Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയദുരന്തത്തെ തുടർന്ന് നൽകിയ ജാഗ്രതാനിർദ്ദേശം പാടേ അവഗണിച്ചു; അഗ്നിശമനസേനയെയോ മുങ്ങൽ വിദഗ്ധരെയോ പൊലീസിനെയോ മുൻകൂർ അറിയിച്ചില്ല; 35 വർഷമായി ഇതേ രീതിയിലാണ് മൽസരം നടത്തുന്നതെന്ന് മറുപടി പറയുന്ന സംഘാടകർ പ്രതികൂല കാലാവസ്ഥ കണ്ടില്ലെന്ന് നടിച്ചു; ജഗന്നാഥ ക്ഷേത്രച്ചിറയിൽ നീന്തൽ മൽസരത്തിനിടെ ഋതിക് മുങ്ങി മരിച്ചതിന് കാരണം സുരക്ഷാപിഴവെന്ന് സ്ഥിരീകരണം

പ്രളയദുരന്തത്തെ തുടർന്ന് നൽകിയ ജാഗ്രതാനിർദ്ദേശം പാടേ അവഗണിച്ചു; അഗ്നിശമനസേനയെയോ മുങ്ങൽ വിദഗ്ധരെയോ പൊലീസിനെയോ മുൻകൂർ അറിയിച്ചില്ല; 35 വർഷമായി ഇതേ രീതിയിലാണ് മൽസരം നടത്തുന്നതെന്ന് മറുപടി പറയുന്ന സംഘാടകർ പ്രതികൂല കാലാവസ്ഥ കണ്ടില്ലെന്ന് നടിച്ചു; ജഗന്നാഥ ക്ഷേത്രച്ചിറയിൽ നീന്തൽ മൽസരത്തിനിടെ ഋതിക് മുങ്ങി മരിച്ചതിന് കാരണം സുരക്ഷാപിഴവെന്ന് സ്ഥിരീകരണം

രഞ്ജിത്ത് ബാബു

കണ്ണൂർ: തലശ്ശേരി ഉപ വിദ്യാഭ്യാസ ജില്ല സ്‌ക്കൂൾ ഗെയിംസ് അസോസിയേഷൻ ക്ഷേത്രക്കുളത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി മരിക്കാനിടയാക്കിയത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് മൂലമെന്ന് പൊലീസ്. നീന്തൽ മത്സരത്തിനിടെ ജഗന്നാഥ ക്ഷേത്ര ചിറയിൽ വിദ്യാർത്ഥിയായ ഋത്വിക് രാജ് മുങ്ങി മരിച്ച സംഭവത്തിലാണ് ഗുരുതരമായ സുരക്ഷാ പിഴവ് പൊലീസ് കണ്ടെത്തിയത്. ഉരുൾ പൊട്ടൽ ഉൾപ്പെടെ പേമാരി ജില്ലയിൽ ദുരന്തം വിതച്ചപ്പോൾ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. അതിനിടയിലാണ് സ്‌കൂൾ ഗെയിംസ് അസോസിയേഷൻ നീന്തൽ മത്സരം നടത്തിയത്. ഇത് സംഘാടകരുടെ പിഴവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതികൂല സാഹചര്യമുണ്ടായിട്ടും അഗ്‌നിശമന സേനയേയോ മുങ്ങൽ വിദഗ്ധരെയോ പൊലീസിനേയോ അറിയിക്കാതെയാണ് അധികൃതർ നീന്തൽ മത്സരം സംഘടിപ്പിച്ചത്. ഇതെല്ലാം കുട്ടിയുടെ മരണത്തിന് കാരണമായി.

തലശ്ശേരി നോർത്ത്, സൗത്ത്, ചൊക്ലി എന്നീ വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് ജഗന്നാഥ ക്ഷേത്രക്കുളത്തിൽ മത്സരിക്കാനെത്തിയിരുന്നത്. മത്സരം ആരംഭിച്ച് അല്പ സമയത്തിനകം തന്നെ തലശ്ശേരി സൗത്ത് ഉപജില്ലയെ പ്രതിനിധീകരിച്ച് ഋത്വിക് രാജ് നീന്തൽ കുളത്തിൽ ഇറങ്ങുകയായിരുന്നു. നീന്തൽ ആരംഭിച്ച് അല്പ സമയത്തിനകം തന്നെ ഋത്വിക് രാജ് വെള്ളത്തിൽ താഴാൻ തുടങ്ങി. എന്നാൽ ഈ സമയം കുട്ടിയുടെ രക്ഷക്ക് നീന്തൽ വിഗദ്ധരായ ആരും എത്തിയില്ല. ക്ഷേത്രക്കുളത്തിൽ നീന്തൽ മത്സരത്തിന് അനുമതി നൽകുമ്പോൾ തന്നെ മതിയായ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് വിദ്യാഭ്യാസ അധികൃതരെ രേഖാ മൂലം അറിയിച്ചതായി ക്ഷേത്രത്തിന്റേയും കുളത്തിന്റേയും ചുമതലക്കാരായ ജ്ഞാനോദയ യോഗം പ്രസിഡണ്ട് കെ.സത്യൻ പറയുന്നു.

കഴിഞ്ഞ 35 വർഷക്കാലമായി ഇതേ രീതിയിലാണ് മത്സരം നടത്തി പോന്നതെന്നാണ് സംഘാടകർ പറയുന്നത്. രണ്ട് ലൈഫ് ഗാർഡുകളേയും നിയോഗിച്ചിരുന്നുവെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ നീന്തൽ മത്സരം നടത്തുമ്പോഴുള്ള പ്രാഥമിക സുരക്ഷാ ഒരുക്കങ്ങൾ എങ്ങിനെയെന്നുള്ള ചോദ്യത്തിന് വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് വ്യക്തമായ ഉത്തരമില്ല. ന്യൂ മാഹി എം. എം. ഹയർ സെക്കന്ററി സ്‌ക്കൂളിനെ പ്രതിനിധീകരിച്ചാണ് ഋത്വിക് രാജ് നീന്തൽ മത്സരത്തിനിറങ്ങിയത്. ക്ഷേത്രക്കുളത്തിൽ കുട്ടി മുങ്ങുമ്പോൾ രക്ഷിക്കാൻ ആരും ഇല്ലാത്തതാണ് മരണത്തിന് കാരണമായത്. പൊലീസ് സംഘാടകർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് തലശ്ശേരി ടൗൺ എസ്‌ഐ. എം. അനിൽ പറഞ്ഞു.

തലശ്ശേരി ഉപ വിദ്യാഭ്യാസ ജില്ല സ്‌ക്കൂൾ ഗെയിംസ് അസോസിയേഷൻ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ നീന്തൽ മത്സരത്തിനിടയിലാണ് ദാരുണമായ മരണം. ന്യൂമാഹി എം. എം. ഹൈസ്‌ക്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥി ഋത്വിക് രാജ് ആണ് അധികൃതരുടെ അലംഭാവത്തിനിരയായത്. രാവിലെ പത്ത് മണിക്ക് തലശ്ശേരി ജഗന്നാഥ ക്ഷേത്രച്ചിറയിലാണ് സംഭവം. തലശ്ശേരി നോർത്ത്, തലശ്ശേരി സൗത്ത് സബ്ബ് ജില്ലകളിലെ നീന്തൽ മത്സരമാണ് ചിറയിൽ നടത്താനിരുന്നത്. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും അവഗണിച്ചായിരുന്നു സംഘാടകർ മത്സരം നടത്തയിത്. മുന്നൊരുക്കങ്ങളോ സുരക്ഷാ സന്നാഹങ്ങളോ കരുതിയിരുന്നുമില്ല. അദ്ധ്യാപകരായ സംഘാടകരുടെ നിരുത്തരവാദ നയം പരക്കേ ചോദ്യം ചെയ്യപ്പെടുകയാണ്.

കനത്ത മഴയെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം ഭരണാധികാരികൾ പ്രഖ്യാപിച്ചതിനിടയിലാണ് മത്സരത്തിന് സംഘാടകർ ഒരുങ്ങിയത്. വിദ്യാർത്ഥികൾക്ക് രക്ഷാ സംവിധാനമായി യാതൊരു ഉപകരണങ്ങളും കരുതിയിരുന്നില്ല. വെറും ഒരു ട്യൂബ് മാത്രമാണ് ആകെയുണ്ടായിരുന്നത്. ഫയർ ഫോഴ്സിൽ നിന്നും പൊലീസിൽ നിന്നും മുൻകരുതൽ അനുമതി സംഘാടകർ വാങ്ങിയിട്ടില്ലെന്നും അറിയുന്നു. ഋത്വിക് ക്ഷേത്ര ചിറയിൽ മത്സരത്തിനിടെ മുങ്ങിത്താഴുന്നത് മറ്റ് മത്സരാർത്ഥികൾ കാണുകയും രക്ഷപ്പെടുത്താൻ ചിറയിലേക്ക് ചാടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം സംഘാടകർ തടയുകയായിരുന്നു. കരയിൽ നിന്നും കൂട്ട നിലവിളി ഉയർന്നതിനെ തുടർന്ന് നാട്ടുകാർ ചിറയിലേക്ക് ചാടിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

തലശ്ശേരിയിൽ നിന്നും എത്തിയ ഫയർഫോഴ്സും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും ആദ്യം കണ്ടെത്താനായില്ല. ഒടുവിൽ ലൈഫ് ഗാർഡാണ് 11.30 ഓടെ ചെളിയിൽ പൂണ്ട നിലയിൽ മൃതദേഹം കരക്കെത്തിച്ചത്. സംഘാടകർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കാലാകാലമായി ജഗന്നാഥ ക്ഷേത്ര ചിറയിലാണ് വിദ്യാർത്ഥികൾക്ക് നീന്തൽ മത്സരം സംഘടിപ്പിക്കുന്നതെങ്കിലും വെള്ളത്തിന്റെ അളവ് വളരെ കുറവായതിനാൽ അപകടം വരാനുള്ള സാധ്യതകളും കുറവായിരുന്നു. എന്നാൽ ഈ വർഷത്തെ കനത്ത മഴ ക്ഷേത്ര ചിറ നിറഞ്ഞ് കവിയുന്ന നിലയിലുമായിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് നീന്തൽ മത്സരത്തിന് തയ്യാറെടുത്തത്.

കണ്ണൂരിൽ നിന്ന് സ്‌കൂബ ഡൈവിങ്ങ് ഗ്രൂപ്പ് സ്‌ക്വാഡും നടത്തിയ തിരച്ചലിലാണ് ദുരന്തം നടന്ന് ഒന്നേകാൽ മണിക്കൂറിന് ശേഷം ചളിയിൽ താഴ്ന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. പാറാൽ പ്രകാശ് ബേക്കറിക്ക് പിൻവശം താമസിക്കുന്ന തമിഴ് നാട്ടിൽ കച്ചവടക്കാരനായ കെ.രാഗേഷിന്റെയും മിനിയുടേയും മൂത്ത മകനാണ് മരണപ്പെട്ട ഋതിക് രാജ്. ഒരു സഹോദരനുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP