Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊട്ടും കുരവയുമായി തോമസ് ഐസക് രംഗത്തിറങ്ങിയത് 10,000 കോടി സമാഹരിക്കാൻ; ഇതുവരെ ആകെ കിട്ടിയത് 10 കോടിയെങ്കിൽ പരസ്യത്തിനും മന്ത്രിമാരുടേയും ഉദ്യോഗസ്ഥവൃന്ദത്തിന്റേയും യാത്ര പടിയിലും മറ്റുമായി ഖജനാവിൽ നിന്ന് ഒഴുകിയത് 10.34 കോടി രൂപ; എല്ലാം കിഫ്ബിയിൽ സമർപ്പിച്ച് കേരളം നന്നാക്കാൻ ഇറങ്ങിയ തോമസ് ഐസക്കിന്റെ പ്രധാന വരുമാനം സ്വപ്നമായപ്പോൾ പ്രതിസന്ധിയിലാകുന്നത് പിണറായി സർക്കാർ

കൊട്ടും കുരവയുമായി തോമസ് ഐസക് രംഗത്തിറങ്ങിയത് 10,000 കോടി സമാഹരിക്കാൻ; ഇതുവരെ ആകെ കിട്ടിയത് 10 കോടിയെങ്കിൽ പരസ്യത്തിനും മന്ത്രിമാരുടേയും ഉദ്യോഗസ്ഥവൃന്ദത്തിന്റേയും യാത്ര പടിയിലും മറ്റുമായി ഖജനാവിൽ നിന്ന് ഒഴുകിയത് 10.34 കോടി രൂപ; എല്ലാം കിഫ്ബിയിൽ സമർപ്പിച്ച് കേരളം നന്നാക്കാൻ ഇറങ്ങിയ തോമസ് ഐസക്കിന്റെ പ്രധാന വരുമാനം സ്വപ്നമായപ്പോൾ പ്രതിസന്ധിയിലാകുന്നത് പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് കിഫ്ബി. പണം കണ്ടെത്താൻ പ്രവാസി ചിട്ടി. ഇതൊക്കെയായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ മോഹങ്ങൾ. ഇതിന് വേണ്ടി കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയും അവതരിപ്പിച്ചു. എന്നാൽ കൊട്ടിഘോഷിച്ച് തുടങ്ങിയ കേരള സർക്കാരിന്റെ പ്രവാസി ചിട്ടി ഖജനാവിന് വലിയ ബാധ്യതയാകുന്നതായി റിപ്പോർട്ട്. പ്രവാസി ചിട്ടിയുടെ പ്രചരണത്തിനായി കെ.എസ്.എഫ്.ഇയും കിഫ്ബിയും ചേർന്നാണ് പരസ്യത്തിനായി അഞ്ച് കോടിയിലധികം രൂപ ചെലവഴിച്ചത്. എന്നാൽ അതിനനുസരിച്ചുള്ള വരുമാനം കൈവരിക്കാൻ പ്രവാസി ചിട്ടിക്ക് സാധിച്ചില്ലെന്നതാണ് വസ്തുത. മൊത്തം കണക്കെടുപ്പിൽ നഷ്ടവും സർക്കാരിനുണ്ടായി.

പ്രവാസി ചിട്ടിയുടെ നടത്തിപ്പിനായി ഇതുവരെ സർക്കാർ ചെലവഴിച്ചത് 10.34 കോടി രൂപയാണ്. ഖജനാവിൽ നിന്നാണ് ഇതിന്റെ തുടക്കത്തിൽ കാശു പോയത്. കിഫ്ബിയിലേക്ക് 10,000 കോടി രൂപ സമാഹരിക്കാൻ കഴിയുമെന്നായിരുന്നു ധന മന്ത്രി പറഞ്ഞത്. എന്നാൽ 10,000 കോടിക്ക് ഉദ്ദേശിച്ചു തുടങ്ങിയ പ്രവാസിച്ചിട്ടിക്ക് മാർച്ചിലെ കണക്കനുസരിച്ച് സമാഹരിക്കാൻ കഴിഞ്ഞത് 10 കോടി രൂപ. അതിൽ നിന്നു കിഫ്ബിക്ക് കൈമാറിയതു നാലരക്കോടി രൂപ മാത്രവും! കിഫ്ബി ആരംഭിച്ചപ്പോൾ തന്നെ പ്രധാന വരുമാന മാർഗമായി പറഞ്ഞിരുന്നത് പ്രവാസിച്ചിട്ടിയായിരുന്നു. ഈ പ്രതീക്ഷകൾ തെറ്റിയെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് വെട്ടിലാക്കിയത് പിണറായി സർക്കാരിനെ മൊത്തത്തിലാണ്.

പരസ്യം, ഹാൾ വാടക, സൽക്കാരം, യാത്ര എന്നിവയ്ക്കായി മാത്രം 5.05 കോടി രൂപയാണു ചെലവായത്. വിദേശയാത്ര നടത്തിയവർക്ക് ഡിഎ ഇനത്തിൽ 2 ലക്ഷം രൂപയും നൽകി. ഓഫിസ് ഫർണിഷിങ്ങിനായി 74 ലക്ഷവും സ്റ്റാഫിന്റെ ശമ്പളയിനത്തിൽ 1.01 കോടി രൂപയും ചെലവഴിച്ചു. സോഫ്റ്റ്‌വെയർ ഇനത്തിൽ സിഡിറ്റ് മുഖേന നൽകിയത് 2.81 കോടി രൂപയാണ്. നാലു സ്വകാര്യകമ്പനികളെ ഉൾപ്പെടുത്തിയാണ് സിഡിറ്റ് ഓൺലൈൻ സിസ്റ്റം രൂപപ്പെടുത്തിയത്.

പ്രവാസി ചിട്ടിയ്‌ക്കെതിരെ മുൻ ധനമന്ത്രി കെ.എം മാണി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. കേന്ദ്ര ചിട്ട് ഫണ്ട് ആക്ടിന്റെയും ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെയും ലംഘനമാണ് പ്രവാസി ചിട്ടിയെന്നായിരുന്നു മാണിയുടെ ആരോപണം. കേന്ദ്രനിയമങ്ങൾ ബാധകമല്ലാത്ത സ്വതന്ത്ര സംസ്ഥാനമാണ് കേരളം എന്നാണ് ഐസക് കരുതുന്നതെന്നും മാണി പറഞ്ഞിരുന്നു. ചിട്ടിയിലൂടെ ഇടുന്ന പണം കിഫ്ബിയിലേക്ക് വകമാറ്റുന്നത് റിസർവ് ബാങ്കിന്റെ ചട്ടങ്ങൾക്ക് എതിരാണെന്നും മുൻ ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആർബിഐയുടെ അംഗീകാരമുള്ള ബാങ്കുകൾക്ക് മാത്രമെ ചിട്ടിയിൽ നിക്ഷേപിക്കുന്ന പണം കൈകാര്യം ചെയ്യാനാകു. എന്നാൽ കിഫ്ബി അത്തരമൊരു ബാങ്ക് അല്ല. ഇതുപോലെയുള്ള നിക്ഷേപ ധനം സ്വീകരിക്കാൻ കിഫ്ബിക്ക് സാധിക്കില്ല. ഫെമ നിർദ്ദേശങ്ങൾ ലംഘിക്കുന്നതിലൂടെ കിഫ്ബിക്ക് പിഴ ഒടുക്കേണ്ടിവരും. കെഎസ്എഫ്ഇയുടെ വെബ്‌സൈറ്റിലൂടെ ഉപഭോക്താക്കളെ സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മാണി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് മനസ്സിലാക്കിയാണ് പ്രവാസികൾ ചിട്ടിയിൽ നിക്ഷേപിക്കാൻ തയ്യാറാകാത്തതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അതായത് മാണിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ മുന്നറിയിപ്പ് സർക്കാരിനെ വേട്ടയാടുകയാണ്.

എന്നാൽ കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി, കേന്ദ്ര ചിട്ടി നിയമത്തിലെ എല്ലാ നിബന്ധനങ്ങളും അനുസരിച്ചാണെന്നും ഇതിൽ ഫെമാ നിയമങ്ങളുടെ ലംഘനമില്ലെന്നുമായിരുന്നു ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക് മാണിയുടെ വിമർശനത്തിന് മുമ്പ് മറുപടി നൽകിയത്. 1982ലെ കേന്ദ്ര നിയമവും 2012ലെ കേരള ചിട്ടി റൂൾസും അനുസരിച്ചാണ് കെ.എസ്.എഫ്.ഇ പ്രവർത്തിക്കുന്നതെന്ന് ഫേസ്‌ബുക് പോസ്റ്റിൽ ഐസക് വ്യക്തമാക്കിയിരുന്നു. പ്രവാസി ചിട്ടിയിലെ പ്രധാന വ്യത്യാസം അത് ഓൺലൈൻ ആയി ചെയ്യുന്നു എന്നതും ചിട്ടിയിൽ ചേരുന്നവർക്ക് മറ്റു ചില ആനുകൂല്യങ്ങൾ അതിൽ ചേർത്തിട്ടുണ്ട് എന്നതും മാത്രമാണ്. ഓൺലൈൻ ആയി ചിട്ടി നടത്താനുള്ള അനുമതി കെ.എസ്.എഫ്.ഇയ്ക്ക് ലഭിച്ചിട്ടുണ്ട്. ചിട്ടി തുക കിഫ്ബിയിൽ ബോണ്ടായി നിക്ഷേപിക്കുന്നത് പൂർണമായും നിയമവിധേയമായിട്ടാണ്. ഇതുകൂടാതെ 2012ൽ ചിട്ടി തുക സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കുന്നതിന് അന്നത്തെ സർക്കാർ കെഎസ്എഫ്ഇക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

ജൂൺ 18-നാണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ രജിസ്ട്രേഷൻ ആരംഭിച്ചത്. നിയമസഭാ സമുച്ചയത്തിൽ എംഎൽഎമാർ, എംപിമാർ, പ്രവാസി സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ചിട്ടി ഉദ്ഘാടനം ചെയ്തത്. ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിലെ പ്രവാസികളെ ചേർത്തുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്. പ്രവാസി ചിട്ടിയിലൂടെയുള്ള വരുമാനം കിഫ്ബി വഴി കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരുന്നു. ചിട്ടിയിൽ ചേരുന്ന ആരെങ്കിലും മരിച്ചാൽ ബാക്കി തവണകൾ എൽഐസി അടച്ചുതീർക്കുകയും ആനുകൂല്യങ്ങൾ ബന്ധുക്കൾക്കു ലഭ്യമാക്കുകയും ചെയ്യും. മരണം വിദേശത്താണെങ്കിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചുമതല കെഎസ്എഫ്ഇ വഹിക്കും. എന്നാൽ ഇത്തരം വാഗ്ദാനങ്ങളിൽ ഒന്നും പ്രവാസികൾ വീണില്ല. ഇതോടെ കിഫ്ബിയും പ്രതിസന്ധിയിലായി. ഈ പശ്ചാത്തലത്തിലാണ് മസാലാ ബോണ്ടും മറ്റുമിറക്കി പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇത് സർക്കാരിന് വലിയ ബാധ്യതയാകും.

രുവശത്ത് സുരക്ഷിതവും ആദായകരവുമായ ഒരു നിക്ഷേപമാർഗം എന്ന നിലയിലും മറുവശത്ത് സംസ്ഥാനത്തിന്റെ വികസനത്തിനുള്ള മുതൽമുടക്കെന്ന രീതിയിലും ഇരട്ടപ്രാധാന്യത്തോടെയാണ് പ്രവാസി ചിട്ടി രൂപപ്പെടുത്തിയത്. വിദേശരാജ്യങ്ങളിൽ കഴിയുന്ന മലയാളികൾക്കായിട്ടുള്ള പ്രവാസി ചിട്ടിക്ക് തുടക്കം യുഎഇയിലായിരിക്കും. പിന്നീട് മറ്റു ജിസിസി രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക എന്നിങ്ങനെ മുഴുവൻ പ്രവാസി മലയാളികളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ചിട്ടിയിൽ ചേരുന്നവരുടെ സെക്യൂരിറ്റി , ഫിക്‌സെഡ് ഡിപ്പോസിറ്റുകൾ, ഫോർമാൻ കമ്മിഷൻ, ഫ്രീ ഫ്‌ളോട്ട് തുടങ്ങിയ തുകകൾ കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിക്കാനായിരുന്നു ആഗ്രഹിച്ചത്. ഈ തുക സംസ്ഥാനത്തിന്റെ വിവിധ വികസനപദ്ധതികൾക്കായി മുതൽമുടക്കും. ഇവയിൽ ഫോർമാൻ കമ്മിഷൻ ഒഴികെ ബാക്കിയെല്ലാം വട്ടമെത്തുമ്പോഴേക്കെങ്കിലും തിരിച്ചുകൊടുക്കേണ്ടവയാണ്. പക്ഷേ, അപ്പോഴേക്കും പുതിയ കുറികളുടെ വിഹിതം നിക്ഷേപത്തിനായി ലഭിക്കുമെന്നതായിരുന്നു വാഗ്ദാനം.

10,000 കോടി രൂപ സംസ്ഥാനത്തിന്റെ വികസനത്തിനായി ലഭ്യമാക്കുന്ന സ്ഥാപനമായി കെഎസ്എഫ്ഇ വളരുകയും ചെയ്യുമെന്നും സർക്കാർ മനക്കോട്ട കെട്ടി. ഇതെല്ലാം പൊളിയകുയാണ്. ഇനി കിഫ്ബിക്ക് മുന്നോട്ട് പോകണമെങ്കിൽ പലിശയ്ക്ക് പണം കടമെടുക്കണം. ഇത് സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സർക്കാരിന് കടുത്ത ബാധ്യതയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP