Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാബറി മസ്ജിദ് തകർത്തിട്ടേയില്ല എന്ന് പറയുന്നതിന് തുല്യമായി പോയി ഇത്; വിധി നിർഭാഗ്യകരമെന്ന് മുസ്ലിം ലീ​ഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി; അന്വേഷണ ഏജൻസി നിർബന്ധമായും അപ്പീൽ പോകണം എന്നും ആവശ്യം

ബാബറി മസ്ജിദ് തകർത്തിട്ടേയില്ല എന്ന് പറയുന്നതിന് തുല്യമായി പോയി ഇത്; വിധി നിർഭാഗ്യകരമെന്ന് മുസ്ലിം ലീ​ഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി; അന്വേഷണ ഏജൻസി നിർബന്ധമായും അപ്പീൽ പോകണം എന്നും ആവശ്യം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ബാബറി മസ്ജിദ് കേസിലെ വിധി നിർഭാഗ്യകരമെന്ന് മുസ്ലിം ലീ​ഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എംപി. പള്ളി അക്രമമാർഗത്തിലൂടെ തകർത്തതാണെന്നും അവിടെ ഈ പ്രതികളുടെ മുഴുവൻ സാന്നിധ്യമുണ്ടായിരുന്നെന്നും അവർ ആരും തന്നെ ഇത് തടയാൻ ശ്രമിച്ചില്ലെന്നത് ലോകം മുഴുവൻ കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബാബരി മസ്ജിദ് തകർത്തിട്ടേയില്ല എന്ന് പറയുന്നതിന് തുല്യമായി പോയി ഇത് എന്ന് അദ്ദേഹം ചബണ്ടിക്കാട്ടി. ഇപ്പോഴും പള്ളി അവിടെ ഉണ്ട് എന്ന് പറയുന്നതിന് തുല്യമായിപ്പോയി. പക്ഷേ കോടതി വിധിയാണ്. അന്വേഷണ ഏജൻസി നിർബന്ധമായും അപ്പീൽ പോകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ബാബരി മസ്ജിദ് തകർത്തതാണെന്ന് വളരെ വ്യക്തമായി സുപ്രീം കോടതി പറഞ്ഞതാണ്. അന്വേഷണ ഏജൻ‌സി കുറ്റക്കാരെ പോയിന്റ് ഔട്ട് ചെയ്തതാണ്. എന്നിട്ട് ഇപ്പോൾ എല്ലാവരേയും വെറുതെ വിട്ട് വിധി വന്നിരിക്കുന്നു. ഒരിക്കലും ഇത് പ്രതീക്ഷിച്ചിട്ടില്ല. അല്ലെങ്കിൽ തന്നെ 28 വർഷമായി. വിധി വൈകിയതിലൂടെ തന്നെ നീതി നിഷേധമാണ് നടന്നത്. ഇത്ര വൈകി സംഭവിച്ച കാര്യം അങ്ങേയറ്റം ന്യായം നിഷേധിക്കുന്നതിന് തുല്യമാണ്. അവസാനം വിധി വന്നപ്പോൾ എല്ലാവരേയും വെറുതെ വിട്ടിരിക്കുന്നു. ഇന്ത്യൻ നീതി ന്യായ ചരിത്രത്തിൽ എപ്പോഴും നീതിയും ന്യായവും നിലനിൽക്കുന്നുണ്ട് എന്നത് ലോകത്തിന് മുൻപിൽ വരേണ്ടത് നമുക്ക് ആവശ്യമാണ്. വിധി നിർഭാഗ്യകരമാണ്. , കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബാബറി മസ്ജിദ് എന്ന മുസ്ലിം പള്ളി തകർത്തത് ആസൂത്രിതമല്ലെന്ന് കോടതി കണ്ടെത്തുമ്പോൾ അദ്വാനിയും ജോഷിയും അടക്കമുള്ള നേതാക്കളെ വിശുദ്ധരാക്കുന്ന പരാമർശങ്ങൾ കൂടി വിധിയിലുണ്ടെന്നാണ് പുറത്തു വരുന്നത് വിവരം. സിബിഐ എന്ന അന്വേഷണ ഏജൻസിക്കു നേരെയും നിരവധി ചോദ്യങ്ങൾ ഈ കോടതി വിധിയിലൂടെ ഉയരും. കാരണം, ലോകം മുഴുവൻ കണ്ട പള്ളി പൊളിക്കൽ കേസിൽ തെളിവുകൾ ഇല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഫോട്ടോകളും ദൃശ്യങ്ങളും കോടതി തെളിവായി സ്വീകരിച്ചതുമില്ല.

ബാബറി മസ്ജിദ് തകർത്തതു മുൻകൂട്ടി ആസൂത്രണം ചെയ്തതു പ്രകാരമല്ലെന്നും ഇക്കാര്യത്തിൽ ഗൂഢാലോചന നടന്നതായി തെളിവില്ലെന്നും ലക്നൗവിലെ പ്രത്യേക സിബിഐ കോടതി. ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചതെന്ന് എൽകെ അഡ്വാനി ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയിൽ പ്രത്യേക കോടതി ജ്ഡ്ജി എസ്‌കെ യാദവ് പറഞ്ഞു. കേസിൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ സിബിഐക്കു കഴിഞ്ഞിട്ടില്ലെന്ന് രണ്ടായിരം പേജുള്ള വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി. സിബിഐ ഹാജരാക്കിയ ദൃശ്യങ്ങൾ തെളിവായി സ്വീകരിക്കാനാവില്ലെന്ന് എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ട് കോടതി വ്യക്തമാക്കി. പക്ഷെ, മസ്ജിദ് തകർക്കുമ്പോൾ ഈ നേതാക്കളുടെയെല്ലാം സാന്നിദ്ധ്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു. ഇതെല്ലാം കോടതി വിശദമായി പരിശോധിച്ചു. 2001ൽ ഗൂഢാലോചന കുറ്റത്തിൽ നിന്ന് അദ്വാനി ഉൾപ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു.

കേസിലെ വിചാരണ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ആയതിനാൽ കോടതിക്ക് മുൻപിൽ വൻ സുരക്ഷയൊരുക്കിയിരുന്നു. കോവടി വിധിയെ ബിജെപി സ്വാഗതം ചെയതു. ചരിത്ര വിധിയെന്നാണ് കേസിൽ പ്രതിയായ മുരളീ മനോഹർ ജോഷി അഭിപ്രായപ്പെട്ടത. മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ.അദ്വാനി, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്, പ്രമുഖ ബിജെപി നേതാക്കളായ മുരളി മനോഹർ ജോഷി, ഉമാ ഭാരതി, സാക്ഷി മഹാരാജ് തുടങ്ങിയ പ്രമുഖർ പ്രതിപട്ടികയിലുള്ള കേസായിരുന്നു ഇത്. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലാചന കേസിലാണ് ഇന്ന് വിധി പുറപ്പെടുവിച്ചത്. ബിജെപിക്കും ആർഎസ്എസിനും ഇന്നത്തെ വിധി ഏറെ ആശ്വാസമാണ്.

ശിക്ഷിക്കപ്പെടാൻ മാത്രമുള്ള കുറ്റങ്ങൾ പ്രതിപട്ടികയിൽ ഉള്ളവർ ചെയ്തതായി തെളിയിക്കാൻ പ്രൊസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെവിടുന്നതെന്നും കോടതി വ്യക്തമാക്കി. 1992 ലാണ് അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കുന്നത്. കേസിൽ ജീവിച്ചിരിക്കുന്നവരായ 32 പേരാണ് പ്രതിപട്ടികയിലുള്ളത്. കേസിലെ ജീവിച്ചിരിക്കുന്ന എല്ലാ പ്രതികളും വിധി പുറപ്പെടുവിക്കുന്ന ദിവസം കോടതിയിൽ ഹാജരാകണമെന്ന് ജസ്റ്റിസ് എസ്.കെ.യാദവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിപട്ടികയിലുണ്ടായിരുന്ന അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി തുടങ്ങിയവർ നേരിട്ട് കോടതിയിലെത്തില്ല. ഉമാ ഭാരതി കോവിഡ് ബാധിതയാണ്, ആശുപത്രിയിൽ ചികിത്സയിലാണ്. അദ്വാനിയും മുരളി മനോഹർ ജോഷിയും വീഡിയോ കോൺഫറൻസ് വഴി ഹാജരായി. പ്രതിപട്ടികയിലുള്ള 26 പേർ കോടതിയിൽ നേരിട്ടു ഹാജരായി.

പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ബാബറി മസ്ജിദ്, ദീർഘനാൾ നീണ്ടുനിന്ന മത-രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിൽ തകർക്കപ്പെട്ട കേസിൽ 27 വർഷത്തിനു ശേഷമാണ് പ്രത്യേക കോടതി വിധി പറയുന്നത്. ബാബറി മസ്ജിദ് തകർത്തത് രാജ്യത്ത് ഒട്ടേറെ വർഗീയ കലാപത്തിനു വഴിവച്ചിരുന്നു. സുപ്രീംകോടതി അനുമതിയോടെ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മാണം ആരംഭിച്ചിരിക്കെയാണ് മസിജ്ദ് തകർത്ത കേസിൽ വിധി വരുന്നത്. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ ഉത്തർപ്രദേശിൽ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്.

അജ്ഞാതരായ കർസേവകർക്കെതിരായ കേസുകൾ ലഖ്‌നൗവിലും പ്രമുഖ നേതാക്കൾക്കെതിരേയുള്ളത് റായ്ബറേലിയിലുമായിട്ടായിരുന്നു വിചാരണ. സുപ്രീംകോടതിയുടെ 2017ലെ ഉത്തരവ് പ്രകാരം രണ്ടുകൂട്ടം കേസുകളിലേയും വിചാരണ ഒന്നിച്ചുചേർത്ത് ലഖ്‌നൗവിലെ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. രണ്ടുവർഷത്തിനകം വിചാരണപൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിനൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP