Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അച്ചൻ കൈയേറിയത് പതിനൊന്ന് ഏക്കർ കടൽ ഭൂമി; മറിച്ച് വിറ്റത് മത്സ്യ തൊഴിലാളികൾക്കും; തട്ടിപ്പ് തിരിച്ചറിഞ്ഞ് ചോദിച്ചതിന് മത്സ്യ തൊഴിലാളി കുടുംബത്തെ ഊരുവിലക്കിയതും ഇടവക വികാരി മെൽബിൻ സൂസ; ജനിച്ച് വളർന്ന അടിമലത്തുറ ഇന്ന് ഉഷാറാണിക്ക് പേടി സ്വപ്നം; ലോഡ്ജിൽ താമസിക്കുന്ന കുടുംബം തുറയിൽ എത്തിയാൽ ഇല്ലാതാക്കുമെന്നും ഭീഷണി; പള്ളിക്കമ്മറ്റിയുടെ കള്ള പരാതിക്കൊപ്പം പൊലീസും; ലത്തീൻ സഭയുടെ ക്രൂരത തുറന്ന് കാട്ടി കടൽ കൈയേറ്റം

അച്ചൻ കൈയേറിയത് പതിനൊന്ന് ഏക്കർ കടൽ ഭൂമി; മറിച്ച് വിറ്റത് മത്സ്യ തൊഴിലാളികൾക്കും; തട്ടിപ്പ് തിരിച്ചറിഞ്ഞ് ചോദിച്ചതിന് മത്സ്യ തൊഴിലാളി കുടുംബത്തെ ഊരുവിലക്കിയതും ഇടവക വികാരി മെൽബിൻ സൂസ; ജനിച്ച് വളർന്ന അടിമലത്തുറ ഇന്ന് ഉഷാറാണിക്ക് പേടി സ്വപ്നം; ലോഡ്ജിൽ താമസിക്കുന്ന കുടുംബം തുറയിൽ എത്തിയാൽ ഇല്ലാതാക്കുമെന്നും ഭീഷണി; പള്ളിക്കമ്മറ്റിയുടെ കള്ള പരാതിക്കൊപ്പം പൊലീസും; ലത്തീൻ സഭയുടെ ക്രൂരത തുറന്ന് കാട്ടി കടൽ കൈയേറ്റം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : അടിമലത്തുറയിൽ പള്ളികമ്മിറ്റി അനധികൃതമായി പതിനൊന്ന് ഏക്കർ തീരപ്രദേശം കയ്യേറി മൽസ്യ തൊഴിലാളികൾക്ക് മറിച്ചു വിറ്റ സംഭവത്തിൽ വൈദികന്റെ നടപടികളെ ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളി കുടുംബത്തെ ഊരുവിലക്കി ലത്തീൻ പള്ളിക്കമ്മിറ്റി അധികാരികൾ. വൈദികനോട് കയർത്തതിന് കുടുംബം ഒരു ലക്ഷം പിഴ നൽകണമെന്നാണ് കമ്മിറ്റിയുടെ ശാസന. ഉഷാറാണിയും കുടുംബവും ഇപ്പോൾ നഗരത്തിലെ ലോഡ്ജിലാണ് താമസിക്കുന്നത്. ഊര് വിലക്ക് വന്നതോടെ അടിമലത്തുറയിലേക്ക് എത്താനുള്ള ഭയത്തിലാണ് ഇവരിപ്പോൾ.

ഇടവക വികാരിയുടെ മെൽബിൻ സൂസയുടെ നടപടികളിൽ വിയോജിപ്പുകൾ പ്രകടിപ്പിച്ചതോടെയാണ് ഇവർക്കെതിരെ ഊര് വിലക്ക് അടക്കം പിഴയടക്കാൻ വരെ പള്ളി കമ്മിറ്റി ഉത്തരവിട്ടിരിക്കുന്നത്. സംഭവത്തോടെ, ലോഡ്ജിൽ താമസിക്കുന്ന ഇവർക്ക് പ്രദേശത്തേക്ക് എത്തിയാൽ ഭീഷണിയുള്ളതായി സൂചനയുണ്ട്. എന്നാൽ, സംഭവത്തിൽ പൊലീസിലും സഭാ നേതൃത്വത്തിനും പരാതി നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഉഷാറാണി ആരോപിക്കുന്നു.

ജനിച്ച് വളർന്ന അടിമലത്തുറ ഇന്ന് ഉഷാറാണിക്ക് പേടിസ്വപ്നമാണ്. ഇടവക വികാരി മെൽബിൻ സൂസയുടെ നടപടികളിൽ വിയോജിപ്പുകൾ പ്രകടിപ്പിച്ചതോടെ പള്ളിക്കമ്മിറ്റിയുടെ കരടായി. ചെറിയമ്മയും ഇടവകാംഗവുമായ മേഴ്‌സിയുടെ അർബുദ രോഗ ചികിത്സക്ക് സഹായം ചോദിച്ചതോടെ എല്ലാം അതിരുവിട്ടു. ഈ കുടുംബം വിഴിഞ്ഞം സ്റ്റേഷനിലും സഭാ നേതൃത്വത്തിനും പരാതി നൽകി. രണ്ടും ഇഴഞ്ഞ് നീങ്ങുകയാണ്. തുറയിൽ എല്ലാം തീരുമാനിക്കുന്നത് വൈദികനെന്ന് ഉഷാറാണി പറഞ്ഞു. ഉഷാറാണി തന്നെ ആക്രമിച്ചുവെന്നാണ് വൈദികൻ പറയുന്നത്. തിരിച്ചും പൊലീസിൽ പരാതി നൽകി. രോഗം, തുറയിലെ വിലക്ക്, കുഞ്ഞുങ്ങളുടെ ദുരിതം, ഒപ്പം പൊലീസ് കേസ് എല്ലാംകൊണ്ടും നട്ടംതിരിഞ്ഞിരിക്കുകയാണ് ഉഷാറാണിയും കുടുംബവും. വിഷയത്തിൽ ഇടപെടുമെന്ന് വനിതാ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പള്ളികമ്മിറ്റി അനധികൃതമായി പതിനൊന്ന് ഏക്കർ തീരപ്രദേശം കയ്യേറി മൽസ്യ തൊഴിലാളികൾക്ക് മറിച്ചു വിറ്റുവെന്ന് ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് ഇന്നലെ നൽകിയിരുന്നു. അന്വേഷണത്തിൽ അൻപത്തിഅഞ്ച് സെന്റ് റവന്യൂ ഭൂമിയും കയ്യേറിയതായി തെളിഞ്ഞിട്ടുണ്ട്. അടുത്ത കാലത്ത് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ തീരദേശചൂഷണമാണ് തിരുവനന്തപുരം അടിമലത്തുറയിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നത്. ഇത് സംബന്ധിച്ച കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് റെവന്യൂ വകുപ്പ് മുഖ്യ മന്ത്രിക്കു കലക്ടർ സമർപ്പിച്ചു. മുഖ്യ മന്ത്രിയുമായി ആലോചിച്ചു തുടർനടപടികൾ സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കിയത്. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട മൽസ്യ തൊഴിലാളികളെ സർക്കാർ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുമെന്നും, ഒരു തരത്തിലും കയ്യേറ്റം അനുവദിക്കില്ല എന്നും. കൈയേറ്റത്തിന് പട്ടയം നൽകില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് പള്ളികമ്മിറ്റിയുടെ തീരദേശ കയ്യേറിയത് ചോദ്യം ചെയ്ത വീട്ടമ്മയെ ഊരുവിലക്കുമായി ഇവർ എത്തുന്നത്.

സർക്കാരിനെ വെല്ലുവിളിക്കുന്ന സമീപനം അംഗീകരിക്കാൻ കഴിയാൻ കഴിയില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞിരുന്നു. അടിമലത്തുറയിലെ ലത്തീൻ പള്ളിക്കു കീഴിലുള്ള അമലോത്ഭവ മാതാ കമ്മിറ്റി 11 ഏക്കറോളം തീരം കയ്യേറി മൽസ്യ തൊഴിലാളികൾക്ക് ഭൂമി മറിച്ചു വിൽക്കുകയാണ് ഉണ്ടായത്. ഇത്തരത്തിൽ 266 കുടുംബങ്ങളെയാണ് പള്ളി കമ്മിറ്റി വഞ്ചിച്ചത്. സംസ്ഥാന സർക്കാർ തന്നെ മൽസ്യ തൊഴിലാളികൾക്ക് ഇവിടെ ഭൂമിയും വീടും സൗജന്യമായി നൽകാൻ പദ്ധതിയിട്ടിരുന്നു. ഇത് അട്ടിമറിക്കപ്പെട്ടു. പിന്നീട് പള്ളി കമ്മിറ്റി തീരം കയ്യേറി മൂന്ന് സെന്റ് വീതം വിഭജിച്ചു വില്പന നടത്തുകയായിരുന്നു. സ്ഥലം വാങ്ങുന്നവർക്ക് യാതൊരു രേഖയും നൽകില്ല പള്ളിയുടെ സംരക്ഷണം എല്ലായിപ്പോഴും ഉണ്ടാകുമെന്നാണ് മൽസ്യ തൊഴിലാളികളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്.

പിന്നീട് കമ്മിറ്റിയിൽ നിന്ന് വാങ്ങിയ സ്ഥലത്തു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ മൽസ്യ തൊഴിലാളികൾക്ക് വീണ്ടും പണം മുടക്കേണ്ടതായ അവസ്ഥ വിശേഷമാണ് ഉള്ളത്. ഇത്തരത്തിൽ നൂറിലധികം വീടുകളാണ് ഇവിടെ ഇപ്പോൾ ഉയർന്നിരിക്കുന്നത്. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ ആയതിനാൽ ഇടവക നൽകിയ ഭൂമിയിൽ വീട് വെച്ചവർക്കു വെള്ളമോ വൈദുതിയോ ലഭിച്ചിട്ടില്ല. നൂറ്റിതൊണ്ണൂറോളം കുടുംബങ്ങൾ ഇത്തരത്തിൽ ചതിക്കപ്പെട്ടതായാണ് പ്രാഥമിക വിവരം. രണ്ടുകോടിയിലധികം രൂപയാണ് തീരഭൂമി കച്ചവടത്തിൽ പള്ളിയും കമ്മിറ്റിയും തട്ടിയെടുത്തത്.

ഇവ കൂടാതെ വാണിജ്യ ആവശ്യങ്ങൾക്കും പള്ളി തീരം കയ്യേറിയതായി റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. ഇത്തരത്തിൽ ഒന്നര ഏക്കർ കയ്യേറ്റ ഭൂമിയിൽ വിശാലമായ കൺവെൻഷൻ സെന്റർ ആണ് പണിതുയർത്തിരിക്കുന്നത്. കൈയേറ്റ ഭൂമിയിലാണ് കൺവെൻഷൻ സെന്റർ നിൽക്കുന്നതെന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഹൈക്കോടതി ഇത് പൊളിക്കണമെന്നു ഉത്തരവിട്ടിരുന്നെങ്കിലും മൽസ്യ തൊഴിലാളികളെ മുൻനിർത്തി പള്ളി കമ്മിറ്റി പ്രതിഷേധിച്ചതിനാൽ ഉദ്യോഗസ്ഥർക്ക് ഉത്തരവ് നടപ്പാക്കാതെ തിരികെ പോകേണ്ടി വന്നു. കടൽ ക്ഷോഭമടക്കമുള്ള പ്രതികൂല കാലാവസ്ഥകളിൽ നിന്നും ആളുകളെ രക്ഷിക്കാനാണ് കൺവെൻഷൻ സെന്റർ എന്നാണ് പള്ളി അധികൃതരുടെ പക്ഷം.

തീരഭൂമിയിൽ കുരിശു വെച്ചിരിക്കുന്നതിനാൽ സർക്കാർ ഭൂമിയല്ല എന്നാണ് പള്ളി അധികാരികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വെച്ചിരിക്കുന്നത്. ഇതിന്റെ മറവിലാണ് ഇതുവരെ കച്ചവടം പൊടിപൊടിക്കുന്നത്. ഇതിനിടയിൽ വിദേശമലയാളികൾ അടക്കമുള്ളവർക്ക് ഭൂമി മറിച്ചു വിൽക്കുവാൻ ശ്രമം നടക്കുന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അതെ സമയം അടിമലത്തുറയിൽ മൽസ്യ തൊഴിലാളികൾക്കായി സർക്കാർ കൊണ്ടുവന്ന ഭവനപദ്ധതി അട്ടിമറിച്ചു തന്നെയാണ് ലത്തീൻ പള്ളി തീരം കയ്യേറി വില്പന നടത്തിയതെന്ന് വ്യക്തമായതിനാൽ സർക്കാർ സ്വീകരിക്കുന്ന തുടർനടപടികൾ എന്തൊക്കെയായിരിക്കും എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP