Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ നിയമത്തിനെതിരെ അരങ്ങേറിയ സമരത്തിനെതിരായ കേസുകൾ പിൻവലിക്കും; മുൻകാലത്ത് നൽകി ഉറപ്പുകൾ പാലിക്കപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ വീണ്ടും നിലപാടറിയിച്ചു സർക്കാർ; അപേക്ഷ നൽകിയാൽ കേസുകൾ പിൻവലിക്കുമെന്ന് ഓഫർ; ലോക്‌സഭാ തെരഞ്ഞെടുപ്പു ലക്ഷ്യം വെച്ചുള്ള നീക്കവുമായി പിണറായി

പൗരത്വ നിയമത്തിനെതിരെ അരങ്ങേറിയ സമരത്തിനെതിരായ കേസുകൾ പിൻവലിക്കും; മുൻകാലത്ത് നൽകി ഉറപ്പുകൾ പാലിക്കപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ വീണ്ടും നിലപാടറിയിച്ചു സർക്കാർ; അപേക്ഷ നൽകിയാൽ കേസുകൾ പിൻവലിക്കുമെന്ന് ഓഫർ; ലോക്‌സഭാ തെരഞ്ഞെടുപ്പു ലക്ഷ്യം വെച്ചുള്ള നീക്കവുമായി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളകുമായി ബന്ധപ്പെട്ട പൊലീസ് കേസുകൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതിൽ പിന്നോട്ട് പോയിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫിസ്. ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിക്കുകയും അതനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കേസുകൾ സ്വമേധയാ അവസാനിക്കില്ല. പ്രതി ചേർക്കപ്പെട്ടവർ കേസിന്റെ വിശദ വിവരങ്ങൾ സഹിതം കേസ് പിൻവലിക്കാൻ അപേക്ഷ സർക്കാരിന് നൽകണം. ഓരോ അപേക്ഷയും ആഭ്യന്തര, നിയമ വകുപ്പുകൾ പരിശോധിച്ച് തീരുമാനമെടുക്കും. കോടതി മുമ്പാകെ സി ആർ പി സി 321 പ്രകാരം അപേക്ഷ സമർപ്പിച്ച് സർക്കാർ അഭിഭാഷകൻ ഹാജരാക്കും. തുടർന്ന് കേസുകൾ ഇല്ലാതാകും. ഇതാണ് സാധാരണ രീതി.

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലുണ്ടായ സമരങ്ങളിലും ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകളിലും സമാന നിലപാട് തീരുമാനിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇപ്രകാരം സമർപ്പിച്ച അപേക്ഷ ബന്ധപ്പെട്ട കോടതി പരിശോധിച്ച് അനുമതി നൽകിയാൽ മാത്രമേ കേസ് പിൻവലിക്കാൻ കഴിയൂ. വ്യക്തികൾ കേസുകൾ പിൻവലിക്കാൻ വ്യക്തിപരമായി അപേക്ഷ നൽകണം. ഇത്തരം അപേക്ഷകളിൽ സർക്കാർ തലത്തിൽ തന്നെ പരിശോധന നടക്കുകയും ഗുരുതരമല്ലാത്ത ക്രിമിനൽ കേസുകൾ പിൻവലിക്കാൻ നടപടിയെടുക്കുകയും ചെയ്യും. ഉത്തരവ് ഇറങ്ങിയതിനുശേഷം ഇതുവരെ കേസ് പിൻവലിക്കുന്നതിന് അപേക്ഷ സമർപ്പിച്ച കേസുകളിലെല്ലാം ഉചിതമായ തീരുമാനം സർക്കാർ കൈക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

അകേസമയം പൗരത്വ ഭേദഗതി നിയമത്തിൽ ചട്ടങ്ങൾ ഉണ്ടാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞ ജനുവരി മാസം സാവകാശം അനുവദിച്ചിരുന്നു. രാജ്യസഭാ ആഭ്യന്തരകാര്യ പാർലമെന്ററി സമിതിയുടെതായിരുന്നു നടപടി. ഏഴാം തവണയാണ് പൗരത്വ ഭേദഗതി ചട്ടങ്ങൾ പ്രസിദ്ധീകരിക്കാൻ കേന്ദ്രം അധിക സമയം ആവശ്യപ്പെട്ടത്. രാജ്യത്ത് അസ്വസ്ഥതയും അനാവശ്യമായ പ്രശ്‌നങ്ങളുമുണ്ടാക്കി തങ്ങളുടെ തെറ്റായ നിലപാട് അടിച്ചേൽപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രതികരിച്ചിരുന്നു.

2019 ഡിസംബർ 11 നാണ് പാർലമെന്ററി ഇരു സഭകളിലും പൗരത്വ ബിൽ പാസാക്കിയത്. ഭേദഗതി രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതും ഇന്ത്യൻ ബഹുസ്വരതയ്ക്ക് എതിരുമാണെന്ന് ചൂണ്ടികാട്ടി രാജ്യത്തുടനീളം നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു. 2014-ൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പൗരത്വ ഭേദഗതി ബിൽ. 2016 ജൂലൈ 19-നാണ് ആദ്യമായി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.

ഓഗസ്റ്റ് 12-ന് ബിൽ സംയുക്ത പാർലമെന്ററി സമിതിക്കു കൈമാറി. 2019 ജനുവരി ഏഴിനാണു സമിതി റിപ്പോർട്ട് നൽകിയത്. 2019 ജനുവരി എട്ടിനു ബിൽ ലോക്സഭ പാസാക്കി. എന്നാൽ രാജ്യസഭയിൽ പാസാക്കാതിരുന്ന സാഹചര്യത്തിൽ പതിനാറാം ലോക്സഭയുടെ കാലാവധി കഴിഞ്ഞതോടെ ബിൽ അസാധുവായി. വീണ്ടും ഡിസംബർ നാലിന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബിൽ ഒൻപതാം തീയതി ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP