Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കമൽറാം സജീവും മനിലയും മാതൃഭൂമി വിടുന്നതിന് മീശ പ്രസിദ്ധീകരിച്ചതും ഒരുകാരണമാണ്; എന്നെ പോലൊരാളുടെ എഴുത്തുകൾ പ്രസിദ്ധീകരിച്ചില്ലെങ്കിൽ മാതൃഭൂമിക്ക് ഒന്നും സംഭവിക്കാനില്ല; പ്രസിദ്ധീകരിച്ചാൽ നഷ്ടങ്ങളുണ്ട് താനും; ഇനിയുള്ള കാലത്ത് ആഴ്ചപതിപ്പിലേക്ക് കഥകൾ അയച്ച് ബുദ്ധിമുട്ടിക്കുന്നില്ലെന്ന് എസ്.ഹരീഷ്

കമൽറാം സജീവും മനിലയും മാതൃഭൂമി വിടുന്നതിന് മീശ പ്രസിദ്ധീകരിച്ചതും ഒരുകാരണമാണ്; എന്നെ പോലൊരാളുടെ എഴുത്തുകൾ പ്രസിദ്ധീകരിച്ചില്ലെങ്കിൽ മാതൃഭൂമിക്ക് ഒന്നും സംഭവിക്കാനില്ല; പ്രസിദ്ധീകരിച്ചാൽ നഷ്ടങ്ങളുണ്ട് താനും; ഇനിയുള്ള കാലത്ത് ആഴ്ചപതിപ്പിലേക്ക് കഥകൾ അയച്ച് ബുദ്ധിമുട്ടിക്കുന്നില്ലെന്ന് എസ്.ഹരീഷ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംഘപരിവാറിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി മാതൃഭൂമി ആഴ്ചപതിപ്പിന്റെ പത്രാധിപസ്ഥാനത്ത് നിന്ന് കമൽറാം സജീവിനെ ഒഴിവാക്കിയതോടെ, ആഴ്ചപ്പതിപ്പിലേയ്ക്ക് ഇനി കഥകൾ അയച്ചുകൊടുക്കുന്നില്ലെന്ന് എഴുത്തുകാരൻ എസ് ഹരീഷ്. മീശ വിവാദത്തിൽ നോവലിസ്റ്റ് എസ് ഹരീഷിനെ കമൽ റാം പിന്തുണച്ചിരുന്നു. 'സാഹിത്യം ആൾക്കൂട്ട കൊലപാതകത്തിന് ഇരയായിരിക്കുന്നെന്നും കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ ഇരുണ്ട ദിനം' എന്ന് മീശ പിൻവലിച്ചതിനെപ്പറ്റി കമൽറാം സജീവ് ട്വിറ്ററിൽ കുറിച്ചിരുന്നു.

മീശ നോവൽ പ്രസിദ്ധീകരിച്ചതിനെതിരെ സംഘപരിവാർ വൻപ്രതിഷേധം സംഘടിപ്പിക്കുകയും ആഴ്ചപ്പതിപ്പ് കത്തിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പത്രാധിപരുടെ രാജി. എന്നെപ്പോലുള്ളൊരാളുടെ എഴുത്തുകൾ പ്രസിദ്ധീകരിച്ചില്ലെങ്കിൽ മാതൃഭൂമിക്ക് ഒന്നും സംഭവിക്കാനില്ലെന്നും ഹരീഷ് പറയുന്നു. കമൽറാമും മനിലയും മാതൃഭൂമി വിടുന്നതിന് താനും ഒരു കാരണമാണെന്ന് പറഞ്ഞുകൊണ്ടാണ് ഹരീഷ് തന്റെ നിലപാടറിയിച്ചത്

മതേതര ഇന്ത്യ നീണാൾവാഴട്ടെ എന്ന സന്ദേശത്തോടെ, 15വർഷത്തെ മാതൃഭൂമിയിലെ തന്റെ സേവനങ്ങൾ അവസാനിക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് കമൽറാം അറിയിച്ചത്. അതേസമയം മതേതര പത്രമായ മാതൃഭൂമിയെ സംഘപരിവാറിവിന്റെ സമ്മർദങ്ങൾക്ക് വഴങ്ങാൻ അനുവദിച്ചതിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകരുടെ രാജി മാതൃഭൂമിയിൽനിന്ന് തുടരുകയാണ്.

നേരത്തെ ആഴ്ചപ്പതിപ്പിന്റെ പത്രാധിപ സമിതി അംഗമായ മനില സി മോഹനും ഇതേ കാരണത്താൽ രാജിവെച്ചിരുന്നു.മാതൃഭൂമിയിൽ സീനിയർ ന്യൂസ് എഡിറ്ററായ പ്രശസ്ത എഴുത്തുകാരൻ പി കെ രാജശേഖരനും ഇന്നലെ മാതൃഭൂമിയിൽനിന്ന് പടിയിറങ്ങിയിരുന്നു. എഴുത്തിന്റെ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ രാജിവെച്ചതാണെന്നാണ് രാജശേഖരൻ പറയുന്നത്. മാതൃഭൂമിയുടെ മാറിയ നിലപാടുകൾ രാജശേഖരനെയും വല്ലാതെ വ്രണപ്പെടുത്തിയെന്നതാണ് ജീവനക്കാർ പറയുന്നത്. അതിനിടെ സംഘിവത്ക്കരണത്തിനെതിരെ മാതൃഭൂമിയിലെ കൂടുതൽ ജീവനക്കാർ പ്രതിഷേധവും രാജി ഭീഷണിയുമായി രംഗത്തെത്തിയിട്ടുണ്ട്.

സംഘപരിവാർ സംഘടനകളുടേത് അടക്കമുള്ള തുടർച്ചയായ സമ്മർദങ്ങളെ തുടർന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് കമൽറാം സജീവിനെ മാറ്റി പകരം എഴുത്തുകാരൻ സുഭാഷ് ചന്ദ്രനെ നിയമിക്കാൻ മാനേജ്മെന്റ് കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. ഇതേതുടർന്നുള്ള പ്രശ്നങ്ങളാണ് കൂട്ട രാജിയിൽ കലാശിക്കുന്നത്. കമൽറാമിനെ മാറ്റിയതിൽ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ എത്രയോ വർഷമായി സംഘപരിവാറിന്റെ നോട്ടപ്പുള്ളിയാണ് കമൽറാം സജീവ്. പരിവാറിന്റെ നയവും രാഷ്ട്രീയവും നിരന്തരമായി വിമർശിക്കുന്ന ഇദ്ദേഹത്തെ മാറ്റുക എന്നത് ഇവരുടെ ദീർഘകാല ആവശ്യവുമായിരുന്നു. മോഹൻ ഭാഗവതിന് നേരിട്ട് പേര് അറിയാവുന്ന കേരളത്തിലെ മാധ്യമ പ്രവർത്തകരിൽ അപൂർവം ഒരാളാണ് കമൽറാം എന്നാണ് പലരും പറഞ്ഞിരുന്നത്.

മാതൃഭൂമി പത്രത്തിനകത്തെ സംഘപരിവാർ സെല്ലായി പ്രവർത്തിക്കുന്ന ചില ജേർണലിസ്റ്റുകളാണ് ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ടാക്കിയതെന്ന് ജീവനക്കാരിൽ ഒരു വിഭാഗം ആരോപിക്കുന്നു. മീശ നോവലിലെ വിവാദ ഭാഗം ഇറങ്ങി ഒരാഴ്ചയിലധികം കഴിഞ്ഞാണ് അത് വിവാദമാവുന്നത്. മാതൃഭൂമി പത്രത്തിന്റെ കോഴിക്കോട് സെൻട്രൽ ഡസ്‌ക്കിലെ ഏതാനും മുതിർന്ന പത്രപ്രവർത്തകർ നോവലിലെ വിവാദ ഭാഗം മാത്രം അടർത്തിമാറ്റി ചില തീവ്ര ഹിന്ദുത്വ ഗ്രൂപ്പിലേക്ക് വാട്സാപ്പ് ചെയ്യുകയായിരുന്നു. മൂൻപിൻ നോക്കാതെ ഇവർ നടത്തിയ ബഹളങ്ങളാണ് പിന്നീട് ഉണ്ടായത് .നോവൽ മൊത്തത്തിൽ വായിക്കുമ്പോൾ ഹിന്ദുക്കളെയും അമ്പലങ്ങളെയും അപമാനിക്കാനുള്ള യാതൊരു അജണ്ടയും ഇതിൽ ഇല്ലെന്ന് വ്യക്തമാവും. ഈ പ്രശ്നം ഉണ്ടാക്കിയത് മാതൃഭൂമി പത്രത്തിനകത്തെ ചിലരാണെന്ന് കാണിച്ച് കമൽറാം സജീവ് മാനേജ്മെന്റിന് പരാതി നൽകിയെങ്കിലും അതിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതെല്ലാം കണക്കിലെടുത്താണ് ഇങ്ങനെ സമ്മർദത്തിന് വഴങ്ങി ജോലിയിൽ തുടരേണ്ടതില്ലെന്ന് കമൽറാം തീരുമാനിക്കുന്നത്.

മലയാളം പത്രലോകത്തെ സംബന്ധിച്ചിടത്തോളം ഒട്ടു ആശാവഹമായ കാര്യങ്ങളല്ല അടുത്ത കാലങ്ങളിലായി നടക്കുന്നത്. പ്രളയം മൂലം കോടികൾ നഷ്ടമായ പത്രങ്ങൾ ഒരു വശത്ത് പരസ്യക്കാരെ കിട്ടാതെ പാടുപെടുന്ന അവസ്ഥയാണുള്ളത്. മലയാള മനോരമയുടെ പരസ്യവരുമാനത്തിൽ പോലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പരസ്യം എഡിറ്റോറിയലിനെ നിയന്ത്രിക്കുന്ന വിധത്തിലേക്ക് പത്രമാനേജ്‌മെന്റുകൾ നിലപാട് കൈക്കൊണ്ടത് വരുമാനത്തിലെ ഇടിവ് ഭയന്നാണ്. മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിന്റെ എഡിറ്റർ ഇൻ ചാർജ്ജ് സ്ഥാനത്തു നിന്നും കമൽറാം സജീവിനെ നീക്കാൻ മാതൃഭൂമി മാനേജ്‌മെന്റ് തയ്യാറായതിന് പിന്നിലെ കാരണവും മറ്റൊന്നല്ല. മാതൃഭൂമി പത്രത്തിന്റെ പരസ്യ വരുമാനത്തിലുണ്ടായ വലിയ ഇടിവാണ്. ഇതിന് വഴിവെച്ചത് എസ് ഹരീഷിന്റെ വിവാദ നോവൽ മീശ പ്രസിദ്ധീകരിച്ചതും സംഘപരിവാർ ഈ സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ചതുമാണ്.

മീശ നോവൽ പ്രസിദ്ധീകരിച്ചതുമായുണ്ടായ വിവാദങ്ങൾ മാതൃഭൂമി ദിനപത്രത്തെയും സാരമായി ബാധിച്ചിരുന്നു. പത്രത്തിന് ഹൈന്ദവ അനുഭാവമുള്ള സ്ഥാപനങ്ങൾ പരസ്യം നൽകാതെ വന്നതും അർഹതപ്പെട്ട കേന്ദ്രസർക്കാർ പരസ്യങ്ങൾ പോലും നിഷേധിക്കുകയും ചെയ്തു. . മീശ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ കടുത്ത പ്രതിഷേധമാണ് മാതൃഭൂമി നേരിടേണ്ടി വന്നത്. പത്രഓഫീസിലേക്ക് വിളിച്ചു തന്നെ വലിയ തോതിൽ തെറിവിളികൾ ഉണ്ടായി. പിന്നാലെ പരസ്യ പ്രതിഷേധങ്ങൾ എൻഎസ്എസ് അടക്കമുള്ളവർ ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ സർക്കുലേഷനിൽ വലിയ ഇടിവുണ്ടായി.

ഇത് തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതും വേണ്ടവിധം വിജയിക്കുകയുണ്ടായില്ല. മാതൃഭൂമിക്ക് പരസ്യം നൽകരുത് എന്ന വ്യാപക പ്രചരണം വന്നതോടെയാണ് പ്രശസ്ത ജുവല്ലറി ഗ്രൂപ്പായ ഭീമ പരസ്യം നൽകില്ലെന്ന് പ്രഖ്യാപിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ഇതിനിടെ കല്യാൺ ജുവല്ലറിക്കാരും സമാനമായ നിലപാട് സ്വീകരിക്കുന്ന അവസ്ഥയുണ്ടായി. ഇങ്ങനെ സംഘപരിവാർ സംഘടനകളുടെ ഭീഷണിയെ തുടർന്ന് മാതൃഭൂമി പത്രത്തിന്റെ വരുമാനത്തിൽ ഇടിവുണ്ടായിരുന്നു. ആർഎസ്എസിന്റെ അജണ്ടകൾ തുറന്നു കാണിക്കുന്നതിൽ ഏറ്റവും മിടുക്കനായ മാധ്യമപ്രവർത്തകനായിരുന്നു കമൽറാം സജീവ്. മീശ നോവൽ വിവാദം ആയുധമാക്കി കമൽറാം സജീവിനെ നീക്കണമെന്ന പരിവാർ ആശയത്തിന് ഒടുവിൽ മാനേജ്മെന്റ് വഴങ്ങുകയായിരുന്നു.ശബരിമല വിഷയത്തിൽ ആഴ്ചപ്പതിപ്പ് സംഘപരിവാർ വിരുദ്ധ കാമ്പയിൻ നടത്തും എന്ന ഭയവും കമൽറാമിനെ മാറ്റാനുള്ള നീക്കത്തിന് പിന്നിലുണ്ടായിരുന്നു. മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയൽ സമീപനത്തിൽ നിന്ന് വ്യത്യസ്തമായി സംഘപരിവാർ രാഷ്ട്രീയത്തിന് എതിരെ നിലപാട് എടുത്തതിന്റെ പേരിൽ പത്രത്തിനുള്ളിൽ നിന്നും അദ്ദേഹം എതിർപ്പ് നേരിടേണ്ടി വന്നിരുന്നു.

മീശ വിവാദത്തിൽ നോവലിസ്റ്റ് എസ്. ഹരീഷിനെ പിന്തുണച്ചും നോവലിനെ ന്യായീകരിച്ചും കമൽറാം സജീവ് രംഗത്തെത്തിയിരുന്നു. സാഹിത്യം ആൾക്കൂട്ട കൊലപാതകത്തിന് ഇരയായിരിക്കുന്നെന്നും കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ ഇരുണ്ട ദിനം എന്നായിരുന്നു മീശ പിൻവലിച്ച ദിവസം കമൽറാം സജീവ് ട്വിറ്ററിൽ കുറിച്ചത്. കേട്ടാൽ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കും സംഘപരിവാർ അനുകൂലികൾ നടത്തിയിരുന്നത്. മൂന്ന് ലക്കം പ്രസിദ്ധീകരിച്ച നോവലാണ് സംഘപരിവാർ സംഘടനകളുടെ ഭീഷണിയെ തുടർന്ന് പിൻവലിക്കുന്നതെന്നും അഞ്ച് വർഷത്തെ പരിശ്രമമാണ് നോവലെന്നും രാജ്യം ഭരിക്കുന്നവർക്കെതിരെ പോരാടാനുള്ള കരുത്തില്ലെന്നും എസ്. ഹരീഷ് പ്രതികരിച്ചിരുന്നു.

കഴിഞ്ഞ 15 വർഷമായി മാതൃഭൂമി ആഴ്ചപ്പതിപ്പിനെ നയിക്കുന്നത് കമൽറാം സജീവാണ്. ആഴ്ചപതിപ്പിനെ കെട്ടിലും മട്ടിലും മാറ്റിയത് ഈ പത്രാധിപ സമിതിയാണ് എന്നതിൽ തർക്കമില്ല. ന്യൂസ് ഡസ്‌ക്കിലെ കാവി രാഷ്ട്രീയത്തെ കുറിച്ചുള്ള കമൽ റാം സജീവിന്റെ പുസ്തകം വലിയ ചർച്ചയായിരുന്നു. മാതൃഭൂമി പത്രത്തിന്റെ പത്രാധിപരമായി പ്രശസ്ത മാധ്യമ പ്രവർത്തകർ ഗോപാലകൃഷ്ണൻ ചുമതലയേറ്റതിനെ തുടർന്ന് വലിയതോതിൽ പത്രം വലതുപക്ഷത്തേക്ക് ചാഞ്ഞുവെന്ന പരസ്യമായി കമൽറാം എഴുതിയിരുന്നു. കമൽറാം സജീവിന്റെ 'പച്ചക്കുതിരയിൽ' വന്ന ലേഖനത്തിന്റെപേരിൽ ഇരുവരും തമ്മിലുണ്ടായ ഉടക്ക് മാതൃഭൂമി മാനേജ്‌മെന്റ് നേരിട്ട് ഇടപെട്ടാണ് പരിഹരിച്ചത്.

1993 മുതൽ മാധ്യമപ്രവർത്തന രംഗത്തുള്ള കമൽറാം സജീവ് മാധ്യമം ആഴ്ചപതിപ്പിൽ നിന്നാണ് മാതൃഭൂമി ആഴ്ചപതിപ്പിലേക്ക് എത്തുന്നത്. നവാബ് രാജേന്ദ്രൻ ഒരു ചരിത്രം, ഇറാഖ്, സദ്ദാം നവലോക ക്രമത്തിന്റെ ഇരകൾ, ആഞ്ഞുകൊത്തുന്ന അനുഭവങ്ങൾ, നാലാം എസ്റ്റേറ്റിലെ ചോദ്യങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് കൃതികൾ. കമൽറാം സജീവിനെ നീക്കിയ മാതൃഭൂമിയുടെ തീരുമാനം പത്രലോകത്തും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. ഇതും സംഘപരിവാറിന് കീഴടങ്ങലാണെന്ന ഫേസ്‌ബുക്ക് പോസ്റ്റുകളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP