Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജീവനക്കാർക്ക് ശമ്പളം നൽകാതെ ദുരിതത്തിലേക്ക് തള്ളിവിട്ട് പിവി എസ് ആശുപത്രിക്ക് സർക്കാറിനെയും പുല്ലുവില! ശമ്പളപ്രശ്‌നം പരിഹരിക്കാൻ ജില്ലാ കലക്ടർ വിളിച്ചുചേർത്ത യോഗവും ഉഴപ്പി മാനേജ്‌മെന്റിന്റെ തിട്ടൂരം; ചർച്ചക്കായി നിയോഗിച്ചത് ആശുപത്രിയുടെ മാർക്കറ്റിങ് മാനേജറെ; ആശുപത്രിയുടെ എംഡി പിവി മിനി നേരിട്ടു ഹാജരായില്ലെങ്കിൽ കർശന നടപടിയെന്ന നിലപാടിൽ കലക്ടർ; നിരാഹാര സമരത്തിലേക്ക് നീങ്ങാൻ ഒരുങ്ങി യുഎൻഎയും ഐഎംഎയും; ജീവനക്കാരെ പുറന്തള്ളി ആശുപത്രി മറിച്ചുവിൽക്കാനുള്ള നീക്കം തകൃതി

ജീവനക്കാർക്ക് ശമ്പളം നൽകാതെ ദുരിതത്തിലേക്ക് തള്ളിവിട്ട് പിവി എസ് ആശുപത്രിക്ക് സർക്കാറിനെയും പുല്ലുവില! ശമ്പളപ്രശ്‌നം പരിഹരിക്കാൻ ജില്ലാ കലക്ടർ വിളിച്ചുചേർത്ത യോഗവും ഉഴപ്പി മാനേജ്‌മെന്റിന്റെ തിട്ടൂരം; ചർച്ചക്കായി നിയോഗിച്ചത് ആശുപത്രിയുടെ മാർക്കറ്റിങ് മാനേജറെ; ആശുപത്രിയുടെ എംഡി പിവി മിനി നേരിട്ടു ഹാജരായില്ലെങ്കിൽ കർശന നടപടിയെന്ന നിലപാടിൽ കലക്ടർ; നിരാഹാര സമരത്തിലേക്ക് നീങ്ങാൻ ഒരുങ്ങി യുഎൻഎയും ഐഎംഎയും; ജീവനക്കാരെ പുറന്തള്ളി ആശുപത്രി മറിച്ചുവിൽക്കാനുള്ള നീക്കം തകൃതി

ആർ പീയൂഷ്

കൊച്ചി: ജീവനക്കാർക്ക് ശമ്പളം നൽകാത്ത സംഭവത്തിൽ ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പി വി എസ് മാനേജ്‌മെന്റ് പങ്കെടുത്തില്ല. ഉത്തരവാദിത്തപ്പെട്ടവർ വരാതെ മാർക്കറ്റിങ്ങ് മാനേജരെ ചർച്ചയ്ക്ക് വിട്ട സംഭവത്തിൽ ജില്ലാ കളക്ടർ അതൃപ്തി പ്രകടിപ്പിച്ചു. നാളെ നടക്കുന്ന ചർച്ചയിലും മാനേജ്‌മെന്റ് പങ്കെടുത്തില്ലെങ്കിൽ മാതൃഭൂമി മാനേജിങ് എഡിറ്ററുടെ മകളും ആശുപത്രിയുടെ എംഡിയുമായ പിവി മിനിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാനുള്ള നടപടിയുണ്ടാകുമെന്നും കളക്ടർ പറഞ്ഞതായി വിവരം.

ഇന്ന് രാവിലെ പത്ത് മണിക്ക് കളക്ടറുടെ ക്യാമ്പ് ഹൗസിൽ ജീവനക്കാരും മാനേജുമെന്റും ചർച്ചയ്ക്കായി എത്തണമെന്ന് അറിയിച്ചിരുന്നു. എന്നാൽ ആശുപത്രിയിലെ മാർക്കറ്റിങ് മാനേജരാണ് ചർച്ചയ്ക്കായി എത്തിയത്. ഇത് കളക്ടറെ ചൊടിപ്പിച്ചിട്ടുണ്ട്. ഡയറക്ടർമാർ സ്ഥലത്തില്ലാത്തതിനാലാണ് ചർച്ചയ്ക്ക് വരാതിരുന്നതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. അതേസമയം ശമ്പള പ്രശ്‌നം പരിഹരിക്കാതെ നീട്ടിക്കൊണ്ടു പോയാൽ നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്ന് യുഎൻഎയും ഐഎംഎയും അറിയിച്ചു.

ചർച്ചയ്ക്ക് മാനേജ്‌മെന്റ് എത്താതിരുന്നതിനാൽ ജീവനക്കാർ വലിയ അമർഷത്തിലാണ്. പ്രതിഷേധം ശക്തമായ സമരത്തിലേക്ക് കടക്കുമെന്നവർ പറഞ്ഞു. മാതൃഭൂമിയുടെ ഓഫീസ് ഉപരോധിക്കുമെന്നും അവർ പറഞ്ഞു. ഒരു വർഷമായി ശമ്പളം നൽകാത്തതിനെതുടർന്ന് അഞ്ഞൂറോളം ജീവനക്കാരാണ് പ്രതിഷേധം നടത്തുന്നത്. ഇവിടത്തെ ഡോക്ടർമാർക്ക് ഒരു വർഷമായി ശമ്പളാനുകൂല്യങ്ങളില്ല. വിവിധ വകുപ്പ് ജീവനക്കാർക്ക് 8 മാസങ്ങളായും ശമ്പളം നൽകിയിട്ടില്ല. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന പിഎഫ് വിഹിതവും കമ്പനിയുടെ പങ്കും നിക്ഷേപിക്കുന്നില്ല. ഇഎസ്‌ഐ വിഹിതം നൽകാത്തതിനെ തുടർന്ന് ഈ ആനുകൂല്യവും മുടങ്ങി. ബോണസ് നൽകിയിട്ടില്ലെന്നും ടിഡിഎസ് പിടിച്ചിട്ടും യഥാക്രമം അടയ്ക്കുന്നില്ലെന്നും ജീവനക്കാർ സാക്ഷ്യപ്പടുത്തുന്നു. മാതൃഭൂമി മാനേജിങ് എഡിറ്റർ പിവി ചന്ദ്രനാണ് പിവി സ്വാമി മെമോറിയൽ ആശുപത്രിയുടെ ചെയർമാൻ.

അതേസമയം ആശുപത്രി അടച്ചുപൂട്ടി വിൽപ്പന നടത്താനാണ് മാനേജ്‌മെന്റ് നീക്കം. സ്ഥാപനം നഷ്ടത്തിലായതിനാലാണ് ഇത്തരത്തിൽ ശ്രമമെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നു. വിൽപ്പനയിലൂടെ കുടിശ്ശിക നൽകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഇതും ജലരേഖയായി തുടരുകയാണ്. നേരത്തെ വിഷയത്തിൽ കളക്ടർ ഇടപെട്ടപ്പോൾ ഫെബ്രുവരി 28 നകം കുടിശ്ശിക നൽകാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനൽകിയിരുന്നു. എന്നാൽ രണ്ടരമാസം പിന്നിട്ടിട്ടും നടപടിയില്ല. അതിനിടെ വിവിധ ഡിപ്പാർട്ട്മെന്റുകൾ അടച്ചുപൂട്ടുകയാണ് മാനേജ്‌മെന്റ്. ലിഫ്റ്റുകളും എസികളും ഓഫാക്കിയിടുകയും ഫാർമസി പൂട്ടുകയും ചെയ്തു.

എച്ച്ആർ.അക്കൗണ്ടസ്,റിസപ്ഷൻ എന്നിവിടങ്ങളിൽ നിന്ന് ജീവനക്കാരെ പിൻവലിച്ചിട്ടുണ്ട്.കൂടാതെ പുതിയ ബുക്കിങ്ങുകൾ സ്വീകരിക്കുന്നുമില്ല. തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഡോക്ടർമാരും ജീവനക്കാരും ഒരേ സ്വരത്തിൽ വ്യക്തമാക്കുന്നു. ലിഫ്റ്റ് പൂട്ടിയതിനാൽ ഇപ്പോൾ ചികിത്സയിലുള്ള രോഗികളെ എടുത്തുകയറ്റേണ്ട ദുരിതത്തിലാണ് കൂട്ടിരിപ്പുകാർ. വിഷയത്തിൽ നിഷേധാത്മക സമീപനമാണ് മാനേജ്‌മെന്റിന്റേതെന്ന് സമരക്കാർ വ്യക്തമാക്കുന്നു. യുഎൻഎ, യുഎച്ച്എസ്എ, ഐഎംഎ തുടങ്ങിയ ഈ രംഗത്തെ സംഘടനകളുടെ പൂർണപിൻതുണയിലാണ് സമരം. അതേസമയം ആശുപത്രിയിലെ പ്രവർത്തനങ്ങൾക്ക് മുടക്കം വരുത്താതെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആശുപത്രി മാനേജിങ് ഡയറക്ടർ പി വി മിനി സമരക്കാരുമായി ചർച്ച നടത്തിയിരുന്നു. ഫണ്ട് വരാനുണ്ടെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ കുടിശ്ശിക തീർക്കുമെന്നും ഉറപ്പുനൽകി. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് അനുഭാവപൂർപൂർണമായ യാതൊരു നടപടിയുമുണ്ടായില്ലെന്ന് ജീവനക്കാർ പറയുന്നു. ആശുപത്രി നഷ്ടത്തിലാണെന്ന് പറയുന്നതിൽ വാസ്തവമില്ലെന്നും ജീവനക്കാർ വിശദീകരിക്കുന്നു.

ആറുലക്ഷം രൂപവരെ പ്രതിദിനം ലഭ്യമാകുന്നുണ്ടെന്ന് കളക്ഷൻ പോയിന്റിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചെന്നാണ് ഇവരുടെ വാദം. വരുമാനമില്ലെന്ന് പറഞ്ഞ് മാനജ്‌മെന്റ് ജീവനക്കാരെ വഞ്ചിക്കുകയായിരുന്നെന്നും ഇവർ പറയുന്നു. രണ്ടാഴ്ചയ്ക്കകം ശമ്പളക്കുടിശ്ശിക നൽകണമെന്നും മറ്റാനുകൂല്യങ്ങൾ പൂർവമാതൃകയിൽ ക്രമീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP