Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊന്തൻപുഴ വനം കള്ളന്മാർ കൊണ്ടുപോകുന്നതിന് കൂട്ടുനിന്നവർ മറുപടി പറയട്ടെ! നീതി തേടി അനിശ്ചിതകാല സമരം തുടങ്ങിയ സമരസമിതി നാടുണർത്താൻ ചെങ്ങന്നൂരിലേക്ക്; ഉപതിരഞ്ഞെടുപ്പ് ചൂടിലായ മണ്ഡലത്തിൽ സ്വന്തം കാര്യം പറയാൻ റോഡ് ഷോ; ഹൈക്കോടതിയിൽ കേസ് തോറ്റ സർക്കാർ നിക്ഷിപ്ത വനമാക്കാൻ നിയമനിർമ്മാണം നടത്തും വരെ ജീവന്മരണ പോരാട്ടം; കുടിയേറിയ 1200 കുടുംബങ്ങൾക്ക് പട്ടയം തേടിയുള്ള കണ്ണീരിൽ കുതിർന്ന പോരാട്ടത്തിൽ അണി ചേരുന്നവരേറുന്നു

പൊന്തൻപുഴ വനം കള്ളന്മാർ കൊണ്ടുപോകുന്നതിന് കൂട്ടുനിന്നവർ മറുപടി പറയട്ടെ! നീതി തേടി അനിശ്ചിതകാല സമരം തുടങ്ങിയ സമരസമിതി നാടുണർത്താൻ ചെങ്ങന്നൂരിലേക്ക്; ഉപതിരഞ്ഞെടുപ്പ് ചൂടിലായ മണ്ഡലത്തിൽ സ്വന്തം കാര്യം പറയാൻ റോഡ് ഷോ; ഹൈക്കോടതിയിൽ കേസ് തോറ്റ സർക്കാർ നിക്ഷിപ്ത വനമാക്കാൻ നിയമനിർമ്മാണം നടത്തും വരെ ജീവന്മരണ പോരാട്ടം; കുടിയേറിയ 1200 കുടുംബങ്ങൾക്ക് പട്ടയം തേടിയുള്ള കണ്ണീരിൽ കുതിർന്ന പോരാട്ടത്തിൽ അണി ചേരുന്നവരേറുന്നു

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: മലയോര റാണിയായ റാന്നിയുടെ പേരിനും പെരുമയ്ക്കും വലിയൊരുകുട പിടിക്കുകയാണ് വർഷങ്ങളായി പൊന്തൻപുഴ-വലിയകാവ് വനം. പട്ടണത്തിൽ നിന്ന് അധികം അകലെയല്ല തേക്ക് മരങ്ങളാൽ ഏക്കറുകൾ പരന്നുകിടക്കുന്ന ഈ വനം.റാന്നി -എരുമേല ഫോറസ്റ്റ് ഡിവിഷനിലെ ഈ വനഭൂമി അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചത് അത് പകരുന്ന പാരിസ്ഥിതികശോഭ കൊണ്ടല്ല.മറിച്ച് വനം വകുപ്പിന് ഈ വനത്തിന്മേലുള്ള അവകാശം നഷ്്ടപ്പെടുമെന്ന അവസ്ഥ വന്നതുകൊണ്ടാണ്. ജനവരി 10 ലെ ഹൈക്കോടതി വിധി സർക്കാരിന് എതിരായതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ടെങ്കിലും അത് വളരെ ദുർബലമാണന്നാണ് പൊന്തൻപുഴ-വലിയകാവ് വനസംരക്ഷണ സമിതി ആരോപിക്കുന്നത്. ഈ മാസം 12 മുതൽ പൊന്തൻപുഴ വനാതിർത്തിയിൽ കുടിയേറിയ 1200 കുടുംബങ്ങൾ അനിശ്ചിത കാല സമരം തുടങ്ങിയത്. ഈ കുടുംബങ്ങൾക്ക് നിരുപാധികം പട്ടയം അനുവദിക്കുക, നിക്ഷിപ്ത വനമായി സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്താൻ സർക്കാർ മുൻകൈയെടുക്കുക, ഇതൊക്കെയാണ് സമര സമിതിയുടെ മുഖ്യആവശ്യങ്ങൾ.

ഹൈക്കോടതിയിൽ നൽകിയ പുനഃ പരിശോധനാ ഹർജി സർക്കാരിന്റെ മുഖം രക്ഷിക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും സമരസമിതി പറയുന്നു. ഈ സാഹര്യത്തിൽ സമരം ശക്തമാക്കാനും, ആവശ്യങ്ങൾ നേടിയെടുക്കും വരെ ജീവന്മരണപോരാട്ടം നടത്താനുമാണ് തീരുമാനം. 1200 കുടുംബങ്ങളിൽ ഓരോ ദിവസവും ഓരോ കുടുംബമാണ് സമരത്തിനിരിക്കുന്നത്. വലിയൊരു ജനകീയ സമരത്തിനാണ് തിരികൊളുത്തിയിരിക്കുന്നതെന്ന് പെരുമ്പട്ടി ജംഗ്ഷനിൽ എത്തിയാൽ മനസ്സിലാകും.എന്നാൽ, സമരം പൊന്തൻപുഴയിൽ മാത്രമായി ഒതുക്കുമെന്ന് ആരും കരുതേണ്ടതില്ലെന്ന് സമരസമിതി മുന്നറിയിപ്പ് നൽകുന്നു.

ഈ മാസം 21 ന് പൊന്തൻപുഴ-വലിയകാവ് വനസംരക്ഷണ സമിതി അംഗങ്ങൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിലേക്ക പോവുകയാണ്. തിരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങളുടെ പേരുമഴ തീർക്കുന്ന രാഷ്ട്രീയ കക്ഷികളുടെ മുന്നിൽ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് റോഡ് ഷോ നടത്തും. എൽഡിഎഫും യുഡിഎഫും ബിജെപിയുമൊക്കെ ഉണരട്ടെ..അതാണ് സമരസമിതി പറയുന്നത്.സമരം ചെങ്ങന്നൂരിലെത്തുന്നതോടെ ഉറങ്ങിക്കിടക്കുന്നവരെ ഉണർത്താനാവുമെന്നാണ് പ്രതീക്ഷ.ഹൈക്കോടതിയിലെ പുനഃ പരിശോധനാ ഹർജി തങ്ങൾക്ക് അനുകൂലമാകുമെന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ സർക്കാർ നിയമനിർമ്മാണം നടത്തണമെന്നാണ് തങ്ങളുടെ മുഖ്യ ആവശ്യമെന്ന് സമരസമിതി ജോയിന്റ് കൺവീനർ ജെയിംസ് കണ്ണിമല മറുനാടൻ മലയാളിയോട് പറഞ്ഞു.

സമരസമിതി കൺവീനർ സന്തോഷ് പെരുമ്പെട്ടി പറയുന്നത് ഇങ്ങനെ: 'ഞങ്ങളാരും വനഭൂമി കയ്യേറിയവരല്ല. ഇരുന്നൂറ് വർഷത്തോളമായി തലമുറ തലമുറയായിട്ട് ഇവിടെ താമസിക്കുന്നവരാണ്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും നിങ്ങൾക്ക് പട്ടയം തരാം എന്ന് പറയുന്നതല്ലാതെ ഇക്കാലത്തിനിടയിൽ അത് നടന്നിട്ടില്ല. ഹൈക്കോടതി ഉത്തരവോടെ 1200 കുടുംബങ്ങളാണ് ഇവിടെ നിന്ന് കുടിയൊഴിക്കപ്പെടുക. ഞങ്ങൾക്ക് വനഭൂമി വേണ്ട. വനത്തോട് ചേർന്നുള്ള സ്ഥലങ്ങളിൽ ചെറിയ കൃഷിയും മറ്റുമായി ജീവിക്കുന്നവരാണ്. ആരും വലിയ ഭൂസ്വത്തുള്ളവരുമല്ല. 500 ഏക്കർ ഭൂമിയാണ് 1200 കുടുംബങ്ങൾക്കുമായിട്ടുള്ളത്. നാലും അഞ്ചും സെന്റുള്ളവരുണ്ട്, അര ഏക്കറും ഒരേക്കറുമുള്ളവരുണ്ട്. അതിൽ കൂടുതലൊന്നും ആർക്കുമില്ല. ഞങ്ങൾക്ക് വനനിയമങ്ങളുടെ ഭാഗമാകാതെ പട്ടയം നൽകണം. അത് നിയമപരമായി ലഭിക്കുന്നത് വരെ പോരാട്ടം തുടരും. അത് ഞങ്ങളുടെ ആവശ്യം. മറ്റൊരർഥത്തിൽ സർക്കാരിനും കൂടി വേണ്ടിയുള്ള സമരമാണ് ഞങ്ങളുടേത്. വനം സ്വകാര്യവൽക്കരിക്കാതെ സർക്കാരിലേക്ക് തന്നെ എത്തിക്കാനാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.

ഹൈക്കോടതി ഉത്തരവിലൂടെ വനഭൂമി സ്വകാര്യ ഭൂമിയാക്കിയാൽ നിയമനിർമ്മാണത്തിലൂടെ സർക്കാരിന് ആ ഭൂമി തിരികെ പിടിക്കാവുന്നതേയുള്ളൂ. കോടതിവിധിയെ മറികടക്കാൻ സർക്കാർ നിയമനിർമ്മാണം നടത്തി പൊതുമുതൽ, കേരളത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന വനസമ്പത്ത് സംരക്ഷിക്കണമെന്നാണ് ഞങ്ങൾ പറയുന്നത്. ഇനി ഒരു കാര്യം കൂടി പറയാം. സ്വന്തം ഭൂമിയാണെന്ന് പറഞ്ഞ് ഒരാളും ഈ വനഭൂമിയിൽ കയറാമെന്ന് കരുതണ്ട. ഒരില നുള്ളാൻ പോയിട്ട് ആ ഭൂമിയിലേക്ക് കാല് വക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ഒരൊറ്റയൊരുത്തനും അതുംപറഞ്ഞ് ഇങ്ങോട്ട് വരികയും വേണ്ട. ഹൈക്കോടതി വിധി നടപ്പാക്കാനൊരുങ്ങിയാൽ ഞങ്ങളത് തടയും.'

കയ്യേറ്റക്കാർക്കെതിരെ ജാഗ്രതൈ

പൊന്തൻപുഴ-വലിയകാവ് വനഭൂമി കൈയേറാൻ വർഷങ്ങളായി മാഫിയസംഘങ്ങൾ നടത്തിവന്ന ഗൂഢശ്രമങ്ങൾ വിജയത്തിലേക്ക് നീങ്ങുന്നുവെന്ന് വന്നപ്പോഴാണ് സമരസമിതി ചെറുത്ത് നിൽപ്പ് ശക്തമാക്കിയത്. വനംവകുപ്പിന്റെ അനാസ്ഥ മൂലം ഏഴായിരം ഏക്കർ വനഭൂമിയാണ് മാഫിയയുടെ പക്കൽ എത്തിയിരിക്കുന്നത്.രേഖകളെല്ലാം പരിശോധിച്ചാൽ ആർക്കും ഒരു സംശയവും തോന്നില്ല. കരമടച്ച രസീത്, ബാധ്യത സർട്ടിഫിക്കറ്റ്, ഉടസ്ഥാവകാശ സർട്ടിഫിക്കറ്റ് എല്ലാം കിറുകൃത്യം. മാറി വരുന്ന സർക്കാരുകളെ സ്വാധീനിക്കാൻ മാഫിയ കാട്ടുന്ന വിരുതാണ് സ്വകാര്യ വൃക്തികൾ ഭൂമി കൈവശപ്പെടുത്താൻ കാരണം.വ്യവഹാരങ്ങളുടെ ഫലമായി സ്വകാര്യ വ്യക്തികൾക്ക് അനുകൂലമായി ഹൈക്കോടതി വിധിച്ചിരിക്കുകയാണ്.

വനം റിസർവ് വനമാണെന്ന് 100 വർഷം മുൻപ് വനംവകുപ്പ് ഇറക്കിയ വിജ്ഞാപനമാണ് റദ്ദായത്. തിരുവിതാംകൂർ രാജാവ് നെയ്തല്ലൂർ കോവിലകത്തിന് ചെമ്പ് പട്ടയം മുഖേന നീട്ട് ആയി നൽകിയതാണ് 7000 ഏക്കർ വനഭൂമി എന്നവകാശപ്പെട്ടുകൊണ്ട് 283 പേരാണ് കേസ് നൽകിയിരുന്നത്. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് വിധി വന്നിരിക്കുന്നത്.

പരാതിക്കാരുടെ രേഖകളുടെ ആധികാരികത ചോദ്യം ചെയ്യാനോ, ഭൂമിയുടെ യഥാർഥ രേഖകൾ ഹാജരാക്കാനോ വനംവകുപ്പിന് കഴിഞ്ഞില്ലെന്നതാണ് പ്രശ്നം ഗുരുതരമാക്കുന്നത്. വനംവകുപ്പിന്റെ ഈ അനാസ്ഥ ക്വാറി മാഫിയയെ സഹായിക്കാനാണെന്നാണ് ആരോപണം.
ക്വാറി കേസിൽ വനംവകുപ്പ് തന്നെ പ്രദേശത്ത് വനമുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. 100 വർഷം കൊണ്ട് നിബിഡവനമായി മാറിയ ഭൂമി പരിസ്ഥിതി ലോല പ്രദേശത്തിന്റെയോ മറ്റ് വനനിയമത്തിന്റെയോ പരിധിയിൽ വരുന്നുണ്ടോ എന്നത് ട്രിബ്യൂണൽ പരിശോധിക്കണമെന്നും വിധിയിലുണ്ട്.

കഴിഞ്ഞ ദിവസം വനഭൂമി അവകാശപ്പെട്ട് കൊണ്ട് പൊന്തൻപുഴ സമരഭൂമിയിൽ എത്തിയ ഗാനരചയിതാവ് വയലാർ ശതരത് ചന്ദ്ര വർമ്മയെ സമരക്കാർ തടഞ്ഞുവച്ചു. അഞ്ച് കുടുംബാംഗങ്ങൾക്കൊപ്പമാണ് ശരത്ചന്ദ്ര വർമ പൊന്തൻപുഴയിൽ എത്തിയത്. വനം അവകാശപ്പെട്ട് കേസ് നൽകിയ കുടുംബത്തിലെ ആളാണ് വർമ്മയെന്ന പേരിലാണ് സമരക്കാർ ഇദ്ദേഹത്തെ തടഞ്ഞത്..പൊന്തൻപുഴ വനം അവകാശപ്പെട്ട് കേസ് നൽകിയ എഴുമറ്റൂർ കോവിലകത്തിൽ പെട്ട ആളാണ് വർമ്മ. കുടുംബാവകാശമായി വനഭൂമിക്ക് പട്ടയമുണ്ടെന്ന് പറഞ്ഞാണ് ഇവർ പൊന്തൻപുഴയിൽ എത്തിയത്

എന്താണ് സംഭവിച്ചത്? സംഭവിക്കുന്നത്?

കോട്ടയം ജില്ലയിലെ മണിമല വില്ലേജിലുള്ള 5000 ഏക്കർ വലിയകാവ് വനവും ചേർന്ന് കിടക്കുന്ന പത്തനംതിട്ട പെരുമ്പട്ടിയിലെ 1592 ഏക്കർ വനവും സ്വന്തമാക്കാനാണ് വനംമാഫിയയുടെ ശ്രമം. 40 വർഷത്തിനുള്ളിൽ വനഭൂമി സ്വന്തമാക്കാൻ പലരുമെത്തി.എഴുമറ്റൂർ കോവിലകത്ത് നിന്നും വനം ലഭിച്ചതിനും കൈമാറ്റം ചെയ്തതിനും വ്യാജരേഖയുണ്ടാക്കി. ഇന്നുവരെ പെരുമ്പട്ടിവനം കണ്ടിട്ടില്ലാത്തവർ എത്തി കേസ് നടത്തുമ്പോൾ മാഫിയയുടെ കരുത്ത് വ്യക്തം.വ്യാജസീലും, കരം രസീതുമായി കോടതിയെ പോലും മാഫിയ തെറ്റിദ്ധരിപ്പിച്ചു.2014 ൽ വനഭൂമി ജപ്്തി ചെയ്യാനുള്ള ഉത്തരവും സ്വന്തമാക്കി.പലതവണ പെരുമ്പട്ടി വില്ലേജിലും ഇവരെത്തി.കള്ളന്മാരെ പിടികൂടി ഏൽപിച്ചാലും ദുർബലമായ കേസുകൾ എടുത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അവരെ വിട്ടയയ്ക്കും.പൊന്തൻപുഴ അതിർത്തിയിൽ പട്ടയം കാത്തുകഴിയുന്ന കുടുംബങ്ങൾ മാത്രമാണ് വനംമാഫിയയെ എതിർക്കുന്നത്.ടൂറിസം പദ്ധതിയുടെ മറവിൽ 2004 ൽ വനത്തിലൂടെ വ്യാജന്മാർ വനത്തിലൂടെ റോഡ് വെട്ടിയതും, വിഎസിനെ കൊണ്ടുവന്ന് അത് തടഞ്ഞതും ചരിത്രമാണ്.

സ്വകാര്യ വ്യക്തികൾ വർഷങ്ങളായി റോഡ് നിർമ്മിക്കാനും മരം വെട്ടാനും വ്യാജ കരം രസീത് നിർമ്മിച്ച് ഭൂമി തട്ടാനും ശ്രമിച്ചത് പെരുംപെട്ടി നിവാസികളും നാട്ടുകാരും ചേർന്ന് തടഞ്ഞിരുന്നു.കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് പെരുമ്പട്ടി വില്ലേജ് ഓഫീസിൽ വ്യാജ രേഖകളുമായെത്തിയ ആളെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപിച്ചിരുന്നു.

എരുമേലി വിമാനത്താവളവും റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളും

എരുമേലിയിൽ വിമാനത്താവളം പ്രഖ്യാപിച്ചതോടെ ചാകര നോക്കിയിരിക്കുന്ന റിയൽ എസ്റ്റേറ്റ് സംഘങ്ങളുടെ കഴുകൻ കണ്ണുകൾ കൂടി പൊന്തൻപുഴ-വലിയകാവ് വനത്തിലേക്ക് നീണ്ടു.കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട എന്നീ സ്ഥലങ്ങളിൽ നിന്നുള്ള സംഘങ്ങൾ സ്ഥലം തേടുന്നത് ചെറുവള്ളി എസ്റ്റേറ്റിന് അടുത്തല്ല. എസ്റ്റേറ്റിൽ നിന്ന് 10 കിലോമീറ്റർ എങ്കിലും അകലെയുള്ള സ്ഥലങ്ങളാണ് റിയൽ എസ്റ്റേറ്റുകാർക്ക് താൽപര്യം.പൊന്തൻപുഴ,കുറുവാമൂവി, ചേനപ്പാടി, കണ്ണിമല തുടങ്ങിയ സ്ഥലങ്ങളാണ് ഇക്കൂട്ടർ കണ്ണുവയ്ക്കുന്നത്.ഉയരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ വിമാനത്താവളത്തിന് സമീപം അനുവദിക്കാത്തതിനാൽ അൽപം അകലെയാണ് ഇവർക്ക് സഥലം വേണ്ടത്. അത് വനഭൂമിയായലും സ്ന്തോഷം.

വാദവും പ്രതിവാദവും

കോടതിക്കുമുന്നിൽ പ്രധാന രേഖകൾ ഹാജരാക്കാൻ സർക്കാർ അഭിഭാഷകൻ പരാജയപ്പെട്ടതോടെയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ സംരക്ഷിത വനമേഖലയായ പൊന്തൻപുഴ വനത്തിനുമേൽ വനം വകുപ്പിനുള്ള അവകാശം നഷ്ടമാകുന്ന സ്ഥിതി വന്നത്. .
വനമേഖലയിൽ കുടിൽ കെട്ടി താമസിക്കുന്ന ഭൂരഹിതരായ 500-ൽപരം പാവങ്ങൾക്കു കിടപ്പാടം നഷ്ടപ്പെടാനും സാധ്യത വർധിച്ചു. വനം വകുപ്പും ഭൂമിക്കുമേൽ അവകാശം ഉന്നയിച്ച വൻകിടക്കാരും തമ്മിലുള്ള രഹസ്യ ധാരണയാണ് ഇതിനു പിന്നിലെന്നു നാട്ടുകാർ ആരോപിക്കുന്നു. 283 കുടുംബങ്ങളാണു പൊന്തൻപുഴ വനത്തിനുമേൽ അവകാശമുന്നയിച്ചിട്ടുള്ളത്. പത്തനംതിട്ട-കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പൊന്തൻപുഴ വനം നൂറ്റാണ്ടുകളായി വനമേഖലയായിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നു.

ആലപ്ര, പൊന്തൻപുഴ, വലിയകാവ്, മക്കപ്പുഴ, പ്ലാച്ചേരി, പെരുമ്പട്ടി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ മേഖല 1905-ൽ തിരുവിതാംകൂർ ദിവാൻ മാധവറാവു വനമായി വിജ്ഞാപനം ചെയ്ത് ഉത്തരവിറക്കിയ ഭൂമിയാണ്. 1958-ൽ കൊല്ലം ഫോറസ്റ്റ് കൺസർവേറ്റർ വനത്തിന് ചുറ്റും ജണ്ടകൾ സ്ഥാപിച്ച് അധികാരം ഉറപ്പിച്ചു. എന്നാൽ ഈ ഭൂമിക്കുമേൽ അവകാശം ഉന്നയിച്ച് പാലാ സ്വദേശി ചെറിയത്ത് ജോസഫ് അടക്കം 283 വ്യക്തികൾ രംഗത്തെത്തിയതോടെയാണു പൊന്തൻപുഴ വനം കഴിഞ്ഞ 30 വർഷമായി വാർത്തകളിൽ ഇടം പടിച്ചത്.

എഴുമറ്റൂർ നെയ്തല്ലൂർ കോവിലകത്തിന്റെ ഭരണമേഖലയിൽ ഉൾപ്പെടുന്ന പ്രദേശമായിരുന്നു പൊന്തൻപുഴ വനവും സമീപപ്രദേശങ്ങളും. കൊല്ലവർഷം 948-ൽ തങ്ങൾക്ക് ചെമ്പുപട്ടയമായി ലഭിച്ച ഭൂമിയാണിതെന്നും അതിനാൽ പൊന്തൻപുഴ സംരക്ഷിത വനമേഖല അല്ലെന്നുമുള്ള വാദവുമായി ചില കുടുംബങ്ങൾ രംഗത്തെത്തിയതോടെയാണു വിവാദം കോടതി കയറിയത്. ഇതോടെ വനഭൂമി സംരക്ഷിക്കാനുള്ള അവകാശവാദം ഉന്നയിച്ച് വനം വകുപ്പും കോടതിയിലെത്തി.

ആദ്യം കോട്ടയം ജില്ലാ കോടതിയിലായിരുന്ന കേസ് ഒടുവിൽ ഹൈക്കോടതിയിലെത്തി. ഇത് സംബന്ധിച്ച് നടന്ന അന്തിമവാദത്തിലാണ് പൊന്തൻപുഴ സംരക്ഷിത വനഭൂമിയാണെന്നുള്ള സർക്കാർ വാദത്തിന് കഴമ്പില്ലെന്നു കോടതി വിധിച്ചത്.ഭൂമിക്കുവേണ്ടി വ്യക്തികൾ ഉന്നയിച്ച അവകാശം കോടതി അംഗീകരിച്ചില്ലെങ്കിലും ഭാവിയിൽ അവർക്ക് അനുകൂലമായി വിധി വരാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല.പൊന്തൻപുഴ വനത്തിനുമേൽ വനം വകുപ്പിന് അവകാശം നഷ്ടപ്പെടാൻ ചില രാഷ്ട്രീയ ഉന്നതരും ഉദ്യോഗസ്ഥരും മുന്നിട്ടിറങ്ങിയിരുന്നു. ഇവർ ചമച്ച വ്യാജ രേഖകളാണ് ഇപ്പോൾ സർക്കാരിന് തലവേദന സൃഷ്ടിച്ചിട്ടുള്ളത്.അഞ്ഞുറിൽപരം ഭൂരഹിതരാണ് പൊന്തൻപുഴ വനമേഖലയിൽ പാർക്കുന്നത്. ഇവർക്ക് 2005-ൽ അന്നത്തെ റവന്യൂ മന്ത്രി കെ.എം.മാണി കൈവശരേഖ നൽകിയിരുന്നു. ഇവർക്ക് പട്ടയം ലഭിക്കാനുള്ള സാധ്യതപോലും കോടതി വിധി മൂലം നഷ്ടപ്പെടാനാണ് സാധ്യത

പഞ്ചപാണ്ഡവന്മാരുടെ ഇടം

ധാരാളം ചരിത്രാവശിഷ്ടങ്ങൾ നിലനിൽക്കുന്ന മേഖലയാണ് പൊന്തൻപുഴ വനം. മഹാഭാരതവുമായി ബന്ധപ്പെട്ട് പഞ്ചപാണ്ഡവന്മാർ പാർത്ത ഇടമെന്നാണു വിശ്വാസം. അമ്പലത്തറ, ശംഖ് പാതാളം, നാഗപ്പാറ, ഊട്ടുപാറ, അരീക്കകാവ്, വനദുർഗാ ക്ഷേത്രം, എന്നിവ വനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.പൊന്തൻപുഴ-വലിയകാവ് വനം സംരക്ഷിതപദവി വിജ്ഞാപനം ചെയ്യാൻ യോഗ്യമല്ലെന്ന ഹൈക്കോടതിയുടെ വിധി പെരുമ്പെട്ടി, പന്നയ്ക്കപ്പതാൽ പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങൾക്ക് കിടപ്പാടമില്ലാതാക്കുമെന്ന് പെരുമ്പെട്ടി പൗരസമിതി ആരോപിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 7,000 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന വനമാണിത്. അഞ്ചു തലമുറകളായി വനഭൂമിയോടു ചേർന്ന് താമസിക്കുന്നവർക്കാണ് പട്ടയം നിഷേധിക്കപ്പെടുന്നത്.

372 ഏക്കറിൽ ഒന്നര സെന്റ് മുതൽ രണ്ട് ഏക്കർ വരെയുള്ള വസ്തു കുടിയേറ്റ കർഷകരുടെ കൈവശമാണുള്ളത്. ചരിത്ര പ്രാധാന്യമുള്ള നാഗപ്പാറ, ശംഖുപാതാളം, അരീയ്ക്കൽക്കാവ് ഇവ കൂടാതെ വാഴക്കുന്നം വനദുർഗ കാനനക്ഷേത്രം (അമ്പലത്തറ) എന്നിവയും സ്ഥിതിചെയ്യുന്നുവെന്നും അമ്പലത്തറ പഴയ തലമുറയിലെ ആരാധനാകേന്ദ്രമായിരുന്നുവെന്നും ഇവിടെ തിരുശേഷിപ്പുകൾ ഇപ്പോഴുമുണ്ടെന്നുമാണ് അവകാശവാദം.

വനം വകുപ്പും ഭൂമിക്കുമേൽ അവകാശം ഉന്നയിച്ച വൻകിടക്കാരും തമ്മിലുള്ള രഹസ്യ ധാരണയാണ് ഇതിനു പിന്നിലെന്നു നാട്ടുകാർ ആരോപിക്കുന്നു. 283 കുടുംബങ്ങളാണു പൊന്തൻപുഴ വനത്തിനുമേൽ അവകാശമുന്നയിച്ചിട്ടുള്ളത്. പത്തനംതിട്ട-കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പൊന്തൻപുഴ വനം നൂറ്റാണ്ടുകളായി വനമേഖലയായിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP