Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്ലസ് ടു പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് കിട്ടാതെ വന്നപ്പോൾ ഉത്തരക്കടലാസിന്റെ പകർപ്പ് വാങ്ങി പരിശോധിച്ചു; കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം; നഷ്ടമായത് ഒരുഅദ്ധ്യയനവർഷം; വളാഞ്ചേരി സ്വദേശിയായ വിദ്യാർത്ഥി നഷ്ടപരിഹാരം തേടി ബാലാവകാശ കമ്മീഷനിൽ

പ്ലസ് ടു പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് കിട്ടാതെ വന്നപ്പോൾ ഉത്തരക്കടലാസിന്റെ പകർപ്പ് വാങ്ങി പരിശോധിച്ചു; കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം; നഷ്ടമായത് ഒരുഅദ്ധ്യയനവർഷം; വളാഞ്ചേരി സ്വദേശിയായ വിദ്യാർത്ഥി നഷ്ടപരിഹാരം തേടി ബാലാവകാശ കമ്മീഷനിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാർത്ഥിയുടെ കെമിസ്ട്രിയുടെ ഉത്തരപേപ്പറിന്റെ മൂന്ന് അഡീഷണൽ ഷീറ്റുകൾ മൂല്യനിർണയം നടത്തിയില്ലെന്ന് തെളിഞ്ഞു. സംഭവം തെളിഞ്ഞത് പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാതിരുന്നതിനെ തുടർന്ന് വിദ്യാർത്ഥി നൽകിയ പരാതിയെ തുടർന്ന്ാണ്. ഹയർസെക്കണ്ടറി പരീക്ഷാ മൂല്യനിർണയത്തിലെ അപാകത മൂലം അദ്ധ്യയന വർഷം നഷ്ടമായ വിദ്യാർത്ഥി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്. മലപ്പുറം വളാഞ്ചേരി സ്വദേശിയായ വിദ്യാർത്ഥിയാണ് കഴിഞ്ഞ മാർച്ചിൽ നടന്ന ഹയർസെക്കണ്ടറി കെമിസ്ട്രി പരീക്ഷയിലെ മൂല്യനിർണത്തിലെ അപാകത ചൂണ്ടിക്കാട്ടി മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ബാലാവകാശ കമ്മീഷൻ സിറ്റിംഗിൽ പരാതിയുമായെത്തിയത്.

പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാതിരുന്നതിനെ തുടർന്ന് ഉത്തരപേപ്പറിന്റെ പകർപ്പ് ലഭ്യമാക്കി പരിശോധിച്ചപ്പോൾ മൂന്ന് അഡീഷണൽ ഷീറ്റുകൾ മൂല്യനിർണയം നടത്തിയിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥി നേരത്തെ കമ്മീഷനെ സമീപിച്ചിരുന്നു. കമ്മീഷൻ നോട്ടീസ് നൽകിയതിനെ തുടർന്ന്, മൂല്യനിർണയം നടത്തിയ രണ്ട് അദ്ധ്യാപകരിൽ നിന്ന് പ്രതിഫലതുകയും മറ്റു ആനുകൂല്യങ്ങളും ഹയർസെക്കണ്ടറി വകുപ്പ് തിരിച്ചു പിടിച്ചു. എന്നാൽ അപാകത മൂലം അദ്ധ്യയന വർഷം നഷ്ടമായെന്നും മറ്റും കാണിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടാണ് വിദ്യാർത്ഥി ഇത്തവണ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. മേൽ സാഹചര്യങ്ങൾ പരിശോധിച്ച് കമ്മീഷൻ പുതിയ ഉത്തരവ് പുറപ്പെടുവിക്കും.

ആകെ പത്ത് പരാതികളാണ് വെള്ളിയാഴ്‌ച്ച നടന്ന സിറ്റിംഗിൽ പരിഗണിച്ചത്. പുതുതായി ഒരു കേസും പരിഗണനക്ക് വന്നു. ബാലാവകാശ കമ്മീഷൻ അംഗങ്ങളായ ഡോ. എംപി ആന്റണി, ഫാ. ഫിലിപ്പ് പരക്കാട്ട്, നസീർ ചാലിയം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസുകൾ പരിശോധിച്ചത്. കുട്ടികളെയും കൂട്ടി മരുമകൾ മറ്റൊരാൾക്കൊപ്പം പോയെന്നും കുട്ടികളെ തിരിച്ചു വേണമെന്നും ആവശ്യപ്പെട്ട് ഭർത്താവിന്റെ അമ്മ പരാതിയുമായെത്തി. എറണാകുളം ജില്ലയിലാണ് ഇവർ നിലവിൽ താമസിക്കുന്നത്. ഈ കേസിൽ 15 ദിവസത്തിനകം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ എറണാകുളം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് കാണിച്ച് നൽകിയ പരാതിയിൽ പഞ്ചായത്ത് സെക്രട്ടറി ഹാജരായി. ഒരു മാസത്തിനകം അടിസ്ഥാന സൗകര്യ വികസനം പൂർത്തീകരിക്കുമെന്ന് കമ്മീഷനെ അറിയിച്ചു. വളാഞ്ചേരി ഹയർസെക്കണ്ടറി സ്‌കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണെന്ന് കാണിച്ച് സ്വകാര്യ വ്യക്തി നൽകിയ പരാതിയെ തുടർന്ന് കമ്മീഷൻ അംഗങ്ങൾ ഇന്നലെ സ്‌കൂൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. ഈ കേസിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.

മാരകമായ അസുഖം കാരണം കഴിഞ്ഞ തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്നും പരീക്ഷ എഴുതാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി നൽകിയ പരാതിയിൽ ഇത് പ്രത്യേക കേസായി പരിഗണിച്ച് അനുമതി നൽകാൻ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എടപ്പാളിൽ മർദ്ദനമേറ്റ നാടോടി ബാലികക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നൽകിയ ഹരജിയും ഇന്ന് പരിഗണനക്ക് വന്നു. ഈ കേസുമായി ബന്ധപ്പെട്ട് ബാലികക്ക് എല്ലാ വിധ സംരക്ഷണവും നൽകിയതായി തിരൂർ ഡിവൈ.എസ്‌പി കമ്മീഷന് റിപ്പോർട്ട് നൽകി. കുട്ടിയുടെ സംരക്ഷണത്തിനാവശ്യമായ സൗകര്യങ്ങൾ ചെയ്തു നൽകാൻ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കും കമ്മീഷൻ നിർദ്ദേശം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP