Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏയ് ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടില്ല..ഷെയ്‌നിനെ വിലക്കിയെന്ന് ആരുപറഞ്ഞു? പെരുമാറ്റം മൂലമുള്ള നിസ്സഹകരണം മാത്രം; പ്രശ്‌നം 'അമ്മ'യുമായി ചർച്ച ചെയ്യും; നിർമ്മാതാക്കളുടെ സംഘടന കടുത്ത നിലപാടിൽ അയവ് വരുത്തിയത് സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം; സിനിമാ മേഖലയിലെ പ്രശ്‌നം പരിഹരിക്കാൻ നിയമനിർമ്മാണം; സെറ്റിലെ ലഹരിപ്രശ്‌നത്തിൽ ചർച്ച പിന്നീട്

ഏയ് ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടില്ല..ഷെയ്‌നിനെ വിലക്കിയെന്ന് ആരുപറഞ്ഞു? പെരുമാറ്റം മൂലമുള്ള നിസ്സഹകരണം മാത്രം; പ്രശ്‌നം 'അമ്മ'യുമായി ചർച്ച ചെയ്യും; നിർമ്മാതാക്കളുടെ സംഘടന കടുത്ത നിലപാടിൽ അയവ് വരുത്തിയത് സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം; സിനിമാ മേഖലയിലെ പ്രശ്‌നം പരിഹരിക്കാൻ നിയമനിർമ്മാണം; സെറ്റിലെ ലഹരിപ്രശ്‌നത്തിൽ ചർച്ച പിന്നീട്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ഷെയ്ൻ നിഗമിനെ വിലക്കിയിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. പെരുമാറ്റം മൂലമുള്ള നിസ്സഹകരണം മാത്രമാണ് ഉണ്ടായത്. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' കൈമാറിയ ഷെയ്‌നിന്റെ കത്ത് ചർച്ച ചെയ്യും. സിനിമ സെറ്റിൽ വ്യാപകമാകുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് ചർച്ച ചെയ്യാമെന്ന് സർക്കാർ സമ്മതിച്ചതായും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.രഞ്ജിത്ത് പറഞ്ഞു. ഷെയിൻ നിഗം നിലവിലെ സിനിമകൾ പൂർത്തീകരിക്കണമെന്നും നിർമ്മാതാക്കൾ പറഞ്ഞു. ധനമന്ത്രിയും സാംസ്‌കാരിക മന്ത്രിയുമായി നിർമ്മാതാക്കൾ ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരു്ന്നു അവർ.

സിനിമ മേഖലയിലെ പ്രശ്‌നം പരിഹരിക്കാൻ സമഗ്ര നിയമനിർമ്മാണം നടത്തുമെന്നും ഇതിന്റെ കരട് തയ്യാറായതായും മന്ത്രി എ.കെ.ബാലൻ പറഞ്ഞു. അടൂർ കമ്മിറ്റി റിപ്പോർട്ടും ഹേമ കമ്മിഷൻ റിപ്പോർട്ടും പരിഗണിക്കും. സെറ്റിലെ ലഹരി പ്രശ്‌നത്തിൽ പരാതി കിട്ടിയാൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. ഷെയിനിനെ പിന്തുണച്ച് അമ്മ സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു. ഒരാളെ വിലക്കാൻ ആർക്കും അധികാരമില്ല. വിലക്ക് ഒന്നിനും പരിഹാരമല്ലെന്നും അമ്മ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കും. ഷെയ്‌നിന് വിലക്ക് എന്ന തീരുമാനം നിർമ്മാതാക്കളുടെ വികാരമായി മാത്രമെ കാണാനാകൂ. ഷെയ്‌നുമായി സംസാരിച്ച ശേഷം ചർച്ചയ്ക്കായി സമയം നിശ്ചയിക്കുമെന്നും ഇടവേള ബാബു പറഞ്ഞു.

സിനിമാ ടിക്കറ്റിൽ അധിക വിനോദനികുതി ഏർപ്പെടുത്തിയതിനെതിരെ സിനിമാ മേഖലയിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതേ തുടർന്നാണ് ധനമന്ത്രി തോമസ് ഐസകും സിനിമാ മന്ത്രി എ.കെ ബാലനും ചർച്ചക്ക് വിളിച്ചത്. വിതരണക്കാരുടെയും നിർമ്മാതാക്കളുടെയും ആവശ്യം സർക്കാർ പരിഗണിക്കാമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ തിയേറ്ററുകൾക്ക് സിനിമ നൽകും. ഷെയിൻ നിഗവുമായി ബന്ധപെട്ട വിഷയങ്ങൾ താരസംഘടനയായ അമ്മയുമായി ചർച്ച ചെയ്യുമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.

ഷെയ്ൻ നിഗത്തെ സിനിമയിൽ നിന്ന് നിർമ്മാതാക്കൾ വിലക്കിയതിനെതിരായ നിലപാടിലാണ് മോഹൻലാൽ. ചർച്ചയിലൂടെ പരിഹാരം കാണുന്നതിന് പകരം അമ്മയിലെ ഒരു അംഗത്തെ വിലക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മുമ്പ് നിർമ്മാതാക്കളുടെ നിലപാടിൽ മോഹൻലാൽ വിയോജിപ്പ് പ്രകടിപ്പിച്ചു എന്നു അമ്മ എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് പറഞ്ഞിരുന്നു.

ഇപ്പോൾ സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എന്ന സിനിമയുടെ ചിത്രീകരണവുമായി പൊള്ളാച്ചിയിൽ ആണ് മോഹൻലാൽ ഉള്ളത്. ഷെയിൻ നിഗത്തിന്റെ ഉമ്മ സുനിലാ ഹബീബ് മോഹൻലാലിനോട് കാര്യങ്ങൾ വിശദമായി പറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ലാലേട്ടൻ ഈ വിഷയത്തിൽ തങ്ങളുടെ കൂടെ ഉണ്ട് എന്നതാണ് ആശ്വാസവും സന്തോഷവും നൽകുന്നത് എന്നു ഷെയിൻ നിഗത്തിന്റെ ഉമ്മ പറയുന്നു. മോഹൻലാൽ കൂടി ഇടപെടുന്നതോട് കൂടി ഈ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

സിനിമകൾ ഉപേക്ഷിക്കുന്നതിന് പകരം വെയിൽ, ഖുർബാനി എന്നീ സിനിമകൾ പൂർത്തിയാക്കുന്ന രീതിയിൽ ഇടപെടാനാണ് അമ്മ ഉദ്ദേശിക്കുന്നത്. നിർമ്മാതാക്കൾ അമ്മയും ഫെഫ്കയുമായി ചർച്ച ചെയ്ത് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കേണ്ടതിന് പകരം ധൃതിയിൽ വിലക്ക് ഏർപ്പെടുത്തിയത് താരസംഘടനയിൽ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. താരങ്ങളുടെ കാരവാനുകൾ പരിശോധിക്കണമെന്നും ലൊക്കേഷനിൽ ലഹരി പരിശോധന വേണമെന്നുമുള്ള നിർമ്മാതാക്കളുടെ തീരുമാനവും സംഘടന ചർച്ച ചെയ്യുന്നുണ്ട്. ചിത്രീകരണത്തിന് താരങ്ങളുടെ പെരുമാറ്റച്ചട്ടം നിർബന്ധമാക്കുന്നതിനാണ് താരസംഘടന ആലോചിക്കുന്നത്.

ഷെയിൻ നിഗത്തിന്റെ ഉമ്മ ഇന്നലെ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് ഷെയിൻ നിഗത്തിന്റെ പരാതി കൈമാറിയിരുന്നു. മുടി വെട്ടിയതിനോടും ചിത്രീകരണത്തിൽ നിന്ന് വിട്ടുനിന്നതിനോടും യോജിപ്പില്ലെന്നും പക്ഷേ വിലക്ക് അംഗീകരിക്കാനാകില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയും താരസംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നൽകാൻ ഒരുങ്ങുകയാണ്. വിലക്ക് നീക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് ഷെയ്നുമായി ബന്ധപ്പെട്ടവർ ഫെഫ്കയ്ക്കും കത്ത് നൽകും.

വെയിൽ, ഖുർബാനി സിനിമകളുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നങ്ങളെ തുടർന്ന് ഷെയ്നെ വിലക്കിയ സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്നിന്റെ മാതാവ് സുനില കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നൽകാൻ അമ്മ സംഘടന ഒരുങ്ങുന്നത്.

പ്രത്യേക യോഗം ചേർന്ന് ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ഷെയ്നിന്റെ പ്രായം പരിഗണിച്ച് തെറ്റ് തിരുത്താൻ അവസരം നൽകണമെന്നും താരസംഘടനമായ അമ്മ ആവശ്യപ്പെടും. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മുതിർന്ന താരങ്ങളെ ഉൾപ്പെടുത്തി പ്രശ്നം പരിഹരിക്കാനാണ് ഫെഫ്കയും താരസംഘടനയായ അമ്മയും ശ്രമിക്കുന്നത്. സമവായ ചർച്ചകൾക്ക് മുൻകൈ എടുക്കാൻ തയ്യാറാണെന്ന് ഫെഫ്ക പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ കത്തിലൂടെ അറിയിക്കും. ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കാൻ അവസരമൊരുക്കണമെന്നും ഫെഫ്ക ആവശ്യപ്പെടും. വെയിൽ, ഖുർബാനി സിനിമകൾ ഉപേക്ഷിക്കരുതെന്നും ഇരു ചിത്രങ്ങളുടെ സംവിധായകരെ കൂടി ഓർക്കണമെന്നും ഫെഫ്ക പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നൽകുന്ന കത്തിൽ ആവശ്യപ്പെടുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP