Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഹൃത്തിന് രണ്ട് ലക്ഷം രൂപ ലോണെടുക്കാൻ ജാമ്യം നിന്നു; നാല് സെന്റ് സ്ഥലം വിറ്റു ഒരു ലക്ഷം തിരിച്ചടച്ചു; ലോൺ അടവിൽ വീഴ്‌ച്ച വരുത്തിയപ്പോൾ കുടിശ്ശിക 2.30 കോടിയിൽ എത്തിച്ച് കുടിയൊഴിപ്പിക്കാൻ എച്ച്ഡിഎഫ്‌സി ബാങ്ക്; കിടപ്പാടം ഒഴിപ്പിക്കാൻ എത്തിയവർക്ക് മുമ്പിൽ മണ്ണെണ്ണയിൽ കുളിച്ച് പ്രീത ഷാജിയുടെ പ്രതിഷേധം; പിന്തുണച്ച് നാട്ടുകാരും എത്തിയതോടെ പിന്തിരിഞ്ഞ് പൊലീസും അധികൃതരും

സുഹൃത്തിന് രണ്ട് ലക്ഷം രൂപ ലോണെടുക്കാൻ ജാമ്യം നിന്നു; നാല് സെന്റ് സ്ഥലം വിറ്റു ഒരു ലക്ഷം തിരിച്ചടച്ചു; ലോൺ അടവിൽ വീഴ്‌ച്ച വരുത്തിയപ്പോൾ കുടിശ്ശിക 2.30 കോടിയിൽ എത്തിച്ച് കുടിയൊഴിപ്പിക്കാൻ എച്ച്ഡിഎഫ്‌സി ബാങ്ക്; കിടപ്പാടം ഒഴിപ്പിക്കാൻ എത്തിയവർക്ക് മുമ്പിൽ മണ്ണെണ്ണയിൽ കുളിച്ച് പ്രീത ഷാജിയുടെ പ്രതിഷേധം; പിന്തുണച്ച് നാട്ടുകാരും എത്തിയതോടെ പിന്തിരിഞ്ഞ് പൊലീസും അധികൃതരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം ഇടപ്പള്ളിക്കടുത്ത് പത്തടിപ്പാലം സ്വദേശി മാന്നാനത്തുപാടം ഷാജിയും ഭ്രാര്യ പ്രീതയും കുടുബവും 24 വർഷമായി തുടരുന്ന കടക്കെണിയിൽ നിന്നും രക്ഷയില്ലാതെ നട്ടംതിരിയുകയാണ്. സുഹൃത്തിനെ സഹായിക്കാൻ വേണ്ടി ജാമ്യം നിന്നതാണ് ഈ കുടുംബത്തിന്റെ ദുരവസ്ഥയ്ക്ക് കാരണമായത്.  എച്ച്ഡിഎഫ്‌സി  ബാങ്ക് അധികാരികൾ കണ്ണിൽ ചോരയില്ലാതെ പെരുമാറിയതോടെ പ്രീത ഷാജിയുടെ കിടപ്പാടം ഒഴിപ്പിക്കലിന്റെ വക്കിലാണ്. ഇന്നലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് കുടിയൊഴിപ്പിക്കാൻ എത്തിയവർക്ക് മുമ്പിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി പ്രതിഷേധവുമായി പ്രീത അണിനിരന്നതോടെ പൊലീസും ഒഴിപ്പിക്കാനെത്തിയവരും പിന്മാറി.

ഹൈക്കോടതി നിർദ്ദേശപ്രകാരം തിങ്കളാഴ്ച രാവിലെ പൊലീസ് നടപടി ആരംഭിച്ചെങ്കിലും മാനാത്തുപാടം പാർപ്പിട സംരക്ഷണ സമിതിയുടെയും സർഫാസി വിരുദ്ധ ജനകീയ സമിതിയുടെയും വലിയ പ്രതിഷേധമുയർന്നു. അഭിഭാഷക കമ്മിഷൻ, ആർ.ഡി.ഒ., തൃക്കാക്കര എ.സി.പി. പി.പി. ഷംസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജപ്തി നടപടികൾക്ക് എത്തിയത്. പക്ഷേ, ആത്മഹത്യാ ഭീഷണിയുൾപ്പെടെയുള്ള പ്രതിഷേധങ്ങളുമായി സമരാനുകൂലികൾ നിരന്നതോടെ പൊലീസ് പിന്തിരിഞ്ഞു. പൊലീസും പ്രതിഷേധക്കാരുമായി ചെറിയ സംഘർഷവുമുണ്ടായി. ഒരു സ്ത്രീയുൾപ്പെടെ നാലുപേരെ കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

1994-ൽ സുഹൃത്തിന് ലോണെടുക്കാൻ ജാമ്യം നിന്നതായിരുന്നു പ്രീതയുടെ ഭർത്താവ് ഷാജി. നാല് സെന്റ് സ്ഥലം വിറ്റ് ഒരു ലക്ഷം രൂപ തിരിച്ചടക്കുകയും ചെയ്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഈട് നൽകിയ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നടപടികളുമായി ബാങ്ക് മുന്നോട്ടുപോയി. ഇത് 38 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു. വീടും സ്ഥലവും ലേലത്തിൽ പിടിച്ച രതീഷ് വീട് ഒഴിപ്പിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഇതിനു മുൻപ് രണ്ടുതവണ ഒഴിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും നടപ്പാക്കാൻ സാധിച്ചിരുന്നില്ല.

രാവിലെ എട്ടോടെ പൊലീസ് സംഘം സ്ഥലത്തെത്തി. അതിനും മുൻപേ സമരാനുകൂലികൾ വീടിനു മുന്നിലും പറമ്പിലും കയറുകൊണ്ട് വേലി കെട്ടിയിരുന്നു. സമരനേതാക്കൾ വീട്ടുമുറ്റത്ത് പന്തലിൽ മുദ്രാവാക്യങ്ങളുമായി അണിനിരന്നു. പറമ്പിനകത്ത് പൊലീസോ മറ്റാരെങ്കിലുമോ പ്രവേശിച്ചാൽ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രതിഷേധം. എല്ലാവരും മണ്ണെണ്ണയും പെട്രോളും ഡീസലും കുപ്പികളിലാക്കി കരുതിയിരുന്നു. ഷാജിയും പ്രീത ഷാജിയും മകൻ അഖിലും ഭാര്യയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് വീടിനകത്തു നിന്നു. വീടിന്റെ തിണ്ണയിൽ സമരാനുകൂലികൾ തുണികൊണ്ട് പരസ്പരം കെട്ടി ജപ്തിക്കായി എത്തിയവരെ അകത്ത് കയറ്റാൻ സമ്മതിക്കാതെ സ്ഥാനമുറപ്പിച്ചു.

അഗ്‌നിരക്ഷാസേന വെള്ളം പമ്പുചെയ്യാൻ ഹോസ് ഘടിപ്പിച്ചു തുടങ്ങിയതോടെ സംഘർഷമായി. മുറ്റത്തുനിന്ന് പ്രതിഷേധക്കാർ റോഡിലേക്ക് ഇറങ്ങി. സി.എസ്. മുരളി, പി.ജെ. മാനുവൽ, വി സി. ജെന്നി, വി.കെ. വിജയൻ, കെ.വി. റെജുമോൻ എന്നിവരാണ് റോഡിലേക്ക് ഓടിയിറങ്ങിയത്. കൂട്ടത്തിലൊരാൾ കൈയിലിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യാ ഭീഷണി ഉയർത്തി. ഇതോടെ മുറ്റത്തെ സമരപ്പന്തലിൽ ഉണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവർ മണ്ണെണ്ണയും പെട്രോളും ദേഹത്തൊഴിച്ചു. പൊലീസിനു നേർക്കും ചിലർ മണ്ണെണ്ണയും പെട്രോളുമൊഴിച്ചു.

അവിടെ നിർത്തിയിട്ടിരുന്ന കാറിനു മുന്നിൽ തീയിട്ടത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ അഗ്‌നിരക്ഷാസേന ഇവരുടെ നേർക്ക് വെള്ളവും പതയും ചീറ്റി. ചിലർ വാക്കത്തി കൊണ്ട് അഗ്‌നിരക്ഷാസേനയുടെ ഹോസ് മുറിച്ചു. ഇതോടെയാണ് പൊലീസും മറ്റുള്ളവരു പിന്മാറിയത്.

കണ്ണിൽ ചോരയില്ലാത്ത എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ കൊള്ളപ്പലിശയ്ക്കും റിയൽ എസ്റ്റേറ്റ് സംഘവുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെയാണ് ഷാജിയെയും കുടുംബത്തെയും ദുരിതത്തിലാക്കിയത്. 'കൂട്ടുകാരൻ സാജന് വർക്ക് ഷോപ്പ് നടത്താൻ 1994ൽ രണ്ട് ലക്ഷം രൂപയ്ക്ക് ലോർഡ് കൃഷ്ണ ബാങ്കിൽ നിന്നും എടുത്ത ലോണിന് ജാമ്യം നിന്നതാണ് ഞാൻ. അയാൾ പണം തിരിച്ചടച്ചില്ല. ഇപ്പോൾ 24 വർഷമായി. ഇപ്പോൾ തിരിച്ചടക്കേണ്ടത് രണ്ട് കോടി എട്ട് ലക്ഷം രൂപയായി. തുക തിരിച്ചടയ്ക്കാത്തതിനാൽ ബാങ്ക് ഞങ്ങളെ അറിയിക്കാതെ ഈട് വച്ച പുരയിടം ലേലത്തിൽ വച്ചു. രണ്ടരക്കോടി മതിപ്പുവിലയുള്ളവ 38 ലക്ഷം രൂപയ്ക്ക് ബാങ്ക് സ്വകാര്യ വ്യക്തിക്ക് ലേലത്തിൽ കൊടുത്തു. ഞങ്ങളറിയാതെ' ഷാജി പറയുന്നു. 18.5 സെന്റ് വസ്തുവാണ് 38 ലക്ഷം രൂപയ്ക്ക് ബാങ്ക് ലേലത്തിൽ വിറ്റത്.

സുഹൃത്ത് സാജൻ പണമടയ്ക്കാതെ കുടിശ്ശിക പെരുകിയപ്പോൾ 1997ൽ ലോർഡ് കൃഷ്ണ ബാങ്കിൽ ഷാജി നാല് സെന്റ് സ്ഥലം വിറ്റ് ഒരുലക്ഷം രൂപ തിരിച്ചടച്ചിരുന്നു. 'ജപ്തി നടപടിയുമായി ബാങ്ക് ആദ്യം വന്ന സമയത്ത് ഞങ്ങളുടെ അമ്മ സ്‌ട്രോക്ക് വന്ന തളർന്ന് കിടപ്പിലായിരുന്നു. ബാങ്ക് ജീവനക്കാരെയും പൊലീസിനെയുമൊക്കെ ഒരുമിച്ച് കണ്ട് പേടിച്ച അമ്മ പിന്നീട് മിണ്ടാൻ കഴിയാത്ത അവസ്ഥയിലായി. കുറച്ച നാള് കഴിഞ്ഞപ്പോ അമ്മ മരിച്ചു. അമ്മേനെ കൊന്നത് ഈ ബാങ്കാണ്. ഷാജിയുടെ ഭാര്യ പ്രീത പറയുന്നു.

ആലുവയിലെ ലോർഡ് കൃഷ്ണ ബാങ്കിൽ നിന്നാണ് ഷാജി ജാമ്യം നിന്ന് പണം കടമെടുത്തത്. ലോർഡ് കൃഷ്ണബാങ്ക് പിന്നീട് സെഞ്ചൂറിയൻ ബാങ്കിലും സെഞ്ചൂറിയൻ ബാങ്ക് തുടർന്ന് എച്ച്.ഡി.എഫ്.സി. ബാങ്കിലും ലയിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് എച്ച്.ഡി. എഫ്.സി ബാങ്കാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്.

'എച്ച്.ഡി.എഫ്.സി ബാങ്കിൽ ചെന്ന് കുടിശ്ശിക അൽപാൽപമായി തിരിച്ചടക്കാൻ തയ്യാറാണെന്ന് ഞങ്ങൾ അറിയിച്ചിരുന്നു. എന്നാൽ അപ്പോഴെല്ലാം താങ്ങാനാവുന്നതിലും വലിയ തുക പലിശയിനത്തിൽത്തന്നെ വരുമെന്നാണ് ബാങ്ക് അന്നേ ഞങ്ങളോട് പറഞ്ഞിരുന്നത്. എച്ച്.ഡി.എഫ്.സി. ബാങ്ക് പുരയിടമൊന്നാകെ ബാങ്കുമായി അറ്റാച്ച് ചെയ്യുകയും ചെയ്തു. ഇതോടെ സ്ഥലം വിൽക്കാനോ കരമടയ്ക്കാനോ കഴിയാത്ത അവസ്ഥയായി. ഇതോടെ, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് കരമടച്ച രസീതോ വരുമാന സർട്ടിഫിക്കറ്റോ വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കാതെയായി' പ്രീത പറയുന്നു.

'എന്നേം എന്റെ കുടുംബത്തിനേം ഈ ബാങ്ക് അന്ന് മുതൽ പീഡിപ്പിക്കുകയായിരുന്നു. പതിനെട്ടര സെന്റ് സ്ഥലമുണ്ട്. പക്ഷെ സ്വന്തം വീട്ടിൽ വാടകക്കാരായി ജീവിക്കേണ്ടി വരികയാണ്. ആരെങ്കിലും സ്ഥലം വാങ്ങാനായി വരുന്ന സമയത്ത് ബാങ്ക് മാനേജർ എങ്ങനെയെങ്കിലും അവരെ ബന്ധപ്പെട്ട് ബാങ്കുമായി അറ്റാച്ച് ചെയ്ത സ്ഥലമാണ്. അത് വാങ്ങരുതെന്ന് അറിയിക്കും. അതോടെ വാങ്ങാൻ വരുന്നവരും പിന്മാറും. നാട്ടുകാരോടും അവർ ഇതുതന്നൊണ് പറഞ്ഞിരിക്കുന്നത്. എനിക്ക് പാരമ്പര്യമായി കിട്ടിയ സ്വത്താണ്. അതിന്റെ എന്തെങ്കിലും ഒരു പങ്ക് എന്റെ മക്കൾക്ക് കൊടുക്കണ്ടേ?' ഷാജി ചോദിക്കുന്നു.

2014ൽ രണ്ട് കോടി മുപ്പത് ലക്ഷം രൂപയാണ് കുടിശ്ശിക എന്ന് ബാങ്ക് ഇവരെ അറിയിച്ചു. 'എങ്ങനെ ഇത്ര വലിയ തുകയായെന്ന് ഞങ്ങളും സംശയിച്ചു. തുടർന്ന് 2014 ഫെബ്രുവരിയിൽ ബാങ്ക് ഓൺലൈനിലൂടെ ഭൂമി ലേലത്തിൽ വച്ചു. ഈ ലേലത്തിൽ രതീഷ് നാരായണൻ എന്ന റിയൽ എസ്റ്റേറ്റ് കച്ചവടക്കാരൻ 38 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തെടുത്തു. എന്നാൽ ഭൂമി ലേലത്തിൽ വച്ചതോ വിറ്റ് പോയതോ ഞങ്ങൾ അറിഞ്ഞിട്ടില്ല. ബാങ്കിൽ നിന്നും സ്ഥലം ജപ്തി നടപടിയിലേക്ക് പോകുമ്പോൾ അത് ഉടമയെ അറിയിക്കണമെന്നാണ് നിയമം. എന്നാൽ ഞങ്ങൾ വീട്ടിലില്ലാത്ത സമയം നോക്കി ബാങ്കിന്റെ ആളുകൾ ഇവിടെ വന്ന് വീട്ടിൽ ആളില്ലെന്ന റിപ്പോർട്ട് അധികാരികൾക്ക് നൽകുകയം ചെയ്തു' പ്രീത വിവരിക്കുന്നു. 80 ലക്ഷം കുടിശ്ശിക തിരിച്ചടയ്ക്കാൻ ചെന്നപ്പോഴാണ് ലേലത്തിന്റെ കാര്യംതന്നെ ഇവർ അറിയുന്നത്.

'റിയൽ എസ്റ്റേറ്റ് കച്ചവടക്കാർക്ക് വേണ്ടി എച്ച്.ഡി.എഫ്.സി ബാങ്ക് ഞങ്ങളുടെ ഭൂമി ഒത്താശ ചെയ്തുകൊടുത്തതാണ്. എച്ച്.ഡി.എഫ്.സി ബാങ്കും ഭുമി ലേലത്തിൽ പിടിച്ച രതീഷ് നാരായണനും കൂടി കുടിയിറക്കാൻ വന്നപ്പോഴാണ് സ്വന്തം വീട് കൈവിട്ട് പോയെന്ന് ഞങ്ങൾ അറിയുന്നത്. ലേലത്തിന് ശേഷം കൈപ്പറ്റേണ്ട നോട്ടീസും ഞങ്ങൾക്ക് കിട്ടിയിട്ടില്ല. കൺസ്യൂമർ നമ്പറടക്കം ഈ രതീഷ് നാരായണൻ ഞങ്ങളറിയാതെ ഇവിടെ വന്ന് ശേഖരിച്ചു. ഇപ്പോ വീട് അയാളുടെ പേരിലും അതിന്റെ കരണ്ട് ചാർജ്ജടക്കം അടയ്ക്കുന്നത് ഞങ്ങളും' ഷാജിയുടെ മകൻ അഖിൽ പറയുന്നു.

എന്നും ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അലട്ടിയിരുന്നു. മാനസിക വ്യഥകൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. ശരിക്കും അയാൾ (സാജൻ) ഞങ്ങളെ ചതിക്കുകയായിരുന്നു. പലവട്ടം സംസാരിച്ചിരുന്നുവെങ്കിലും ഇയാൾ വേണ്ട കാര്യങ്ങൾ ഒന്നും ചെയ്തിരുന്നില്ല. ഉടനെ ശരിയാക്കാം എന്നു പറഞ്ഞ് കബളിപ്പിക്കുകയല്ലാതെ ഒരു രീതിയിലും സഹകരണമുണ്ടായിരുന്നില്ല. സ്വന്തമായുണ്ടായിരുന്ന നാലു സെന്റ് സ്ഥലം വിറ്റാണ് ബാങ്കിലേക്ക് ഒരു ലക്ഷം രൂപ അടച്ചത്'' - അഖിൽ പറഞ്ഞു.

വീട്ടിൽ സാമ്പത്തിക പ്രതിസന്ധി വല്ലാതെ അലട്ടാൻ തുടങ്ങിയിരുന്നു. ഡ്രൈവറായ അച്ഛന്റെ ഒരാളുടെ വരുമാനത്തിലായിരുന്നു വീട് മുന്നോട്ടു പോയിരുന്നത്. ഇതിനിടയിൽ വിദ്യാഭ്യാസം വേണ്ട രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനായില്ല. ബിരുദ പഠനത്തിനു ശേഷം വിദ്യാഭ്യാസം നിർത്തേണ്ടി വന്നു. ബിരുദാനന്തര ബിരുദം എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ വീട്ടിലെ സ്ഥിതി മോശമായതുകൊണ്ട് പഠനം അവിടെ നിർത്തുകയായിരുന്നു. പിന്നീട് പല ജോലികളെടുത്തെങ്കിലും ഒന്നും സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ പ്രാപ്തിയുള്ളവയായിരുന്നില്ല. ഇത്രയും പ്രശ്‌നങ്ങൾക്കിടയിലാണ് ലോണും ജപ്തി ഭീഷണിയും നൽകുന്ന മാനസിക വിഷമവും.

സുധീഷ്, സക്കറിയ മണവാളൻ, രതീഷ് നാരായണൻ എന്നീ റിയൽ എസ്റ്റേറ്റ് കച്ചവടക്കാർ തന്ത്രപൂർവ്വം എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പിന്തുണയോടെ സ്ഥലം കൊള്ളയടിച്ചതാണെന്ന് ഇവർ വ്യക്തമാക്കുന്നു. ഇപ്പോൾ വിളിക്കുന്ന മധ്യസ്ഥ ചർച്ചകളിലടക്കം ഇവർ മൂന്ന് പേരുമാണ് സംസാരിക്കുന്നതെന്നും ഷാജി പറയുന്നു. ലേലത്തിൽ സ്ഥലം വിറ്റ് പണം തിരിച്ച് പിടിച്ചതോടെ ബാങ്ക് പിൻവാങ്ങി. തുടർന്ന് ഷാജിയും കുടുംബവും ഭൂമി വാങ്ങിയ റിയൽ എസ്റ്റേറ്റ് കച്ചവടക്കാരുമായി ആയി പിന്നീടുള്ള ചർച്ച. ബാങ്കിന് ഇവർകൊടുത്തെന്ന് പറയപ്പെടുന്ന 80 ലക്ഷം രൂപ തിരികെ നൽകാമെന്നും ഭൂമി തിരിച്ചേൽപിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. എന്നാൽ ഒരു കോടി ഇരുപത് ലക്ഷം രൂപ തന്നാൽ ഭൂമി തിരികെ നൽകാമെന്നായി രതീഷും സംഘവുമെന്ന് ഷാജി പറയുന്നു. ഈ ഭൂമി വിട്ട് കൊടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറാനുള്ള വരുമാനമോ സാമ്പത്തികാവസ്ഥയോ ഇവർക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP