Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിപി വധക്കേസ് പ്രതികൾ ശിക്ഷ ഇളവ് നൽകുന്ന പ്രതികളുടെ ലിസ്റ്റിൽ ഉൾപ്പെട്ടെന്ന വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മറുനാടന് എതിരെ ഉറഞ്ഞു തുള്ളാൻ നേതൃത്വം നൽകിയ ദേശാഭിമാനി എഡിറ്ററും ഒടുവിൽ അത് സമ്മതിച്ചു; നിയമപരമായി ലഭിക്കേണ്ട ഇളവ് ലഭിച്ചാൽ എന്താണ് പ്രശ്‌നമെന്ന് ചോദിച്ച് പിഎം മനോജിന്റെ പോസ്റ്റ്: മനോജിനെ വിശ്വസിച്ച് പോരിന് ഇറങ്ങിയ സൈബർ സഖാക്കൾക്ക് ദേഷ്യം

ടിപി വധക്കേസ് പ്രതികൾ ശിക്ഷ ഇളവ് നൽകുന്ന പ്രതികളുടെ ലിസ്റ്റിൽ ഉൾപ്പെട്ടെന്ന വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മറുനാടന് എതിരെ ഉറഞ്ഞു തുള്ളാൻ നേതൃത്വം നൽകിയ ദേശാഭിമാനി എഡിറ്ററും ഒടുവിൽ അത് സമ്മതിച്ചു; നിയമപരമായി ലഭിക്കേണ്ട ഇളവ് ലഭിച്ചാൽ എന്താണ് പ്രശ്‌നമെന്ന് ചോദിച്ച് പിഎം മനോജിന്റെ പോസ്റ്റ്: മനോജിനെ വിശ്വസിച്ച് പോരിന് ഇറങ്ങിയ സൈബർ സഖാക്കൾക്ക് ദേഷ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള പിറവിയുടെ വജ്ര ജൂബിലിപ്രമാണിച്ച് 1850 പേരുടെ കുറ്റവാളികൾക്ക് ഇളവ് നൽകാൻ എൽഡിഎഫ് സർക്കാർ ശുപാർശ നൽകിയെന്നു ആദ്യം റിപ്പോർട്ട് ചെയ്തത് ടൈംസ് ഓഫ് ഇന്ത്യ ആയിരുന്നു. തൊട്ടുപിന്നാലെ ഈ ലിസ്റ്റിൽ ടിപി വധക്കേസിലെ പ്രതികളും മാണിച്ചനും, ഷെറിനും വരെ ഉൾപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞ് മറുനാടന്റെ വാർത്ത പുറത്തുവന്നു. മറുനാടൻ വാർത്ത വന്നതോടെ സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്നത് വൻ അക്രമണം ആയിരുന്നു. ലിസ്റ്റ് തയ്യാറാക്കിയത് യുഡിഎഫ് ആണെന്നും അതുകൊണ്ട് തന്നെ ആ ലിസ്റ്റ് കൊടി സുനിയും കൂട്ടരും ഉൾപ്പെടില്ല എന്നും മറുനാടൻ പറയുന്നത് പച്ചക്കള്ളം ആണ് എന്നുമായിരുന്നു പ്രചാരണം.

ഒരു കാരണവശാലും കൊടി സുനി ലിസ്റ്റിൽ ഇല്ല എന്നു സോഷ്യൽ മീഡിയ സഖാക്കൾ തീർത്തു പറഞ്ഞപ്പോൾ മറുനാടൻ ഒരു വിവരാവകാശ അപേക്ഷ നൽകിയിരുന്നു. ആഭ്യന്തര വകുപ്പ് ഉത്തരം പറയാൻ വിസമ്മതിച്ചെങ്കിലും ജയിൽ വകുപ്പ് പേര് സഹിതം ഉത്തരം തന്നതോടെ കൊടി സുനി ഇല്ല എന്ന വാദം ഞൊടിയിടയിൽ സോഷ്യൽ മീഡിയയിലെ സഖാക്കൾ ഉപേക്ഷിക്കുകയായിരുന്നു. രണ്ട് സമയത്തും അക്രമണത്തിന് നേതൃത്വം നൽകിയത് ദേശാഭിമാനിയുടെ എഡിറ്റോറിയൽ വിഭാഗത്തിന്റെ രണ്ടാമത്തെ പ്രമുഖ സ്ഥാനം വഹിക്കുന്ന റസിഡന്റ് എഡിറ്റർ പി എം മനോജ് ആയിരുന്നു.

ജയിൽ വകുപ്പ് സർക്കാരിന് അയച്ച ലിസ്റ്റിൽ ആണ് ആ പേര് കടന്നു കൂടിയതെന്നും, സർക്കാർ ആ പേര് വെട്ടിയാണ് ഗവർണർക്ക് നൽകിയതെന്നുമായിരുന്നു തുടർന്നുള്ള വാദം. എന്നാൽ ആ നിലപാടിൽ നിന്നും മനോജ് തന്നെ പിന്മാറുന്ന സാഹചര്യം ആണിപ്പോൾ. കഴിഞ്ഞ ദിവസം പി എം മനോജ് ഇട്ട ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ ആണ് റെമിഷൻ ലിസ്റ്റിൽ കൊടി സുനി ഉൾപ്പെട്ടിരുന്നു എന്നു സമ്മതിച്ചത്. ടിപി വധക്കേസ് പ്രതികൾക്ക് ന്യായമായ അവകാശം ലഭിച്ചാൽ എന്താണ് കുഴപ്പം എന്നാണ് മനോജ് ചോദിക്കുന്നത്. കുഴപ്പം ഉണ്ടോ ഇല്ലയോ എന്നല്ല, ആ ലിസ്റ്റിൽ അവരുടെ പേരും ഉൾപ്പെട്ടു എന്നായിരുന്നു ഞങ്ങൾ റിപ്പോർട്ട് ചെയ്തത്. ആ റിപ്പോർട്ട് ശരിവെയ്ക്കുകയാണ് മനോജിന്റെ പുതിയ പോസ്റ്റ്. ഇത് പ്രതിസന്ധിയിലാക്കിയത് സിപിഎമ്മിന്റെ സൈബർ പോരാളികളെയാണ്. ടിപി കേസ് പ്രതികൾ ലിസ്റ്റിൽ ഇല്ലെന്ന മനോജിന്റെ വാദങ്ങൾ മുഖവിലയ്‌ക്കെടുത്തായിരുന്നു ഇവർ സോഷ്യൽ മീഡിയയിൽ ഈ വാർത്തയ്‌ക്കെതിരെ പ്രതികരിച്ചിരുന്നത്.

ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയപ്പോൾ ഉയർന്ന രാഷ്ട്രീയ കൊലപാതക വാർത്തയെ സി.പി.എം തള്ളിക്കളഞ്ഞിരുന്നു. എന്നാൽ കൊടി സുനി അടക്കമുള്ളവർ ശിക്ഷാ ഇളവ് വരുമ്പോൾ രാഷ്ട്രീയ കൊലപാതകികളുമായി. തടവുകാരിൽ സൽസ്വഭാവികളെന്നു കാട്ടി 2262 പേരുടെ പട്ടികയാണു ജയിൽ എഡിജിപി അനിൽകാന്ത് കഴിഞ്ഞ നവംബറിൽ ശിക്ഷാ ഇളവിനു പരിഗണിക്കാൻ ആഭ്യന്തര വകുപ്പിനു കൈമാറിയത്. സുപ്രീം കോടതി മാനദണ്ഡപ്രകാരം ഇവരിൽനിന്നു 'യോഗ്യരായ'വരെ തിരഞ്ഞെടുക്കാൻ സർക്കാർ മൂന്നംഗ ഉപസമിതിയെയും നിയോഗിച്ചു. എന്നാൽ, തടവുകാരെ സംബന്ധിച്ച കോടതിവിധികൾ പരിശോധിക്കാതെയും രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങിയുമാണു സമിതി 1850 പേരുടെ അന്തിമ പട്ടിക തയാറാക്കിയത്. നിയമവകുപ്പിൽനിന്നുള്ള സമിതി അംഗമാകട്ടെ അപകടത്തിൽപ്പെട്ടതിനാൽ ഇടയ്ക്കുവച്ചു സമിതി വിടുകയും ചെയ്തു.

പട്ടിക അതേപടി അംഗീകരിച്ച മന്ത്രിസഭ ഗവർണർക്കു ശുപാർശ കൈമാറി. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ ഗവർണർ പി.സദാശിവത്തിന്റെ നിയമപരിശോധനയിലാണു പട്ടികയിൽ സംശയം മണത്തത്. ഇതോടെ ഫയൽ വിശദീകരണം തേടി ഗവർണർ തിരിച്ചയച്ചു. പ്ത്രക്കുറിപ്പും പുറത്തിറക്കി. ഇതിൽ ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ളവരുടെ പട്ടിക തിരിച്ചയച്ചുവെന്നാണ് ഗവർണ്ണറുടെ ഓഫീസ് സൂചിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഈ പട്ടികയിൽ കൊടി സുനിയുൾപ്പെടെയുള്ള കൊടും ക്രിമിനലുകൾ ഉണ്ടെന്ന് വ്യക്തമായത്. എന്നാൽ കൊടി സുനി പട്ടികയിലേ ഇല്ലെന്നായിരുന്നു വാദം. തുടർന്ന് വിട്ടയയ്ക്കൽ അല്ല ശിക്ഷാ ഇളവാണെന്നും വ്യക്തമായി. നിയമസഭയിൽ ചോദ്യമായി ഈ വിഷയമെത്തിയപ്പോൾ കൊടി സുനിക്ക് ശിക്ഷാ ഇളവിന് അർഹതയില്ലെന്ന് മുഖ്യമന്ത്രി പിണറായിയും തുറന്നു പറഞ്ഞു. ലിസ്റ്റിൽ കൊടി സുനി ഉണ്ടോ എന്ന് വ്യക്തമാക്കിയതുമില്ല.

ഇതിനാണ് മനോജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് അന്ത്യമിടുന്നത്. കൊടി സുനിയും ടിപി കേസിലെ മറ്റ് പ്രതികളും ഇതിൽ ഉൾപ്പെടുന്നുവെന്ന് മനോജ് തന്നെ സമ്മതിക്കുന്നു. ഇതിനൊപ്പം ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് അർഹതയുണ്ടെന്നും പറയുന്നു. അതായത് മുഖ്യമന്ത്രിയുടെ യോഗ്യതയില്ലായെന്ന വാദം മനോജ് തള്ളുകയാണ്. ഇത് സിപിഎമ്മിനുള്ളിൽ പോലും പുതിയ ചർച്ചകൾക്ക് വഴി വയ്ക്കും. ഗുണ്ടകൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന് വ്യവസ്ഥയുള്ളപ്പോൾ സ്ഥിരം കുറ്റവാളിക്കായി ദേശാഭിമാനി റെസിഡന്റ് എഡിറ്റർ രംഗത്ത് വന്നത് ശരിയല്ലെന്ന് സിപിഎമ്മിലെ മുതിർന്ന നേതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു. എന്തിനും ഏതിനും അഭിപ്രായം പറയുന്നവർ സർക്കാരിന് കളങ്കവും പ്രശ്‌നങ്ങളുമാണ് ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതായാലും കൊടി സുനിക്ക് ഇളവ് നൽകിയേ പറ്റൂവെന്ന നിലപാടിലാണ് സിപിഎമ്മിലെ ഒരു വിഭാഗം എന്നാണ് വ്യക്തമാകുന്നത്.

പി മനോജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ- ടി പി ചന്ദ്രശേഖരൻ കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്നവർക്ക് നിയമപരാമായ ഒരു അവകാശവും ആനുകൂല്യങ്ങളും ലഭിക്കാൻ പാടില്ല എന്ന് വാദിക്കുന്നവരിൽ മാധ്യമ രംഗത്തെ ചില പ്രധാനികളെയും കണ്ടിരുന്നു. ടി പി കേസിലെ ഒൻപതു പേരുകൾ റെമിഷൻ ലിസ്റ്റിൽ ഉൾപ്പെട്ടതാണ് അവരുടെ രോഷത്തിനു അടിസ്ഥാനം. എന്നാൽ, വിഷമദ്യ ദുരന്തക്കേസിലെ കുറ്റവാളികളെ ഉൾപ്പെടെ ഉമ്മൻ ചാണ്ടി സർക്കാർ സ്പെഷ്യൽ റെമിഷൻ നൽകി വിടാൻ തീരുമാനിച്ചതിന്റെ വാർത്ത പുറത്തു വന്നപ്പോൾ ആ ധാർമ്മിക രോഷം എവിടെയും കിനിയുന്നതു കണ്ടില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു ടി പി കേസിലെ തടവുകാർക്ക് (ആ കേസിൽ അപ്പീൽ പരിശോധന നടക്കാനിരിക്കുന്നതേ ഉള്ളൂ.) റെമിഷൻ നൽകാൻ ശുപാർശ ചെയ്തതു തെറ്റാണ് എന്ന് എങ്ങനെ പറയും? ആ കേസിലേതടക്കം തടവുകാർക്ക് ന്യായമായ ആനുകൂല്യങ്ങളും പരിഗണനയും നൽകേണ്ടതുണ്ട്. കേസ് അന്വേഷിച്ച ചില ഉദ്യോഗസ്ഥരെകുറിച്ച് ഒരു പത്രം എഴുതിയത് കണ്ടു. കുറ്റം കോടതി കണ്ടെത്തിയാലാണ് ശിക്ഷ വിധിക്കുക.അപ്പീലിൽ ആ വിധി സ്ഥിരീകരിക്കുകയോ മാറ്റുകയോ ചെയ്യാം. എന്നാൽ മുൻ വിധിയോടെയും പ്രത്യേക വൈരാഗ്യം വെച്ചും അവർക്കു പരോൾ നൽകാതിരിക്കുന്നത് ശരിയായ കാര്യമല്ല.

ഈ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ കോൺഗ്രസ് നേതാക്കൾ പോലും തള്ളിക്കളയുന്നു. ഉമ്മൻ ചാണ്ടി സർക്കാർ ആർക്കും ശിക്ഷാ ഇളവ് നൽകിയിട്ടില്ല. ജയിൽ ഉപദേശക സമിതിയുടെ ശുപാർശ ഉണ്ടായിരുന്നു. അത് മന്ത്രിസഭ പോലും പരിഗണിച്ചിട്ടില്ല. ഇവിടെ കൊടി സുനിക്ക് ശിക്ഷാ ഇളവ് ഉറപ്പാക്കാനാണ് മനോജിന്റെ ശ്രമം. അതിന് വേണ്ടി മനപ്പൂർവ്വം യുഡിഎഫ് സർക്കാരിനെ ചിത്രത്തിലേക്ക് കൊണ്ടുവരികയാണ്. ശിക്ഷാ ഇളവെന്ന് ഒരു തരത്തിൽ വിട്ടയ്ക്കൽ തന്നെയാണ്. ശിക്ഷാ വിധി പൂർത്തിയാകുന്നതിന് മുമ്പ് മോചനത്തിനുള്ള സാഹചര്യം തന്നെയാണ് ശിക്ഷാ ഇളവും സൃഷ്ടിക്കുന്നതെന്ന് അവർ പറയുന്നു.

മനോജിന്റെ പോസ്‌റ്റോടെ ശിക്ഷാ ഇളവിനുള്ള പട്ടികയിൽ ടിപി കേസിലെ 10 പ്രതികളുണ്ടെന്നാണ് വ്യക്തമാവുകയാണ്. എം.സി.അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ.ഷിനോജ് എന്നിവരാണ് ഇളവിനായി സമർപ്പിച്ച പട്ടികയിൽ ഉൾപ്പെട്ട ടിപി കേസിലെ കൊലയാളി സംഘം. കൂടാതെ ഗൂഢാലോചനയ്ക്കു ശിക്ഷിക്കപ്പെട്ട സി.പി.എം നേതാക്കളായ പി.കെ.കുഞ്ഞനന്തൻ, കെ.സി.രാമചന്ദ്രൻ, ട്രൗസർ മനോജൻ എന്നിവരുമുണ്ട്. ടിപിയോടു രാഷ്ട്രീയ വൈരാഗ്യമുള്ളവരുടെ കൈയിലെ ആയുധമായാണു കൊലയാളി സംഘം പ്രവർത്തിച്ചതെന്നു വിധിയിൽ ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ നിയോഗിച്ച ഉപസമിതി കൃത്യമായി പരിശോധിച്ചിരുന്നെങ്കിൽ ഏഴംഗ കൊലയാളി സംഘം പട്ടികയിൽനിന്നു പുറത്താകുമായിരുന്നു.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസംഗം ചുവടെ

ജയിൽ വകുപ്പു ശുപാർശ ചെയ്തതു സംസ്ഥാനത്തെ ജയിലുകളിലെ മൂവായിരത്തോളം ശിക്ഷാ തടവുകാരിൽ 2262 പേർക്കും ശിക്ഷായിളവു നൽകാൻ. പിന്നീടു സർക്കാർ രൂപീകരിച്ച മൂന്നംഗ സമിതിയാണ് ഇവരുടെ എണ്ണം 1850 ആയി കുറച്ചത്. ഇതു സംബന്ധിച്ച ശുപാർശ ഗവർണർ പി.സദാശിവം തിരിച്ചയയ്ക്കുകയും ചെയ്തു. അനർഹരായ തടവുകാർ പട്ടികയിലുണ്ടെന്നു കണ്ടെത്തിയാണു സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന ഗവർണർ സർക്കാർ ശുപാർശ നിരസിച്ചത്. സംസ്ഥാന ജയിൽ മേധാവി ആർ. ശ്രീലേഖയാണ് ഈ കണക്കു പുറത്തു വിട്ടത്. നേരത്തെ തടവുകാർക്കു ശിക്ഷായിളവു നൽകാൻ സ്വീകരിച്ച മാനദണ്ഡ പ്രകാരമാണു ഇക്കുറിയും പട്ടിക തയാറാക്കാൻ സർക്കാർ ആവശ്യപ്പെട്ടത്. 2012,2011,2007 എന്നീ വർഷങ്ങളിലും സർക്കാർ തടവുകാർക്കു പ്രത്യേക ശിക്ഷായിളവു പ്രഖ്യാപിച്ചിരുന്നു.

2016 ൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചാണു പ്രത്യേക ശിക്ഷായിളവ് ഉദ്ദേശിച്ചിരുന്നത്. ഇതിൽ കൊലപാതകം തൊഴിലാക്കിയവർ, വാടകക്കൊലയാളികൾ, രാജ്യദ്രോഹ കുറ്റത്തിനു ശിക്ഷിച്ചവർ, കള്ളക്കടത്തുമായി ബന്ധപ്പെട്ടു കൊല നടത്തിയവർ, ജയിൽ ഉദ്യോഗസ്ഥരെ കൊല ചെയ്തവർ, സ്ത്രീകളെയും കുട്ടികളെയും കൊല ചെയ്തവർ, 65 നു മേൽ പ്രായമുള്ളവരെ കൊല ചെയ്തവർ, ലഹരിമരുന്നു കേസിൽ ശിക്ഷിക്കപ്പെട്ടവർ, വിദേശികളായ തടവുകാർ എന്നിവരെയൊന്നും പരിഗണിക്കരുതെന്നു സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് കൊടി സുനിക്ക് വേണ്ടി അട്ടിമറിക്കപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP