Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പഞ്ചാബിൽ ക്യാപ്റ്റൻ യുഗം അവസാനിച്ചു? രോഷവും സങ്കടവും മടുപ്പുമായി പോരാളിയായ അമരീന്ദർ സിങ്; രാത്രി അമരീന്ദറിനെ അറിയിക്കാതെ എംഎൽഎമാരുടെ യോഗം വിളിച്ച് ഹൈക്കമാൻഡ്‌ അവസാനത്തെ ആണിയടിച്ചു; സംസ്ഥാനത്ത് കോൺഗ്രസ് പിളർപ്പിലേക്കോ?

പഞ്ചാബിൽ ക്യാപ്റ്റൻ യുഗം അവസാനിച്ചു? രോഷവും സങ്കടവും മടുപ്പുമായി പോരാളിയായ അമരീന്ദർ സിങ്; രാത്രി അമരീന്ദറിനെ അറിയിക്കാതെ എംഎൽഎമാരുടെ യോഗം വിളിച്ച് ഹൈക്കമാൻഡ്‌ അവസാനത്തെ ആണിയടിച്ചു; സംസ്ഥാനത്ത് കോൺഗ്രസ് പിളർപ്പിലേക്കോ?

മറുനാടൻ മലയാളി ബ്യൂറോ

അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദർ സിങ് പടിയിറങ്ങിയത് തികച്ചും അപമാനിതനായി. തന്റെ രോഷവും സങ്കടവും മടുപ്പും ക്യാപ്റ്റൻ വാർത്താസമ്മേളനത്തിൽ മറച്ചുവച്ചതുമില്ല. 'ഇത്തരത്തിലുള്ള അപമാനം ഇനി സഹിക്കാൻ വയ്യെന്ന് ഞാൻ സോണിയ ഗാന്ധിയോട് പറഞ്ഞു. അടുത്ത മാസങ്ങളിൽ ഇത് മൂന്നാം തവണയാണ് ഹൈക്കമാൻഡ് ംഎൽഎ മാരെ കാണുന്നത്. ഇത്തരത്തിലുള്ള അപമാനം സഹിച്ച് പാർട്ടിയിൽ തുടരാൻ വയ്യ', അദ്ദേഹം തുറന്നടിച്ചു. ഇന്ന് വൈകുന്നേരം ചേരാൻ പോകുന്ന കോൺഗ്രസ് നിയമസഭ കക്ഷി യോഗം തന്നെ അറിയിച്ചില്ല. മൂന്നുതവണ എംഎൽഎമാരുടെ യോഗം ചേർന്നത് തന്നെ അപമാനിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ നയിക്കാനുള്ള തന്റെ കഴിവിനെ ചോദ്യം ചെയ്തു. ഇതോടെ അമരീന്ദർ പാർട്ടി പിളർത്തുമെന്ന അഭ്യൂഹങ്ങൾ പരന്നുകഴിഞ്ഞു. അതോ മറ്റേതെങ്കിലും പാർട്ടിയിൽ ചേരുമോ? അതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇന്നലെ അർദ്ധരാത്രി വിളിച്ചുചേർത്ത പഞ്ചാബ് എംഎൽഎമാരുടെ അടിയന്തര യോഗമാണ് നിർണായകമായത്. ഭൂരിപക്ഷം എംഎൽഎമാരും മാറ്റം ആവശ്യപ്പെട്ടതോടെ മാസങ്ങളായി തുടരുന്ന പ്രതിസന്ധി പൊട്ടിത്തെറിയിലേക്ക് എത്തി. സംസ്ഥാനത്ത് കോൺഗ്രസിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് യോഗത്തെ കുറിച്ച് ട്വീറ്റ് ചെയ്യുകയും അമരീന്ദറിന്റെ എതിരാളി നവജ്യോത് സിങ് സിദ്ദു പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു. ഇതോടെ, 79 കാരനായ അമരീന്ദർ പദവി ഒഴിയാൻ തീരുമാനിക്കുകയായിരുന്നു.

അമരീന്ദർ സിങ്ങിന്റെ മകൻ റണീന്ദർ സിങ്ങിന്റെ ട്വീറ്റിലും ഇക്കാര്യം വ്യക്തമാണ്. 'പിതാവ് രാജ്ഭവനിലേക്ക് രാജിക്കായി പോകുമ്പോൾ ഒപ്പം ചേരാൻ അഭിമാനമുണ്ട്....കുടുംബനാഥൻ എന്ന നിലയിൽ ഇനി പുതിയ തുടക്കം' ഇതുവരെ രാജിവയ്ക്കണമെന്ന പാർട്ടി നിർദ്ദേശത്തെ അമരീന്ദർ ചെറുക്കുകയായിരുന്നു. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പിളർപ്പ് കോൺഗ്രസിൽ പ്രതീക്ഷിക്കാം.

അമരീന്ദർ വിശ്വസ്തരായ എംഎൽഎമാരെ കണ്ടു

നിർണായക നിയമസഭാ കക്ഷിയോഗത്തിന് മുന്നോടിയായി അമരീന്ദർ തന്റെ വിശ്വസ്തരായ എംഎൽഎമാരുമായി ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. നാല് വിമത മന്ത്രിമാരും എംഎൽഎമാരും അമരീന്ദറിനുള്ള പിന്തുണ തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

സുനിൽ ഝക്കർ പുതിയ മുഖ്യമന്ത്രി?

മുൻ പഞ്ചാബ് മുഖ്യമന്ത്രി സുനിൽ ഝക്കർക്കാണ് പുതിയ മുഖ്യമന്ത്രിയായി നറുക്ക് വീഴാൻ സാധ്യത. സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കുന്ന എഎപിയെ നേരിടാൻ സിഖ് ഇതര മുഖം ഉയർത്തി കാട്ടേണ്ടത് ആവശ്യമെന്ന് കോൺഗ്രസ് കരുതുന്നു. തിരഞ്ഞെടുപ്പിൽ സിദ്ദു സംസ്ഥാന അദ്ധ്യക്ഷനായും സുനിൽ ഝക്കർ മുഖ്യമന്ത്രിയായും ഒരു സിഖ്-സിഖിതര ചേരുവയാണ് ആലോചിക്കുന്നത്. പ്രതാപ് സിങ് ബജ്വയുടെ പേരും കേൾക്കുന്നുണ്ട്. ബിയാന്ത് സിങ്ങിന്റെ ചെറുകമകൻ രൺവീത് സിങ് ബിട്ടുവിന്റെ പേരും പരിഗണനയിലുണ്ട്.

അമരീന്ദറിന് തിരിച്ചടി ആയത്...

ജൂലൈയിൽ മുഖ്യമന്ത്രിയുടെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് പാർട്ടി സിദ്ദുവിനെ പഞ്ചാബ് പിസിസി അദ്ധ്യക്ഷനാക്കിയത്. എന്നിട്ടും വടംവലി പരസ്യമായി തന്നെ തുടർന്നു. സിദ്ധു നിയമിച്ച ചില ഉപദേഷ്ടാക്കളെ ചൊല്ലിയുള്ള തർക്കവും അവരുടെ ചില പ്രസ്താവനകളും കാര്യങ്ങൾ വഷളാക്കി. കഴിഞ്ഞ മാസം നാല് മന്ത്രിമാരും 24 എംഎൽമാരും എതിരെ രംഗത്തെത്തിയതോടെ സ്ഥിതിഗതികൾ അമരീന്ദറിന് പ്രതികൂലമായി.

രാജിക്കത്ത് കൈമാറിയതിനു ശേഷം ഏതെങ്കിലും പാർട്ടിയിലേക്ക് ചേരുമോ എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല. ഭാവി രാഷ്ട്രീയത്തിൽ അവസരം ഉണ്ടെന്നും അത് ഉപയോഗപ്പെടുത്തുമെന്നും കൂടെയുള്ളവരുമായി ചർച്ചകൾ നടത്തിയതിനു ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഈ മാസം തന്നെ ഇത് മൂന്നാം തവണയാണ് തന്റെ രാജി ആവശ്യപ്പെട്ട് എംഎൽഎമാർ ഹൈക്കമാൻഡിനെ കാണുന്നത്. അതുകൊണ്ടാണ് രാജിവെക്കാൻ തീരുമാനിച്ചത്. പാർട്ടിക്ക് ആരെയാണ് വിശ്വാസമുള്ളത്, അവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.

സിദ്ദുവുമായുള്ള പോര്

തന്നെ സ്ഥാനത്തു നിന്നും മാറ്റി പകരം മുഖ്യമന്ത്രിയാകാൻ നവജ്യോത് സിങ് സിദ്ദു ആഗ്രഹിക്കുന്നുണ്ടാവാമെന്ന് ഇടക്കാലത്ത് അമരീന്ദർ സിങ് തുറന്നടിച്ചിരുന്നു. സിദ്ധുവിന് കൃത്യമായ ചില ലക്ഷ്യങ്ങൾ ഉണ്ടെന്ന് തുറന്നു പറഞ്ഞു കൊണ്ടാണ് അമരീന്ദർ രംഗത്തുവന്നത്. നേരത്തെ സിദ്ദുവിന്റെ ഭാര്യക്ക് അമൃതസറിൽ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിലൂടെയാണ് സിദ്ദുവും അമരീന്ദർ സിങും തമ്മിലുള്ള പടലപ്പിണക്കം പരസ്യമാവുന്നത്. പാക്കിസ്ഥാനിൽ പോകാൻ സിദ്ദുവിന് അനുമതി നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ടും ഇത്തരത്തിലുള്ള പരാമർശങ്ങൾ സിദ്ദു നടത്തിയിരുന്നു. താൻ ക്യാപ്റ്റനായി അംഗീകരിക്കുന്നത് രാഹുൽ ഗാന്ധിയെ ആണെന്നായിരുന്നു സിദ്ദുവിന്റെ അന്നത്തെ പ്രതികരണം. പഞ്ചാബിൽ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന അമരീന്ദർ സിങിനെ ലക്ഷ്യം വച്ചായിരുന്നു സിദ്ദുവിന്റെ ഈ പ്രസ്താവന.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ താരപ്രചാരകൻ ആയിരുന്നു നവജ്യോത് സിങ് സിദ്ധു. ഇക്കഴിഞ്ഞ ജൂലൈയിലാണ് സിദ്ദുവിനെ പിസിസി അദ്ധ്യക്ഷനാക്കിയത്. സിദ്ദുവിന്റെ പ്രവർത്തന ശൈലി കോൺഗ്രസിന് ഉപദ്രവമാകും. പഴയ പാർട്ടി അംഗങ്ങളെ ഇത് പ്രകോപിപ്പിക്കും, കോൺഗ്രസ് പിളരും' - അമരീന്ദർ സോണിയയ്ക്ക് കത്തയച്ച് നോക്കിയെങ്കിലും ഫലിച്ചില്ല. പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുവരും തമ്മിലുള്ള പോര് കേന്ദ്ര നേതൃത്വത്തിനു തലവേദനയായിരുന്നു. ഇതു പരിഹരിക്കാനാണു സിദ്ദുവിനെ അധ്യക്ഷനാക്കിയത്.

അഭിപ്രായ സർവേകൾ അമരീന്ദറിന് തിരിച്ചടിയായി

പഞ്ചാബിൽ അടുത്തിടെ നടത്തിയ അഭിപ്രായ സർവേയിൽ മുഖ്യമന്ത്രിയുടെ ജനപ്രീതിയിൽ താഴാട്ടാണെന്ന് വ്യക്തമായിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പുമായി വിവിധ ചാനലുകൾ നടത്തിയ അഭിപ്രായ സർവേകളിലും സമാനമായ കണ്ടെത്തലാണുണ്ടായത്. ഇതോടുകൂടിയാണ് അമരീന്ദറിനെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ തിരിച്ചടിയുണ്ടാകുമെന്ന കാര്യം ഒരുവിഭാഗം എംഎൽഎമാർ ഹൈക്കമാൻഡിനെ അറിയിച്ചത്. അതേസമയം, തന്നെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്താൽ പാർട്ടി വിടുമെന്ന് അമരീന്ദർ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ടുകളുണ്ട്.



ക്യാപ്റ്റൻ യുഗം അവസാനിച്ചു?

പഞ്ചാബിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങിന്റെ യുഗം അവസാനിച്ചു എന്നാണ് ന്യൂസ് 18 ചില കോൺഗ്രസ് നേതാക്കളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്. ക്യാപ്റ്റനെ കൊണ്ട് രാജി വെപ്പിക്കുക എന്നതാണ് ആദ്യത്തെ ജോലി. ഗാന്ധി കുടുംബത്തിലെ മൂന്ന് പേർക്ക് മാത്രമേ അദ്ദേഹത്തിന്റെ പകരക്കാരന്റേ പേര് അറിയൂ. മറ്റാർക്കും ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങളില്ല,'' ചില നേതാക്കൾ പറയുന്നു. പഞ്ചാബിൽ, ക്യാപ്റ്റൻ പുതിയ പാർട്ടി ഉണ്ടാക്കുമോ, അതോ വേറെ പാർട്ടിയിൽ ചേരുമോ എന്നത് ഇനി കണ്ടറിയേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP