Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെവിയിൽ നിന്ന് രക്തം വാർന്ന് നിലവിളിക്കുന്ന കുഞ്ഞിനെയും കൊണ്ട് അർദ്ധരാത്രിയിൽ ആശുപത്രിയിൽ പോകുമ്പോൾ വാഹനത്തിലെ ഇന്ധനം തീർന്നു; വാഹനങ്ങൾക്ക് കൈകാണിച്ചിട്ടും കൊറോണ പേടിയിൽ കയറ്റാതെ പോയി; ഒടുവിൽ പള്ളിക്കത്തോട് സ്വദേശിക്കും കുടുംബത്തിനും തുണയായി പൊൻകുന്നം ഹൈവേ പൊലീസ്; അനുഭവം ശ്രീജിത്ത് എഫ്ബിയിൽ കുറിച്ചതോടെ അഭിനന്ദനപ്രവാഹവും

ചെവിയിൽ നിന്ന് രക്തം വാർന്ന് നിലവിളിക്കുന്ന കുഞ്ഞിനെയും കൊണ്ട് അർദ്ധരാത്രിയിൽ ആശുപത്രിയിൽ പോകുമ്പോൾ വാഹനത്തിലെ ഇന്ധനം തീർന്നു; വാഹനങ്ങൾക്ക് കൈകാണിച്ചിട്ടും കൊറോണ പേടിയിൽ കയറ്റാതെ പോയി; ഒടുവിൽ പള്ളിക്കത്തോട് സ്വദേശിക്കും കുടുംബത്തിനും തുണയായി പൊൻകുന്നം ഹൈവേ പൊലീസ്; അനുഭവം ശ്രീജിത്ത് എഫ്ബിയിൽ കുറിച്ചതോടെ അഭിനന്ദനപ്രവാഹവും

മറുനാടൻ മലയാളി ബ്യൂറോ

 കോട്ടയം: ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ആളൊഴിഞ്ഞ നിലയിലാണ് കേരളത്തിലെ പല നിരത്തുകളും. അത്യാവശ്യഘട്ടങ്ങളിൽ റോഡരികിൽ പോലും ഒറ്റപ്പെട്ടുപോകുന്ന സാഹചര്യമുണ്ട് പലസ്ഥലത്തും. കഴിഞ്ഞ ദിവസം അഞ്ച് വയസ്സുള്ള മകളുമായി അർദ്ധരാത്രി ആശുപത്രിയിലേക്ക് പോകവെ വാഹനത്തിന്റെ ഇന്ധനം തീർന്ന് ഒറ്റപ്പെട്ട് വഴിയിലായ കോട്ടയം പള്ളിക്കത്തോട് സ്വദേശി ശ്രീജിത്ത് ശ്രീധറിനും കുടുംബത്തിനും തുണയായത് പൊൻകുന്നം ഹൈവെ പൊലീസ്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 12.00 മണിയോടെ ചെവിവേദനിച്ച് കരഞ്ഞ കുഞ്ഞുമായി ശ്രീജിത്തും ഭാര്യയും സ്വന്തം കാറിൽ പാമ്പാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് യാത്ര തിരിച്ചു. എന്നാൽ കൊടുങ്ങൂർ ഇളപ്പുങ്കൽ ഭാഗത്തെത്തിയപ്പോൾ ഇന്ധനം തീർന്ന് വാഹനം നിന്നുപോയി. വഴിയിലിറങ്ങി പല വാഹനങ്ങൾക്കും കൈകാണിച്ചു. ആശുപത്രിയിലേക്കാണെന്നറിഞ്ഞപ്പോൾ കൊറോണ പേടികൊണ്ട് ആരും കയറ്റിയില്ല.

എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച് നിൽക്കുമ്പോൾ ഒരു പൊലീസ് വാഹനമെത്തി. കൈകാണിക്കാതെ തന്നെ റോഡരികിൽ നിർത്തിയിരുന്ന വാഹനത്തിനടുത്ത് നിർത്തി വിവരം തിരക്കി. പിന്നെ ഒരു നിമിഷം താമസിക്കാതെ ചെവിയിൽ നിന്നും രക്തം വാർന്ന് നിലവിളിക്കുന്ന കുഞ്ഞിനെയും മാതാപിതാക്കളെയും കയറ്റി പൊലീസ് സംഘം ആശുപത്രിയിലേക്ക് പാഞ്ഞു. വാഹനത്തിലിരുന്നു തന്നെ പൊലീസുദ്യോഗസ്ഥർ പാമ്പാടിയിലെയും കാഞ്ഞിരപ്പള്ളിയിലെയും ആശുപത്രികളിൽ വിളിച്ച് ഇ.എൻ.ടി ഡോക്ടറുണ്ടോയെന്ന് അന്വേഷിച്ചു. ഇല്ലെന്നറിഞ്ഞയുടനെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ വിളിച്ച് ഇ.എൻ.ടി ഡോക്ടറുടെ സേവനം ഉറപ്പുവരുത്തിയ ശേഷം കുഞ്ഞിനെ അവിടെയെത്തിച്ച് ചികിൽസ നൽകി. ചെവിക്കകത്ത് കയറിയ വണ്ട് കടിച്ച് മുറിവ് പറ്റിയ ഭാഗത്ത് നിന്ന് രക്തം വാർന്നതല്ലാതെ കുഞ്ഞിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു.

ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശ്രീജിത്തിനെയും കുടുംബത്തെയും പത്തൊമ്പതാം മൈലിലെ പമ്പിലെത്തിച്ച് ഇന്ധനം വാങ്ങി നൽകി തിരികെ വാഹനത്തിനടുത്തുകൊണ്ടുപോയി വിട്ട് യാത്രയയച്ചിട്ടാണ് പൊലീസ് സംഘം പോയത്. പൊൻകുന്നം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഉണ്ണിക്കൃഷ്ണൻ.വി.ആർ, കോട്ടയം ഡി.എച്ച്.ക്യു വിൽ നിന്നുള്ള സിവിൽ പൊലീസ് ഓഫീസർമാരായ വിമൽ.ബി.നായർ, ബിനോയ്‌മോൻ എന്നിവരായിരുന്നു പൊലീസ് വാഹനത്തിലുണ്ടായിരുന്നത്. രാത്രി പട്രോളിംഗിനിടയിലുണ്ടായ ജോലികളിലൊന്നുമാത്രമായിരുന്നു പൊലീസുകാർക്കിതെങ്കിൽ വഴിയരികിൽ അർദ്ധരാത്രി ഒറ്റപ്പെട്ട് പോയ ശ്രീജിത്തിന് അവർ ദൈവദൂതന്മാരായിരുന്നു.

കൊറോണ ഭീതിമൂലം റോഡിൽ ആളൊഴിഞ്ഞിട്ടും തക്കസമയത്ത് ആവശ്യപ്പെടാതെതന്നെ പൊലീസ് സഹായം ലഭിച്ച തന്റെ അനുഭവം ശ്രീജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചതോടെയാണ് വാർത്ത പുറംലോകമറിഞ്ഞത്. പെരുവഴിയിൽ നിന്നു കൂട്ടിക്കൊണ്ടുപോയി ആശുപത്രിയിലെത്തിച്ച് ഡോക്ടറെ വിളിച്ചുവരുത്തി ചികിൽസ നൽകി തിരികെ യഥാസ്ഥാനത്തുകൊണ്ടുവിട്ട പൊലീസുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ ഒരിക്കലും മറക്കില്ലെന്നും അവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ഇത്തരം ഓഫീസർമാർ കേരള പൊലീസിന് അഭിമാനമാണെന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP