Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തനംതിട്ടയിൽ നിന്ന് ഡാകിനിയെ കസേരയോടെ പിഴുതെറിഞ്ഞു! ഇതാണ് ഹീറോയിസം; കണ്ണിലെ കരടായ കലക്ടറെ മാറ്റിയിട്ടും നേതാക്കളുടെ കലിപ്പുകൾ തീരുന്നില്ല: സ്ഥലം മാറ്റിയ പത്തനംതിട്ട കലക്ടറെ കളിയാക്കി എഫ് ബിയിൽ പ്രതീകാത്മക പോസ്റ്റുമായി പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം; കമന്റിൽ വന്ന് അത് ആർ ഗിരിജ തന്നെയെന്ന് സ്ഥിരീകരിച്ച് ഏരിയാ സെക്രട്ടറി; വനിതാ സംരക്ഷകരുടെ വേഷം കെട്ടുന്ന സിപിഎം പൊയ്മുഖം അഴിഞ്ഞു വീഴുന്നത് ഇങ്ങനെ

പത്തനംതിട്ടയിൽ നിന്ന് ഡാകിനിയെ കസേരയോടെ പിഴുതെറിഞ്ഞു! ഇതാണ് ഹീറോയിസം; കണ്ണിലെ കരടായ കലക്ടറെ മാറ്റിയിട്ടും  നേതാക്കളുടെ കലിപ്പുകൾ തീരുന്നില്ല: സ്ഥലം മാറ്റിയ പത്തനംതിട്ട കലക്ടറെ കളിയാക്കി എഫ് ബിയിൽ പ്രതീകാത്മക പോസ്റ്റുമായി പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം; കമന്റിൽ വന്ന് അത് ആർ ഗിരിജ തന്നെയെന്ന് സ്ഥിരീകരിച്ച് ഏരിയാ സെക്രട്ടറി; വനിതാ സംരക്ഷകരുടെ വേഷം കെട്ടുന്ന സിപിഎം പൊയ്മുഖം അഴിഞ്ഞു വീഴുന്നത് ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സിപിഎമ്മിന്റെ നിലപാടുകൾക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ സ്ഥലിം മാറ്റപ്പെട്ട വനിതാ കലക്ടറെ പിന്തുടർന്ന് അധിക്ഷേപിച്ച് സിപിഐഎം നേതാക്കൾ. ജില്ലയുടെ ഭരണം കൈമാറുമ്പോൾ ഒരു സ്ത്രീയെന്ന പരിഗണന പോലും നൽകാതെ അവരെ അധിക്ഷേപിച്ചു കൊണ്ടിരുന്നത് സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്നു. സ്ഥലം മാറ്റിയിട്ടും കലിപ്പു തീരാതെ കമന്റിട്ടിരിക്കുന്നതാകട്ടെ പുതുതായി ജില്ലാ സെക്രട്ടറിയേറ്റിലേക്ക് വന്ന അടൂരിൽ നിന്നുള്ള പിബി ഹർഷകുമാർ. ഇദ്ദേഹം സെക്രട്ടറിയേറ്റ് അംഗമായിപ്പോയ ഒഴിവിൽ അടൂർ ഏരിയാ സെക്രട്ടറിയായി ചുമതലയേറ്റ എസ് മനോജ് ആ ഡാകിനി ജില്ലാ കലക്ടർ ആർ ഗിരിജയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് ആർ ഗിരിജ.

ഇന്നലെയാണ് ആർ ഗിരിജയെ ജില്ലാ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റി ഡി ബാലമുരളിയെ സർക്കാർ പകരം നിയമിച്ചത്. സിപിഎമ്മിന്റെ നിലപാടുകൾക്ക് മുന്നിൽ മുട്ടുവളയ്ക്കാതിരുന്നതിന്റെ പേരിലാണ് വനിതാ കലക്ടറെ നിരന്തരം അധിക്ഷേപിച്ച് സ്ഥലം മാറ്റിയത്. വെച്ചൂച്ചിറ കൊല്ലമുളയിൽ ആദിവാസികൾക്ക് വിതരണം ചെയ്യുന്ന ഭൂമിയിൽ സിപിഎമ്മിന്റെ ഉന്നത നേതാവ് തട്ടിപ്പ് നടത്താൻ ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതോടെ ആദിവാസി ഭൂമിയുടെ രജിസ്ട്രേഷൻ കലക്ടർ ഇടപെട്ട് നിർത്തി വയ്പിച്ചു. ചെങ്ങറ സമരക്കാരോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തു. ആറന്മുള വിമാനത്താവള ഭൂമിയിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രവർത്തിക്കാൻ കലക്ടർ ശ്രമിച്ചത് വീണാ ജോർജ് എംഎൽഎയുടെ എതിർപ്പിന് കാരണമായി.

സിപിഎം ജില്ലാ നേതൃത്വം പറയുന്നതിന് നേരെ വിപരീതമായിരുന്നു കലക്ടറുടെ നിലപാടുകൾ. ഇതോടെ സിപിഎം തുടരെ കലക്ടറേറ്റ് പടിക്കലേക്ക് പ്രക്ഷോഭം സംഘടിപ്പിക്കാൻ തുടങ്ങി. ആ പ്രക്ഷോഭങ്ങളിലെല്ലാം വനിതാ കലക്ടറെ അധിക്ഷേപം ചൊരിയുകയാണ് സിപിഎം ജില്ലാ സെക്രട്ടറി ചെയ്തത്. ഇതു കേട്ട മറ്റു നേതാക്കൾ അവരുടെ കുടുംബചരിത്രം വരെ മൈക്കിലൂടെ വിളിച്ചു പറയുകയുണ്ടായി. ആദ്യമൊക്കെ നിഷ്പക്ഷ നിലപാട് സ്വീകരിച്ച റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐ പിന്നീട് കലക്ടറെ കൈവിട്ടു. സമ്മർദം സഹിക്കാതെ ഒടുവിൽ രണ്ടാഴ്ച മുൻപ് കലക്ടർ അവധിയിൽ പ്രവേശിച്ചു.

ഇന്നലെ കലക്ടറെ നീക്കിയതിന് പിന്നാലെയാണ് പിബി ഹർഷകുമാർ ഡാകിനിയുടെ പടം ഇട്ടശേഷം പത്തനംതിട്ടയിൽ നിന്ന് ഡാകിനിയെ കസേരയോടെ പിഴുതെറിഞ്ഞുവെന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. അതിനുള്ള കമന്റിൽ അഡ്വ എസ് മനോജാണ് അത് ആർ ഗിരിജയാണെന്ന് പോസ്റ്റിയത്. എന്തായാലും തന്നെ അപമാനിച്ചവരെ വെറുതേ വിടാൻ ആർ ഗിരിജ തീരുമാനിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ഇന്നു തന്നെ അവർ അധികാര കേന്ദ്രങ്ങളിൽ പരാതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സ്വന്തം നിലപാടുകളിൽ നിന്ന് വ്യതിചലിക്കാൻ വിസമ്മതിച്ചതാണ് ഗിരിജയുടെ കസേര തെറിപ്പിച്ചത്. ജനങ്ങളോടും പാർട്ടി നേതാക്കളോടും ഒരേ പോലെ നിലപാട് സ്വീകരിച്ചതാണ് കലക്ടറും സിപിഎമ്മും തമ്മിൽ ഇടയാൻ കാരണമായത്. പരാതിയുമായി എത്തുന്ന സാധാരണക്കാരോട് ഒരിക്കലും മൃദുസമീപനം കലക്ടർ സ്വീകരിച്ചിരുന്നില്ല. വിവിധ സമിതികളോടും കമ്മറ്റികളോടും സ്വതസിദ്ധമായ ശൈലിയിൽ പെരുമാറുന്ന കലക്ടർ കാട്ടുന്നത് ധാർഷ്ട്യമാണെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. ആദ്യമൊക്കെ സിപിഐ ജില്ലാ നേതൃത്വം കലക്ടർക്കൊപ്പം നിന്നു. സിപിഎം ജില്ലാ സെക്രട്ടറി പരസ്യമായ അധിക്ഷേപവുമായി രംഗത്തു വന്നതോടെ സിപിഐ നിശബ്ദരായി. ഒടുവിൽ കലക്ടറെ തള്ളിപ്പറയുകയുംചെയ്തു. വെച്ചൂച്ചിറ കൊല്ലമുളയിൽ ആദിവാസികൾക്കുള്ള ഭൂമിയുടെ രജിസ്‌ട്രേഷന്റെ മറവിൽ വൻ തട്ടിപ്പിന് കളമൊരുങ്ങിയപ്പോൾ കലക്ടർ ഇടപെട്ട് തടഞ്ഞതാണ് സിപിഎമ്മിനെ ഏറെ പ്രകോപിപ്പിച്ചത്.

ചെങ്ങറ സമരക്കാർക്ക് പുനരധിവാസം നൽകുന്നത് അടക്കം അവരോട് അനുഭാവം പ്രകടിപ്പിച്ചതും സിപിഎമ്മിന്റെ കണ്ണിലെ കരടാക്കി. പൊതുയോഗങ്ങളിൽ അടക്കം ഒരു സ്ത്രിയെന്ന പരിഗണന പോലും നൽകാതെ സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനും കലക്ടറെ കടന്നാക്രമിച്ചിരുന്നു. സമ്മർദം താങ്ങാൻ കഴിയാതെ മൂന്നാഴ്ച മുൻപ് കലക്ടർ അവധിയിൽ പ്രവേശിച്ചു. മുങ്ങിയതല്ല ചികിൽസയ്ക്ക് പോയതാണെന്നാണ് കലക്ടർ അറിയിച്ചിരുന്നത്. വെച്ചൂച്ചിറയിലെ ആദിവാസി ഭൂമി പ്രശ്‌നത്തിന്റെ പേരിലാണ് ജില്ലാ കലക്ടർ ആർ ഗിരിജയെ വ്യക്തിപരമായി സിപിഎംഇടതു മുന്നണി നേതാക്കൾ അധിക്ഷേപിച്ചത്. കലക്ടർക്ക് മാനസിക വൈകല്യമാണെന്നും മാനസിക വിഭ്രാന്തിയോടെയാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും കലക്ടറേറ്റിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞത് വിവാദമായിരുന്നു. മറ്റൊരു നേതാവ് കലക്ടറുടെ കുടുംബചരിത്രം വരെ തിരക്കി ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്.

ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതി പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് കലക്ടർ അനുമതി നൽകിയില്ലെന്ന് ആരോപിച്ചാണ് കെഎസ്‌കെടിയു നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ റാന്നി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തതും ഉദയഭാനുവായിരുന്നു. അഹങ്കാരിയായ കലക്ടർ എന്നാണ് അന്ന് വിശേഷിപ്പിച്ചത്. എല്ലാം ഒറ്റക്ക് നടത്തി കളയാമെന്ന് കരുതേണ്ടതില്ലെന്നും വെറുതെ വിടില്ലെന്നും ഉദയഭാനു പറഞ്ഞിരുന്നു. ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി പ്രകാരം കൊല്ലമുള വില്ലേജിൽ ഭൂമി വിലക്ക് വാങ്ങുന്നതിൽ അഴിമതിയെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് നടപടികൾ നിർത്തി വയ്ക്കാൻ കലക്ടർ നിർദ്ദേശം നൽകിയതെന്ന് പറയുന്നു.

കലക്ടറുടെ നിർദ്ദേശം മറികടന്ന് ജില്ലാ ട്രൈബൽ ഓഫീസറും ഭരണകക്ഷി നേതാവും അനാവശ്യ ഇടപെടൽ നടത്തിയതായും വിവരാവകാശ നിയമപ്രകാരം പുറത്ത് വന്ന രേഖകളിൽ പറയുന്നു. ജില്ലയിലെ പതിനാറ് ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്യാനായി വെച്ചൂച്ചിറയിലെ മണ്ണടിശാലയിൽ കണ്ടെത്തിയ നാലര ഏക്കർ ഭൂമിയിടപാടിൽ സുതാര്യത ഇല്ലായെന്ന കാരണത്താലാണ് ജില്ലാ കലക്ടർ ആർ ഗിരിജ കഴിഞ്ഞ മാസം 13 ന് ഇതുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിർത്തി വയ്ക്കുവാൻ ഉത്തരവ് നൽകിയത്. ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP