Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച ഹിന്ദു കോൺക്ലേവിൽ തന്റെ പേര് വച്ചത് ചോദിക്കാതെ എന്ന പ്രഭാ വർമയുടെ വാദം കളവ്; ആർഷ ദർശന പുരസ്‌കാര ജൂറി അംഗമെന്ന നിലയിൽ ശ്രീകുമാരൻ തമ്പിയെ നാമനിർദ്ദേശം ചെയ്ത് അയച്ച കത്ത് പുറത്ത്; ഹിന്ദു കോൺക്ലേവിൽ നിന്നുള്ള പ്രഭാ വർമയുടെ പിന്മാറ്റം ഇരട്ടത്താപ്പെന്ന് വിമർശനം

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച ഹിന്ദു കോൺക്ലേവിൽ  തന്റെ പേര് വച്ചത് ചോദിക്കാതെ എന്ന പ്രഭാ വർമയുടെ വാദം കളവ്; ആർഷ ദർശന പുരസ്‌കാര ജൂറി അംഗമെന്ന നിലയിൽ ശ്രീകുമാരൻ തമ്പിയെ നാമനിർദ്ദേശം ചെയ്ത് അയച്ച കത്ത് പുറത്ത്; ഹിന്ദു കോൺക്ലേവിൽ നിന്നുള്ള പ്രഭാ വർമയുടെ പിന്മാറ്റം ഇരട്ടത്താപ്പെന്ന് വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നതിനെ ചൊല്ലി സാഹിത്യകാരന്മാർ തമ്മിൽ കലഹിച്ചത് വാർത്തയായിരുന്നു. ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന കോൺക്ലേവിൽ പങ്കെടുക്കുന്നവരെ ബഹിഷ്‌കരിക്കണമെന്ന് സച്ചിതാനന്ദനും തങ്ങളെ ബഹിഷ്‌കരിച്ചാൽ തങ്ങൾ കഷ്ടത്തിലാകുമല്ലോയെന്ന പരിഹാസത്തോടെ ശ്രീകുമാരൻ തമ്പിയും വാക്‌പോരിൽ ഏർപ്പെട്ടിരുന്നു. തന്റെ അറിവില്ലാതെയാണ് പരിപാടിയുടെ നോട്ടീസിൽ ചിത്രം വച്ചതെന്ന് കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനും, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമ പറഞ്ഞിരുന്നു. ഇടതുപക്ഷ അനുഭാവമുള്ള കലാകാരന്മാർ ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നതിന് എതിരെ വിമർശനവുമായി ഒരു വിഭാഗം രംഗത്തെത്തി. ഇതോടെ, താൻ ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി പ്രഭാവർമ്മ ഫേസ്‌ബുക്കിലൂടെയും രംഗത്തെത്തി.

'ഒരു മത പാർലമെന്റിലും ഞാൻ ഇല്ല. ഞാൻ മത വിശ്വാസിയോ ദൈവ വിശ്വാസി പോലുമോ അല്ല'. എന്നാണ് പ്രഭാവർമ്മ ഫേസ്‌ബുക്കിലൂടെ നടത്തിയ പ്രതികരണം. എന്നാൽ, പ്രഭാ വർമ്മയുടേത് ഇരട്ടത്താപ്പെന്നാണ് ഹിന്ദു കോൺക്ലേവ് സംഘാടകരുടെ വിമർശനം.

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആർഷ ദർശന പുരസ്‌കാരത്തിന് ശ്രീകുമാരൻ തമ്പിയെ സന്തോഷപൂർവം നിർദ്ദേശിക്കുന്നതായി കാട്ടി പ്രഭാ വർമ അയച്ച കത്ത് തന്നെ ഉദാഹരണം. കേരളീയതയുടെ സാംസ്‌കാരിക സത്ത പാലിൽ പഞ്ചസാര എന്നവണ്ണം ശ്രീകുമാരൻതമ്പിയുടെ ഗാനങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. എല്ലാ നിലയ്ക്കും ശ്രീ.ശ്രീകുമാരൻതമ്പി ഈ പുരസ്‌കാരത്തിന് സർവഥാ യോഗ്യമാണെന്ന് ഉറച്ചുവിശ്വസിക്കുന്നു എന്നാണ് പ്രഭാ വർമ ഒക്ടോബർ 22 ന് സംഘാടകർക്ക് അയച്ച കത്തിൽ പറയുന്നത്. ആർഷദർശന പുരസ്‌ക അവാർഡ് നിർണയ കമ്മിറ്റിയിൽ ശ്രീ പ്രഭാവർമയും അംഗമായിരുന്നു.

സൂര്യ കൃഷ്ണമൂർത്തിയും സമാനരീതിയിൽ ശ്രീകുമാരൻ തമ്പിയെ ശുപാർശ ചെയ്ത് കത്തയച്ചിരുന്നു.

രണ്ടുമാസം മുമ്പ് ഇറക്കിയ ഫ്‌ളയറിൽ പ്രഭാ വർമയുടെ ചിത്രവും ഉണ്ടായിരുന്നു. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക എന്താണ് എന്ന് മനസ്സിലാക്കി തന്നെയാണ് പ്രഭാ വർമ കമ്മിറ്റി അംഗമായത്. അതുകൊണ്ടാണ് ആർഷദർശന പുരസ്‌കാര വിതരണവേളയിൽ പങ്കെടുക്കുന്നവരുടെ കൂട്ടത്തിൽ ജൂറി അംഗമായ പ്രഭാ വർമ്മയുടെ ചിത്രവും ഉൾപ്പെട്ടതെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റായ ഷാനവാസ് കാട്ടൂർ പറഞ്ഞു.

എന്നാൽ, പ്രഭാ വർമ ഒരു ടെലിവിഷൻ ചാനലിനോട് ഈ വിഷയത്തിൽ പ്രതികരിച്ചത് ഇങ്ങനെയാണ്: 'പരിപാടിയിൽ പങ്കെടുക്കാമെന്ന് ഞാൻ സമ്മതിച്ചിട്ടില്ല. എന്റെ മതനിരപേക്ഷ നിലപാട് ജീവിതത്തിൽ നിന്ന് ആർക്ക് വേണമെങ്കിലും വായിച്ചെടുക്കാം. ജീവിതം കൊണ്ട് കൈക്കൊള്ളാത്ത നിലപാട് ഞാൻ കർമ്മം കൊണ്ട് കൈക്കൊള്ളമെന്ന് കരുതുന്നതിൽ എന്ത് അർത്ഥമാണുള്ളത്. ഞാൻ എന്നും മതനിരപേക്ഷതയുടെ പക്ഷത്ത് മാത്രമേ നിന്നിട്ടുള്ളൂ. മറ്റൊരു വിധത്തിൽ എന്നെ ചിത്രീകരിക്കാൻ ചിലർ വളരെ സമർത്ഥമായി ശ്രമിക്കുകയാണ്. ആ ശ്രമങ്ങളൊന്നും വിജയിക്കാൻ പോകുന്നില്ല. പേര് വയ്ക്കുന്നത് ഒന്നും ചോദിച്ചിട്ടില്ല. എന്നെ പരിപാടിയുമായി ചേർത്തുവയ്ക്കുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല.''

എന്നാൽ, ഈ വാദങ്ങൾ തള്ളി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക വൈസ് പ്രസിഡന്റ് ഷാനവാസ് കാട്ടൂർ കുറിപ്പിട്ടു.

KHNA എന്ന സംഘടനയുടെ വൈസ്പ്രസിഡന്റാണ് ഞാൻ
താങ്കൾ ഇവിടെ ഇട്ടിരിക്കുന്ന പോസ്റ്റ് എന്തടിസ്ഥാനത്തിലാണ് താങ്കൾ KHNA എന്ന പ്രസ്ഥാനത്തെ മതവും വിശ്വാസവുമായി ഒരു ബന്ധവുമില്ലാത്ത മതഭീകരർ നടത്തുന്ന പ്രസ്ഥാനം എന്ന് വിശേഷിപ്പിച്ച് ?.കഴിഞ്ഞ കാൽ നൂറ്റാണ്ടു കാലത്തോളം നോർത്തമേരിക്കയിലുള്ള ലക്ഷകണക്കിനുള്ള സനാതന വിശ്വാസികളെ കോർത്തിണക്കി രാഷ്ട്രീയതീമായി അവരുടെ കുടുംബങ്ങളിൽ സനാതനധർമത്തിൽ അധിഷ്ഠിതമായിജീവിക്കുവാൻ വേണ്ടി മാർഗ്ഗദർശനം നൽകുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അമേരിക്കയിൽ രജിസ്റ്റർ ചെയ്ത ഒരു സാംസ്‌കാരിക സഘടയാണ് ഇത്. കേരള .ഹിന്ദൂസ് ഓഫ് ഓഫ് നോർത്ത് അമേരിക്ക' എന്ന സംഘടന എല്ലാവർഷവും ആർഷദർശനപുരസ്‌കാരവും 250 കുട്ടികൾക്ക് സ്‌കോളർഷിപ്പും കേരളത്തിൽ വിതരണം ചെയ്യാറുണ്ട് അതിനോടനുബന്ധിച്ചു കേരളത്തിലെ പ്രഗത്ഭരായ സാഹിത്യ,സാംസ്‌കാരിക നായകന്മാരെ പങ്കെടിപ്പിച്ചുകൊണ്ടു സമ്മേളനവും നടത്താറുണ്ട് .ഇപ്രാവശ്യം ആർഷദർശന പുരസ്‌ക അവാർഡ് നിർണായ കമ്മിറ്റിയിൽ ശ്രീ പ്രഭാവര്മയും അംഗമായിരുന്നു.

അതുമായിബന്ധപ്പെട്ടു രണ്ടുമാസം മുൻപ് ഒരു ഫ്‌ളയർ KHNA ഇറക്കിയിരുന്ന https://www.facebook.com/photo/?fbid=10160157542593419 .അതിൽ ശ്രീ പ്രഭാ വർമയുടെ ചിത്രവും ഉണ്ടായിരുന്നു KHNA എന്താണ് എന്ന് മനസിലാക്കി തന്നെയാണ് അദ്ദഹം കമ്മിറ്റിയിൽ അംഗമായത് . അതിനാൽ ആണ് ആർഷദർശന പുരസ്‌കാര വിതരണവേളയിൽ പങ്കെടുക്കുന്നവരുടെ കൂട്ടത്തിൽ ജൂറി അംഗങ്ങളുടെ ചിത്രം ഉപയോഗിച്ചത് . KHNA യുടെ സനാതനധർമഃ പ്രചാരണത്തിൽ അതിന്റെയ് പ്രവർത്തനമേഖല ലോകം മുഴുവൻ പടരുന്നതിന് അസഹിഷ്ണരായ രാഷ്ട്രീയ മേലാളന്മാർ ചിലഹിന്ദുനാമധാരികളെ ഉപയോഗിച്ച് നടത്തുന്ന ഇത്തരം അധമപ്രവർത്തികൾ കൊണ്ട് KHNA പ്രവർത്തനങ്ങൾക്കു ഒരുകൂട്ടവും സംഭവിക്കില്ല അതിന്റെ തെളിവാണ് ആദരണീയരായ അടൂർ ഗോപാലകൃഷ്ണനും, വി.മധുസൂദനൻ നായരും, സൂര്യ കൃഷ്ണമൂർത്തിയും കൈതപ്രവും മറ്റും ഹിന്ദു കോൺക്ലേവ് 2023 ൽ പങ്കെടുത്തുകൊണ്ടു ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞമാസം മുജാഹിദുകൾ നടത്തിയ സംസ്ഥാനസമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് ജോൺ ബ്രിട്ടാസ് നടത്തിയ വർഗ്ഗീയ വിഷം ചീറ്റൽ താങ്കളേപ്പോലുള്ളവർ കണ്ടില്ലയോ അതോ കണ്ടില്ല എന്ന് നടിക്കുകയാണോ ? യാതൊരു രാഷ്ട്രീയ പാർട്ടികളോടും വിധേയത്വമില്ലാതെ സ്വതന്ത്രമായി സനാതനധർമഃ പ്രചാരണത്തിനായി നിലകൊള്ളുന്ന ഭാരതത്തിനുപുറത്തുള്ള ഏറ്റവും വലിയ സനാതനധർമഃ പ്രസ്ഥാനമാണ്

KHNA. അതിനാൽ അല്പം കൂടി പഠിച്ചിട്ടുവേണം ഭീകരവാദിയെന്നുമാറ്റും പറയേണ്ടത് .
ഷാനവാസ് കാട്ടൂർ

രാഷ്ട്രീയ പാർട്ടികളോട് ചായ്വില്ലാത്ത സംഘടന നടത്തുന്ന പരിപാടിയെ ഹിന്ദു വർഗ്ഗീയ വാദികളുടെ പരിപാടിയായി ഒരു വിഭാഗം ചിത്രീകരിക്കുകയായിരുന്നു. ഇതോടെ, ആർഷ ദർശന പുരസ്‌കാര ജൂറിയംഗമായ പ്രഭാ വർമ്മ നിലപാട് പാടേ മാറ്റി മുഖം തിരിക്കുകയായിരുന്നു. ഇത് ഇരട്ടത്താപ്പെന്നാണ് വിമർശനം ഉയരുന്നത്.

നേരത്തെ പുരസ്‌കാര സമർപ്പണവേദിയിൽ, കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ.സച്ചിദാനന്ദനെതിരെ രൂക്ഷവിമർശനവുമായി ശ്രീകുമാരൻ തമ്പി രംഗത്തെത്തിയിരുന്നു. ഹിന്ദു കോൺക്ലേവിനെയും അതിൽ പങ്കെടുക്കുന്നവരെയും ബഹിഷ്‌കരിക്കണമെന്ന് സച്ചിദാനന്ദൻ സമൂഹമാധ്യമത്തിൽ എഴുതിയതിനു മറുപടിയായാണ് കോൺക്ലേവിൽ 'ആർഷ ദർശന' പുരസ്‌കാരം ഏറ്റുവാങ്ങിയ ശ്രീകുമാരൻതമ്പിയുടെ പ്രതികരണം. 'അത്ഭുതപ്പെടുത്തുന്ന പ്രസ്താവനയാണ് സ്വയം പ്രഖ്യാപിത അന്തർദേശീയ കവിയിൽ നിന്നുണ്ടായിരിക്കുന്നത്. ഈ സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ എഴുത്തുകാരെയും ബഹിഷ്‌കരിക്കണം എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. അങ്ങനെയാണെങ്കിൽ ഇവിടെയുള്ള എന്റെയും വി.മധുസൂദനൻ നായരുടെയും കൈതപ്രത്തിന്റെയും അവസ്ഥ വളരെ കഷ്ടത്തിലാകും. ഏതായാലും ഞങ്ങൾക്ക് ഞങ്ങളെ ബഹിഷ്‌കരിക്കാനാവില്ലല്ലോ. ഞങ്ങൾക്കു സ്വയം പാടാമല്ലോ. സനാതന ധർമം അന്ധവിശ്വാസമാണെന്ന് ആരെങ്കിലും പറഞ്ഞാൽ, അത് എത്ര വലിയ വലിയ കവിതയെഴുതിയ ആളാണെങ്കിലും ശുദ്ധ വിവരദോഷിയാണ്. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നു പറയുന്നതിലും വലിയ സോഷ്യലിസവും കമ്യൂണിസവുമില്ല'ശ്രീകുമാരൻ തമ്പി പറഞ്ഞു.

സമാപനച്ചടങ്ങിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ കെ.സച്ചിദാനന്ദനെയും പ്രഭാ വർമയെയും പേരെടുത്തു പറഞ്ഞു വിമർശിച്ചു. ഹിന്ദു കോൺക്ലേവിനെ എതിർക്കുന്നവർ തീവ്രവാദികളിൽ നിന്ന് അച്ചാരം വാങ്ങുന്നവരാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP