Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംഘപരിവാർ പറഞ്ഞാൽ റെയിൽവെ എങ്ങനെ അനുസരിക്കാതിരിക്കും! തിരൂർ സ്റ്റേഷനിലെ വാഗൺ ട്രാജഡി ചിത്രങ്ങൾ മായ്ചതിനെതിരെ പ്രതിഷേധം അലയടിക്കുന്നതിനിടെ പകരം പ്രകൃതി ദൃശ്യങ്ങൾ ഫ്രെയിം ചെയ്ത് തൂക്കി തടിതപ്പി; റെയിൽവെയുടെ നടപടി ചരിത്രചിത്രങ്ങളെ മാറ്റിയത് തിരുത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിക്കാതെ

സംഘപരിവാർ പറഞ്ഞാൽ റെയിൽവെ എങ്ങനെ അനുസരിക്കാതിരിക്കും! തിരൂർ സ്റ്റേഷനിലെ വാഗൺ ട്രാജഡി ചിത്രങ്ങൾ മായ്ചതിനെതിരെ പ്രതിഷേധം അലയടിക്കുന്നതിനിടെ പകരം പ്രകൃതി ദൃശ്യങ്ങൾ ഫ്രെയിം ചെയ്ത് തൂക്കി തടിതപ്പി; റെയിൽവെയുടെ നടപടി ചരിത്രചിത്രങ്ങളെ മാറ്റിയത് തിരുത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിക്കാതെ

എം പി റാഫി

മലപ്പുറം : സംഘപരിവാർ ഭീഷണി ഭയന്ന് വാഗൺ ട്രാജഡി ചിത്രം മായ്ച്ച സ്ഥലത്ത് പകരമായി ഫ്രെയിം ചെയ്ത പ്രകൃതി ദൃശ്യങ്ങളുടെ ചിത്രം റെയിൽവെ സ്ഥാപിച്ചു. ഈ അപഹാസ്യ നടപടിക്ക് പിന്നിലും സംഘപരിവാറാണെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു. ചരിത്ര സംഭവങ്ങളെ മായ്ച്ച് തിരൂർ പുഴ, ഉണ്ണിയാൽ ബീച്ച്, കടലുണ്ടി പക്ഷികേന്ദ്രം, അയ്യപ്പനോവ് എന്നിവിടങ്ങളിലെ ഫോട്ടോകളാണ് വെള്ളിയാഴ്ച രാത്രി വാഗൺ ട്രാജഡി ചിത്രം മായ്ച്ച അതേ ചുവരിൽ റെയിൽവേ ഫ്രെയിം ചെയ്ത് തൂക്കിയത് .

ചരിത്രം മായ്ച്ച നടപടിക്കെതിരെ സമര പ്രതിഷേധ പരമ്പര അരങ്ങേറുന്നതിനിടെയാണ് റയിൽവേയുടെ അപഹാസ്യ നടപടി. മലീമസമായി കിടക്കുന്ന സ്ഥലങ്ങളുടെ പ്രകൃതി ദൃശ്യങ്ങൾ ചുവരിൽ തൂക്കിയത് ജനങ്ങളുടെ വർദ്ധിച്ച പ്രതിഷേധത്തിനിടയാക്കി.

കഴിഞ്ഞ ആഴ്ചയിലാണ് വാഗൺ ചരിത്രവും, തുഞ്ചൻ പറമ്പിന്റെയും ചരിത്രം ആലേഖനം ചെയ്ത ചുവർചിത്രം സംഘ് പരിവാർ ഭീഷണിയെ തുടർന്ന് റെയിൽവേ മായ്ച്ചുച്ചു കളഞ്ഞത്. തുടർന്ന് സംഘ്പരിവാരിനും റെയിൽവേ നടപടിക്കുമെതിരെ ജന രോഷവും പ്രതിഷേധ പരമ്പരയും ഉയർന്നിരുന്നു. പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് അപഹാസ്യ നടപടിയിലൂടെ ജനത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ചരിത്ര ചിത്രങ്ങൾ മായ്ച്ച നടപടിക്കെതിരെ ഇന്നും റെയിൽവേ സ്റ്റേഷനു മുന്നിൽ പ്രതിഷേധങ്ങൾ നടന്നു.

വാഗൺ ട്രാജഡിയെയും, തുഞ്ചത്തെഴുത്തച്ഛനെയും ചിത്രാ ലേഖനം ചെയ്തതിനു പിന്നാലെ സംഘ്പരിവാർ എതിർപ്പിനെ തുടർന്ന് മായ്ച്ചുകളയേണ്ടി വന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ ഉറങ്ങുന്ന തിരൂർ റയിൽവേ സ്റ്റേഷനിൽ ഏറെ നാളത്തെ മുറവിളികൾക്കൊടുവിൽ യാഥാർത്ഥ്യമായ വാഗൺ ട്രാജഡി സ്മാരക ചിത്രങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റെയിൽവേ ചുമരിൽ തയ്യാറാക്കിയ ചിത്രങ്ങൾ പണിപൂർത്തിയാകും മുമ്പേ റെയിൽവേ മായ്ച്ചു കളയാൻ ഉത്തരവിറക്കി. സംഘ്പരിവാർ സംഘടനകളുടെ എതിർപ്പിനെ തുടർന്നായാരിരുന്നു കേന്ദ്ര റെയിൽവെ ബോർഡിന്റെ ഉത്തരവ്.

ചിത്ര പണി പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ഞായറാഴ്ച ഏതാനും ബിജെപി പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലെത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ചിത്രം മായ്ച്ചുകളയുമെന്ന ഭീഷണിയും മുഴക്കിയാണ് ഇവർ മടങ്ങിയത്. ഇതിനു പിന്നാലെ കേന്ദ്രത്തിൽ നിന്നുള്ള ഉത്തരവ് വരികയായിരുന്നു. വാഗൺ ട്രാജഡി സ്വാതന്ത്ര്യ സമരഭാഗമല്ലെന്നും മലബാർ കലാപം വർഗീയ ലഹളയാണെന്നുമായിരുന്നു ബിജെപി പ്രവർത്തകരുടെ വാദം.

വാഗൺ ദുരന്തത്തെ അടയാളപ്പെടുത്തുന്നിനു പുറമെ മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തഛന്റെയും ചിത്രങ്ങൾ റെയിൽവേ ചുവരിൽ തയ്യാറാക്കിയിരുന്നു. ചിത്രങ്ങൾ ഒരുക്കിയതോടെ റെയിൽവേ അധികൃതർക്ക് നിരവധി പ്രശംസാ പ്രവാഹങ്ങളുമെത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം ചിത്രപണി മായ്ച്ചത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ മാസം നടക്കാനിരിക്കുന്ന പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന മേൽപാലം ഉദ്ഘാടനത്തിനു മുന്നോടിയായി റെയിൽവേ നവീകരണ പ്രവർത്തികളും അറകുറ്റപണികളും നടന്നു വരികയാണ്. ഇതിന്റെ ഭാഗമായാണ് ചരിത്ര സംഭവങ്ങൾ വിളിച്ചോതുന്ന ചിത്രങ്ങൾ തയ്യാറാക്കിയത്. റെയിൽവേയുടെ പ്രത്യേക അനുമതിയോടുകൂടി സ്റ്റേഷൻ സൂപ്രണ്ട് കെ എസ് രാജഗോപാലിന്റെ നേതൃത്വത്തിലാണ് ചിത്രപണികൾ തയ്യാറാക്കിയത്.

1921ൽ ബ്രിട്ടീഷ് വിരുദ്ധ പോരാളികളെ വാഗണിൽ കുത്തിനിറച്ച് കൊണ്ടുപോയത് തിരൂർ റയിൽവേ സ്റ്റേഷനിലായിരുന്നു. വാഗൺ പോത്തന്നൂരിൽ എത്തിയതോടെ മുഴുവൻ പോരാളികളും ശ്വാസം പോലും കിട്ടാതെ കടിച്ചുകീറി മരിച്ചിരുന്നു. വാഗൺ അതേപടി തിരൂരിലേക്ക് തിരിച്ചു വിട്ടതാണ് ചരിത്രം. വാഗൺ ട്രാജഡി ചിത്രം നീക്കിയ സംഭവം സ്വാതന്ത്ര്യസമരത്തെ അവഹേളിക്കലാണെന്നും നടപടി തിരുത്താൻ റെയിൽവേയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, അത് ഗൗനിക്കാതെ പ്രകൃതി ദൃശ്യങ്ങൾ കൊണ്ട് സ്ഥലം നിറയ്ക്കുകയാണ് റെയിൽവെ ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP