Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആനവണ്ടിയുടെ രക്ഷകനെ തെറിപ്പിച്ചതിന് പിന്നിൽ മന്ത്രിയുടെ ഓഫീസിന് കമ്മീഷൻ കുറഞ്ഞത് തന്നെ; കെ എസ് ആർ ടി സിക്ക് പുതുജീവൻ നൽകിയ രാജമാണിക്യത്തെ പറപ്പിച്ചത് നിയമനങ്ങളിൽ കമ്മീഷനും സ്പെയർ വാങ്ങലുകളിലെ ഇടപാടുകളും ഇല്ലാതായപ്പോൾ; യുവ ഐഎഎസുകാരൻ പടിയിറങ്ങുന്നത് യൂണിയൻ നേതാക്കളെ മര്യാദക്കാരാക്കിയ ശേഷം

ആനവണ്ടിയുടെ രക്ഷകനെ തെറിപ്പിച്ചതിന് പിന്നിൽ മന്ത്രിയുടെ ഓഫീസിന് കമ്മീഷൻ കുറഞ്ഞത് തന്നെ; കെ എസ് ആർ ടി സിക്ക് പുതുജീവൻ നൽകിയ രാജമാണിക്യത്തെ പറപ്പിച്ചത് നിയമനങ്ങളിൽ കമ്മീഷനും സ്പെയർ വാങ്ങലുകളിലെ ഇടപാടുകളും ഇല്ലാതായപ്പോൾ; യുവ  ഐഎഎസുകാരൻ പടിയിറങ്ങുന്നത് യൂണിയൻ നേതാക്കളെ മര്യാദക്കാരാക്കിയ ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ട് ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും തിരിച്ചടിയാകുമെന്ന് ഏവർക്കും അറിയാവുന്നതായിരുന്നു. പ്രതീക്ഷിച്ചത് തന്നെയാണ് പുറത്തുവന്ന വിവരങ്ങൾ. എന്നാൽ ഈ റിപ്പോർട്ട് അപ്രതീക്ഷിതമായി വെട്ടിലാക്കിയത് കെ എസ് ആർ ടി സി എന്ന ആനവണ്ടിയെയാണ്. സോളാറിൽ കുടുങ്ങിയ ഡിജിപി ഹേമചന്ദ്രന് പണികൊടുക്കാനായി ആനവണ്ടിയെ സർക്കാർ വീണ്ടും കട്ടറിലാക്കി. മന്ത്രി തോമസ് ചാണ്ടിയുടെ ഓഫീസിന്റെ സമർത്ഥമായ നീക്കമാണ് സോളാറിൽ ആനവണ്ടിക്കുണ്ടായ ഇരുട്ടടിക്ക് കാരണം.

കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്ന് അപ്രതീക്ഷിതമായി എം.ജി.രാജമാണിക്യത്തെ മാറ്റാനുള്ള സർക്കാർ തീരുമാനം കോർപറേഷനെ കടക്കെണിയിൽനിന്നു രക്ഷിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകും. ഡിജിപി: എ.ഹേമചന്ദ്രനെയാണു പകരം നിയമിച്ചിട്ടുള്ളതെങ്കിലും അദ്ദേഹം സോളാറിന്റെ ആഘാതത്തിൽ നിന്ന് മുക്തനാകാൻ മാസങ്ങളെടുക്കും. അപ്പോഴേക്കും കെ എസ് ആർ ടി സിയും കട്ടപ്പുറത്തേക്ക് വണ്ടിയോടിച്ച് പെരുവഴിയാകും.

ഹേമചന്ദ്രന് കാര്യങ്ങൾ പഠിക്കാനും പുനരുദ്ധാരണ പാക്കേജ് മുന്നോട്ടുകൊണ്ടുപോകാനും സമയമെടുക്കും. ഇക്കാര്യമൊന്നും പരിഗണിക്കാതെയാണു സർക്കാർ രാജമാണിക്യത്തെ പൊടുന്നനെ മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപര്യപ്രകാരമാണ് രാജമാണിക്യത്തെ ഒരു വർഷം മുൻപ് കെഎസ്ആർടിസി എംഡിയാക്കിയത്. കോർപറേഷനെ കടക്കെണിയിൽനിന്നു രക്ഷിച്ചെടുക്കണമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. രാഷ്ട്രീയസമ്മർദം പാടില്ലെന്ന രാജമാണിക്യത്തിന്റെ അഭ്യർത്ഥന നടപ്പാക്കുകയും ചെയ്തു. അങ്ങനെ വാളെടുത്ത് കെ എസ് ആർ ടി സിയെ രാജമാണിക്യാം വൃത്തിയാക്കാൻ ഇറങ്ങി. യൂണിയനുകൾ ഭയന്നു വിറച്ചു. ജീവനക്കാർ പണിയെടുത്തു. അതിന്റെ നേട്ടം പൊതുമേഖലാ സ്ഥാപനത്തിന് ഉണ്ടാവുകയും ചെയ്തു. അതുകൊണ്ട് തന്നെ രാജമാണിക്യം സെയ്ഫ് ആണെന്ന് ഏവരും കരുതി. എന്നാൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കണ്ണിലെ കരടിനെ സർക്കാർ മാറ്റി.

ഗതാഗതമന്ത്രിയുടെ ഓഫിസിൽനിന്നുള്ള വഴിവിട്ട നിർദ്ദേശങ്ങൾ രാജമാണിക്യം ചെവി കൊടുത്തിരുന്നില്ല. മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകില്ലെന്ന ഉറപ്പായിരുന്നു ഇതിന് കാരണം. ചെലവുകുറയ്ക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള ഒട്ടേറെ നടപടികൾ രാജമാണിക്യം സ്വീകരിച്ചു. എന്നാൽ, മന്ത്രി തോമസ് ചാണ്ടിയും എംഡിയും തമ്മിലുള്ള ഭിന്നത ഇതിനിടെ രൂക്ഷമായി. ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വാങ്ങുന്നതിലും ഡിപ്പോകളിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിലും മന്ത്രിയുടെ ഓഫിസ് നൽകിയ ശുപാർശകൾ എംഡി തള്ളി.

ടെൻഡറിലൂടെ മാത്രമേ കരാർ നൽകൂ എന്ന് രാജമാണിക്യം നിലപാട് എടുത്തു. ഇതോടെ മന്ത്രിയുടെ ഓഫീസിന്റെ കമ്മീഷൻ മോഹങ്ങൾ തകർന്നു. ഇതോടെ, രാജമാണിക്യത്തെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് മന്ത്രി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന. രാജമാണിക്യത്തെ എംഡി സ്ഥാനത്തു നിലനിർത്തി ചെയർമാൻ സ്ഥാനം ഗതാഗത സെക്രട്ടറി ജ്യോതിലാലിനു നൽകാൻ തീരുമാനിച്ചത് രണ്ടാഴ്ച മുന്നെയാണ്. അതു പോരെന്നു ഗതാഗതമന്ത്രി നിലപാടെടുത്തതോടെ മുഖ്യമന്ത്രി വഴങ്ങി.

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെ കെ.എസ്.ആർ.ടി.സി.യിൽ നിയമിക്കാനുള്ള മന്ത്രി തോമസ് ചാണ്ടിയുടെ നീക്കം രാജമാണിക്യം എതിർത്തിരുന്നു. ഇതിനെതിരേ വകുപ്പ് സെക്രട്ടറിക്കു കത്തെഴുതിയതും വിവാദമായിരുന്നു. ഇതാണു സ്ഥാനമാറ്റത്തിനു തോമസ് ചാണ്ടി മുന്നോട്ട് വച്ച പ്രധാന പ്രശ്‌നം. ഇത് മുഖ്യമന്ത്രി അംഗീകരിച്ചു. ഇതോടെ കെ എസ് ആർ ടി സിയുടെ ഓട്ടം വീണ്ടും പതിയെയാകും. മാർത്താണ്ഡം കായർ കൈയേറ്റത്തിലും മാത്തൂർ ഭൂമി ഇടപാടിലും പ്രതിസ്ഥാനത്തുള്ള ചാണ്ടിയെ മുഖ്യമന്ത്രി കൈവിടില്ലെന്നതിന്റെ തെളിവ് കൂടിയാണ് രാജമാണിക്യത്തിന്റെ സ്ഥാന ചലനം.

സാമ്പത്തികപ്രതിസന്ധി മറികടക്കാൻ ബാങ്ക് കൺസോർഷ്യത്തിൽനിന്ന് 3000 കോടി രൂപ വായ്പയെടുക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലേക്കു നീങ്ങുമ്പോഴാണ് അപ്രതീക്ഷിത മാറ്റം. ശമ്പളവും പെൻഷനും മുടങ്ങി മാസംതോറും 160 കോടി രൂപ കടത്തിലേക്കു നീങ്ങുന്ന സ്ഥാപനത്തിനുമേൽ അനവസരത്തിലാണ് സർക്കാർ പുതിയ പരീക്ഷണം നടത്തിയതെന്ന് അദ്ദേഹത്തിന്റെ നടപടികളെ അനുകൂലിക്കുന്ന ജീവനക്കാർ പറയുന്നു. സുശീൽഖന്ന റിപ്പോർട്ടിന്റെ സുപ്രധാന നിർദ്ദേശങ്ങൾ നടപ്പാക്കിത്തുടങ്ങിയത് രാജമാണിക്യം ചുമതലയേറ്റതിനു ശേഷമാണ്. മേധാവി എന്നതിലുപരി ജീവനക്കാർക്കിടയിൽ സ്ഥാപനത്തിനനുകൂലമായ മനോഭാവം സൃഷ്ടിക്കുന്നതിലും രാജമാണിക്യം വിജയിച്ചിരുന്നു.

മന്ത്രി ഓഫീസിൽ നിന്നെത്തുന്ന ശുപാർശകളെല്ലാം തള്ളി. ജീവനക്കാരുടെ നിയമനം പോലും രാജമാണിക്യം തീരുമാനിച്ചു. ഇതൊന്നും തോമസ് ചാണ്ടിക്കും എൻസിപിക്കും താങ്ങാനാവുന്നതായിരുന്നില്ല. സ്ഥാപനത്തിന്റെ ചരിത്രത്തിലെ വിപ്ലവകരമായ പല മാറ്റങ്ങളും നടന്നത് ഈ കാലഘട്ടത്തിലാണ്. മെക്കാനിക്കൽ, ഓപ്പറേറ്റിങ് ജീവനക്കാരുടെ കാര്യക്ഷമത ഉയർത്താനും ഡബിൾ ഡ്യൂട്ടി നിർത്തലാക്കാനും കഴിഞ്ഞു. കെ.എസ്.ആർ.ടി.സി.യെക്കുറിച്ചു പഠിച്ച വിദഗ്ദ്ധരെല്ലാം ഈ നിർദ്ദേശം നൽകിയെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. വരുമാനത്തിനനുസൃതമായി ബസുകൾ ക്രമീകരിച്ചു.

ഇതിന്റെ അവലോകനം നിർണായകഘട്ടത്തിലാണ്. ജീവനക്കാരുടെ പുനർവിന്യാസവും നടക്കുകയായിരുന്നു. അദർ ഡ്യൂട്ടികൾ ഒഴിവാക്കിയതും അവധികൾ നിയന്ത്രിച്ചതും ഭരണത്തിൽ ട്രേഡ് യൂണിയൻ ഇടപെടൽ ഒഴിവാക്കിയതും എതിർപ്പുകളുണ്ടാക്കിയിരുന്നു. സ്വകാര്യബസ് ഉടമകളായ ജീവനക്കാർക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ചതും യൂണിയനുകളുടെ കണ്ണിലെ കരടാക്കി. ഇവരെല്ലാം രാജമാണിക്യത്തിന്റെ ശത്രുക്കളായി. എല്ലാവരും തോമസ് ചാണ്ടിക്കൊപ്പം നിന്ന് യുവ ഐഎഎസുകാരനെ പറപ്പിക്കാൻ നീക്കം നടത്തി. സിപിഎമ്മും യൂണിയനുകൾക്കൊപ്പമായി. ഇതോടെ രാജമാണിക്യം പുറത്തും.

കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാനുള്ള രാജമാണിക്യത്തിന്റെ പരിശ്രമം വിജയത്തിലേക്കു നീങ്ങുന്നതിനിടയിലാണ് അദ്ദേഹത്തെ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റുന്നത്. അതുകൊണ്ട് തന്നെ ഈ മാറ്റം കെ.എസ്.ആർ.ടി.സി.ക്കു കനത്ത തിരിച്ചടിയായേക്കും. ബാങ്ക് പ്രതിനിധികളുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണ്. പുറമേ, അന്തസ്സംസ്ഥാന പാതകളിൽ വാടക ബസുകൾ ഓടിക്കാനുള്ള തീരുമാനവും നടപ്പാക്കാനിരിക്കുകയാണ്. ഇതെല്ലാം അട്ടിമറിക്കപ്പെടും. നിത്യവരുമാനം നാലേമുക്കാൽ കോടിയിൽനിന്ന് ആറുകോടിയിലെത്തിച്ച എംഡിയാണ് രാജമാണിക്യം.

ഇരട്ട ഡ്യൂട്ടി നിർത്തലാക്കി, അദർ ഡ്യൂട്ടി നിയന്ത്രിച്ചതും നേട്ടമായി. ബസ് മുടക്കിയവർക്കു സ്ഥലംമാറ്റം അച്ചടക്കം കൊണ്ടുവന്നു. ഭരണത്തിൽ യൂണിയൻ ഇടപെടൽ ഒഴിവാക്കിയതും ഏറെ വിപ്ലവകരമായി. തവണവ്യവസ്ഥയിൽ ബസ് വാങ്ങാൻ തീരുമാനിച്ചു. 900 ബസുകൾ വാങ്ങാൻ നടപടി തുടങ്ങി. ബസിൽ യാത്രാകാർഡ് നടപ്പാക്കി. സ്പെയർപാർട്സ് ക്ഷാമം പരിഹരിച്ചു. മിന്നൽ ബസുകൾ തുടങ്ങി ഇങ്ങനെ നീളുന്നു കെഎസ് ആർടിസിയിലെ രാജമാണിക്യം ഇടപടെലുകൾ.

എന്നെ ഏല്പിച്ച ചുമതല ഭംഗിയായി നിർവഹിച്ചുവെന്നാണ് വിശ്വാസം. പുതിയ ചുമതല ഭംഗിയായി നിർവഹിക്കാൻ ശ്രമിക്കുമെന്നാണ് കെ എസ് ആർ ടി സിയിൽ നിന്ന് വേദനയോടെ പടിയിറങ്ങുമ്പോഴും രാജമാണിക്യം പ്രതികരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP