Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസുകാർ കസ്റ്റഡിയിൽ മർദ്ദിച്ചു കൊന്ന മക്കളുടെ അമ്മമാർ നീതിക്കായുള്ള സമരമുഖത്ത് നേരിൽ കണ്ടപ്പോൾ വികാരനിർഭരമായ രംഗങ്ങൾ; രാജ്കുമാറിന്റെ അമ്മ കസ്തൂരിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ശ്രീജിവിന്റ മാതാവ് രമണി പ്രമീള; മക്കളെ നഷ്ടമായ വിയോഗത്തിൽ നെഞ്ചു പൊട്ടിക്കരയുന്ന അമ്മമാരെ കണ്ട് കണ്ണുനിറഞ്ഞ് കണ്ടു നിന്നവരും; രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നിയമസഭയിലേക്ക് മാർച്ചു നടത്തി ആക്ഷൻ കൗൺസിൽ

പൊലീസുകാർ കസ്റ്റഡിയിൽ മർദ്ദിച്ചു കൊന്ന മക്കളുടെ അമ്മമാർ നീതിക്കായുള്ള സമരമുഖത്ത് നേരിൽ കണ്ടപ്പോൾ വികാരനിർഭരമായ രംഗങ്ങൾ; രാജ്കുമാറിന്റെ അമ്മ കസ്തൂരിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ശ്രീജിവിന്റ മാതാവ് രമണി പ്രമീള; മക്കളെ നഷ്ടമായ വിയോഗത്തിൽ നെഞ്ചു പൊട്ടിക്കരയുന്ന അമ്മമാരെ കണ്ട് കണ്ണുനിറഞ്ഞ് കണ്ടു നിന്നവരും; രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നിയമസഭയിലേക്ക് മാർച്ചു നടത്തി ആക്ഷൻ കൗൺസിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ മർദ്ദനത്തിന് ഇരയായി രാജ്കുമാർ മരിച്ച സംഭവത്തിൽ നീതി തേടി രാജ്കുമാർ ആക്ഷൻ കൗൺസിൽ ഇന്നു നിയമസഭാ മാർച്ച് നടത്തി. നിയമസഭയ്ക്ക് തൊട്ടുമുന്നിൽ ബാരിക്കേഡ് വെച്ച് മാർച്ച് പൊലീസ് തടഞ്ഞു. രാജ്കുമാറിന്റെ 'അമ്മ കസ്തൂരിയും കസ്റ്റഡി മരണത്തിന്നിരയായി കൊല്ലപ്പെട്ട നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റെ 'അമ്മ രമണി പ്രമീളയും രാജ്കുമാർ ആക്ഷൻ കൗൺസിൽ ഭാരവാഹികളും മാർച്ചിൽ പങ്കെടുത്തു. രാജ്കുമാറിന്റെ മരണത്തിൽ കണ്ണിൽ പൊടിയിടുന്ന നടപടികളുമായി പൊലീസ് മുന്നോട്ടു പോകുന്നതിനെതിരെയാണ് നീതി തേടി രാജ്കുമാർ ആക്ഷൻ കൗൺസിൽ നിയമസഭാ മാർച്ച് നടത്തിയത്.

ഇടത് സർക്കാരിൽ വിശ്വാസം നഷ്ടമായതിനാൽ രാജ്കുമാറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടാണ് നിയമസഭാ മാർച്ച് നടത്തിയത്. രാജ്കുമാറിന്റെ മരണത്തിൽ ഇടുക്കി എസ്‌പിക്കെതിരെയും രാജ്കുമാറിനെ കസ്റ്റഡിയിൽ എടുക്കാൻ നിർദ്ദേശം നൽകിയ ഡിവൈഎസ്‌പിക്കെതിരെയും നടപടി വേണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. എന്റെ കുട്ടിയെ പൊലീസ് കൊന്നു. കൊന്നവരെ എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടില്ല. എസ്‌പിയും ഡിവൈഎസ്‌പിയും അടക്കമുള്ളവർക്ക് രാജ്കുമാറിന്റെ മരണവുമായി ബന്ധമുണ്ട്. ഇവരെല്ലാം പുറത്ത് നിൽക്കുന്നു. മരണവുമായി ബന്ധമുള്ള എല്ലാവരും അറസ്റ്റ് ചെയ്യപ്പെടണം. നീതി തേടിയാണ് ഇന്നത്തെ നിയമസഭാ മാർച്ച്-രാജ്കുമാറിന്റെ 'അമ്മ കസ്തൂരി മറുനാടൻ മലയാളിയോട് പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ല. സിബിഐ അന്വേഷണം വേണം. സിബിഐ അന്വേഷണത്തിൽ മാത്രമേ വിശ്വാസമുള്ളൂ. അതിനാൽ സിബിഐ അന്വേഷണം വരുംവരെ സമരവുമായി മുന്നോട്ടു പോകും-കസ്തൂരി പറഞ്ഞു.

നെയ്യാറ്റിൻകരയിൽ കസ്റ്റഡി മരണത്തിന്നിരയായി കൊല്ലപ്പെട്ട ശ്രീജീവിന്റെ 'അമ്മ പ്രമീള രമണിയും നിയമസഭാ മാർച്ചിൽ പങ്കെടുത്തിരുന്നു. കസ്തൂരിയും പ്രമീളയും കൂടിക്കണ്ടത് വികാരനിർഭരമായ രംഗങ്ങൾ മാർച്ചിൽ സൃഷ്ടിക്കപ്പെടുകയും ചെയ്തു. കസ്തൂരിയെ നോക്കി പ്രമീള പൊട്ടിക്കരഞ്ഞു. കസ്തൂരിക്കും കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. നീതി തേടി ഇരുഅമ്മമാരും കൈകോർക്കുകയും ചെയ്തു. ശ്രീജീവ്, മാത്രമല്ല അതിനുശേഷം ശ്രീജിത്തും ഇപ്പോൾ രാജ്കുമാറും വന്നു. പൊലീസിന്റെ കസ്റ്റഡി മരണത്തിൽ ഇനിയും യുവാക്കൾ കൊല്ലപ്പെടും. കസ്റ്റഡിയിലുള്ളവരെ കൊന്നു തീർക്കാൻ പൊലീസ് ഇറങ്ങിപുറപ്പെട്ടിരിക്കുകയാണ്. സർക്കാരിന് നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറത്താണ് പൊലീസിലെ കാര്യങ്ങൾ. അതുകൊണ്ട് തന്നെ കസ്റ്റഡി മരണങ്ങൾ തുടർക്കഥയാകുന്നത്-പ്രമീള മറുനാടനോട് പ്രതികരിച്ചു. രാജ്കുമാർ മാത്രമല്ല ഈ സർക്കാരിന്റെ കാലത്ത് ഇനിയും കസ്റ്റഡി മരണങ്ങൾ വരും. ഇത്തരം മരണങ്ങൾക്ക് തടയിടാനാണ് ഇപ്പോൾ രാജ്കുമാറിന്റെ അമ്മയുടെ നീതീ തേടിയുള്ള ഈ സമരത്തിൽ ഞാൻ പങ്കെടുക്കുന്നത്-പ്രമീള പറഞ്ഞു.

എസ്‌പിയുടെ നിർദ്ദേശ പ്രകാരമാണ് രാജ്കുമാർ കസ്റ്റഡിയിൽ എടുക്കപ്പെട്ടത്. അതിനുശേഷം ക്രൂരമായ രീതി മർദ്ദനത്തിനു വിധേയമാകുകയും കൊല്ലപ്പെടുകയും ചെയ്തു. എസ്‌പിയുടെ നിർദ്ദേശം അതേപടി അനുസരിച്ച ഡിവൈഎസ്‌പിയും മരണത്തിനു കാരണക്കാരനായ എസ്‌പിയും ഇടുക്കിയിൽ ഡ്യൂട്ടിയിൽ തുടരുന്നു. ഡിവൈഎസ്‌പിയും ഇടുക്കിഎസ്‌പിയും അറസ്റ്റ് ചെയ്യപ്പെടണം. അതിനാണ് നിയമസഭാ മാർച്ച് നടത്തുന്നത്-രാജ്കുമാർ ആക്ഷൻ കൗൺസിൽ പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇവർ ഡ്യൂട്ടിയിൽ ഇരിക്കുമ്പോൾ തെളിവുകൾ അതിവേഗം നശിപ്പിക്കപ്പെടുകയാണ്. അതിനാലാണ് അടിയന്തിരമായി നിയമസഭാ മാർച്ച് നടത്തുന്നത്. രാജ്കുമാർ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രതിപക്ഷ നേതാവിനും ഞങ്ങൾ നിവേദനം നൽകിയിട്ടുണ്ട്. രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ടു മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുക തന്നെ വേണം. സിബിഐ അന്വേഷണം വന്നിട്ടില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു.

അതേസമയം രാജ്കുമാർ പൊലീസിന്റെ അതിക്രൂര മർദ്ദനത്തിന് ഇരയായെന്ന് വിശദമാക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. . രാജ്കുമാറിനെ അന്യായമായി തടങ്കലിൽ വെച്ച് പൊലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ജൂൺ 12ന് വൈകുന്നേരം അഞ്ച് മണിമുതൽ അറസ്റ്റ് രേഖപ്പെടുത്തിയ 15-ാം തീയതി വരെ രാജ്കുമാറിനെ കസ്റ്റഡിയിൽ വെച്ച് അതിക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ നാല് പ്രതികളാണുള്ളത്. ഇതിൽ ഒന്നും നാലും പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ തന്നെയായ മറ്റ് രണ്ട് പേരുടെ അറസ്റ്റ് ഇനിയും നടക്കാനുണ്ട്. നാല് പ്രതികളും ചേർന്നാണ് രാജ്കുമാറിനെ അതിക്രൂരമായി മർദ്ദിച്ചത്. സ്റ്റേഷൻ രേഖകൾ അടക്കം പലതും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. സ്റ്റേഷൻ രേഖകളിലും കൃത്രിമം നടന്നിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ചിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

രാജ് കുമാറിന്റെ ഇരു കാലുകളിലും കാൽ പാദങ്ങളിലും ക്രൂരമായി മർദ്ദനമേറ്റു. കേസിലെ നാലാം പ്രതിയും പൊലീസ് ഡ്രൈവറുമായ സജീവ് ആന്റണി വണ്ടിപ്പെരിയാറിൽ വച്ചാണ് രാജ്കുമാറിനെ മർദ്ദിച്ചത്. ഈ സമയത്ത് അവിടെയുണ്ടായിരുന്ന എസ്ഐ സാബു മർദ്ദനം തടയാൻ കൂട്ടാക്കിയില്ല. തുടർന്ന് പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥരും രാജ്കുമാറിനെ സ്റ്റേഷനിലെത്തിച്ച് കാലിലും കാൽവെള്ളയിലും ലാത്തിക്കടിച്ചു. കാൽ പിന്നിലേക്ക് വലിച്ച് വെച്ച് ക്രൂര മർദ്ദനത്തിനിരയാക്കി.മർദ്ദനത്തെ തുടർന്ന് അവശനിലയിലായെങ്കിലും രാജ്കുമാറിന് ചികിത്സയും നൽകിയില്ല-റിപ്പോർട്ട് വിരൽ ചൂണ്ടുന്നു. ഈ സാഹചര്യത്തിലാണ് കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിക്കൊണ്ട് പ്രതികളായ പൊലീസുകാർക്കെതിരെ കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP