Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് മഴ മേഖലകളും ഒരുമിച്ച് രൂപപ്പെട്ടതോടെ ഇന്ന് രാത്രിയും നാളേയുമായി പെയ്യുക കേരളം കണ്ട ഏറ്റവും കനത്ത മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഒഡീഷാ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ഒമാൻ തീരത്തേക്ക് തിരിഞ്ഞാൽ ദുരിതം ഒഴിവാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കന്യാകുമാരി തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ആഞ്ഞടിക്കുമെന്ന ഭയം ശക്തം; ദുരിത മഴ ചൊവ്വ വരെ നീണ്ടു നിക്കും; വെള്ളം വരും മുമ്പ് മിക്ക ഡാമുകളും തുറന്നുവച്ച് കാത്തിരുന്ന് കേരളം

മൂന്ന് മഴ മേഖലകളും ഒരുമിച്ച് രൂപപ്പെട്ടതോടെ ഇന്ന് രാത്രിയും നാളേയുമായി പെയ്യുക കേരളം കണ്ട ഏറ്റവും കനത്ത മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഒഡീഷാ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ഒമാൻ തീരത്തേക്ക് തിരിഞ്ഞാൽ ദുരിതം ഒഴിവാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കന്യാകുമാരി തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ആഞ്ഞടിക്കുമെന്ന ഭയം ശക്തം; ദുരിത മഴ ചൊവ്വ വരെ നീണ്ടു നിക്കും; വെള്ളം വരും മുമ്പ് മിക്ക ഡാമുകളും തുറന്നുവച്ച് കാത്തിരുന്ന് കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപിനടുത്തായി രൂപപ്പെട്ട ന്യൂനമർദം ശനിയാഴ്ച വൈകുന്നേരമോ ഞായറാഴ്ച പുലർച്ചെയോ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. കാറ്റ് ലക്ഷദ്വീപിൽ നിന്നകന്ന് ഒമാൻ തീരത്തേക്ക് നീങ്ങുന്നതിനാൽ കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാൽ, ന്യൂനമർദം കാരണം കേരളതീരത്ത് ശക്തമായ കാറ്റുണ്ടാവാം. ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തോടു ചേർന്നു തിങ്കളാഴ്ച രൂപപ്പെടുന്ന ന്യൂനമർദത്തിനു പുറമേ കന്യാകുമാരിക്കു താഴെ മറ്റൊരു ന്യൂനമർദം കൂടി ഉണ്ടാകാനുള്ള നേരിയ സാധ്യത തെളിഞ്ഞതോടെ കേരളം വീണ്ടും പ്രളയ ഭീതിയിൽ. മഴയുടെ ഗതി ശനിയാഴ്ച ഉച്ചയോടെ തെളിയും. മൂന്നു മഴമേഖലകൾ ഒന്നിനു പിറകേ ഒന്നായി രൂപപ്പെട്ടേക്കാവുന്ന അപൂർവ സാഹചര്യമാണുള്ളത്. ന്യൂനമർദം ചുഴലിക്കാറ്റായി മാറി ഒമാൻ തീരത്തേക്കു പോയാൽ ചൊവ്വാഴ്ചയോടെ കേരളത്തിന്റെ ഭീഷണി ഒഴിവാകുമായിരുന്നു. എന്നാൽ കന്യാകുമാരിക്കു താഴെ നിന്നു വൻ തോതിൽ മേഘങ്ങൾ കയറി വരുന്നതിനാൽ കേരളത്തിലും തമിഴ്‌നാട്ടിലും മലയോര മേഖലയിൽ മഴയ്ക്കു സാധ്യതയേറി.

ഒഡീഷയിൽ തിങ്കളാഴ്ച പിറക്കാനിരിക്കുന്ന ന്യൂനമർദം അറബിക്കടലിൽ നിന്ന് വൻ തോതിൽ മേഘങ്ങളെ വലിച്ചടുപ്പിക്കും. കന്യാകുമാരിക്കു താഴെ ഇന്നലെ വൈകുന്നേരത്തോടെ പിറന്ന ചുഴിയും മേഘങ്ങളെ ആകർഷിക്കും. ഇത് ഒമാനിലേക്ക് പോകുന്ന ചുഴലിയെ ദുർബലമാക്കും. ഇത് സംഭവിച്ചാൽ കേരളകർണാടക തീരത്താകും മഴ തിമിർത്ത് പെയ്യുക. ഇത് കേരളത്തിൽ കനത്ത മഴയ്ക്കു കാരണമാകും. കാലം തെറ്റിയുള്ള തുലാവർഷം തുടങ്ങുകയും ചെയ്തു. ശനിയാഴ്ചമുതൽ ചൊവ്വാഴ്ചവരെ അതിശക്തമായ മഴയാണ് കേരളത്തിൽ പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച 24 മണിക്കൂറിൽ 21 സെന്റീമീറ്റർവരെ പെയ്യാം. ഇത് കണക്കിലെടുത്ത് ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും നേരത്തേതന്നെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, വയനാട് ജില്ലകളിൽ ഞായറാഴ്ച വരെയും പാലക്കാട്ട് തിങ്കളാഴ്ചവരെയും ഓറഞ്ച് അലർട്ട് ബാധകമാണ്. ഇടുക്കിയിലും മലപ്പുറത്തും തിങ്കളാഴ്ച ഓറഞ്ച് അലർട്ടുണ്ട്.

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം 2830 ഡിഗ്രി സമുദ്രോപരിതല താപനില കാരണം അതിശക്തമാകുമെന്നാണ് വിലയിരുത്തൽ. കടലിൽ നിന്നു മുകളിലേക്ക് ഉയരുന്ന നീരാവി നിറഞ്ഞ കാറ്റ് നാലു കിലോമീറ്ററോളം വലുപ്പമുള്ള മേഘപടലമായി മാറും. ന്യൂനമർദം തീവ്രവും അതിതീവ്രവുമായി ഒടുവിൽ ചുഴലിക്കാറ്റായി (സൈക്ലോൺ) മാറാൻ രണ്ടുമൂന്നു ദിവസമെടുക്കും. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അയിരൂരിൽ. വെള്ളി രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 11 സെമീ (110 മില്ലീമീറ്റർ) മഴയാണ് അയിരൂർ കുരുടാമണ്ണിൽ മഴമാപിനിയിൽ രേഖപ്പെടുത്തിയത്. കോന്നി, കുറവിലങ്ങാട്, തളിപ്പറമ്പ് - 8 സെ.മീ, പുനലൂർ - 7 സെ.മീ., ആലുവ, പിറവം, മൂന്നാർ- 5 സെ.മീ, കോട്ടയം, വൈത്തിരി, കരിപ്പൂർ, മങ്കൊമ്പ്, ഇടുക്കി, കൊയിലാണ്ടി -3 സെ.മീ. എന്നിങ്ങനായണ് മറ്റിടങ്ങളിൽ രേഖപ്പെടുത്തിയ മഴ. ഇതിന്റെ തീവ്രത ഇനിയും കൂടും.

റെഡ് അലർട്ടുള്ളയിടങ്ങളിൽ അതിതീവ്ര മഴയും ഓറഞ്ച് അലർട്ടുള്ളിടങ്ങളിൽ അതിശക്ത മഴയുമാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹര്യത്തിൽ മത്സ്യത്തൊഴിലാളികൾ ശനിയാഴ്ചമുതൽ കടലിൽപ്പോകരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിശക്തമായ മഴകാരണം ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിൽ ഉരുൾപൊട്ടലിനും താഴ്ന്ന സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. മുന്നറിയിപ്പിനെത്തുടർന്ന് ദേശീയ ദുരന്ത നിവാരണസേനയുടെ 45 പേരടങ്ങുന്ന അഞ്ച് സംഘങ്ങൾ സംസ്ഥാനത്തെത്തി. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ നാല് സംഘങ്ങളെ വിന്യസിക്കും. ഒരു സംഘം തൃശ്ശൂരിൽ ക്യാമ്പുചെയ്യും. കടലിൽപോയ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുനൽകാനും തിരിച്ചുവിളിക്കാനുമായി നാവികസേനയുടെയും തീരസംരക്ഷണസേനയുടെയും രണ്ട് ഡോണിയർ വിമാനങ്ങളും മൂന്നു കപ്പലുകളും രംഗത്തുണ്ട്.

മഴ ശക്തമാകുമെന്ന പ്രവചനത്തെ തുടർന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ശനിയാഴ്ച രാവിലെ 11 മണിക്ക് തുറക്കും. അഞ്ച് ഷട്ടറുകൾ ഉള്ള അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി 50 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. രാവിലെ പത്തരയ്ക്ക് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. ചെറുതോണി പുഴയുടെയും പെരിയാറിന്റെയും തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. വെള്ളിയാഴ്ച െവൈകിട്ട് തുറക്കാൻ തീരുമാനിച്ചിരുന്ന ഷട്ടർ, അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു. നിരവധി ഡാമുകൾ ഇതിനോടകം തന്നെ തുറന്നിട്ടുണ്ട്. മഴയിൽ പ്രതിസന്ധി രൂക്ഷമായ ശേഷം ഡാമുകൾ ഒറ്റയടിക്ക് തുറക്കുന്നത് ഒഴിവാക്കാനാണ് ഇത്.

മലയിടിച്ചിൽ സാധ്യതയുള്ളതിനാൽ ഹൈറേഞ്ചുകളിലെ വിനോദ സഞ്ചാരത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വണ്ടിപ്പെരിയാർ ഭാഗത്ത് കനത്ത മഴ പെയ്യുന്നതിനാൽ ഇടുക്കി അണക്കെട്ട് നിറയാനുള്ള സാധ്യതയുണ്ടെന്ന് തന്നെയാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP