Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒമ്പത് മാസം ഗർഭിണിയായ നഴ്‌സിന് നൈറ്റ് ഡ്യൂട്ടി എടുക്കാത്തതിന്റെ പേരിൽ മെമോ നൽകി കണ്ണിൽ ചോരയില്ലായ്മ്മ! 20 വാർഡ് ഇൻചാർജ്ജുമാരെ തരം താഴ്‌ത്തി സ്റ്റാഫ് നഴ്‌സുമാരാക്കി; മിനിമം വേതനം നൽകാതെ കബളിപ്പിക്കാൻ കുതന്ത്രം കണ്ടെത്തി തിരുവനന്തപുരത്തെ പിആർഎസ് ആശുപത്രി മാനേജ്‌മെന്റ്; മുഖ്യമന്ത്രിക്ക് നൽകിയ ഉറപ്പിനെയും വെല്ലുവിളിച്ച് സമരം ചെയ്ത നഴ്‌സുമാരോട് പ്രതികാര നടപടി തുടരുന്നു

ഒമ്പത് മാസം ഗർഭിണിയായ നഴ്‌സിന് നൈറ്റ് ഡ്യൂട്ടി എടുക്കാത്തതിന്റെ പേരിൽ മെമോ നൽകി കണ്ണിൽ ചോരയില്ലായ്മ്മ! 20 വാർഡ് ഇൻചാർജ്ജുമാരെ തരം താഴ്‌ത്തി സ്റ്റാഫ് നഴ്‌സുമാരാക്കി; മിനിമം വേതനം നൽകാതെ കബളിപ്പിക്കാൻ കുതന്ത്രം കണ്ടെത്തി തിരുവനന്തപുരത്തെ പിആർഎസ് ആശുപത്രി മാനേജ്‌മെന്റ്; മുഖ്യമന്ത്രിക്ക് നൽകിയ ഉറപ്പിനെയും വെല്ലുവിളിച്ച് സമരം ചെയ്ത നഴ്‌സുമാരോട് പ്രതികാര നടപടി തുടരുന്നു

അരുൺ ജയകുമാർ

തിരുവനന്തപുരം:സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ നമ്പർവൺ ശത്രുക്കൾ ആരെന്ന് ചോദിച്ചാൽ അത് നഴ്‌സുമാർ തന്നെയാണെന്ന് പറയേണ്ടി വരും. അങ്ങനെയാണ് തങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി സമരം ചെയ്ത നഴ്‌സുമാരോട് മിക്ക ആശുപത്രി മാനേജ്മന്റുകളും പെരുമാറുന്നത്. തങ്ങളുടെ കൊള്ളലാഭം കുറയ്ക്കാൻ നഴ്‌സുമാർ ഇടയാക്കുന്നു എന്ന വാദമാണ് മാനേജ്‌മെന്റുകൾക്ക. അതുകൊണ്ട് തന്ന സമരം ചെയ്ത നഴ്‌സുമാരെ എന്തെങ്കിലും കാരണം പറഞ്ഞ് പുറത്താക്കാനാണ് ആശുപത്രികളുടെ ശ്രമം. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയനെയും വെല്ലുവിളിച്ച് നഴ്‌സുമാർക്കെതിരെ പ്രതികാര നടപടിയുമായി എത്തിയിരിക്കുന്നത് തിരുവനന്തപുരം പിആർഎസ് ആശുപത്രിയാണ്.

കണ്ണിൽ ചോരയില്ലാത്ത വിധത്തിലാണ് ആശുപത്രി അധികൃതർ ഇവിടുത്തെ നഴ്‌സുമാരോട് പെരുമാറുന്നത്. സർക്കാർ അംഗീകരിച്ച ശമ്പളം നൽകാതെ എങ്ങനെ രക്ഷപെടാം എന്ന ആലോചനയിലാണ് ഇക്കൂട്ടർ. ഇതിനായി നഴ്‌സുമാരെ തരംതാഴ്‌ത്തുകയാണ് ആശുപത്രി അധികൃതർ ചെയ്തത്്. ഇതുവഴി 15 വർഷത്തിൽ അധികമായി ജോലി ചെയ്തുവരുന്ന നഴ്‌സുമാർക്ക് പോലും കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യേണ്ട അവസ്ഥ വരും. എന്നാൽ, ഇതിനപ്പുറം മനുഷ്യാവകാശ ലംഘനമെന്ന് പ്രത്യക്ഷത്തിൽ പറയാവുന്ന കാര്യങ്ങളും ആശുപത്രിയിൽ നടക്കുന്നുണ്ട്.

പ്രതികാര നടപടിയുടെ ഭാഗമായി തരംതാഴ്‌ത്തപ്പെട്ട ഒമ്പത് മാസം ഗർഭിണിയായ നഴ്‌സിന് നൈറ്റ് ഡ്യൂട്ടിയിട്ടു കൊണ്ടാണ് പിആർഎസ് മനുഷ്യാവകാശ ലംഘനം നടത്തിയത്. സീനിയർ നഴ്‌സെന്ന നിലയിൽ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യണമെന്ന് ആശുപത്രി അധികൃതർ ശഠിക്കുകയായിരുന്നു. എന്നാൽ ഒമ്പതുമാസം ഗർഭിണിയായി നഴ്‌സ് ജോലിയിൽ കയറാൻ കൂട്ടാക്കിയില്ല. ഇതോടെയാണ് നഴ്‌സിന് മെമോ ലഭിച്ചത്. ഈ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷനെയും വനിതാ കമ്മീഷനെയും സമീപിച്ചിട്ടുണ്ട് നഴ്‌സുമാരുടെ സംഘടനയായ യുഎൻഎ.

യുഎൻഎയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തെ പിന്തുണച്ചവർക്കെതിരെയാണ് ആശുപത്രി അധികൃതർ പ്രതികാര നടപടിയുമായി എത്തിയത്. സമരം ചെയ്ത നഴ്‌സുമാർക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയോട് സമ്മതിച്ച മാനേജ്‌മെന്റാണ് ഇപ്പോൾ മറിച്ചൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വാർഡ് ഇൻചാർജ്ജുമാരായിരുന്ന 20 നഴ്‌സുമാർക്കെതിരെയാണ് നടപടി കൈക്കൊണ്ടത്. ഇവരെ തരംതാഴ്‌ത്തിസ്റ്റാഫ് നഴ്‌സ് ആക്കുകയായിരുന്നു. ഇതോടെ നൈറ്റ് ഡ്യൂട്ടി അടക്കം ഇവർ തന്നെ ചെയ്യേണ്ട അവസ്ഥയുമുണ്ടായി. അതേസമയം നഴ്‌സുമാർ സമര രംഗത്തേക്കെന്ന സൂചന നൽകിയതോടെ ആശുപത്രി അധികൃതർ മെമോ തിരിച്ചുവാങ്ങി.

ഇങ്ങനെ തരംതാഴ്‌ത്തുന്നതിന് പിന്നിൽ മാനേജ്‌മെന്റിന് ഗൂഢോദ്ദേശ്യവുമുണ്ട്. ഇങ്ങനെ തരം താഴ്‌ത്തിയാൽ 2013ലെ മിനിമം വേതനം നൽകാതെ നഴ്‌സുമാരെ കബളിപ്പിക്കാമെന്നാണ് മാനേജ്‌മെന്റ് തന്ത്രം. ഇക്കാര്യമാണ് നഴ്‌സുമാരും ആരോപിക്കുന്നത്. ഇത് സംബന്ധിച്ച പരാതി ലേബർ കമ്മീഷണർക്കും നൽകിയിട്ടുണ്ട്. മറ്റ് പല വിഷയങ്ങളിലും ഇടപെടുന്ന വനിതാ കമ്മീഷൻ ഈ നഴ്‌സുമാരുടെ വിഷയത്തിലും ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് യുഎൻഎ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സിബി മുകേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

20 നഴ്‌സിങ് ഇൻചാർജ്ജുമാർക്ക് വേണ്ടി എന്തിന് 375 നഴ്‌സുമാരും പ്രശ്‌നം ഉണ്ടാക്കുന്നു എന്നാണ് മാനേജ്‌മെന്റിന്റെ ചോദിക്കുന്നത്. ഞങ്ങൾക്ക് ഒരു മറുപടിയെ ഉള്ളു 'ഇൻചാർജ് ആയാലും സൂപ്പർവൈസർ ആയാലും സ്റ്റാഫ് നേഴ്‌സ് ആയാലും ഞങ്ങൾ എല്ലാരും ഒന്നാണ് നഴ്സ് ആണ് ഞങ്ങൾക്ക് ആർകെങ്കിലും ഒരു പ്രശ്‌നം ഉണ്ടായാൽ എല്ലാവരും ഒന്നിച്ചു ഉണ്ടാകും ഇനി പണിമുടക്കി സമരം ആയാലും'- സിബി പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താനുമാണ് നഴ്‌സിങ് സംഘടനയുടെ തീരുമാനം.

കേരളത്തിൽ നഴ്സിങ് പഠിച്ചിറങ്ങുന്നവരുടെ എണ്ണം ആവശ്യം വരുന്നതിനേക്കാൾ കൂടുതലാണ് എന്നാണ് നേരത്തെ മുതൽ ആശുപത്രികൾ വാദിച്ചിരുന്നത്. എന്നാൽ, ഡിമാൻഡിനേക്കാൾ സപ്ലൈ കൂടി എന്നതാണ് കാരണമെന്ന വാദം ശരിയല്ലെന്ന് തന്നെ പറയേണ്ടി വരും. കാരണം, മിക്ക ആശുപത്രികളിലും ഒരു നഴ്സ് ചെയ്യേണ്ടി വരുന്നത് വളരെ കൂടിയ ജോലിഭാരമാണ്. ഇക്കാര്യത്തിൽ നിലനിൽക്കുന്ന നിയമങ്ങൾ എല്ലാം കാറ്റിൽപ്പറത്തുകയാണ് ആശുപത്രി മാനേജ്മെന്റുകൾ. എന്നിട്ട് നഴ്സുമാരുടെ എണ്ണം കൂടുതലാണെന്ന് പറയുകയും ചെയ്യുന്നു.

വസ്തുതാ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിൽ ഒരു ആശുപത്രിയിലും രോഗി-നഴ്സ് അനുപാതം കൃത്യമായി പാലിക്കുന്നില്ലെന്ന് ബോധ്യമാകും. അതായത് ഒരു ആശുപത്രിയിലും ആവശ്യത്തിന് നഴ്സുമാരെ നിയമിക്കുന്നില്ല എന്നു തന്നെ. ഇക്കാര്യം യുഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷും ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ മേഖലയിൽ നഴ്സുമാർക്ക് ജോലിഭാരം വളരെ കൂടുതലാണ് താനും. എന്നാൽ ചെയ്യുന്ന ജോലിക്ക് മാന്യമായ ശമ്പളം നൽകാന്ന അവസ്ഥയുമാണ് നിലനിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP