Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടിലേക്കുള്ള വളവു തിരിയുന്നതിന് മുമ്പ് പാഞ്ഞുവന്ന ആ ഓമ്‌നി വാനാണ് എന്റെ ജീവിതം മാറ്റി മറിച്ചത്; മുറിവേറ്റ കൈ കാണിക്കാൻ പറയുന്നവരോടും ഇപ്പോൾ നോ പറയും; വെട്ടിമാറ്റിയ കൈയുടെ ചലനശേഷി ഒട്ടുമുക്കാലും വീണ്ടു കിട്ടി.; മകന്റെയും മകളുടെയും വിവാഹമെന്ന സ്വപ്നം നിറവേറ്റിക്കഴിഞ്ഞപ്പോഴാണ് എഴുതാൻ തീരുമാനിച്ചത്; തൊടുപുഴയിൽ പോപ്പുലർ ഫ്രണ്ടുകാർ കൈവെട്ടി മാറ്റിയ പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ ഉടൻ പുറത്തിറങ്ങും; മറുനാടനോട് മനസുതുറന്ന് ജോസഫ്

വീട്ടിലേക്കുള്ള വളവു തിരിയുന്നതിന് മുമ്പ് പാഞ്ഞുവന്ന ആ ഓമ്‌നി വാനാണ് എന്റെ ജീവിതം മാറ്റി മറിച്ചത്; മുറിവേറ്റ കൈ കാണിക്കാൻ പറയുന്നവരോടും ഇപ്പോൾ നോ പറയും; വെട്ടിമാറ്റിയ കൈയുടെ ചലനശേഷി ഒട്ടുമുക്കാലും വീണ്ടു കിട്ടി.; മകന്റെയും മകളുടെയും വിവാഹമെന്ന സ്വപ്നം നിറവേറ്റിക്കഴിഞ്ഞപ്പോഴാണ് എഴുതാൻ തീരുമാനിച്ചത്; തൊടുപുഴയിൽ പോപ്പുലർ ഫ്രണ്ടുകാർ കൈവെട്ടി മാറ്റിയ പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ ഉടൻ പുറത്തിറങ്ങും; മറുനാടനോട് മനസുതുറന്ന് ജോസഫ്

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: മലയാളികളെ ഞെട്ടിച്ച ആ സംഭവം നടന്നിട്ട് ഒമ്പത് വർഷം തികയാൻ രണ്ടുമാസം അവശേഷിക്കുന്നു. 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസർ ടി.ജെ.ജോസഫിനെ മതനിന്ദ ആരോപിച്ച് ഏഴംഗസംഘം കാർ തടഞ്ഞാക്രമിച്ച് വലതുകൈ വെട്ടിയെറിഞ്ഞത്. വർഷങ്ങൾ പിന്നിടുമ്പോൾ ആ സംഭവങ്ങളെ തിരിഞ്ഞുനോക്കുകയാണ് ജോസഫ്. പ്രൊഫസറുടെ ആത്മകഥ വൈകാതെ ഡിസി ബുക്‌സ് പുറത്തിറക്കും.

വീടിനു സമീപത്തെ നിർമല മാതാ പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് കാറിൽ കുടുംബസമേതം മടങ്ങുമ്പോഴായിരുന്നു അക്രമം. വാനിലെത്തിയ ഏഴംഗ സംഘം കാർ തടഞ്ഞ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രൊഫസറെ വലിച്ചിറക്കി കൈകളിലും കാലുകളിലും വെട്ടുകയായിരുന്നു.

2010 മാർച്ച് 23 നാണ് ജോസഫിന്റെ ജീവിതത്തെ മാറ്റി മറിച്ച ആ ചോദ്യപേപ്പർ വിവാദം ഉണ്ടായത്. തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന രണ്ടാം സെമസ്റ്റർ ബി കോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിലെ 11-ാം നമ്പർ ചോദ്യം. ആവശ്യമായ ചിഹ്നങ്ങൾ ചേർക്കാനുള്ള ഈ ചോദ്യം വിവാദമായി. ചോദ്യ പേപ്പർ തയ്യാറാക്കിയ ജോസഫിനെ കോളേജധികൃതർ സസ്പെൻഡ് ചെയ്തു. തൊടുപുഴ പൊലീസ് കേസെടുത്തു. പ്രൊഫ. ജോസഫ് ഒളിവിൽ പോയി. പിന്നീട് ഡിവൈ.എസ്‌പി.ക്കു മുന്നിൽ പ്രൊഫ. ജോസഫ് കീഴടങ്ങി. കുറ്റപത്രം തയ്യാറാക്കിയതിന് പിന്നാലെയാണ് ഒരുസംഘം സ്വയം അവരുടേതായ നീതി നടപ്പാക്കാനിറങ്ങിയത്.

ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യം രൂപപ്പെടുത്തുമ്പോൾ ഉണ്ടായ ചിന്തകൾ, വ്യഥകൾ, മാനസിക സംഘർഷങ്ങൾ ആശയ സംഘട്ടനങ്ങൾ തുടങ്ങിയവയിൽ നിന്നാണ് തുടക്കം. ഇവിടെ നിന്നും പിന്നീടുള്ള നാൾവഴികൾ അണുവിട വിടാതെ കൂട്ടിച്ചേർത്തിട്ടുണ്ട്.കുംടുംബ ജീവിതവും കുട്ടിക്കാല അനുഭവങ്ങളുമെല്ലാം ഓരോ അദ്ധ്യായങ്ങളായിട്ടാണ് ഉൾക്കോള്ളിച്ചിട്ടുള്ളത്. രചന അവസാന ഘട്ടത്തിലാണ്. താമസിയാതെ ഡി സി ബുക്സ് പുറത്തിറക്കും.

മതഭ്രാന്തന്മാരുടെ ആക്രമണത്തിനിരയായ പ്രൊ.ജോസഫ് പണിപ്പുരയിലുള്ള തന്റെ ആത്മകഥാ രചനയെക്കുറിച്ച് മറുനാടനോട് മനസ്സുതുറന്നത് ഇങ്ങിനെ. ആക്രമണത്തെത്തുടർന്ന് തന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങളുടെയും തിരിച്ചറിവുകളുടെയും നേർകാഴ്ചയായിരിക്കും ആത്മകഥയിലെ ഹൈലൈറ്റ് എന്ന് പ്രൊ.ജോസഫ് വ്യക്തമാക്കി. മകന്റെയും മകളുടെയും വിവാഹമായിരുന്നു ജീവിതത്തിലെ വലിയ സ്വപ്നം. ഇതുകഴിഞ്ഞപ്പോഴാണ് ആത്മകഥാ രചനയെക്കുറിച്ച് ചിന്തിക്കുന്നത്. എഴുത്ത് തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. ചിന്തിച്ച്, വളരെ ആലോചിച്ച് ഒന്നും വിട്ടുപോകാതെ സമയമെടുത്താണ് രചന. കഷ്ടി രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ പുസ്തകം പുറത്തിറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു.

മത നിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിമാറ്റിയ കൈയുടെ ചലനശേഷി ഒട്ടുമുക്കാലും വീണ്ടു കിട്ടി. ഇപ്പോൾ ഞാൻ അവശനാണെന്ന് കാണുന്നവർ വിശ്വസിക്കില്ല. അതുതന്നെയാണ് എന്റെ വിജയം. ആരും അവശനായി എന്നേ കാണരുതെന്ന ചിന്താഗതിക്കാരനാണ് ഞാൻ. മുറിവേറ്റ കൈ കാണിക്കാൻ പറയുന്നവരോടും ഇപ്പോൾ നോ പറയും.അദ്ദേഹം പറഞ്ഞു. ആശയങ്ങൾകൊണ്ട് പൊരുതി തോൽക്കുന്നവരാണ് അക്രമം വളർത്തി വിജയം കൊയ്യാൻ ഇറങ്ങുന്നത്. ഇത്തരക്കാർ ആരായാലും അവർ തീവ്രവാദികൾ തന്നെ മാറ്റമില്ല, അദ്ദേഹം തുടർന്ന് പറഞ്ഞു.

താലിബാൻ മോഡൽ ആക്രമണമെന്നായിരുന്നു ജോസഫിന്റെ കൈവെട്ടിമാറ്റിയ സംഭവം പരക്കെ ചർച്ച ചെയ്യപ്പെട്ടത്. പ്രൊഫ. ടി ജെ ജോസഫ് തയ്യാറാക്കിയ ചോദ്യപ്പേപ്പറിലെ ഒരു ചോദ്യമാണ് വിവാദമായത്. ഗദ്യ ഭാഗത്തിന് ഉചിതമായ ചിഹ്നങ്ങൾ ചേർത്തെഴുതുക എന്ന ചോദ്യത്തിൽ നൽകിയ സംഭാഷണത്തിൽ 'മുഹമ്മദ്' എന്ന പേര് ഉപയോഗിച്ചതാണ് കേരളം ഞെട്ടിച്ച ആ സംഭവത്തിലേക്ക് എത്തിയത്.

'മുഹമ്മദ് പടച്ചോനേ പടച്ചോനേ ദൈവം എന്താടാ നായിന്റെ മോനേ മുഹമ്മദ് ഒരു അയില അതു മുറിച്ചാൽ എത്ര കഷ്ണമാണ്. ദൈവം മൂന്ന് കഷ്ണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ'എന്നതായിരുന്നു ഗദ്യഭാഗം. ഈ സംഭാഷണത്തിലെ മുഹമ്മദ് എന്ന പേര് പ്രവാചകനെ അവഹേളിക്കാൻ ഉപയോഗിച്ചതാണെന്ന ആരോപണമാണ് പിന്നീടുയർന്നത്. ചില മുസ്ലിം സംഘടനകൾ തൊടുപുഴയിൽ പ്രതിഷേധം സംഘടിപ്പിക്കുകയും അദ്ധ്യാപകനെതിരെ നടപടിയാവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് ക്രിസ്ത്യൻ മാനേജ്‌മെന്റിന് കീഴിലുള്ള കോളേജ് ടി ജെ ജോസഫിനെതിരെ നടപടിയെടുത്തു. ഇങ്ങനെയൊരു സംഭവമുണ്ടായതിൽ കോളേജ് അധികൃതർ മാപ്പുപറയുകയും ചെയ്തു.

തുടർന്ന് ജോസഫിനെ സസ്‌പെൻഡ് ചെയ്തു. പൊലീസ് കേസ് വന്നതിനാൽ ഒളിവിൽപ്പോയ പ്രൊഫ. ജോസഫ് 2010 ഏപ്രിൽ ഒന്നിന് പൈനാവിൽ പിടിയിലായി. തുടർന്ന് ജാമ്യത്തിലിറങ്ങിയ ജോസഫിനു നേരെ എന്നും ഭീഷണി ഉയർന്നിരുന്നു. ചോദ്യ പേപ്പറിലെ വിവാദഭാഗം പി.ടി.കുഞ്ഞുമുഹമ്മദിന്റെ 'ഒരു വിശ്വാസിയുടെ കണ്ടെത്തലുകൾ' എന്ന ലേഖനത്തിലെ സംഭാഷണശകലമാണെന്നു ജോസഫ് വിശദീകരിച്ചിരുന്നു. ഈ ലേഖനത്തിലെ ഭ്രാന്തനെന്ന കഥാപാത്രത്തിന് 'മുഹമ്മദ്' എന്ന പേര് നൽകുക മാത്രമാണ് താൻ ചെയ്തതെന്ന് ജോസഫ് പിന്നീട് വിശദീകരിച്ചിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ടതിരക്കഥയുടെ രീതിശാസ്ത്രം' എന്ന പുസ്തകത്തിലാണ് പി.ടി.കുഞ്ഞുമുഹമ്മദിന്റെ ലേഖനമുള്ളത്.

ദൈവമായും ഭ്രാന്തനായും വരുന്നത് ഒരേ കഥാപാത്രം തന്നെയാണ്. അതായത് ചോദ്യവും ഉത്തരവും പറയുന്നത് ഒരാൾ തന്നെ. ഈ ഭാഗത്തിൽ ഭ്രാന്തന് ഒരു പേര് കൊടുത്തു എന്നതിന്റെ പേരിലാണ് പൈശാചിക ആക്രമണത്തിന് ജോസഫിന് ഇരയാകേണ്ടി വന്നത്. ഭ്രാന്തൻ എന്ന കഥാപാത്രത്തിന് ഒരു പേര് നൽകുന്നതാണുചിതമെന്ന ചിന്തയിലാണ് മുഹമ്മദ് എന്നു പേരിട്ടത്. ദൈവത്തെ 'പടച്ചോനെ' എന്നു സംബോധന ചെയ്യുന്നത് ഇസ്ലാം മതത്തിൽ പെട്ടവരായതിനാൽ ആ മതത്തിൽപ്പെട്ട ഒരാളുടെ പേരാവട്ടെയെന്ന് കരുതി. പി.ടി.കുഞ്ഞുമുഹമ്മദ് എഴുതിയതിനാൽ അദ്ദേഹത്തിന്റെ പേരിലെ മുഹമ്മദ് എന്നത് മാത്രമെടുത്ത് കഥാപാത്രത്തിനിടുകയായിരുന്നു. മുഹമ്മദ് എന്നെഴുതിയാൽ പ്രവാചകനായ മുഹമ്മദ് നബിയാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കാമെന്ന ചിന്തയേ ഉണ്ടായിരുന്നില്ലെന്നും പ്രൊഫ. ജോസഫ് ആശുപത്രിക്കിടക്കയിൽ നിന്നും മാധ്യമങ്ങൾക്കായി എഴുതിയ കത്തിൽ വിശദീകരിച്ചിരുന്നു.

സംഭവ സമയം ജോസഫിനൊപ്പം സഹോദരി സിസ്റ്റർ മേരിസ്റ്റെല്ലയും ഉണ്ടായിരുന്നു. ന്യൂസിലൻഡിൽ കോളേജ് അദ്ധ്യാപികയായ സിസ്റ്റർ രണ്ടുമാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ആക്രമണത്തിൽ ഇവർക്കും പരിക്കേറ്റിരുന്നു. ഞായറാഴ്ച രാവിലെ 7.45നു പള്ളിയിൽനിന്ന് വീട്ടിലേക്കു മടങ്ങുമ്പോഴാണ് സംഭവം. അമ്മയും സഹോദരിയും ജോസഫിനൊപ്പം ഉണ്ടായിരുന്നു. കാറിൽ വീട്ടിലേക്കുള്ള വളവുതിരിയുന്നതിന് തൊട്ടുമുൻപേ ഒരു ഒമ്‌നി വാൻ പാഞ്ഞെത്തി, വഴിയിൽ വട്ടമിട്ട് തടസ്സം സൃഷ്ടിച്ചു. വലിയൊരു സംഘം ചാടിയിറങ്ങി. കാറിന്റെ അരികിലേക്ക് ഓടിയെത്തി ഡ്രൈവർ സീറ്റിൽ നിന്നും ജോസഫിനെ പിടിച്ചിറക്കി. ചില്ല് പൊട്ടിച്ചാണ് അവർ ഡോർ തുറന്നത്. പിന്നീട് ഒരു വെട്ടുകത്തി ജോസഫിന്റെ വലതുകൈയ്ക്ക് നേർക്ക് ഉയർന്നുതാഴുകായിരുന്നു. അലർച്ചയോടെ അടുത്തേക്ക് ഓടിച്ചെല്ലാൻ നോക്കിയ സഹോദരിയെ ഒരാൾ കഴുത്തിനുപിടിച്ച് മതിലിനോട് ചേർത്തുനിർത്തി.

ഇതിനിടെ, അക്രമികളിൽ ചിലർ പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജോസഫിന്റെ കൈയിൽ അവർ തുടരെത്തുടരെ വെട്ടി. 86 വയസ്സുള്ള അമ്മയെയും അവർ ബലമായി പിടിച്ചുവച്ചിരിക്കുകയായിരുന്നു. പിടിയിലും വലിയിലും സഹോദരിയുടെയും അമ്മയുടെയും ദേഹത്തു വെട്ടുകത്തികൊണ്ട് മുറിവേറ്റു. എല്ലാം തീർത്ത് അക്രമികൾ മടങ്ങിയത് പത്തുമിനിട്ടിനുള്ളിലാണ്. നിലവിളികേട്ട് ജോസഫിന്റെ ഭാര്യ സലോമിയും മകൻ മിഥുനും ഓടിയെത്തി. ജോസഫ് ചോരയിൽ കുളിച്ചിരുന്നു.

കൈപ്പത്തി അറ്റുപോയത് ആ തിരക്കിൽ ശ്രദ്ധിച്ചില്ല. അതേ കാറിൽത്തന്നെയാണ് ജോസഫിനെ മൂവാറ്റുപുഴ നിർമല ആശുപത്രിയിൽ എത്തിച്ചത്.ആശുപത്രിയിലേക്കുള്ള യാത്രയിൽ മുഴുവൻ കൈ ഉയർത്തി വച്ചിരിക്കുകയായിരുന്നു. പിന്നാലെ മുറിഞ്ഞുപോയ കൈപ്പത്തി കവറിലിട്ട് പൊലീസുമെത്തി.വെട്ടിമാറ്റപ്പെട്ട വലതു കൈപ്പത്തി മണിക്കൂറുകൾ നീണ്ട് ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു.വ്യായാമവും ചികിത്സയും കൊണ്ട് ചലന ശേഷി ഏറെക്കുറെ തിരിച്ചുകിട്ടി. ഈ സംഭവത്തിന് മുൻപും മൂന്നുതവണ ജോസഫിനുനേരെ ആക്രമണശ്രമമുണ്ടായിട്ടുണ്ട്. 2010 മെയ് 27ന് വേളാങ്കണ്ണിയിൽ പോകാൻ ഒരുങ്ങിനിൽക്കുമ്പോഴും വീട്ടിൽ ജോസഫിനെ തിരക്കി ആളുകൾ വന്നു. അന്നു ജോസഫ് വീട്ടിലുണ്ടായിരുന്നില്ല.

2014 മാർച്ചിൽ ദുരിതങ്ങൾക്കിടയിൽ സാന്ത്വനവും ധൈര്യവുമേകി തനിക്കൊപ്പമുണ്ടായിരുന്ന ഭാര്യ സലോമിയെയും ജോസഫിന് നഷ്ടമായി.
കോളേജ് അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയിൽ മനംനൊന്താണു സലോമി ജീവിതം അവസാനിപ്പിച്ചത് എന്ന ആരോപണം ശക്തമായിയിരുന്നു. തുടർന്ന് ഇതേവർഷം മാർച്ച് 28-ന് കോളേജ് അധികൃതർ അദ്ദേഹത്തെ ജോലിയിൽ തിരിച്ചെടുത്തു. ഇതേ വർഷം മാർച്ച് 31 നാണ് ഇദ്ദേഹം സർവ്വീസിൽ നിന്നും വിരമിക്കുകയും ചെയ്തു. കൈവെട്ട് സംഭവം പ്രൊഫ:ജോസഫിന്റെ ജീവിതത്തിൽ ഉണ്ടാക്കിയ ചലനങ്ങൾ ചെറുതല്ല. ഈ സംഭവത്തിന്റെ മുമ്പും പിന്നീടും തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളുടെ നേർക്കാഴ്ചയാവും ആത്മകഥയെന്നാണ് ഇദ്ദേഹത്തിന്റെ വിവരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP