Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിഫ്ബി മസാല ബോണ്ടുകൾ വാങ്ങിയത് ലാവലിനുമായി ബന്ധമുള്ള കമ്പനി; യുവമോർച്ചയുടെ ആരോപണം ഏറ്റുപിടിച്ച് പ്രതിപക്ഷം; ലാവലിനിൽ 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള സി.ഡി.പി.ക്യു എന്ന ആഗോള നിക്ഷേപ സ്ഥാപനം എങ്ങനെ കിഫ്ബിയിൽ പങ്കാളിയായെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല; 9.8 ശതമാനം കൊള്ളപ്പലിശക്കാണ് മസാലബോണ്ടുകൾ വിറ്റതെന്നും ആരോപണം; ഇടതു സർക്കാർ അധികാരത്തിൽ വരുമ്പോൾ മാത്രം ലാവലിനുമായി ഇടപാടുകൾ നടക്കുന്നത് എങ്ങനെയെന്നും പ്രതിപക്ഷ നേതാവ്

കിഫ്ബി മസാല ബോണ്ടുകൾ വാങ്ങിയത് ലാവലിനുമായി ബന്ധമുള്ള കമ്പനി; യുവമോർച്ചയുടെ ആരോപണം ഏറ്റുപിടിച്ച് പ്രതിപക്ഷം; ലാവലിനിൽ 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള സി.ഡി.പി.ക്യു എന്ന ആഗോള നിക്ഷേപ സ്ഥാപനം എങ്ങനെ കിഫ്ബിയിൽ പങ്കാളിയായെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല; 9.8 ശതമാനം കൊള്ളപ്പലിശക്കാണ് മസാലബോണ്ടുകൾ വിറ്റതെന്നും ആരോപണം;  ഇടതു സർക്കാർ അധികാരത്തിൽ വരുമ്പോൾ മാത്രം ലാവലിനുമായി ഇടപാടുകൾ നടക്കുന്നത് എങ്ങനെയെന്നും പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള സർക്കാറിന്റെ അടിസ്ഥാന വികസന സംരംഭമായ കിഫ്ബിക്കെതിരെ യുവമോർച്ച ഉന്നയിച്ച ആരോപണം ഏറ്റുപിടിച്ച് കോൺഗ്രസ് പാർട്ടിയും രംഗത്ത്. കിഫ്ബിയുടെ ബോണ്ടുകളിൽ നല്ലൊരു പങ്കും വാങ്ങിയത് വിവാദ കമ്പനിയായ എസ്.എൻ.സി ലാവലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യു എന്ന സ്ഥാപനമാണെന്ന് യുവമോർച്ച നേതാവ് സന്ദീപ് വാര്യർ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തല ആരോപണം ഏറ്റുപിടിച്ച് രംഗത്തെത്തിയത്.

ഇടതു സർക്കാർ അധികാരത്തിൽ വരുമ്പോൾ മാത്രം ലാവലിനുമായി ഇടപാടുകൾ നടക്കുന്നത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു. ലാവലിനുമായി നടത്തിയ സാമ്പത്തിക ഇടപാടുകളേക്കുറിച്ചുള്ള കേസ് ഇപ്പോഴും സുപ്രീംകോടതിയിൽ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2150 കോടി രൂപയുടെ മസാല ബോണ്ടുകളാണ് കിഫ്ബി വിറ്റഴിച്ചത് എന്നാണ് സർക്കാർ വ്യക്തമാക്കിയത്. മസാല ബോണ്ടുകൾ ലിസ്റ്റ് ചെയ്തത് സിംഗപ്പൂരിലും കാനഡയിലുമാണ്. ഇതിൽ ഭൂരിപക്ഷവും വാങ്ങിയത് എസ്.എൻ.സി ലാവലിൽ 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള സി.ഡി.പി.ക്യു എന്ന ആഗോള നിക്ഷേപ സ്ഥാപനമാണ്. ഇതെങ്ങനെ സംഭവിച്ചു എന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പന്നിയാർ. ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കേരള വിദ്യുച്ഛക്തി വകുപ്പ് നേരത്തേ കരാറുണ്ടാക്കിയ സ്ഥാപനമാണ് എസ്.എൻ.സി ലാവലിൻ. ഈ ഇടപാട് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി സി.എ.ജി റിപ്പോർട്ടു പുറത്തുവന്നത് ഇ.കെ നായനാർ മന്ത്രിസഭയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. അന്ന് വിദ്യുച്ഛക്തി വകുപ്പിന്റെ ചുമതല ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ലാവലിൻ ഇടപാട് പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലും വലിയ വെല്ലുവിളി സൃഷ്ടിച്ചു. ഈ കമ്പനിക്ക് പങ്കാളിത്തമുള്ള കമ്പനിയുമായി സർക്കാർ വീണ്ടും ഇടപാട് നടത്തിയെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.

ഏതൊക്കെ സ്ഥാപനങ്ങളാണ് കിഫ്ബിയുടെ മസാലബോണ്ടുകൾ വാങ്ങിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 9.8 ശതമാനം കൊള്ളപ്പലിശക്കാണ് മസാലബോണ്ടുകൾ വിറ്റത്. എന്നിട്ടും ഈ കമ്പനി ഇത്രയും ബോണ്ടുകൾ വാങ്ങി. സർക്കാരിന്റെ മറുപടിക്ക് ശേഷം കൂടുതൽ കാര്യങ്ങൾ പറയുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി സർക്കാരിനെ സംശയനിഴലിൽ നിർത്തുകയാണ് യുവമോർച്ച. യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരാണ് ആരോപണവുമായി രംഗത്തുവന്നത്. ഔദ്യോഗികമായി ആരാണ് മസാലാ ബോണ്ടുകൾ വാങ്ങിയതെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഇതും ദുരൂഹമാണെന്ന് യുവമോർച്ച പറയുന്നു.

കിഫ്ബിയുടെ ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയർമാൻ ധനകാര്യ മന്ത്രി തോമസ് ഐസക്കുമാണ്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട മിക്ക പദ്ധതികൾക്കും കിഫ്ബി വഴി പണം കണ്ടെത്തും എന്നാണ് തോമസ് ഐസക്ക് അവകാശപ്പെട്ടിരുന്നത്. എന്നാൽ പ്രവാസി ചിട്ടി ഉൾപ്പെടെ കിഫ് ബി യുടെ ധനശേഖരണാർത്ഥം നടത്തിയ കാര്യങ്ങൾ പരാജയപ്പെടുകയാണ് ഉണ്ടായത്. ഇതോടെയാണ് പുതിയ ഫണ്ട് ശേഖരണ രീതിയുമായി എത്തിയത്. തോമസ് ഐസക്ക് മസാല ബോണ്ടുമായി (കടപ്പത്രം) വരുന്നത്. ഇന്ത്യയിൽ സ്വകാര്യ സ്ഥാപനങ്ങളാണ് നേരത്തെ മസാല ബോണ്ടുകൾ വഴി ധനശേഖരണം നടത്തിയിട്ടുള്ളത് . ഇക്കഴിഞ്ഞ ദിവസം മസാല ബോണ്ട് വഴി 2150 കോടിയുടെ നിക്ഷേപം കിഫ് ബിക്ക് ലഭിച്ചതായി സർക്കാർ തന്നെ പ്രചരണം നടത്തിയിരുന്നു. മസാലാ ബോണ്ട് ക്ഷണിച്ചത് ലാവ്ലിൻ മുതലാളിക്ക് വേണ്ടിയാണെന്നാണ് ആരോപണം.

കാനഡയിലെ ക്യൂബക് പ്രവിശ്യയിലെ പെൻഷൻ ഫണ്ട് നിക്ഷേപക സ്ഥാപനമാണ് കിഫ് ബി ഇഷ്യു ചെയ്ത മസാല ബോണ്ടുകൾ വാങ്ങാൻ തയ്യാറായത് എന്നായിരുന്നു വാർത്തകൾ വന്നത്. ഇത് ദുരൂഹമാണെന്നാണ് യുവമോർച്ചയുടെ ആരോപണം. മറ്റാരും വാങ്ങാൻ തയ്യാറില്ലാതിരുന്ന കിഫ് ബി മസാല ബോണ്ടിൽ കാനഡയിലെ തൊഴിലാളികളുടെ പെൻഷൻ കാശെടുത്ത് നിക്ഷേപിക്കാൻ സിഡിപിക്യുവെന്ന പ്രേരിപ്പിച്ച ഘടകം എന്താണെന്നാണ് ഉയരുന്ന ചോദ്യം. എസ് എൻ സി ലാവ്ലിൻ കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥരാണ് സിഡിപിക്യു എസ് എൻ സി ലാവ്ലിനിൽ 20% ഓഹരി പങ്കാളിത്തം സിഡിപിക്യുവിനാണെന്ന് യുവമോർച്ച ആരോപിക്കുന്നു. കമ്പനിയിലെ ഏറ്റവും കൂടുതൽ ഓഹരി ഉടമകൾ. അതുകൊണ്ട് എസ് എൻ സി ലാവ്ലിന്റെ ഉടമസ്ഥർ സിഡിപിക്യുവാണെന്ന് യുവമോർച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ പറയുന്നു. പിണറായി വിജയൻ മുമ്പ് വൈദ്യുത മന്ത്രിയായിരുന്നപ്പോഴാണ് വൈദ്യുത നിലയങ്ങളുടെ നീവീകരണത്തിന് ലാവ്ലിനുമായി കരാർ ഒപ്പിട്ടത്, ഇത് ഏറെ വിവാദമാകുകയും അഴിമതി കേസിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തിരുന്നു.

ഇതേ കമ്പനിയെ കുറിച്ചാണ് പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോൾ വീണ്ടും വിവാദമുണ്ടാകുന്നത്. ലാവ്ലിൻ കമ്പനി ആഗോള തലത്തിൽ നടത്തിയ അഴിമതികളെ തുടർന്ന് അവരെ സഹായിക്കാൻ രഹസ്യമായി ശ്രമിച്ചു എന്നതിന്റെ പേരിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അഴിമതി ആരോപണം നേരിട്ടുകൊണ്ടിരിക്കുകയും കനേഡിയൻ സർക്കാർ വലിയ പ്രതിസന്ധിയിലുമാണ് ഇപ്പോൾ. കേരളത്തിലെ ജീവനക്കാരുടെ പെൻഷൻ ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നതിനെ എതിർക്കുന്ന സിപിഎം കാനഡയിലെ തൊഴിലാളികളുടെ പെൻഷൻ പണം ഓഹരി വിപണിയിലൂടെ സ്വരൂപിക്കുന്നതിൽ പ്രത്യയശാസ്ത്രപരമായി തന്നെ വൈരുദ്ധ്യമുണ്ടെന്ന് സന്ദീപ് വാര്യർ പറയുന്നു. എന്നാൽ ഇതിലെല്ലാം പ്രധാനം സിഡിപിക്യുവിനും ലാവ്ലിനുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആരോപണമാണ്.

സിഡിപിക്യുവുമായി നടന്ന ചർച്ചകളെല്ലാം എല്ലാം രഹസ്യാത്മക സ്വഭാവം ഉള്ളവയാണ് . ലാവ്ലിൻ ഒരിക്കൽ കേരളത്തെ വഞ്ചിച്ച് കേരള സർക്കാർ ബ്ളാക്ക് ലിസ്റ്റിൽ പെടുത്താനുള്ള നടപടികൾ തുടങ്ങിയ കമ്പനി ആണ്. മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് തരാമെന്ന് ഏറ്റ 98 കോടി തരാതെ കേവലം 8 കോടി മാത്രം നൽകി കേരള സർക്കാരിനെ ലാവ്ലിൻ വഞ്ചിക്കുകയായിരുന്നു എന്നാണ് സിപിഎം വാദം. ലാവ്ലിൻ അഴിമതി കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് സിബിഐയുടെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇത്തരം സാഹചര്യങ്ങൾ ഒക്കെ ഇരിക്കെത്തന്നെ ലാവ്ലിന്റെ ഉടമസ്ഥർ കേരളത്തിന്റെ മസാല ബോണ്ടുകൾ എങ്ങനെ വാങ്ങിയെന്ന ചോദ്യമാണ് യുവമോർച്ച ഉയർത്തുന്നത്.

മസാല ബോണ്ടിന് 9.72 ശതമാനം പലിശയാണ് കിഫ്ബി നൽകേണ്ടത്. എസ് ബി ആ ഉൾപ്പെടെ ദേശസാൽകൃത ബാങ്കുകളിൽ നിന്ന് ഇതിലും കുറഞ്ഞ നിരക്കിൽ വായ്പ ലഭിക്കുമെന്നിരിക്കെ (എട്ടര ശതമാനം), ലാവ്ലിന്റെ മുതലാളിമാർക്ക് കൊള്ളപ്പലിശ കൊടുക്കാൻ എന്തിന് സർക്കാർ തീരുമാനിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. കൊച്ചി മെട്രോക്ക് ഫ്രഞ്ച് ഏജൻസി നൽകിയ വായ്പയുടെ പലിശ 1.35 % ആണെന്നും തിരിച്ചടവ് കാലാവധി 25 വർഷമാണ് എന്നും ഓർക്കണം. ബാങ്ക് വായ്പ ആണെങ്കിൽ പോലും നമ്മുടെ രാജ്യത്തെ കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തെ രീതി അനുസരിച്ച് പലിശ ഓരോ വർഷവും കുറയുകയാണ്. അങ്ങനെയാണെങ്കിൽ തിരിച്ചടവ് സമയത്ത് എട്ടു ശതമാനത്തിൽ താഴെ പലിശ വരാനെ സാധ്യതയുള്ളൂ . അതായത് ഏറ്റവും ചുരുങ്ങിയത് 2% അധിക പലിശയാണ് കേരളം ലാവ്ലിൻ മുതലാളിമാർക്ക് നൽകാൻ ബാധ്യതപ്പെടുന്നത്. 2150 കോടിയുടെ 2% പ്രതിവർഷം നാൽപ്പത് കോടിയിൽ അധികം വരും. ഈ മസാല ബോണ്ട് നിക്ഷേപം തിരിച്ചു നൽകേണ്ടത് 2024 ൽ ആണ് . അതായത് ഏറ്റവും ചുരുങ്ങിയത് 200 കോടിയുടെ നഗ്നമായ അഴിമതി ആണ് മസാല ബോണ്ടെന്ന് സന്ദീപ് വാര്യർ ആരോപിച്ചത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP