Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാഷണൽ സർവീസ് സ്‌കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം; എൻഎസ്എസിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ലെന്ന ഹൈക്കോടതി പരാമർശത്തിന് പ്രിയ വർഗ്ഗീസിന്റെ മറുപടി; കേസിൽ വാദം പൂർത്തിയായതോടെ വ്യാഴാഴ്ച വിധി പറയും

നാഷണൽ സർവീസ് സ്‌കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം; എൻഎസ്എസിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ലെന്ന ഹൈക്കോടതി പരാമർശത്തിന് പ്രിയ വർഗ്ഗീസിന്റെ മറുപടി; കേസിൽ വാദം പൂർത്തിയായതോടെ വ്യാഴാഴ്ച വിധി പറയും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിൽ തനിക്കെതിരായ ഹൈക്കോടതി പരാമർശനത്തിന് മറുപടിയുമായി പ്രിയ വർഗ്ഗീസ്. നാഷണൽ സർവീസ് സ്‌കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്ന് പ്രിയ വർഗ്ഗീസ് ഫേസ്‌ബുക്കിൽ കുറിച്ചു. എൻഎസ്എസ് കോർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് സിംഗിൾ ബെഞ്ചിന്റെ പരാമർശത്തിനാണ് പ്രിയയുടെ മറുപടി.പോസ്റ്റ് വിവാദമായതോടെ പ്രിയ അത് ഡിലീറ്റ് ചെയ്തു.

പ്രിയ വർഗീസിനെതിരെ കോടതി വിമർശനം ഉന്നയിക്കുക മാത്രമല്ല, ചോദ്യങ്ങളും ചോദിച്ചു. ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നോയെന്നും സ്റ്റുഡന്റ് ഡയറക്ടർ ആയ കാലയളവിൽ പഠിപ്പിച്ചിരുന്നോയെന്നും കോടതി പ്രിയ വർഗീസിനോട് ചോദിച്ചു. എൻഎസ്എസ് കോർഡിനേറ്റർ പദവി അദ്ധ്യാപന പരിചയത്തിന്റെ ഭാഗമല്ല. എൻഎസ്എസിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ല. അദ്ധ്യാപന പരിചയം എന്നാൽ അത് അദ്ധ്യാപനം തന്നെയാകണം. അദ്ധ്യാപനം എന്നത് ഗൗരവമുള്ള ഒരു ജോലിയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

പ്രിയാ വർഗീസിന്റെ നിയമന വിഷയത്തിൽ എങ്ങനെയാണു സ്‌ക്രീനിങ് കമ്മിറ്റി യോഗ്യത വിലയിരുത്തിയതെന്ന് കണ്ണൂർ സർവകലാശാലയോടു ഇന്നലെ ഹൈക്കോടതി ചോദിച്ചിരുന്നു. അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെന്നും ,ഉന്നത സ്ഥാനത്തേക്കുള്ള നിയമനം അധികൃതർ ഗൗരവത്തോടെ കാണണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിന്റെ നേരത്തെ വിവാദമായിരുന്നു. മതിയായ യോഗ്യതയില്ലാതെയാണ് പ്രിയയ്ക്ക് നിയമനം നൽകുന്നതെന്നാരോപിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരൻ ചങ്ങനാശേരി എസ്. ബി കോളേജിലെ മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയയാണ് ഹർജി നൽകിയത്.

കണ്ണൂർ സർവകലാശാല രജിസ്ട്രാർ, പ്രിയ വർഗീസിനെ ന്യായീകരിച്ച് സത്യവാങ്മൂലം നൽകിയതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. രജിസ്ട്രാർ പക്ഷം പിടിക്കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല. പ്രിയ വർഗീസിന് മതിയായ അദ്ധ്യാപന പരിചയമില്ലെന്നാണ് ഹർജിക്കാരന്റെ വാദം. വേണ്ടത്ര അദ്ധ്യാപന പരിചയമുണ്ടെന്നാണ് രജിസ്ട്രാർ സത്യവാങ്മൂലം നൽകിയത്. ഏതു തരത്തിലാണ് അദ്ധ്യാപന പരിചയം വിലയിരുത്തിയത്? സ്‌ക്രീനിങ് കമ്മിറ്റി എങ്ങനെയാണ് രേഖകൾ വിലയിരുത്തിയതെന്ന് സത്യവാങ്മൂലത്തിലില്ല. പ്രിയയ്ക്ക് ഇന്റർവ്യൂവിന് എത്ര മാർക്കു കിട്ടിയെന്നല്ല, എങ്ങനെ ഇന്റർവ്യൂവിലേക്ക് എത്തിയെന്നതാണ് പരിശോധിക്കുന്നത്. വിദ്യാർത്ഥികൾക്കു മുന്നിൽ മികച്ച അദ്ധ്യാപകരെയാണ് നിറുത്തേണ്ടത്. പ്‌ളസ് ടു കഴിഞ്ഞാൽ കുട്ടികൾ മറ്റു സാദ്ധ്യതകൾ തേടുന്ന സാഹചര്യമാണുള്ളതെന്നും കോടതി പറഞ്ഞിരുന്നു.

ഹർജിയിൽ എല്ലാ കക്ഷികളുടെയും വാദം പൂർത്തിയായതിനെ തുടർന്ന് വ്യാഴാഴ്ച വിധി പറയാൻ മാറ്റി.പ്രിയക്ക് അസോ. പ്രഫസർ നിയമനത്തിനുള്ള അദ്ധ്യാപന പരിചയമില്ലെന്നാണ് ഹരജിക്കാരന്റെ വാദം. ഗവേഷണ കാലത്തിന് ശേഷമുള്ള അദ്ധ്യാപന പരിചയം മൂന്ന് വർഷത്തിൽ താഴെയാണ്. ആകെ അഞ്ചു വർഷവും അഞ്ചു ദിവസവും മാത്രമാണ് അദ്ധ്യാപന പരിചയമുള്ളതെന്നും വ്യക്തമാക്കി.

എന്നാൽ, അവധിയെടുക്കാതെയുള്ള ഗവേഷണ കാലം സർവിസിന്റെ ഭാഗമായി കണക്കാക്കാമെന്നും ഡെപ്യൂട്ടേഷനിൽ നടത്തിയ പ്രവർത്തനം അദ്ധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമുള്ള വാദമാണ് പ്രിയ വർഗീസ് ഉന്നയിച്ചത്. ഗവേഷണം അദ്ധ്യാപനത്തോടൊപ്പം നടത്തിയാലേ അസോ. പ്രഫസറായി നിയമിക്കാനുള്ള അദ്ധ്യാപന പരിചയത്തിന്റെ ഭാഗമായി കണക്കാക്കാനാവൂവെന്ന് യുജിസി വ്യക്തമാക്കി.

മതിയായ അദ്ധ്യാപന പരിചയം പ്രിയക്കുണ്ടെന്ന് സർവകലാശാല രജിസ്ട്രാർ ബുധനാഴ്ചയും ആവർത്തിച്ചു. ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ നിർദ്ദേശമുണ്ടായിരുന്നോയെന്നും ഇത്? വ്യക്തമാക്കുന്ന രേഖ അപേക്ഷക്കൊപ്പം നൽകിയിരുന്നോയെന്നും കോടതി പ്രിയയോട് പലതവണ ആരാഞ്ഞു. അത്തരത്തിൽ ഹാജരാക്കിയ രേഖകൾ മാത്രമേ കണക്കിലെടുക്കാനാകൂവെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് വാദം പൂർത്തിയാക്കി ഹർജി വിധി പറയാൻ മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP