Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരിതക്കൂടുകളാണ് ഓരോ എസ്‌റ്റേറ്റ് ലയവും; കാറ്റു വീശിയാൽ തകർന്നടിയുന്ന, കണ്ടാൽ ശ്വാസം മുട്ടുന്ന കുടുസ്സു കേന്ദ്രങ്ങൾ; മൂന്നാറിലെ പെരിയവരൈ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ലയത്തിലാണ് ഞാൻ ജനിച്ചത്; മഴ പെയ്താൻ ചോർന്നൊലിക്കുന്ന കുടുസ്സു വീടായിരുന്നു; ലയങ്ങളിൽ ജീവിച്ചു മരിക്കുന്നവരെക്കുറിച്ച് ആലോചിക്കുമ്പോൾ സങ്കടം വരും; കാലമേറെ കഴിഞ്ഞിട്ടും കെട്ടിടങ്ങൾ അന്നത്തെപ്പോലെ തന്നെ; തൊഴിലാളികളുടെ പരാതികൾ ആരും കേൾക്കാറില്ല; രാജാമല ദുരന്തത്തിൽ ഉള്ളുലഞ്ഞ് ഡിഐജി കെ സേതുരാമൻ

ദുരിതക്കൂടുകളാണ് ഓരോ എസ്‌റ്റേറ്റ് ലയവും; കാറ്റു വീശിയാൽ തകർന്നടിയുന്ന, കണ്ടാൽ ശ്വാസം മുട്ടുന്ന കുടുസ്സു കേന്ദ്രങ്ങൾ; മൂന്നാറിലെ പെരിയവരൈ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ലയത്തിലാണ് ഞാൻ ജനിച്ചത്; മഴ പെയ്താൻ ചോർന്നൊലിക്കുന്ന കുടുസ്സു വീടായിരുന്നു; ലയങ്ങളിൽ ജീവിച്ചു മരിക്കുന്നവരെക്കുറിച്ച് ആലോചിക്കുമ്പോൾ സങ്കടം വരും; കാലമേറെ കഴിഞ്ഞിട്ടും കെട്ടിടങ്ങൾ അന്നത്തെപ്പോലെ തന്നെ; തൊഴിലാളികളുടെ പരാതികൾ ആരും കേൾക്കാറില്ല; രാജാമല ദുരന്തത്തിൽ ഉള്ളുലഞ്ഞ് ഡിഐജി കെ സേതുരാമൻ

മറുനാടൻ മലയാളി ബ്യൂറോ

മുന്നാർ: കൊളുന്തു നുള്ളുന്ന തൊഴിലാളി ജീവിതങ്ങളുടെ ദുരിത കേന്ദ്രമാണ് എസ്‌റ്റേറ്റ് ലയങ്ങൾ. ഈ ലയങ്ങൾക്ക് ചുറ്റുമാണ് അവരുടെ ജീവിതങ്ങൾ. മികച്ച സൗകര്യങ്ങൾ ഉള്ള ലയങ്ങൾ എന്നത് ഇന്നും ഒരു സ്വപ്‌നം മാത്രമാണ്. മുന്നാറിലെ മിക്ക ലയങ്ങളും വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്ത ഇടങ്ങളാണ്. ഇങ്ങനെയുള്ള ലയത്തിൽ കഴിഞ്ഞവരുടെ പ്രതീക്ഷകൾക്ക് മേൽ കൂടിയാണ് കഴിഞ്ഞ ദിവസം മണ്ണിടഞ്ഞു വീണത്. രാജാമല ദുരന്തത്തിന്റെ വാർത്തകൾ പുറത്തുവരുമ്പോൾ എങ്ങും ഞെട്ടലാണ് ഉണ്ടാകുന്നത്. ഈ വാർത്തകൾ കേൾക്കുമ്പോൾ ഉള്ളുപിടയുന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥനുണ്ട്. കണ്ണൂർ റേഞ്ച് ഡിഐജി കെ സേതുരാമനാണ് ഇദ്ദേഹം.

മുന്നാറിലെ ലയത്തിൽ ജനിച്ചു വളർന്നു ഐപിഎസ് നേടി ഉദ്യോഗസ്ഥന് രാജാമലയിൽ ദുരന്തത്തിൽ പെട്ടവരെ ഓർക്കുമ്പോൾ നെഞ്ചു പിടയുന്നു. കാറ്റു വീശിയാൽ തകർന്നടിയുന്ന, കണ്ടാൽ ശ്വാസം മുട്ടുന്ന ലയങ്ങളിൽ എന്തു സംഭവിക്കുന്നു എന്നത് പുറംലോകം അറിയാറില്ലെന്നാണ് അദ്ദേഹം പറയുന്നത്. ലയത്തിൽ ജനിച്ചു വളർന്ന അനുഭവം. രണ്ടു മുറികളുള്ള, നിന്നു തിരിയാൻ ഇടമില്ലാത്ത എന്റെ വീട്. മൂന്നാറിലെ എസ്റ്റേറ്റ് ലയങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്നത് ആ ചിത്രമാണ്. മൂന്നാറിലെ പെരിയവരൈ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ലയത്തിലാണ് ഞാൻ ജനിച്ചത്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന കുടുസ്സുവീട്.

ലയങ്ങളിൽ ജീവിച്ചു മരിക്കുന്നവരെക്കുറിച്ച് ആലോചിക്കുമ്പോൾ സങ്കടം വരും. കാലമേറെ കഴിഞ്ഞിട്ടും കെട്ടിടങ്ങൾ അന്നത്തെപ്പോലെ. തൊഴിലാളികളുടെ പരാതികൾ ആരും കേൾക്കാറില്ല. ലയങ്ങളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. തൊഴിലുടമകൾക്കു വേണ്ടിയാണു തൊഴിലാളികൾ പണിയെടുക്കുന്നത്. തേയില നുള്ളാൻ ജീവിതം ഹോമിക്കുന്നവർക്കായി ഒരു തുണ്ടു ഭൂമിയെങ്കിലും അനുവദിക്കണം- സേതുരാമൻ പറയുന്നു.

ദിവസവും 16 കിലോമീറ്റർ നടന്ന് സ്‌കൂളിലെത്തിയായിരുന്നു എന്റെ പഠനം. മൂന്നാറിലെ തമിഴ് സ്‌കൂളിൽ അഞ്ചാം ക്ലാസ് വരെ നോട്ട്ബുക്കോ പുസ്തകമോ ഉണ്ടായിരുന്നില്ല. അഞ്ചാം ക്ലാസിനു ശേഷം കഴക്കൂട്ടം സൈനിക സ്‌കൂളിൽ എത്തിയതോടെയാണ് എന്റെ മനസ്സിൽ സിവിൽ സർവീസ് എന്ന മോഹം വളരുന്നത്. ജോലി കിട്ടിയതോടെ എന്റെ അച്ഛൻ കറുപ്പയ്യയെയും അമ്മ സുബ്ബമ്മാളിനെയും ഞാൻ കൂടെ കൊണ്ടുപോന്നു. അവർ ഇപ്പോഴും എന്റെ കൂടെയാണ് താമസിക്കുന്നത്.'' ഡിഐജി പറയുന്നു.

കഴിഞ്ഞ വർഷം കാലവർഷക്കെടുതിയിൽ വയനാട് പുത്തുമലയിലുണ്ടായ സമാന സ്ഥിതിയാണ് ഇപ്പോൾ ഇടുക്കി രാജമലയിൽ. നിരവധി പേരാണ് മണ്ണിനടിയിൽ ഉള്ളത്. മണിക്കൂറുകളായി രക്ഷാപ്രവർത്തനം തുടരുന്നു. സ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. വിവിധ ലയങ്ങളിലായി 83 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇതിൽ 67 പേർ മണ്ണിനടിയിൽനിന്ന് കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സൂചന. കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമാണ് താനും.

പെട്ടിമുടിയിലെ ദുരന്തഭൂമിയിലേക്ക് ആദ്യം ഓടിയെത്തിയത് അരക്കിലോമീറ്റർ അകലെയുള്ള ലയങ്ങളിലെ തൊഴിലാളികളായിരുന്നു. വൻ ശബ്ദംകേട്ടാണ് ഇവർ എത്തുന്നത്. പക്ഷേ, അപ്പോഴേക്കും ബന്ധുക്കളും സഹപ്രവർത്തകരും മണ്ണിനടിയിൽപ്പെട്ടിരുന്നു. പുതഞ്ഞുപോകുന്ന മണ്ണിലേക്ക് ആദ്യം അവർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. അതിനാൽ പിന്നെയും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. രാവിലെ വെട്ടം വീണശേഷമേ ഇവർക്ക് ഇറങ്ങാൻ കഴിഞ്ഞുള്ളൂ. പാതിശരീരം മണ്ണിനടിയിലായ രണ്ടുപേരെ ഇവർ രക്ഷിച്ചു.

മൂന്നാർ-മറയൂർ റോഡിൽ മൂന്നാർ ടൗണിനു സമീപം മുതിരപ്പുഴയാറിനു കുറുകെയുള്ള പെരിയവരയിലെ താത്കാലിക പാലം കഴിഞ്ഞദിവസം തകർന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. പാലം കടന്ന് മറയൂർ റൂട്ടിൽ അഞ്ചാംമൈലിൽനിന്ന് തിരിഞ്ഞ് ഇടമലക്കുടിയിലേക്കുപോകുന്ന പാതയിലാണ് പെട്ടിമുടി. പാലം തകർന്നതിനാൽ രക്ഷാപ്രവർത്തകർക്കും അഗ്‌നി രക്ഷാസേനയ്ക്കും മുതിരപ്പുഴയാർ കടന്ന് പെട്ടിമുടിയിലേക്ക് പോകാനായില്ല. ആംബുലൻസ് അടക്കമുള്ളവയും എത്തിക്കാനായില്ല. പുതുതായി പണിയുന്ന പാലത്തിലൂടെ മറുകരയെത്തി അവിടെനിന്നുള്ള പരിമിത സംവിധാനങ്ങളുമായാണ് രക്ഷാപ്രവർത്തകർ ദുരന്തഭൂമിയിലെത്തിയത്. പരിക്കേറ്റവരെ ജീപ്പിലെത്തിച്ച് പാലത്തിന്റെ മറുകരയിലേക്ക് ചുമന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്.

പാലത്തിന് ഇപ്പുറത്ത് മൂന്നാർ ഭാഗത്ത് ആംബുലൻസുകൾ ഒരുക്കിനിർത്തിയിരുന്നു. മറ്റു സ്ഥലങ്ങളിൽനിന്നെത്തിയ അഗ്‌നിരക്ഷാസേനയും രക്ഷാപ്രവർത്തകരും മറുകരയെത്താൻ ബുദ്ധിമുട്ടി. 2018-ലെ പ്രളയത്തിലാണ് പെരിയവര പാലം തകർന്നത്. തുടർന്ന് താത്കാലിക പാലമുണ്ടാക്കിയായിരുന്നു യാത്ര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP