Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനപ്രിയ സംസ്‌കാരം: അന്തർദേശീയ സെമിനാറിന് ഒരുക്കങ്ങൾ പൂർത്തിയായി; കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ ഏറ്റുമാനൂർ കേന്ദ്രത്തിൽ ജനുവരി ഒന്നിന് തുടങ്ങുന്ന അക്കാദമിക്ക് മാമാങ്കത്തിൽ പങ്കെടുക്കുന്നത് പ്രമുഖർ; ഇരുപത്തേഴു സെഷനുകളിലായി ഇരുപത്തിനാലു പ്രബന്ധങ്ങളും സംവാദവും; ആറ് രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ; അന്തർദേശിയ സെമിനാറിന്റെ മാധ്യമ പങ്കാളികളായി മറുനാടൻ മലയാളിയും

ജനപ്രിയ സംസ്‌കാരം: അന്തർദേശീയ സെമിനാറിന് ഒരുക്കങ്ങൾ പൂർത്തിയായി; കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ ഏറ്റുമാനൂർ കേന്ദ്രത്തിൽ ജനുവരി ഒന്നിന് തുടങ്ങുന്ന അക്കാദമിക്ക് മാമാങ്കത്തിൽ പങ്കെടുക്കുന്നത് പ്രമുഖർ; ഇരുപത്തേഴു സെഷനുകളിലായി ഇരുപത്തിനാലു പ്രബന്ധങ്ങളും സംവാദവും; ആറ് രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ; അന്തർദേശിയ സെമിനാറിന്റെ മാധ്യമ പങ്കാളികളായി മറുനാടൻ മലയാളിയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ത്യൻ കേരളീയ അക്കാദമിക പഠന രംഗത്ത് ജനപ്രിയ സംസ്‌കാരം നാമമാത്രമായെങ്കിലും ഇടം നേടി തുടങ്ങുന്നത് ഈയടുത്ത കാലത്താണ്. സാഹിത്യം, കല, മാധ്യമം, ശാസ്ത്രം, ചരിത്രം, സാമൂഹിക വിജ്ഞാനങ്ങൾ തുടങ്ങിയ ഏതു മണ്ഡലത്തിലും വരേണ്യ സംസ്‌ക്കാരത്തിനു മാത്രം പ്രാതിനിധ്യമുണ്ടായിരുന്ന കാലം കടന്നു പോകുകയാണ്. ജനപ്രിയ സംസ്‌കാരത്തിന്റെ വിവിധ മേഖലകളെ ആഴത്തിൽ വിശകലനം ചെയ്യാനും സൈദ്ധാന്തികമായി വിശദീകരിക്കാനുമുള്ള പഠന പദ്ധതികൾ ഇനിയും നിലവിൽ വന്നു കഴിഞ്ഞിട്ടില്ല. നമ്മുടെ സർവ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ മേഖലയും ഈ രംഗത്ത് കാര്യമായി ഇടപെട്ടു തുടങ്ങിയിട്ടുമില്ല.

അതുകൊണ്ടു തന്നെ ജനപ്രിയ സംസ്‌കര പഠനം നമ്മുടെ അക്കാദമിക വിചാരങ്ങളുടെ മുൻനിരയിൽ കടന്നു വരേണ്ടതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഏറെ പ്രസക്തിയുണ്ട്. ആർക്കും അവഗണിക്കാനാവാത്തവിധം സംസ്‌കാരത്തിന്റെ മുഴുവൻ മണ്ഡലങ്ങളിലും നാനാതരം വരേണ്യതകളുടെ അധീശത്വം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. ജനകീയ - ജനപ്രിയ ഭാവുകത്വങ്ങൾ പരിഗണിക്കാതെ ഇനിമേൽ ഒരു വിജ്ഞാന - വിനോദ മേഖലയ്ക്കും നിലനിൽക്കാനാവില്ല എന്നുറപ്പാണ്. സംസ്‌കാരത്തിന്റെയും സംസ്‌കാര പഠനത്തിന്റെയും ജനാധിപത്യവൽക്കരണം എന്ന നിലയിൽ ജനപ്രിയ ഭാവനയ്ക്കു കൈവന്നിട്ടുള്ള രാഷ്ട്രീയ സ്വരൂപങ്ങൾ പക്ഷെ വിമർശനാതീതമല്ല. മറ്റേതൊരു സംസ്‌കാരത്തെയുമെന്ന പോലെ ജനപ്രിയ സംസ്‌കാരത്തെയും വിമർശന രഹിതമായി മനസ്സിലാക്കാനാവില്ല.

ഈയൊരു സന്ദർഭം മുൻനിർത്തി കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ ഏറ്റുമാനൂർ കേന്ദ്രത്തിൽ ജനപ്രിയ സംസ്‌കാരത്തിന്റെ രാഷ്ട്രീയം വിശകലനം ചെയ്യുന്ന ഒരു അന്തർദേശീയ സെമിനാർ നടക്കുകയാണ്. 2019 ജനുവരി ഒന്നു മുതൽ അഞ്ചു വരെ സംസ്‌കൃത സർവ്വകലാശാല ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ നടക്കുന്ന ഈ അക്കാദമിക മാമാങ്കത്തിൽ ഇരുപത്തേഴു സെഷനുകളിലായി ഇരുപത്തിനാലു പ്രബന്ധങ്ങളുടെ അവതരണവും സംവാദവും നടക്കും. മൂന്നു സെഷനുകൾ പൂർണ്ണമായും മുഖാമുഖങ്ങളോ സംവാദങ്ങളോ ആയിരിക്കും. ആറു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പ്രബന്ധാവതാരകരും സംവാദകരുമായി സെമിനാറിൽ പങ്കെടുക്കും. അക്കാദമിക പണ്ഡിതരും എഴുത്തുകാരും നിരൂപകരും സാമൂഹ്യ പ്രവർത്തകരും രാഷ്ട്രീയ ചിന്തകരും കലാവിമർശകരും മാധ്യമ പ്രവർത്തകരും അഭിനേതാക്കളും ശാസ്ത്രജ്ഞരും ഗവേഷകരും ഉദ്യോഗസ്ഥ പ്രമുഖരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുക്കും.

പ്രബന്ധങ്ങളും സംവാദങ്ങളും

എം. വി. നാരായണൻ - ജനപ്രിയ സംസ്‌കാരത്തിന്റെ രാഷ്ട്രീയം, മുരളി തുമ്മാരുകുടി - ആഗോള മലയാളി, ജി. മധുസൂദനൻ - പ്രളയാനന്തര കേരളം, സുരേഷ് സി. പിള്ള - ജനപ്രിയ ശാസ്ത്രം, അജു. കെ. നാരായണൻ - ജനസംസ്‌കാരം, എതിരൻ കതിരവൻ - പ്രണയം രതി ആണത്തം , ജോസി ജോസഫ് - അഴിമതിയും ഇന്ത്യൻ രാഷ്ട്രീയവും, ആഷ്‌ലി എൻ.പി - ജനപ്രിയ സാഹിത്യം, സന്തോഷ് മാനിച്ചേരി - ശരീരം, ജോസി ജോസഫ് - നവമാധ്യമങ്ങൾ, ടി. ടി. ശ്രീകുമാർ - മാർക്സിസം, രാജശ്രീ ആർ. സൈബർ കുറ്റകൃത്യങ്ങൾ, ദർശന ശ്രീധർ - സിനിമയും ലൈംഗികതയും, സണ്ണി എം. കപിക്കാട് - ജനാധിപത്യം, കെഎം. സീതി - വർഗ്ഗീയത, എസ്. സുന്ദർദാസ് - സിനിമയും രാഷ്ട്രീയവും, എം. ജി. രാധാകൃഷ്ണൻ - ടെലിവിഷനു ശേഷം, പി കെ രാജശേഖരൻ - പുസ്തകം, ബോബൻ ഇറാനി മോസ് - സ്വപ്നം, കെ. എസ് - മാധവൻ - ജാതി ജീവിതം, ജോൺ സാമുവൽ - നവസാമൂഹ്യ പ്രസ്ഥാനങ്ങൾ, മീനാ ടി. പിള്ള - ഫെമിനിസം, സി. എസ്. വെങ്കിടേശ്വരൻ - ദൃശ്യ സംസ്‌കാരം, സി. രവിചന്ദ്രൻ - ദൈവം .

കവിതാ ബാലകൃഷ്ണൻ, ഷാജൻ സ്‌കറിയ, ബി. മനോജ് കുമാർ, ദീപ പി മോഹനൻ, രാജേഷ് കോമത്ത്, കിഷോർ കുമാർ, വി. ടി. ബൽറാം, ഫാത്തിമ ഇ. വി, വരുൺ രമേഷ്, ഉമർ തറമേൽ, എസ്. ശാരദക്കുട്ടി, പി. എസ്. ശ്രീകല, അനു പാപ്പച്ചൻ, ഷാജി വർക്കി, കെ. കെ. ബാബുരാജ്, മനീഷ് നാരായണൻ, കെ. എം. കൃഷ്ണൻ, പി എം. മനോജ്, ടോം ജെ. മങ്ങാട്ട്, ഷൈല എബ്രഹാം, പി. ഇ. ഉഷ, ജി. പ്രമോദ് കുമാർ, എൻ. വി. മുഹമ്മദ് റാഫി, ദേവി കെ. വർമ്മ, പി. എസ്. ജിനേഷ് എന്നിവർ വിവിധ സെഷനുകളിൽ സംവാദകരായി എത്തും.

രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ എന്നിവരുടെ മുഖാമുഖവും, രേഖാരാജ്, എം പി. ബഷീർ, ടി. എം. ഹർഷൻ, സനീഷ് ഇളയിടത്ത്, ശ്യാം ഗോപാൽ എന്നിവർ പങ്കെടുക്കുന്ന സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ചുള്ള സംഘ സംവാദം എന്നിവയും സെമിനാറിന്റെ ഭാഗമായുണ്ടാകും. ജനുവരി ഒന്നിന്ന് രാവിലെ പത്തുമണിക്ക് കാലടി സംസകൃത സർവകാലാശാലാ വൈസ് ചാൻസലർ ഡോക്ടർ ധർമ്മരാജ് അടാട്ട് സെമിനാർ ഉദ്ഘാടനം ചെയ്യും. കെ സുരേഷ് കുറുപ്പ് എംഎൽഎ സന്നിഹിതനായിരിക്കും.

'ജനപ്രിയത്വം രാഷ്ട്രീയമാണ്' എന്നതാണ് സെമിനാറിന്റെ മുദ്രാവാക്യം. ഇതു മുൻനിർത്തി സംഘടിപ്പിക്കപ്പെടുന്ന ഈ അന്തർദേശീയ സെമിനാറിന്റെ മാധ്യമ പങ്കാളി മറുനാടൻ മലയാളിയാണ്. അഞ്ചു ദിവസങ്ങളിലും മുഴുവൻ സെഷനുകളും ആദ്യന്തം മറുനാടൻ ടിവി ഫേസ് ബുക്ക് ലൈവ് ആയി നൽകും. കേരളത്തിലെ ഒരു സർവ്വകലാശാലയുടെ അക്കാദമിക സെമിനാർ നവ മാധ്യമങ്ങൾ വഴി ലോകമെങ്ങും തത്സമയം എത്തിച്ചേരുന്ന ഈ സംരംഭം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതു സമൂഹവും തമ്മിലുള്ള ബന്ധത്തെ അടിമുടി പൊളിച്ചെഴുതുന്ന ഒരു സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തനം കൂടിയാണെന്ന് സംഘാടകർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP