Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാമലീലയുടെ റിലീസ് നായകൻ ജയിലിൽ നിന്ന് ഇറങ്ങിയാൽ മാത്രം! താൻ മോചിതനായ ശേഷം ചിത്രം തിയേറ്ററിൽ പ്രദർശിപ്പിച്ചാൽ മതിയെന്ന് അഴിക്കുള്ളിൽ ചെന്നുകണ്ട യുവ സംവിധായനോട് ദിലീപ്; പുലിമുരുകന്റെ ത്രിഡിയിൽ കൈപൊള്ളിയ നിർമ്മാതാവിന് അജിത് ചിത്രത്തിലും കാലിടറുമെന്ന് സിനിമാ ലോകം: ടോമിച്ചൻ മുളകുപാടം പ്രതിസന്ധിയിലേക്ക്

രാമലീലയുടെ റിലീസ് നായകൻ ജയിലിൽ നിന്ന് ഇറങ്ങിയാൽ മാത്രം! താൻ മോചിതനായ ശേഷം ചിത്രം തിയേറ്ററിൽ പ്രദർശിപ്പിച്ചാൽ മതിയെന്ന് അഴിക്കുള്ളിൽ ചെന്നുകണ്ട യുവ സംവിധായനോട് ദിലീപ്; പുലിമുരുകന്റെ ത്രിഡിയിൽ കൈപൊള്ളിയ നിർമ്മാതാവിന് അജിത് ചിത്രത്തിലും കാലിടറുമെന്ന് സിനിമാ ലോകം: ടോമിച്ചൻ മുളകുപാടം പ്രതിസന്ധിയിലേക്ക്

കൊച്ചി: നൂറ്റമ്പത് കോടി കളക്റ്റ് ചെയ്ത പുലിമുരുകന്റെ നിർമ്മാതാവാണ് ടോമിച്ചൻ മുളകുപാടം. തിയേറ്റർ വിഹിതവും നികുതിയുമെല്ലാം കഴിഞ്ഞ് ലാഭമായി കിട്ടിയത് മുപ്പത് കോടിയോളം രൂപയാണ്. പുലിമുരുകന് ചെലവാക്കിയതും 30 കോടിയും. മലയാളത്തിലെ ഏറ്റവും ചെലവ് കൂടിയ ചിത്രമായിരുന്നു പുലിമുരുകൻ. ഏറെ വേദനകൾ സഹിച്ചുണ്ടാക്കിയ പുലിമുരുകൻ ടോമിച്ചന് തുണയായി. എന്നാൽ മോഹൻലാൽ ചിത്രത്തിൽ നിന്നുണ്ടായ. ലാഭമെല്ലാം കൈവിടുന്ന അവസ്ഥയിലാണ് ടോമിച്ചൻ മുളകുപാടം ഇപ്പോൾ.

പുലിമുരുകന്റെ വിജയത്തോടെ ടോമിച്ചന്റെ സിനിമയിൽ അഭിനയിക്കാൻ ദിലീപിന് മോഹമെത്തി. അങ്ങനെ രാമലീലയിലേക്ക് കാര്യങ്ങളെത്തി. പുതുമുഖ സംവിധായകൻ അരുൺ ഗോപിക്കായി പണം മുടക്കാൻ ടോമിച്ചൻ തയ്യാറായി. ഫുട്ബോൾ കളിയുടെ പശ്ചാത്തലത്തിലെ കഥ രാമലീല പറയുന്നത് പ്രതികാരത്തിലൂടെയാണ്. സിനിമയിലെ കഥയിലെ പലതും ദിലീപെന്ന നായകന്റെ ജീവിതത്തിലും സംഭവിച്ചു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ദിലീപ് അകത്തായി. ഒരുമാസമായി അഴിക്കുള്ളിലായി. ഇതോടെ ദിലീപിന്റെ മാർക്കറ്റ് ഇടിഞ്ഞു. രാമലീലയ്ക്കായി മുടക്കിയ 25 കോടി വെള്ളത്തിലുമായി. എങ്ങനേയും ചിത്രം തിയേറ്ററിൽ എത്തിക്കാമെന്നാണ് ടോമിച്ചന്റെ ആഗ്രഹം. എന്നാൽ അഴിക്കുള്ളിലുള്ള ദിലീപ് ഇപ്പോഴും അതിന് തയ്യാറല്ല.

കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം രാമലീല തിയേറ്ററിലെത്തിച്ചാൽ മതിയെന്നാണ് ദിലീപ് പറയുന്നത്. ദിലീപിനെ കാണാൻ ആലുവ ജയിലിൽ സംവിധായകൻ അരുൺ ഗോപി പോയിരുന്നു. അരുണിനോടാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. താൻ ഉടനെ ജയിൽ മോചിതനാകുമെന്നും അതിന് ശേഷം സിനിമ തിയേറ്ററിൽ എത്തിക്കാമെന്നും ദിലീപ് വിശദീകരിക്കുന്നു. ഓണമാണ് നടന്റെ മനസ്സിലുള്ളത്. എന്നാൽ ദിലീപ് ചിത്രം ഓണത്തിന് തിയേറ്ററിൽ എത്തിയാലും ആരും കയറില്ലെന്നാണ് നിർമ്മാതാവിന്റെ പക്ഷം. നിലവിൽ നല്ല സിനിമയൊന്നും തിയേറ്ററിൽ ഇല്ല. അതിനാൽ ഫാൻസിന്റെ കരുത്തിൽ നല്ല അഭിപ്രായം ചിത്രത്തിനുണ്ടാക്കി പരമാവധി കളക്ഷൻ നേടാമെന്നും ടോമിച്ചൻ കരുതുന്നു. എന്നാൽ ദിലീപിന്റെ നിലപാട് ഇതിന് തിരിച്ചടിയായി. തനിക്ക് രാമലീലയിൽ മുടക്കിയത് പോയെന്ന് അടുത്ത സുഹൃത്തുക്കളോട് ടോമിച്ചൻ സമ്മതിക്കുന്നുണ്ട്.

പുലിമുരുകൻ ത്രിഡി ഇറക്കിയതും ടോമിച്ചന് തിരിച്ചടിയായി. എല്ലാ മലയാളികളും കണ്ടതാണ് പുലിമുരുകൻ. ഇത് മനസ്സിലാക്കാതെ കോടികൾ മുടക്കിയാണ് പുലിമുരുകന്റെ ത്രിഡി ഇറക്കിയത്. ത്രിഡിയുടെ മുടക്ക് മുതൽ പൂർണ്ണമായും ടോമിച്ചന് പോയി. ഇത് കോടികൾ വരും. ഇതിന് പുറമേ തമിഴിലെ അജിത്തിന്റെ പുതിയ ചിത്രം വിവേകം കേരളത്തിൽ വിതരണത്തിന് എടുത്തത്. നാലരക്കോടിയാണ് ഇതിനായി ടോമിച്ചൻ മുടക്കിയത്. എന്നാൽ കേരളത്തിൽ അജിത്തിന്റെ സിനിമയ്ക്ക് മൂന്നരക്കോടിയിൽ അധികം ഷെയർ ലഭിക്കാറില്ല. ദിലീപിന്റെ വിവാദത്തിന്റെ പശ്ചായത്തിലത്തിൽ വിവേകവും അതിന് മുകളിലേക്ക് പോകില്ല. അതായത് ഒരു കോടിയുടെ നഷ്ടം ഈ കച്ചവടത്തിലും ഉറപ്പ്. അങ്ങനെ രാമലീലയും പുലിമുരുകൻ ത്രിഡിയും വിവേകവും ടോമിച്ചന് പ്രതിസന്ധിയാവുകയാണ്. മലയാളികളുടെ സൂപ്പർ നിർമ്മാതാവാനുള്ള ടോമിച്ചന്റെ ശ്രമങ്ങൾക്കാണ് ഇത് തിരിച്ചടിയാകുന്നത്.

രാമലീല ജൂലൈ 21ന് ചിത്രം തിയറ്ററുകളിൽ എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ റിലീസ് നീട്ടിവച്ചതായി സംവിധായകൻ അരുൺ ഗോപി അറിയിച്ചിരുന്നു. ദിലീപ് നായകനായ പുതിയ ചിത്രം രാമലീലയുടെ റിലീസിന് ഒരു തടസ്സവുമില്ലെന്ന് എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ (ഫിയോക്ക്) പ്രസിഡന്റ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. ചിത്രം റിലീസ് ചെയ്യാൻ വേണ്ടി നിർമ്മാതാക്കൾ ഇതുവരെ സംഘടനയെ സമീപിച്ചിട്ടില്ലെന്നും സമീപിച്ചാൽ അതിന്വേണ്ട സഹായങ്ങൾ ചെയ്യുമെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. എന്നാൽ ദിലീപ് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ തന്നെ ആളുകൾ ഈ സിനിമ കാണാൻ താൽപര്യം കാണിക്കുമോ എന്ന സംശയമുണ്ടെന്ന് തിയറ്റർ ഉടമകൾ സൂചിപ്പിക്കുന്നു.

ദിലീപിന്റെ മാത്രമല്ല, നൂറിലധികം ആളുകളുടെ പ്രയത്നമാണ് ഈ സിനിമയെന്നും നടന്മാരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ നോക്കിയല്ല മലയാളികൾ സിനിമ കാണുന്നതെന്നും രാമലീലയുടെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം പറയുന്നു. പുതിയ സാഹചര്യങ്ങളിൽ ദിലീപിന്റെ കരിയറിൽ ഏറെ നിർണായകമാണ് രാമലീല. രാമലീല നേരിടുന്ന പ്രതിസന്ധി ഓർക്കാപ്പുറത്തുള്ളൊരടിയായാണ് ചിത്രത്തിന്റെ സംവിധായകൻ കാണുന്നത്- ''ആദ്യസിനിമ എന്നത് ഏതൊരു സംവിധായകനെപ്പോലെയും എന്റെയും സ്വപ്നമായിരുന്നു, ആത്മാർഥമായാണ് ഞാനതിനെ സമീപിച്ചത്, ചില കാര്യങ്ങൾ നമ്മുടെ കണക്കുകൂട്ടലുകൾക്കെല്ലാം അപ്പുറമായിരിക്കും. സിനിമ നന്നായാൽ പ്രേക്ഷകരത് സ്വീകരിക്കുമെന്നുതന്നെയാണ് കരുതുന്നത്'-അരുൺ ഗോപി പറയുന്നു.

അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക പ്രയാഗ മാർട്ടിനാണ്. പുലിമുരുകന്റെ വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രം കൂടിയാണ് രാമലീല. പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. രാമനുണ്ണിയെന്ന രാഷ്ട്രീയ പ്രവർത്തകന്റെ കുടുംബകാര്യങ്ങളും രാഷ്ട്രീയപ്രവർത്തനവുമാണ് ചിത്രത്തിന്റെ പ്രമേയം. മുകേഷ്,സിദ്ദിഖ്, വിജയരാഘവൻ,കലാഭവൻ ഷാജോൺ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. സച്ചിയുടേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് ബിജിപാൽ സംഗീതം നൽകുന്നു. ഷാജികുമാറിന്റെതാണ് ഛായാഗ്രഹണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP