Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നാഴ്ചയ്ക്കുള്ളിൽ നാല് ലക്ഷം രൂപയുടെ ബിസിനസ് ടാർജറ്റ് നൽകിയത് ജോലി ചെയ്യുന്ന ഇൻഷുറൻസ് കമ്പനി; തൊട്ടു പിന്നാലെ വന്നത് ടെർമിനേറ്റ് ചെയ്തതായുള്ള മെയിലും; കൊറോണ കാലത്ത് ജോലി നഷ്ടമായ ആകുലതയിൽ റിലയൻസ്-നിപ്പോൺ ഇൻഷുറൻസ് കമ്പനി അസിസ്റ്റന്റ് മാനേജർ; സ്വാഭാവികമായ നടപടിയെന്നും തിരികെ എടുക്കാൻ ഒരു സാധ്യതയുമില്ലെന്നും കേരള മേധാവി മറുനാടനോട്; കൊറോണ കാലത്ത് പിരിച്ചുവിടൽ നടപടികളുമായി ഇൻഷുറൻസ് കമ്പനികൾ

മൂന്നാഴ്ചയ്ക്കുള്ളിൽ നാല് ലക്ഷം രൂപയുടെ ബിസിനസ് ടാർജറ്റ് നൽകിയത് ജോലി ചെയ്യുന്ന ഇൻഷുറൻസ് കമ്പനി; തൊട്ടു പിന്നാലെ വന്നത് ടെർമിനേറ്റ് ചെയ്തതായുള്ള മെയിലും; കൊറോണ കാലത്ത് ജോലി നഷ്ടമായ ആകുലതയിൽ റിലയൻസ്-നിപ്പോൺ ഇൻഷുറൻസ് കമ്പനി അസിസ്റ്റന്റ് മാനേജർ; സ്വാഭാവികമായ നടപടിയെന്നും തിരികെ എടുക്കാൻ ഒരു സാധ്യതയുമില്ലെന്നും കേരള മേധാവി മറുനാടനോട്; കൊറോണ കാലത്ത് പിരിച്ചുവിടൽ നടപടികളുമായി ഇൻഷുറൻസ് കമ്പനികൾ

എം മനോജ് കുമാർ

തിരുവനന്തപുരം: അശുഭകരമായ വാർത്തകൾ വരും എന്ന് മനസിലാക്കിയാണ് ലോക്ക് ഡൗൺ കാലത്ത് ജോലി നഷ്ടം വരുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യാൻ പാടില്ലെന്ന് പ്രധാനമന്ത്രിയുടെ തന്നെ പ്രഖ്യാപനം വന്നത്. പക്ഷെ നിയന്ത്രിക്കാൻ കഴിയാത്തവിധം സ്വകാര്യ മേഖലയിൽ നിന്ന് ജീവനക്കാർക്ക് ജോലി നഷ്ടം വരുകയാണ്. പല കമ്പനികളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും പലരെയും ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ബാങ്കിങ് മേഖലയിലും ഇൻഷൂറൻസ് മേഖലയിലും തൊഴിൽ പീഡനവും ജോലി നഷ്ടവും മറ്റേതു ജോലി മേഖലയെ സംബന്ധിച്ചും കൂടുതലാണ്.

കൊറോണ കാലത്ത് പൂർത്തീകരിക്കാൻ കഴിയാത്ത ടാർജറ്റ് നൽകുകയും ടാർജറ്റ് അച്ചീവ് ചെയ്തില്ലെന്ന് പറഞ്ഞു ജോലിയിൽ നിന്ന് പിരിച്ചു വിടുകയാണ് ഇൻഷൂറൻസ് കമ്പനികൾ ചെയ്യുന്നത്. അസംഘടിത മേഖലയിലുള്ള 40 കോടി തൊഴിലാളികളെ കൊറോണ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുമെന്നാണ് ഐഎൽഒ നൽകുന്ന മുന്നറിയിപ്പ്. ഇതിന്റെ അലയൊലികളാണ് ഇന്ത്യയിലും കൊച്ചു കേരളത്തിലും നടക്കുന്നത്. ടാർജറ്റ് അച്ചീവ്ചെയ്തില്ലെന്നുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് തൃശൂരിൽ നിന്നുള്ള വിശ്വനാഥനു ജോലി നഷ്ടമായത്. റിലയൻസ്-നിപ്പോൺ ലൈഫ് ഇൻഷൂറൻ കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ജോലിയാണ് ഈ കൊറോണ കാലത്ത് വിശ്വനാഥനു നഷ്ടമായത്.

പതിവ് പോലെയുള്ള മെയിൽ എന്ന് കരുതിയാണ് റിലയൻസ് നിപ്പോൺ ഇന്ഷൂറൻസ് കമ്പനിയിൽ തൃശൂർ അസിസ്റ്റന്റ് മാനേജറായ വിശ്വനാഥൻ എച്ച്ആർ മാനേജർ മാത്യു തോമസിന്റെ ബംഗളൂരിൽ നിന്നുള്ള മെയിൽ കഴിഞ്ഞ തിങ്കളാഴ്ച ഓപ്പൺ ചെയ്തത്. പക്ഷെ അത് സാധാരണ മെയിൽ ആയിരുന്നില്ല. ആ മെയിൽ വിശ്വനാഥനെ സംബന്ധിച്ച് അസാധാരണവും അതിന്റെ ഉള്ളടക്കം അദ്ദേഹത്തെ ഞെട്ടിക്കുന്നതുമായിരുന്നു. ടാർജറ്റ് അചീവ് ചെയ്യാത്തതിനാൽ വിശ്വനാഥനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായാണ് മെയിലിൽ പറഞ്ഞത്. ഈ കൊറോണ കാലത്ത് സ്വകാര്യ മേഖലയിൽ ഉടലെടുത്ത പ്രതിസന്ധിയുടെ ഇരയായി താനും മാറിയിരിക്കുന്നു എന്ന യാഥാർത്ഥ്യം ഞെട്ടലോടെയാണ് വിശ്വനാഥനും മനസിലാക്കുന്നത്. ഒപ്പമുള്ള വയോവൃദ്ധരായ മാതാപിതാക്കൾക്ക് ഏകാശ്രയം വിശ്വനാഥനാണ്. അവരെ പരിചരിക്കാനുള്ള ഉത്തരവാദിത്തം തോളിൽ ഉള്ളപ്പോൾ തന്നെയാണ് വിശ്വനാഥന് ജോലി നഷ്ടം വരുന്നത്. 15 ദിവസത്തിനകം നാല് ലക്ഷം രൂപയാണ് ഇൻഷൂറൻസ് പോളിസി ഇനത്തിൽ സമാഹരിക്കാൻ കമ്പനി നിർദ്ദേശം നൽകിയത്. ഇപ്പോൾ ടാർജറ്റ് അച്ചീവ് ചെയ്താൽ ജോലിയിൽ തുടരാം എന്നാണ് കമ്പനി പറയുന്നത്. ഈ കൊറോണ കാലത്ത് എങ്ങിനെ ടാർജറ്റ് അചീവ് ചെയ്യും എന്നാണ് വിശ്വനാഥൻ മറുനാടനോട് ചോദിച്ചത്. ഇപ്പോൾ എനിക്ക് ജോലി നഷ്ടം സംഭവിച്ചിരിക്കുന്നു.

കൊറോണ കാലത്ത് ടാർജറ്റ് അച്ചീവ് ചെയ്യാത്തത് മാത്രമായിരുന്നില്ല വിശ്വനാഥന്റെ കാര്യത്തിൽ റിലയൻസ് കണ്ടത്. സ്വകാര്യ ഇൻഷൂറൻസ് ബാങ്കിങ് മേഖലയിൽ എഐടിയുസി രൂപീകരിച്ച ന്യൂ ജനറേഷൻ ബാങ്ക് ആൻഡ് ആൻഡ് ഇൻഷൂറൻസ് എംപ്ലോയീസ് യൂണിയൻ നേതാവ് കൂടിയായിരുന്നു വിശ്വനാഥൻ. ഇതാണ് കമ്പനിയുടെ കണ്ണിലെ കരടായി വിശ്വനാഥനെ മാറ്റിയത്. തൊഴിൽ നിയമങ്ങൾ ചൂണ്ടിക്കാട്ടി കമ്പനിക്കെതിരെ ലേബർ കോടതിയിൽ പോകുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയ കാര്യവും വിശ്വനാഥന് അയച്ച കത്തിൽ കമ്പനി വ്യക്തമാക്കുന്നുണ്ട്. തനിക്ക് ജോലി നഷ്ടം വരുമെന്ന് ആദ്യം തന്നെ വിശ്വനാഥൻ മനസിലാക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഓഫീസിൽ പോയപ്പോൾ അറ്റൻഡൻസ് ബ്ലോക്ക് ആയിരുന്നു. എംപ്ലോയ് നമ്പർ വാലീഡ് ആകുന്നില്ല. റിപ്പോർട്ടിങ് മാനേജരെ വിളിച്ചപ്പോൾ ടാർജറ്റ് അച്ചീവ് ചെയ്യാത്തതാണ് പ്രശ്‌നം എന്നാണ് പറഞ്ഞത്. കൊറോണ കാലത്ത് ഇൻഷൂറൻസ് മേഖലയിലെ പീഡനം മറുനാടനോട് കഴിഞ്ഞ ദിവസം വിശ്വനാഥൻ വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് ഞങ്ങൾ റിപ്പോർട്ടും നൽകിയിരുന്നു.

പിരിച്ചു വിട്ടതിനെ തുടർന്ന് വിശ്വനാഥൻ സെൻട്രൽ ലേബർ കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ഒരു കാരണവും കൂടാതെയാണ് കമ്പനി ഈ കൊറോണ കാലത്തെ തന്നെ പിരിച്ചു വിട്ടത്. പരാതി കിട്ടിയപ്പോൾ തന്നെ അവർ കൊച്ചി റീജിയണിലേക്ക് ഈ പരാതി ഫോർവേഡ് ചെയ്തു. കൊച്ചി ഓഫീസിൽ നിന്നും വിളിച്ച് ഡെപ്യൂട്ടി കമ്മിഷണർ സംസാരിക്കുകയും ചെയ്തു. കൊറോണ കാലത്ത് ആരെയും പിരിച്ചു വിടാൻ പാടില്ലാത്തത് ആയതിനാൽ ഞങ്ങൾ ഈ പരാതി പരിശോധിച്ച് നടപടി എടുക്കും എന്നാണു വിശ്വനാഥനെ അറിയിച്ചത്. പരാതി നൽകിയതോടെ റിലയൻസും നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായി. ഓഫീസിൽ നിന്ന് വിശ്വനാഥനെ വിളിച്ച് പറഞ്ഞത് ആരെയും പിരിച്ചു വിടരുത് എന്ന നിർദ്ദേശം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട് എന്നാണ് പറഞ്ഞത്. സ്മൂത്ത് റിലീവിങ് ഞങ്ങൾ ചെയ്തു തരാം. തിരിച്ചെടുക്കാൻ കഴിയില്ലെന്ന് തന്നെയാണ് അവർ മറുപടി നൽകിയത്. വിശ്വനാഥനെ തിരിച്ചെടുക്കാൻ കഴിയില്ലെന്ന് തന്നെയാണ് റിലയൻസ്-നിപ്പോൺ കമ്പനി കേരള ഹെഡ് അഭിഷേക് മറുനാടനോട് പറഞ്ഞത്. വിശ്വനാഥനെ ആദ്യം കമ്പനി ഡീ ഗ്രേഡ് ചെയ്തിരുന്നു. ടാർജറ്റ് എച്ചീവ് ചെയ്യാത്തതാണ് പ്രശ്‌നം. കമ്പനി വലിയ ശമ്പളം നൽകുന്നതാണ്. അപ്പോൾ കമ്പനിക്ക് റിസൽട്ട് വേണം. സ്വാഭാവികമായ നടപടിക്രമമാണ് കമ്പനിയുടെ ഭാഗത്ത് നിന്നും വരുന്നത്. അവസരങ്ങൾ കമ്പനി ധാരാളം നൽകി. ഒന്നും ഉപയോഗിക്കാൻ വിശ്വനാഥന് കഴിഞ്ഞില്ല. തിരിച്ചെടുക്കാൻ ഒരു സാധ്യതയുമില്ല. വിശ്വനാഥന് മുന്നിൽ എല്ലാ കവാടങ്ങളും അടച്ചുകൊണ്ട് കേരള ഹെഡ് മറുപടി നൽകുന്നു.

മൂവായിരത്തോളം തൊഴിലാളികൾ ഉള്ള മേഖലയാണ് സ്വകാര്യ ഇൻഷൂറൻസ് മേഖല. പലർക്കും ബിസിനസ് ടാർജറ്റ് തികയക്കാത്തതിന്റെ പേരിൽ ജോലി നഷ്ടമായിക്കഴിഞ്ഞു. മറ്റുള്ള പലരും ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും നടുവിൽ ഭീതിയോടെയാണ് ജോലിയിൽ തുടരുന്നത്. ബിസിനസ് ലക്ഷ്യം കൈവരിക്കാത്തതിന്റെ പേരിൽ ഒരുപാട് പേരുടെ ശമ്പളം വിവിധ കമ്പനികൾ തടഞ്ഞുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. അറ്റൻഡൻസ് ബ്ലോക്ക് ചെയ്യുക, ടാർജറ്റിന്റെ പേരിലുള്ള ഭീഷണിപ്പെടുത്തൽ തുടങ്ങിയ പ്രശ്‌നങ്ങളും ജീവനക്കാർക്ക് നേരിടേണ്ടി വരുന്നുണ്ട്. കൊറോണ കാലമായതിനാൽ ആർക്കും ഇടപാടുകാരെ കാണാനോ പോളിസി ചേർത്താനോ കഴിയുന്നില്ല. ഇനി എങ്ങിനെയെങ്കിലും ഇടപാടുകാരെ കണ്ടാൽ തന്നെ പോളിസിയെടുക്കാൻ മിക്കവരും തയ്യാറാകുന്നുമില്ല. ഇങ്ങനെ പ്രശ്‌നങ്ങളുടെ നടുവിൽ നടുവിൽ തുടരുമ്പോഴാണ് ജോലി തന്നെ നഷ്ടമാകുന്ന അവസ്ഥ ജീവനക്കാർക്ക് നേരിടേണ്ടി വരുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളിൽ കുടുങ്ങി വലയുമ്പോഴാണ് ജീവനക്കാർക്ക് ജോലി നഷ്ടവും ഇതുമായി ബന്ധപ്പെട്ട കടുത്ത സമ്മർദ്ദവും നേരിടേണ്ടി വരുന്നത്.

വളരെ പരിതാപകരമായ അവസ്ഥയാണ് സ്വകാര്യ ഇൻഷൂറൻസ് കമ്പനികളിൽ നിലനിൽക്കുന്നത് എന്നാണ് ജീവനക്കാർ മറുനാടനോട് പറഞ്ഞത്. കൊറോണ കാലമല്ലാത്ത അവസ്ഥയിൽ പോലും ഇൻഷൂറൻസ് കമ്പനികളിൽ ടാർജറ്റ് അച്ചീവ് ചെയ്യാൻ പ്രയാസമാണ്. ഈ ജോലിയിൽ മുന്നോട്ടു പോകവേ തന്നെയാണ് കൊറോണ വരുന്നത്. ആർക്കും പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. ഇനി പുറത്തിറങ്ങിയാൽ തന്നെ ഒരാളും പോളിസി എടുക്കാൻ തയ്യാറാകുന്നില്ല. കൊറോണ സമസ്ത മേഖലയെയും ബാധിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ ആരും പോളിസി ചിന്തിക്കുന്നുപോലുമില്ല. പക്ഷെ കമ്പനികൾക്ക് ഇതൊന്നും അറിയേണ്ട. ടാർജറ്റ് പൂർത്തീകരിക്കാനാണ് ഇവർ അവശ്യപ്പെടുന്നത്. അല്ലെങ്കിൽ പിരിച്ചു വിടും എന്ന ഭീഷണിയാണ് വന്നത്. ജീവനക്കാർ പറയുന്നു. സെയിൽസ് ആപ്ലിക്കേഷനിൽ ലീഡുകൾ അപ്ലോഡിഡ് ചെയ്തില്ലെങ്കിൽ അറ്റൻഡൻസ് അടക്കം ബ്ലോക്ക് ചെയ്യുകയും ശമ്പളം വെട്ടിക്കുറയ്ക്കൽ, പിടിച്ചു വയ്ക്കൽ എന്നീ നടപടികൾ നേരിടേണ്ടി വരുമെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ബാങ്കിങ് ഇൻഷൂറൻസ് സെക്ടറിൽ ഉൾപ്പെടെ ഒരു ജീവനക്കാരനേയും പിരിച്ചു വിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ മാർഗനിർദ്ദേശമുണ്ട്. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം കത്ത് നൽകിയിട്ടുണ്ട്. ഇതിന്റെ ലംഘനമാണ് ഈ സെക്ടറിൽ നടക്കുന്നത്.

പല ജീവനക്കാർക്കും ജോലി നഷ്ടം വന്നതോടെ സ്വകാര്യ ഇൻഷൂറൻസ് കമ്പനി ജീവനക്കാരുടെ സംഘടനയായ ന്യൂ ജനറേഷൻ ബാങ്ക് ആൻഡ് ആൻഡ് ഇൻഷൂറൻസ് എംപ്ലോയീസ് യൂണിയൻ (എഐടിയുസി) രംഗത്ത് വന്നിട്ടുണ്ട്. കൊറോണ കാലത്ത് ജീവനക്കാരെ പീഡിപ്പിക്കുന്ന രീതി മാനേജ്‌മെന്റുകൾ അവസാനിപ്പിക്കണമെന്നാണ് യൂണിയൻ പത്രസമ്മേളനം വിളിച്ച് ആവശ്യപ്പെട്ടത്. കമ്പനികൾ നിലപാട് മാറ്റിയില്ലെങ്കിൽ വലിയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എൻജിബിഐഇയു സംസ്ഥാന പ്രസിഡന്റ് അഡ്വ.ജയശങ്കറും സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്.വിനോദുമാണ് നിലവിൽ സംഘടനയെ നയിക്കുന്നത്. നിലവിലെ പ്രശ്‌നങ്ങളുടെ പേരിൽ സമരങ്ങളിലേക്ക് പോകേണ്ടി വരുമെന്നാണ് ഇവർ മുന്നറിയിപ്പ് നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP