Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇങ്ങനെയുമുണ്ടോ പകയും വേട്ടയാടലും! വാടക വീട്ടിൽ പോലും താമസിക്കാൻ അനുവദിക്കുന്നില്ല; ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമയോട് പൊലീസ് ഭീഷണി; മകനെതിരായ കേസന്വേഷണത്തിന്റെ പേരിലും പീഡനം; തോട്ടം തൊഴിലാളികൾക്ക് വേണ്ടി സമരം ചെയ്തതിന്റെ പേരിൽ രാഷ്ട്രീയക്കാരും പൊലീസും നടത്തുന്ന വേട്ടയാടലിൽ ജീവിതം വഴിമുട്ടിയെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി

ഇങ്ങനെയുമുണ്ടോ പകയും വേട്ടയാടലും! വാടക വീട്ടിൽ പോലും താമസിക്കാൻ അനുവദിക്കുന്നില്ല; ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമയോട് പൊലീസ് ഭീഷണി; മകനെതിരായ കേസന്വേഷണത്തിന്റെ പേരിലും പീഡനം; തോട്ടം തൊഴിലാളികൾക്ക് വേണ്ടി സമരം ചെയ്തതിന്റെ പേരിൽ രാഷ്ട്രീയക്കാരും പൊലീസും നടത്തുന്ന വേട്ടയാടലിൽ ജീവിതം വഴിമുട്ടിയെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി

ജാസിം മൊയ്തീൻ

മൂന്നാർ: പെമ്പിളൈ ഒരുമൈ നേതാവ് ജി ഗോമതിയെ അവർ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നും ഇറക്കിവിടണമെന്നാവശ്യപ്പെട്ട് വീട്ടുടമയെ പൊലീസ് ഭീഷണിപ്പെടുത്തുന്നതായി പരാതി. ഗോമതിയെ വീട്ടിൽ നിന്നും പുറത്താക്കണമെന്നും അല്ലാത്ത പക്ഷം നിങ്ങളെ കൂടി കേസുകളിൽ ഉൾപെടുത്തുമെന്നാണ് പൊലീസ് വീട്ടുടമയോട് പറഞ്ഞിരിക്കുന്നത്. പെമ്പിളൈ ഒരുമൈ പ്രവർത്തകരെ ജാതീയമായി അധിക്ഷേപിച്ചെന്ന് കാണിച്ച് മൂന്നാർ സിഐ സാം ജോസിനെതിരെ ഗോമതി പരാതി നൽകിയതിലുള്ള പ്രതികാര നടപടികളാണ് ഇപ്പോൾ നടക്കുന്നത്.

2017 ഏപ്രിലിൽ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ ടാറ്റ ഭൂമി സർക്കാർ ഏറ്റെടുത്ത് തൊഴിലാളികൾക്ക നൽകണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയത് മുതൽ സർക്കാറും പൊലീസും പലവിധത്തിൽ ഗോമതിയെ വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങൾ തുടർന്നു വരികയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോൾ വീട്ടുടമയെ കൂടി ഭീഷണിപ്പെടുത്തന്നതിലേക്കെത്തിയെത്. 17 കേസുകളാണ് ഇതുവരെയായി ഗോമതിക്കെതിരെ എടുത്തിട്ടുള്ളത്. അതിൽ തീവ്രവാദികൾക്കൊപ്പം ചേർന്ന് എസ്റ്റേറ്റ് ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ടാറ്റാ കമ്പനി നൽകിയ പരാതി അടിസ്ഥാന രഹിതമാണെന്ന് കണ്ട് ഹൈക്കോടതി തള്ളിയിരുന്നു. പൊലീസിനും സർക്കാർ സംവിധാനങ്ങൾക്കും പുറമെ റിസോർട്ട് മാഫിയയും എസ്റ്റേറ്റ് ഉടമകളും പല തവണ ഗോമതിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

പൊലീസും സ്പെഷ്യൽ ബ്രാഞ്ചും വേട്ടയാടുന്നെന്ന് കാണിച്ച് പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിക്ക് നൽകിയ പരാതിയിലും നടപടിയുണ്ടായിട്ടില്ല. റിസോർട്ട് മാഫിയകളും തോട്ടം ഉടമകളും നടത്തിയ ഭീഷണികൾക്കെതിരെ നൽകിയ പരാതികളും പരിഹാരം കാണാതെ കിടക്കുകയാണ്. ഇതിന്റെയെല്ലാം പ്രതികാരമായിട്ടാണ് ഇപ്പോൾ പൊലീസ് നേരിട്ടെത്തി വീട്ടുടമയെ ഭീഷണിപ്പെടുത്തി ഗോമതിയെ വീട്ടിൽ നിന്നിറക്കിവിടാൻ ശ്രമിക്കുന്നത്. ഇതുനിടെ മൂന്നാർ സിഐ സാംജോസിനെതിരെയടക്കം നൽകിയ പല പരാതികളും പരാതിക്കാരി പോലും അറിയാതെ പൊലീസ് അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതേ സമയം മൂന്നാറിലെ പല പൊലീസ് ഉദ്യോഗസ്ഥർക്കും മൂന്നാറിൽ അനധികൃതമായി ഭൂമിയുണ്ടെന്നും ഇതിനെതിരെ നിലവിൽ സംസ്ഥാനത്തെ നിരവധി ദളിത് മുന്നേറ്റങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായി മാറിയ ഗോമതി ആളുകളെ സംഘടിപ്പിച്ച് സമരം നടത്താനുള്ള തയ്യാറെടുപ്പുകൾ എടുക്കുന്നതായുള്ള സൂചനകളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടക്കുന്ന വേട്ടയാടലുകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനിടെ ഇപ്പോൾ വാടക വീട്ടിലെത്തി തന്നെ ഇറക്കിവിടണമെന്നാവശ്യപ്പെട്ട് വീട്ടുടമയെ ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ജില്ലാ കളക്ടർ, ഡിജിപി, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവർക്ക് പരാതി നൽകി. ഗോമതിയെ കൊണ്ട് തനിക്ക് പ്രശ്നങ്ങളൊന്നുമില്ലാത്തിടത്തോളം കാലം അവരെ വീട്ടിൽ നിന്നും ഇറക്കി വിടില്ലെന്ന് വീട്ടുടമ പൊലീസിനെ അറിയിച്ചതായാണ് വിവരം.

സമരത്തിന് ശേഷം ഗോമതിക്ക് എസ്റ്റേറ്റിലെ ജോലി നഷ്ടപ്പെട്ടു. തുടർന്ന് മൂന്നാർ കോളനിയിൽ വാടകയ്ക്ക് താമസിച്ചു. എന്നാൽ മൂന്നാറിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ അവിടെ നിന്നും ഇറക്കിവിട്ടു. സിപിഎമ്മിൽ കുറച്ച് നാൾ പ്രവർത്തിച്ചുവെങ്കിലും മന്ത്രി എം.എം മണിക്കെതിരെ സമരം ചെയ്തതോടെ കോളനിയിൽ ജീവിക്കാൻ കഴിയാതെയായി. പിന്നീട് മൂന്നാർ കോളനിയിൽ വാടകയ്ക്ക് താമസിച്ചുവെങ്കിലും മകന്റെ പേരിൽ പൊലീസ് കേസെടുത്ത് വേട്ടയാടിയെന്നും ഗോമതി ആരോപിച്ചു.

പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് ഗോമതിയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മകനെതിരായ കേസിന്റെ അന്വേഷണം എന്ന പേരിൽ പൊലീസ് പീഡിപ്പിക്കുന്നു. ഇതിനെതിരെ പൊലീസിനും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. തോട്ടം തൊഴിലാളികളെ തന്നിൽ നിന്നും അകറ്റുന്നതിന് വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുകയാണെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്ക് ഏപ്രിലിൽ പരാതി നൽകിയിട്ടുണ്ടെന്നും ഗോമതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP