നിന്ന്‌ മടങ്ങി; ഭർത്താവിനും മക്കൾക്കുമൊപ്പം അയ്യപ്പ ദർശനത്തിനെത്തിയ യുവതിയെ തിരിച്ചയച്ചത് ഇന്നലെ രാത്രി കുടുംബത്തെ വിളിച്ചു വരുത്തി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ; ഭർത്താവിന്റെ നിർബന്ധം മൂലം മല ചവിട്ടാൻ പമ്പയിലെത്തിയ അഞ്ജുവിന് മാനസാന്തരം വന്നത് പൊലീസുകാരുടെ ഇടപെടലിൽ

പൊലീസിന്റെ അനുനയത്തിൽ മനംമാറിയ അഞ്ജു മലചവിട്ടാതെ പമ്പയിൽ നിന്ന്‌ മടങ്ങി; ഭർത്താവിനും മക്കൾക്കുമൊപ്പം അയ്യപ്പ ദർശനത്തിനെത്തിയ യുവതിയെ തിരിച്ചയച്ചത് ഇന്നലെ രാത്രി കുടുംബത്തെ വിളിച്ചു വരുത്തി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ; ഭർത്താവിന്റെ നിർബന്ധം മൂലം മല ചവിട്ടാൻ പമ്പയിലെത്തിയ അഞ്ജുവിന് മാനസാന്തരം വന്നത് പൊലീസുകാരുടെ ഇടപെടലിൽ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: ശബരിമല ദർശനത്തിനെത്തിയ ചേർത്തല സ്വദേശിനി അഞ്ജു മല ചവിട്ടാതെ മടങ്ങി. പൊലീസും കുടുംബക്കാരുമായി നടത്തിയ അനുനയ ചർച്ചകൾക്കൊടുവിലാണ് അഞ്ജു ഭർത്താവിനും മക്കൾക്കും ഒപ്പം ഇന്ന് രാവിലെ പമ്പയിൽ നിന്നും തിരികെ പോയത്. ഇന്നലെ പമ്പയിലെത്തിയ യുവതിക്ക് പൊലീസ് നടത്തിയ ചർച്ചയിൽ തന്നെ മാനസാന്തരം സംഭവിച്ചിരുന്നു. ഭർത്താവിന്റെ നിർബന്ധ പ്രകാരമാണ് താൻ പമ്പയിലെത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞിരുന്നു. മലകയറുന്നതിൽ നിന്നും യുവതി പിന്മാറാൻ തയ്യാറായെങ്കിലും ഭർത്താവ് സമ്മതിച്ചിരുന്നില്ല. ഇതോടെ പൊലീസ് ചേർത്തലയിലുള്ള ഇവരുടെ കുടുംബത്തെ വിളിച്ചു വരുത്തി.

ഏതാണ്ട് ഇന്നലെ രാത്രി രണ്ടു മണിയോടെയാണ് ചേർത്തലയിലുള്ള ഇവരുടെ കുടുംബം പമ്പയിലെത്തിയത്. തുടർന്ന് പൊലീസ് ഇവരുടെ കുടുംബവുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ ഇരുവരും മക്കളുമൊത്ത് ചേർത്തലയിലേക്ക് തിരികെ മടങ്ങുക ആയിരുന്നു. നിലയ്ക്കലിലിൽ നിന്നും കെഎസ്ആർടിസി ബസിലാണ് ഇരുവരും കുുടുംബക്കാരുമൊത്ത് മടങ്ങിയത്. അതേസമയം ശബരിമലയിൽ നിന്നും തിരികെ മടങ്ങിയ യുവതി പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. പൊലീസിന്റെ കാവലില്ലാതെ തന്നെ ഇവർ തിരികെ പോവുകയായിരുന്നു. അതേസമയം യുവതി ആവശ്യപ്പെടാതെ സുരക്ഷ നൽകാനാവില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം ചിത്തിര ആട്ട വിശേഷത്തിനായി നട തുറന്ന ശബരിമലയിൽ പതിവിലും അധികം തിരക്കാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് ശബരിമലയും സന്നിധാനവും.

ചേർത്തലയിൽനിന്നു അഞ്ജുവിന്റെ ബന്ധുക്കൾ ഇന്നലെ രാത്രി പമ്പയിലെത്തിയിരുന്നു. ഇവരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് അഞ്ജു മടങ്ങാൻ തീരുമാനിച്ചത്. ഭർത്താവിനും രണ്ടു കുട്ടികൾക്കും ഒപ്പമാണ് അഞ്ജു പമ്പയിലെത്തിയത്. ഇവർ ഇപ്പോൾ പമ്പ പൊലീസ് കൺട്രോൾ സ്റ്റേഷനിലാണ്. യുവതി എത്തിയെന്ന വാർത്തയെ തുടർന്ന് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ പമ്പയിൽ പ്രതിഷേധം നടന്നുവരികയാണ്. പമ്പ ഗണപതി കോവിലിനു സമീപത്തെ നടപ്പന്തലിൽ ഹിന്ദുഐക്യവേദി അധ്യക്ഷ ശശികലയാണ് പ്രതിഷേധത്തിനു നേതൃത്വം നൽകിയത്. പ്രതിഷേധക്കാർ നാമജപ പ്രാർത്ഥനയുമായി ഇവിടെ നില ഉറപ്പിച്ചിരിക്കുകയാണ്. ഇതിനിടെ യുവതി മല കയറുന്നില്ലെന്നു തീരുമാനിച്ചതായി എസ്‌പി രാഹുൽ ആർ.നായർ അറിയിച്ചു. യുവതി സുരക്ഷ ആവശ്യപ്പെട്ടില്ലെന്നും അതിനാൽ സുരക്ഷ നൽകേണ്ടതില്ലെന്നും എസ്‌പി വ്യക്തമാക്കി.

ചേർത്തല സ്വദേശിനിയായ അഞ്ജു എന്ന 25വയസ്സുകാരിയാണ് ദർശനത്തിന് അനുവാദം തേടി എത്തിയത്. ഇതിന് സുരക്ഷ ഒരുക്കണമെന്ന് യുവതി പൊലീസിനോട് ആവശ്യപ്പെട്ടു. ഭർത്താവിനും രണ്ട് കുട്ടികൾക്കും ഒപ്പമാണ് യുവതി എത്തിയത്. പമ്പയിലേക്ക് എത്തിയ ഇവരെ ശരണം വിളിച്ചുകൊണ്ട് ഭകതർ പ്രതിഷേധമറിയിച്ചതോടെയാണ് മടങ്ങാൻ തീരുമാനിച്ചത്. യുവതി പിന്മാറാൻ തയ്യാറായെങ്കിലും ആദ്യം ഭർത്താവ് വഴങ്ങിയിരുന്നില്ല. പിന്നീട് മടങ്ങുന്നതാണ് ഉചിതമെന്ന് തീരുമാനിക്കുകയായിരുന്നു.

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട വൈകുന്നേരം അഞ്ച് മണിയോടെയാണ് മേൽശാന്തി തുറന്നത്. കനത്ത സുരക്ഷയുടെ നടുവിലാണ് ഇന്ന് നട തുറന്നത്. ഇന്ന് പ്രത്യേക പരിപാടികൾ ഒന്നും തന്നെ ഇല്ല. രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടച്ചു.
കവടിയാർ കൊട്ടാരത്തിൽ നിന്നും എത്തിക്കുന്ന പ്രത്യേക നെയ് ഉപയോഗിച്ചുള്ള അഭിഷേകം ഉണ്ടാകും. കനത്ത സുരക്ഷയാണ് സന്നിധാനത്തും പരിസരത്തും ഒരുക്കിയിട്ടുള്ളത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

കനത്ത സുരക്ഷയിലാണ് ശബരിമല നട തുറന്നിരിക്കുന്നത്. ഇന്ന് ദർശനം നടത്താൻ സാധാരണ ചിത്തിര ആട്ടവിശേഷത്തിന് എത്തുന്നതിൽ പതിന്മടങ്ങ് ഭക്തരാണ് എത്തിയിട്ടുള്ളത്. കനത്ത സുരക്ഷാ പരിശോധനകൾക്ക് ഒടുവിലാണ് ഭക്തജനങ്ങളെ സ്നിധാനത്തേക്ക് കയറ്റി വിടുന്നത്. ഇവിടെ അധികം നേരം തങ്ങുന്നതിനും പൊലീസിന്റെ വിലക്കുണ്ട്. എന്നാൽ നെയ്യഭിഷേകം നാളെ രാവിലെ മാത്രമെ നടക്കുകയുള്ളു അതുകൊണ്ട് തന്നെ ഇന്ന് ഇവർക്ക് അവിടെ തങ്ങേണ്ട അവസ്ഥയുണ്ട്. എന്നാൽ അതിന് വേണ്ട ഒരു സൗകര്യങ്ങളും ഒരുക്കിയിട്ടില്ല.

ഇവർക്ക് വിരി വയ്ക്കാനോ സന്നിധാനത്ത് തങ്ങാനോ സൗകര്യം ഒരുക്കിയിട്ടില്ല. ഈ മേഖലകളിലെല്ലാം തന്നെ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചെറിയ കാര്യങ്ങൾ പോലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ബിജെപി നേതാക്കളായ കെ സുരേന്ദ്രൻ, എംടി രമേശ് തുടങ്ങിയവരും സന്നിധാനത്ത് എത്തിയിട്ടുണ്ട്. എന്നാൽ ഇവർക്ക് എത്രനേരം അവിടെ തുടരാൻ കഴിയും എന്നതിലും സ്ഥിരീകരണം വരേണ്ടതുണ്ട്. കനത്ത സുരക്ഷയിൽ ജാമർ ഉൾപ്പടെ സ്ഥാപിച്ചാണ് പൊലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. പൊലീസ് സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും സന്നിധാനത്ത് യുവതികളെത്തിയാൽ എന്ത് വിലകൊടുത്തും തടയും എന്ന നിലപാടിലാണ് ബിജെപി നേതാക്കൾ.ബിജെപി നേതാക്കൾക്ക് പുറമെ രാഹുൽ ഈശ്വർ, അയ്യപ്പ സേവ സംഘം എന്നിവരെല്ലാം തന്നെ സന്നിധാനത്ത് എത്തിയിട്ടുണ്ട്.

ശബരിമലയിൽ യാതൊരു നിയന്ത്രണങ്ങളും പൊലീസ് ഏർപ്പെടുത്തിയിട്ടില്ലെന്ന് ഐ.ജി എം.ആർ അജിത് കുമാർ. എന്നാൽ, സുരക്ഷ ഉറപ്പാക്കുക പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.'ഭക്തർക്ക് സുഗമമായി ദർശനം നടത്താനുള്ള എല്ലാ സൗകര്യങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലും സന്നിധാനത്തുമായി 1000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്' - സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ഐ.ജി പറഞ്ഞു.

നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ മൂന്ന് ദിവസത്തേക്ക് തുടരുമെന്നും ഐജി അറിയിച്ചു. സന്നിധാന പരിസരത്തെ ഗസ്റ്റ് ഹൗസുകൾ ഉൾപ്പെടെ അടപ്പിച്ചത് പൊലീസാണെന്നും അത് സംഘപരിവാർ സംഘടനാ പ്രവർത്തകരെ നിയന്ത്രിക്കാനാണെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP