Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോഡ് അപകടങ്ങളിൽ ഓരോ വർഷവും 4000 മരണം; 35,000 പേർക്കു രോഗശയ്യ; അപകടത്തിന് ഇരയാകുന്നതിൽ 40ശതമാനം കാൽനടക്കാർ; ദൈവത്തിന്റെ സ്വന്തം നാട്ടിലെ യാത്ര സുരക്ഷിതമല്ല

റോഡ് അപകടങ്ങളിൽ ഓരോ വർഷവും 4000 മരണം; 35,000 പേർക്കു രോഗശയ്യ; അപകടത്തിന് ഇരയാകുന്നതിൽ 40ശതമാനം കാൽനടക്കാർ; ദൈവത്തിന്റെ സ്വന്തം നാട്ടിലെ യാത്ര സുരക്ഷിതമല്ല

മറുനാടൻ മലയാളി ബ്യൂറോ

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. എന്നാൽ ഇവിടുത്ത റോഡുകളിലെ ദുരന്തകാഴ്ചകൾ ഈ വിശേഷണത്തിന് മങ്ങലേൽപ്പിക്കുന്നത് തന്നെയാണ്. ഒട്ടും സുരക്ഷിതരല്ല ഈ റോഡിലൂടെ പോകുന്ന ഓരോരുത്തരും. പ്രതിദിനം ശരാശരി 12 പേർ കേരളത്തിൽ റോഡ് അപകടങ്ങളിൽ കൊല്ലപ്പെടുന്നു. കേരളത്തിലെ ജനസംഖ്യയിലെ ഒരു ലക്ഷത്തിൽ 65 പേർ മരിക്കുന്നത് റോഡ് അപകടങ്ങളിലാണ്. ഇംഗ്ലണ്ടിൽ ഒരു ലക്ഷം പേരിൽ എട്ട് പേർ മാത്രമാണ് റോഡപകടങ്ങളിൽ മരിക്കുന്നത്! നാല് കോടി വാഹനങ്ങളാണ് ഇംഗ്ലണ്ടിലെ നിരത്തുകളിലുള്ളത്. അവിടെ 3200 പേർ റോഡപകടങ്ങളിൽ കൊല്ലപ്പെടുമ്പോൾ ഒന്നരക്കോടിയോട് അടുത്ത് വാഹനങ്ങളുള്ള കേരളത്തിൽ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4000 ആണ്.

എല്ലാ കാര്യത്തിലേയും പോലെ കേരളത്തിൽ അവലോകനങ്ങൾ മാത്രമാണ് റോഡപകടങ്ങളുടെ കാര്യത്തിലും നടക്കുന്നത്. അപകടം സംഭവിച്ച് ആയിരക്കണക്കിന് പേർ മരിച്ചത് അവലോകനം ചെയ്തിട്ട് എന്തുകാര്യം? അപകടം ഇല്ലാതാക്കാനുള്ള വഴികൾ സ്വീകരിക്കുകയും നിവാരണ മാർഗങ്ങൾ ശക്തമായി അവലംബിക്കുകയുമാണ് ഇക്കാര്യത്തിൽ വേണ്ടത്. അതാണ് ഇവിടെയില്ലാത്തതും. ഗ്രാമീണ റോഡുകളിൽ ഹെൽമറ്റില്ലാതെ പോകുന്ന യുവാക്കളെ തടഞ്ഞുനിർത്തി 100 രൂപ പിഴയിടുന്ന അധികൃതർ നിരത്തിലൂടെ ചീറിപ്പായുന്ന ടിപ്പർ ലോറികൾക്കു നേരെ കണ്ണടക്കുന്നു. അതാണല്ലോ കണക്കുകൾ നൽകുന്ന സൂചന. കേരളത്തിലെ വാഹന പരിശോധനകളിൽ 99 ശതമാനവും ഹെൽമറ്റ്, സീറ്റ് ബെൽട്ട് പരിശോധന, മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്നറിയാനുള്ള പരിശോധന എന്നിവയിൽ ഒതുങ്ങി നിൽക്കുന്നു.

നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്ററിന്റെ കണക്ക് പ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം 3990 ആണെങ്കിൽ, റോഡ് സുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുന്ന സർക്കാരിതര സംഘടനയുടെ കണക്ക് പ്രകാരം കൊല്ലപ്പെട്ടത് 4105 പേരാണ്. 2005 മുതൽ 2011 വരെയുള്ള കാലയളവിൽ റോഡ് അപകടങ്ങളുടെ എണ്ണത്തിൽ ഏകദേശം 17 ശതമാനം കുറവുണ്ടായെങ്കിൽ അപകടത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിൽ 31 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് നാറ്റ്പാക്ക് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതു തന്നെയാണ് 2015നും പറയാനുള്ളത്. അതായത് അപകടങ്ങളുടെ ഗുരുതര സ്വാഭാവം ഉയരുകയാണ്.

റോഡ് അപകടങ്ങളിൽ കേരളത്തിൽഏകദേശം 35,000 പേർക്കു പരുക്കേൽക്കുന്നു. അമിത വേഗം, മദ്യപിച്ചു വാഹനമോടിക്കൽ, അലക്ഷ്യമായി വാഹ നമോടിക്കൽ എന്നിവയാണ് അപകടങ്ങൾക്കു പ്രധാന കാരണമെന്നു കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന് ഇരയാകുന്നതിൽ 40 ശതമാനം കാൽനട യാത്രക്കാരാണ്. അപകടങ്ങൾ കാരണം 500 കോടി രൂപയാണു സംസ്ഥാനത്തിനു പ്രതിവർഷം സാമ്പത്തിക നഷ്ടം. 1990ൽ 5.81 ലക്ഷം വാഹനങ്ങളാണ് സംസ്ഥാനത്തുണ്ടായിരുന്നതെങ്കിൽ അത് 20 ഇരട്ടിയിലേറെ വർധിച്ചിരിക്കുകയാണ്. പ്രതിവർഷം പുതുതായി അഞ്ച് ലക്ഷം വാഹനങ്ങൾ നിരത്തിലേക്കെത്തുമ്പോൾ മുൻവർഷത്തേക്കാൾ അധികമായി കൂട്ടിച്ചേർക്കപ്പെടുന്ന റോഡ് സൗകര്യം തുലോം തുച്ഛമാണ്.

കേരളത്തിൽ റോഡ് അപകടങ്ങൾ കുത്തനെ ഉയരാനുള്ള കാരണങ്ങൾ പലതാണ്. ശരിയായ ഡ്രൈവിങ് ശീലം ഇല്ലാത്തത്. അമിത വേഗത. വാഹനങ്ങൾ തമ്മിലുള്ള അനാരോഗ്യകരമായ മത്സരഓട്ടം. റോഡുകളുടെ ശോചനീയാവസ്ഥ. റോഡിലെ ഗർത്തങ്ങൾ. കാൽനടയാത്രക്കാർക്ക് വേണ്ടി പ്രത്യേക സൗകര്യമില്ലാത്തത്. റോഡ് മുറിച്ചുകടക്കാൻ പോലും മതിയായ സൗകര്യം സംസ്ഥാനത്തെ റോഡുകളിലില്ല. പ്രൈവറ്റ് ബസുകൾ, ടിപ്പർ ലോറികൾ തുടങ്ങിയ ഭാരവാഹനങ്ങളുടെ ഡ്രൈവർമാരുടെ അശ്രദ്ധമായ വാഹനമോടിക്കൽ. മദ്യപിച്ച് വാഹനമോടിക്കുന്നത്. ഹെൽമെറ്റ്, സീറ്റ് ബെൽട്ട് എന്നിവ ധരിക്കാത്തത്. മെയ്ൻ റോഡിലേക്ക് പ്രവേശിക്കുന്ന ഇടറോഡുകളിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താത്തത്. മുഖ്യ കവലകളിൽ സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെ വരുന്നത്. റോഡരികിലെ അപകടകരമായ വിധത്തിലുള്ള പാർക്കിംഗുകൾ.. റോഡുകൾ അനധികൃതമായി കൈയേറിയുള്ള കച്ചവടങ്ങളും മാലിന്യ നിക്ഷേപവും. റോറാഡിലേക്ക് കയറി നിൽക്കുന്ന വിളക്ക് കാലുകൾ, ടെലിഫോൺ പോസ്റ്റുകൾ. അശാസ്ത്രീയമായി സ്ഥാപിച്ചിട്ടുള്ള സ്പീഡ് ബ്രേക്കറുകൾ, ചെക്കിങ് ബാരിയറുകൾ. ഡ്രൈവർ ഉറങ്ങുന്നത്. ഇങ്ങനെ പോകുന്ന കാരണങ്ങൾ

റോഡ് സുരക്ഷാ ദശകത്തിന്റെ ഭാഗമായി കേരളത്തിലും ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ കേരളത്തിൽ പുതുതായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരെല്ലാം മോട്ടോർ വെഹിക്ക്ൾ ഡിപ്പാർട്ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥർ നയിക്കുന്ന ക്ലാസിൽ നിർബന്ധമായും പങ്കെടുക്കണം. എങ്കിൽ മാത്രമേ ഡ്രൈവിങ് ടെസ്റ്റിൽ സംബന്ധിക്കാനാകൂ. വാഹനാപകടങ്ങളുടെ ഭീകരതയും അത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും ദൃശ്യശ്രാവ്യ മാദ്ധ്യമത്തിന്റെ സഹായത്താൽ വിവരിക്കുന്ന ഈ ക്ലാസുകൾ ഏറെ ഉപകാരപ്രദമാകുന്നുണ്ടെന്നും വാസ്തവമാണ്. ഏതായാലും ഇനി ഇവിടെ വേണ്ടത് പ്രഖ്യാപനങ്ങളോ ചർച്ചകളോ അല്ല. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തിയാൽ തന്നെ റോഡിലെത്തുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം ഒരു പരിധിവരെ കുറയ്ക്കാനാകും. വല്ലപ്പോഴും ആചരിക്കുന്ന ബസ് ഡേ കൊണ്ട് മാത്രം ബസുകളെ ജനപ്രിയമാക്കാൻ സാധിക്കില്ല.

കാറും ബൈക്കുമായി നിരത്തിലിറങ്ങുന്നവരുടെ യാത്രാ ആവശ്യങ്ങൾക്കുതകും വിധം ബസുകൾ ക്രമീകരിക്കണം. വൃത്തിയും വെടിപ്പും സൗകര്യവുമെല്ലാമുള്ള എ.സി, നോൺ എ.സി ലോ ഫ്‌ളോർ ബസുകളും നഗരങ്ങളിൽ സർക്കുലാർ ബസ് സർവീസുകളും ശക്തിപ്പെടുത്തണം. വാഹനങ്ങളുടെ വേഗപരിധി കർശനമായി നടപ്പാക്കുക. അത് ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ തന്നെ നൽകുക. ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കുക. വാഹനങ്ങളിൽ പ്രവർത്തനക്ഷമമായ വേഗമാനകവും ഡ്രൈവർ ഉറങ്ങിയാൽ ഉണർത്താനുള്ള അലാം സംവിധാനവും ഏർപ്പെടുത്തുക. ഗുണമേന്മയുള്ള ഹെൽമറ്റുകൾ മാത്രം ഉപയോഗിക്കാൻ കർശന നിർദ്ദേശം നൽകുക. സേഫ് ഡിസ്റ്റൻസ് പരിധി സൂക്ഷിക്കാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തുക. അപകടം വരുത്തുന്ന ഡ്രൈവർമാരുടെ കൈയിൽ നിന്ന് വലിയൊരു തുക നഷ്ടപരിഹാരമെന്ന നിലയ്ക്ക് ഈടാക്കാനുള്ള നിയമ നിർദ്ദേശം കൊണ്ടുവരിക. റോഡ് സുരക്ഷയെ സംബന്ധിച്ച അവബോധം കുട്ടികളിൽ വളർത്താൻ സ്‌കൂളുകളിലും മറ്റും സംവിധാനം ഒരുക്കുക.

വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളും അപകടമരണവും, അത് സമൂഹത്തിനുണ്ടാകുന്നത് വൻ നഷ്ടങ്ങളും. ഇവയെല്ലാം കണക്കിലെടുത്താണ് ഐക്യരാഷ്ട്രസഭ രണ്ടായിരത്തിപ്പത്തിൽ 20112020 റോഡ് സുരക്ഷയുടെ പതിറ്റാണ്ടായി പ്രഖ്യാപിച്ചത്. ഇതോടനുബന്ധിച്ച് കർമ്മപരിപാടി തയ്യാറാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ലോകാരോഗ്യസംഘടനയെ ചുമതലപ്പെടുത്തുകയും ചെയ്തു. റോഡപകടങ്ങളും അപകടമരണങ്ങളും കുറക്കാനുള്ള ആഗോളകർമ്മപരിപാടി രണ്ടായിരത്തിപതിനൊന്നിൽ ലോകാരോഗ്യസംഘടന പുറത്തിറക്കി. ആഗോള പരിപാടിക്കനുസൃതമായി ദേശീയ കർമ്മപരിപാടികൾ തയ്യാറാക്കാൻ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ ലോകരാജ്യങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു. 

വ്യക്തമായ കർത്തവ്യങ്ങളും ഉത്തരവാദിത്വങ്ങളും ആഗോളകർമ്മപരിപാടിയിൽ നിർവചിച്ചിട്ടുണ്ട്. ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് കേരളവും തയ്യാറെടുപ്പുകൾ നടത്തുകയാണ്. ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റും കേരളാ പൊലീസും സജീവമായി റോഢ് സുരക്ഷ ഉറപ്പാക്കാൻ രംഗത്ത് വരുന്നു. മുമ്പൊരിക്കലും കേരളത്തിലുണ്ടാകാത്ത ബോധവൽക്കരണ പരിപാടികൾക്കാണ് തയ്യാറെടുക്കുന്നത്. നിരീക്ഷണം കർശനമാക്കിയും റോഡ് സുരക്ഷ ലംഘനങ്ങളിൽ കർശന നടപടികളും വരും ദിനങ്ങളിൽ ഉണ്ടാകും. റോഡ് ഗതാഗത സുരക്ഷയ്ക്കും നിയമങ്ങൾ കർശനമായ നടപ്പാക്കാൻ കേരള പൊലീസിന്റെ പുതിയ പദ്ധതി ഈ തരത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്്. ട്രാഫിക് ബോധവത്കരണം കൂടി ലക്ഷ്യമിട്ടുള്ള പുതിയ പരിപാടി സംസ്ഥാന സർക്കാരുമായി യോജിച്ചാണു നടപ്പാക്കുന്നത്. നാലു വിഭാഗങ്ങളായി തിരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ആത്യാധുനിത സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രാഫിക് നിയമങ്ങൾ നടപ്പാക്കും. ഇതിന്റെ ഭാഗമായി എല്ലാ പ്രധാന റോഡിലും അമിത വേഗം കണ്ടെത്താൻ ക്യാമറകൾ സ്ഥാപിക്കും. എല്ലാ പൊലീസ് സ്റ്റേഷനുകളിലും കൈ കൊണ്ട് ഉപയോഗിക്കാവുന്ന വേഗ പരിശോധനാ ഉപകരണവും മദ്യത്തിന്റെ തീവ്രത അളക്കുന്ന ആൽക്കോമീറ്റർ എന്നിവ ലഭ്യമാക്കും. ട്രാഫിക് പിഴ വിവിധ പൊതുമേഖലാ ബാങ്കുകൾ വഴി സ്വീകരിക്കും. പിഴ ഒടുക്കാൻ ക്രെഡിറ്റ്‌ഡെബിറ്റ് കാർഡ് സംവിധാനം കൊണ്ടു വരും. ഹെൽമറ്റ് നിയമം കർശനമാക്കും. മദ്യപിച്ചു വാഹനം ഓടിക്കുന്നവർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കും.

കാര്യക്ഷമമായ സംവിധാനത്തിലൂടെ ഫലപ്രദമായ റോഡ് ഗതാഗത നിയന്ത്രണം നടപ്പിലാക്കും. ട്രാഫിക് നിയമ ബോധവത്കരണത്തിനും നിയമം നടപ്പാക്കുന്നതിനും പ്രത്യേക പോർട്ടൽ നിർമ്മിക്കും. ട്രാഫിക് നിർദ്ദേശം, ഉപദേശം എന്നിവ നൽകുന്നതിനും പരാതി സ്വീകരിക്കാനും നവമാദ്ധ്യമങ്ങളായ ഫെയ്‌സ് ബുക്ക് അക്കൗണ്ട്. പരാതി , ചിത്രങ്ങൾ, വിഡിയോ എന്നിവ അയ്ക്കാൻ പ്രത്യേക വാട്‌സ് അപ്പ് നമ്പർ. 1099 ട്രാഫിക് ഹെൽപ്പ് ലൈൻ സംസ്ഥാനത്താകെ നടപ്പാക്കും. ഗതാഗത ക്കുരുക്ക് സംബന്ധിച്ച വിവരം എഫ്എം റേഡിയോ വഴി നൽകും. ബോധവത്കരണത്തിനു ഹ്രസ്വമായ വാർത്താക്കുറിപ്പുകൾ ഇറക്കും.

കുട്ടികളിൽ ബോധവൽക്കരണം നടത്താൻ എല്ലാ ജില്ലകളിലും ട്രാഫിക് പാർക്ക്. എല്ലാ സ്‌കൂളിലും ട്രാഫിക് കൽ് രൂപീകരിക്കും. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ ട്രാഫിക് പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ഗതാഗത സുരക്ഷയ്ക്കുള്ള മികച്ച സേവനത്തിനു ബാഡ്ജ് ഓഫ് ഓണർ സമ്മാനിക്കും. അപകടത്തിന് ഇരയാകുന്നവരെ സഹായിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കും ഇതിനായി സോഫ്റ്റ് പദ്ധതി ആസൂത്രണം ചെയ്യും. അപകടത്തിൽ പെടുന്നവരുടെ കുടുംബങ്ങളെ ജന പങ്കാളത്തിത്തോടെ പുനരധിവസിപ്പിക്കും. ട്രാഫിക് ബ്രാൻഡ് അംബാസിഡർമാരെ നിയമിക്കും. വാഹനങ്ങളിൽ ട്രാഫിക് നിർദ്ദേശ സ്റ്റിക്കർ പതിക്കും. അവയവദാന പ്രവർത്തനം പ്രോത്സാഹിപ്പിക്കും. ഗതാഗത സുരക്ഷാ മാസവും ഹോൺ ഇല്ലാ ദിവസവും ആചരിക്കും.

ഗതാഗത നിയമത്തെ കുറിച്ചു പ്രദർശനം, ഹ്രസ്വചിത്രം, ലഘുലേഖ, പോസ്റ്റർ എന്നിവ വഴി പ്രചാരണം നടത്തും. എല്ലാ ജില്ലകളിലും ബിപിസിഎല്ലുമായി സഹകരിച്ചു പൊലീസ് ആംബുലൻസ് ഏർപ്പെടുത്തും. ട്രാഫിക് ബോധവൽക്കരണത്തിനു രണ്ടു ബസുകൾ തയാറായിട്ടുണ്ട്. ഇങ്ങനെ ജനങ്ങളിൽ അവബോധമുണ്ടാക്കി റോഡ് അപകടം കുറയ്ക്കാനാണ് പൊലീസിന്റെ നീക്കം. ഇത് ഫലം കാണട്ടേ എന്ന് പ്രതീക്ഷിക്കാം. 

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP