Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെ അഞ്ച് കായികതാരങ്ങൾക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന; മലയാളി പരിശീലക ജിൻസി ഫിലിപ്പിന് അത്ലറ്റിക്സ് വിഭാഗത്തിൽ ധ്യാൻചന്ദ് പുരസ്കാരം; ഇക്കുറി അർജുന അവാർഡിന് അർഹരായത് 27 പേർ; സാക്ഷി മാലിക്ക്, മിരാബായ് ചാനു എന്നിവരെ പുരസ്കാര പട്ടികയിൽ നിന്നും ഒഴിവാക്കിയത് മുൻപ് ഖേൽരത്‌ന പുരസ്കാരം നേടിയതിനാൽ; രാജ്യത്തെ കായിക ബഹുമതികൾ ഇക്കുറി സമർപ്പിക്കുക ഓൺലൈനായും

ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെ അഞ്ച് കായികതാരങ്ങൾക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന; മലയാളി പരിശീലക ജിൻസി ഫിലിപ്പിന് അത്ലറ്റിക്സ് വിഭാഗത്തിൽ ധ്യാൻചന്ദ് പുരസ്കാരം; ഇക്കുറി അർജുന അവാർഡിന് അർഹരായത് 27 പേർ; സാക്ഷി മാലിക്ക്, മിരാബായ് ചാനു എന്നിവരെ പുരസ്കാര പട്ടികയിൽ നിന്നും ഒഴിവാക്കിയത് മുൻപ് ഖേൽരത്‌ന പുരസ്കാരം നേടിയതിനാൽ; രാജ്യത്തെ കായിക ബഹുമതികൾ ഇക്കുറി സമർപ്പിക്കുക ഓൺലൈനായും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെ അഞ്ച് കായികതാരങ്ങൾക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം. രോഹിത്തിന് പുറമെ ഗുസ്തി താരം വിനേഷ് ഫോഗട്ട്, വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ, ടേബിൾ ടെന്നീസ് താരം മണിക ബത്ര, പാരാലിംപിക്സ് താരം തങ്കവേലു മാരിയപ്പൻ എന്നിവരാണ് ഈ വർഷത്തെ ഖേൽരത്ന പുരസ്കാരത്തിന് അർഹരായത്.  മലയാളി പരിശീലക ജിൻസി ഫിലിപ്പ് അത്ലറ്റിക്സ് വിഭാഗത്തിൽ ധ്യാൻചന്ദ് പുരസ്കാരത്തിന് അർഹയായി.

പാതി മലയാളിയും വിന്റർ ഒളിംപ്യനുമായ ശിവകേശവൻ, ക്രിക്കറ്റ് താരം ഇഷാന്ത് ശർമ, ദീപ്തി ശർമ, അമ്പെയ്ത്തു താരം അതാനു ദാസ്, ഫുട്ബോൾ താരം സന്ദേശ് ജിങ്കാൻ, അത്‌ലീറ്റ് ദ്യുതി ചന്ദ് തുടങ്ങി 27 പേർക്കാണ് അർജുന പുരസ്കാരം ലഭിച്ചത്. മുൻപ് ഖേൽരത്‌ന പുരസ്കാരം നേടിയിട്ടുള്ള സാക്ഷി മാലിക്ക്, മിരാബായ് ചാനു എന്നിവർക്ക് അർജുന പുരസ്കാരം നൽകേണ്ടതില്ലെന്ന് കായിക മന്ത്രാലയം തീരുമാനിച്ചു. പുരസ്കാര നിർണയ സമിതി ശുപാർശ ചെയ്ത 29 പേരിൽ ബാക്കി‌ 27 പേരുടെയും പേരുകൾക്ക് മന്ത്രാലയം അനുമതി നൽകി.

ആദ്യമായാണ് അഞ്ച് പേർക്ക് ഒരുമിച്ച് ഖേൽരത്‌ന പുരസ്കാരം ലഭിക്കുന്നത്. 2016ൽ നാല് താരങ്ങൾക്കു ഖേൽരത്ന സമ്മാനിച്ചിരുന്നു. അന്ന് ബാഡ്മിന്റൻ താരം പി.വി. സിന്ധു, ജിംനാസ്റ്റ് ദീപ കർമാകർ, ഷൂട്ടിങ് താരം ജിത്തു റായ്, ഗുസ്തി താരം സാക്ഷി മാലിക് എന്നിവർക്കാണ് ഒരുമിച്ച് പുരസ്കാരം നൽകിയത്.

ഖേൽരത്ന പുരസ്കാരം ലഭിക്കുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ് രോഹിത് ശർമ. സച്ചിൻ ടെൻഡുൽക്കർ, എം എസ് ധോണി, വിരാട് കോലി എന്നിവർക്കാണ് ഇതിന് മുമ്പ് ഖേൽരത്ന ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പിലെ അഞ്ച് സെഞ്ചുറിയടക്കം ആകെ ഏഴ് സെഞ്ചുറികൾ നേടിയ രോഹിത് ഏകദിനത്തിൽ കഴിഞ്ഞ കലണ്ടർവർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനുമായിരുന്നു.

ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ സ്വർണം നേടിയതാണ് വിനേഷ് ഫോഗട്ടിനെ ഖേൽരത്ന പുരസ്കാരത്തിന് അർഹയാക്കിയത്. ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് വിനേഷ് ഫോഗട്ട്. കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും ഏഷ്യൻ ഗെയിംസിൽ വെങ്കലുവും നേടിയാണ് ടേബിൾ ടെന്നീസ് താരം മണിക ബത്ര ഖേൽരത്നക്ക് അർഹയായത്.

2016ലെ റിയോ പാരാലിംപിക്സ് ഗെയിംസിൽ ഹൈജംപിലെ സ്വർണനേട്ടമാണ് മാരിയപ്പൻ തങ്കവേലുവിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഖേൽരത്ന പുരസ്കാരത്തിന് അർഹയാവുന്ന മൂന്നാമത്തെ മാത്രം ഹോക്കി താരവും ആദ്യ വനിതാ താരവുമാണ് ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ. ഇത് ആദ്യമായാണ് രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് അഞ്ച് പേർ ഒരുമിച്ചു അർഹരാവുന്നത്. 2016ൽ ബാഡ്മിന്റൻ താരം പി.വി. സിന്ധു, ജിംനാസ്റ്റ് ദീപ കർമാകർ, ഷൂട്ടിങ് താരം ജിത്തു റായ്, ഗുസ്തി താരം സാക്ഷി മാലിക് എന്നിർ ഒരുമിച്ച് പുരസ്കാരത്തിന് അർഹരായിരുന്നു. മലയാളി പരിശീലക ജിൻസി ഫിലിപ്പ് അത്ലറ്റിക്സ് വിഭാഗത്തിൽ ധ്യാൻചന്ദ് പുരസ്കാരത്തിന് അർഹയായി. ദ്യുതി ചന്ദ് ഉൾപ്പെടെ 27 കായികതാരങ്ങളാണ് അർജ്ജുന പുരസ്കാരത്തിന് അർഹരായത്. കേരളാ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന സന്ദേശ് ജിങ്കാൻ, ക്രിക്കറ്റ് താരം ഇഷാന്ത് ശർമ, വനിതാ ക്രിക്കറ്റ് താരം ദീപ്തി ശർമ ഹോക്കി താരം അക്ഷദിപ് സിങ് എന്നിവരും അർജ്ജുന പുരസ്കാരത്തിന് അർഹരായി.

ഖേൽരത്‌ന പുരസ്‌കാരങ്ങൾ കിട്ടിയവർക്ക് അർജ്ജുന പുരസ്‌കാരങ്ങൾ നൽകേണ്ടതില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതോടെ ഈ വർഷം അർജുന അവാർഡ് പട്ടികയിൽ പെട്ട ഖേൽരത്‌ന ജേതാക്കളായ സാക്ഷി മാലിക്കിനെയും മീരാഭായി ചാനുവിനെയും ഒഴിവാക്കുകയായിരുന്നു. 29 അംഗ പട്ടിക 27 ആയി ചുരുക്കി. കഴിഞ്ഞാഴ്ച റിട്ട.ജസ്റ്റിസ് മുകുന്ദകം ശർമ അദ്ധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി 29 അംഗ പട്ടിക കായിക മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു.

ഈ പട്ടികയിൽ റിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ ജേതാവായ സാക്ഷിയും, 2017 ലെ ഭാരോദ്വഹന ലോക ചാമ്പ്യനായ മീരാഭായിയും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇവർക്ക് അർജുന നൽകുന്നതിൽ തീരുമാനം കായിക മന്ത്രി കിരൺ റിജിജുവിന് വിട്ടിരുന്നു. ഇവർ കായികരംഗത്തെ പരമോന്നത് ബഹുമതിയായ ഖേൽരത്‌ന നേടിയവരാണ് എന്ന കാരണത്താലാണ് ഇത്. ഇവരുടെ പേരുകൾ പട്ടികയിൽ വന്നപ്പോൾ വിമർശനം ഉയർന്നിരുന്നു.

പതിവില്ലാത്ത വിധം ഇത്തവണ അഞ്ച് ഖേൽരത്‌ന പുരസ്‌കാര ജേതാക്കളുണ്ട്. ക്രിക്കറ്റ് താരം രോഹിത് ശർമ, ടേബിൾ ടെന്നീസ് താരം മണികാ ബത്ര, വനിതാ ഗുസ്തി താരം വിനേഷ് ഫോഗാട്ട്, പാരാലിമ്പിക്സ് ജേതാവ് മാരിയപ്പൻ തങ്കവേലു, ഹോക്കിതാരം റാണി രാംപാൽ എന്നിവരാണ് ഖേൽ രത്‌നയ്ക്ക് അർഹരായത്. ഇത്തവണത്തെ അവാർഡിനായുള്ള ശുപാർശ പട്ടികയിൽ ധ്യാൻചന്ദ് പുരസ്‌ക്കാരത്തിനായുള്ള മലയാളിയായ ജിൻസി ഫിലിപ്പ് മാത്രമാണ് കേരളത്തിന്റെ പ്രതീക്ഷ. മറ്റു മലയാളികൾ ആരും വിവിധ അവാർഡുകൾക്കായുള്ള ശുപാർശ പട്ടികയിൽ ഇടം നേടിയിട്ടില്ല.

ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29 ന് ഓൺലൈനായി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സാധാരണ ഗതിയിൽ രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടക്കാറുള്ളത്. രാഷ്ട്രപതി ഭവനിൽ നിന്ന് വീഡിയോ കോൺഫറസിങ് വഴിയാകും അവാർഡ് വിതരണം. അവാർഡ് ജേതാക്കൾ പ്രാദേശിക സായി കേന്ദ്രത്തിൽ നിന്ന് പരിപാടിയിൽ പങ്കെടുക്കും. ഇവിടെ നിന്ന് പുരസ്‌ക്കാരങ്ങൾ നൽകും. ജസ്റ്റിസ് (റിട്ടയേർഡ്) മുകുന്ദാകം ശർമ അധ്യക്ഷനായ 12 അംഗ സമിതിയാണ് പുരസ്കാര ജേതാക്കളുടെ പേര് കായിക മന്ത്രാലയത്തിന് ശുപാർശ ചെയ്തത്. ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ്, ഹോക്കി താരം സർദാർ സിങ് തുടങ്ങിയവർ സമിതി അംഗങ്ങളായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP