Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോടിയേരിക്ക് ആദരവ് നൽകാൻ കണ്ണൂരിൽ വന്ന ഗവർണ്ണറോട് പിണറായി പറഞ്ഞത് യൂറോപ്പിലേക്ക് പുലർച്ചെ യാത്രയാകുമെന്ന പരമരഹസ്യം; സംഭാഷണത്തിനിടെ അനൗദ്യോഗികമായി വിദേശയാത്ര അറിയിച്ചതിൽ രാജ്ഭവന് അതൃപ്തി; കീഴ് വഴക്കം ലംഘിച്ചെന്ന് ഗവർണ്ണറുടെ നിലപാട്; യൂറോപ്പിലേക്ക് പിണറായിയും മന്ത്രിമാരും പറക്കുമ്പോൾ ഗവർണ്ണർക്ക് വിശദാംശങ്ങളിൽ ധാരണയില്ല; സർക്കാരും ഗവർണ്ണറും രണ്ടു വഴിയിൽ തന്നെ

കോടിയേരിക്ക് ആദരവ് നൽകാൻ കണ്ണൂരിൽ വന്ന ഗവർണ്ണറോട് പിണറായി പറഞ്ഞത് യൂറോപ്പിലേക്ക് പുലർച്ചെ യാത്രയാകുമെന്ന പരമരഹസ്യം; സംഭാഷണത്തിനിടെ അനൗദ്യോഗികമായി വിദേശയാത്ര അറിയിച്ചതിൽ രാജ്ഭവന് അതൃപ്തി; കീഴ് വഴക്കം ലംഘിച്ചെന്ന് ഗവർണ്ണറുടെ നിലപാട്; യൂറോപ്പിലേക്ക് പിണറായിയും മന്ത്രിമാരും പറക്കുമ്പോൾ ഗവർണ്ണർക്ക് വിശദാംശങ്ങളിൽ ധാരണയില്ല; സർക്കാരും ഗവർണ്ണറും രണ്ടു വഴിയിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റേയും സംഘത്തിന്റെയം യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിക്കാത്തതിൽ രാജ്ഭവന് അതൃപ്തി. ഇന്നലെയാണ് ഗവർണറോട് യാത്രയുടെ കാര്യം നേരിൽ പറഞ്ഞത്. കോടിയേരി ബാലകൃഷ്ണന് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയ ഗവർണ്ണറോട് സ്വകാര്യമായി ഇക്കാര്യം മുഖ്യമന്ത്രി പറയുകയാണ്. ഇരുവരും സംസാരിച്ചത് മാധ്യമങ്ങളും ശ്രദ്ധിച്ചിരുന്നു. രാജ്ഭവനിൽ നിന്ന് ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ഇത് വിദേശ യാത്രയെ കുറിച്ചായിരുന്നു. മുഖ്യമന്ത്രി കൊച്ചിയിൽ എത്തും വരെ യൂറോപ്പിലേക്ക് പോകുന്ന കാര്യം ആർക്കും അറിയില്ലായിരുന്നു.

നോർവേ, ഇംഗ്ലണ്ട്, വെയിൽസ് തുടങ്ങിയ രാജ്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദർശിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടർന്ന് നിശ്ചയിച്ചതിലും ഒരുദിവസം വൈകിയാണ് സംഘം പുറപ്പെട്ടത്. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദു റഹിമാൻ തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മാരിടൈം മേഖലയിലെ സഹകരണം ലക്ഷ്യമിട്ടാണ് നോർവേ സന്ദർശനം. ദുരന്തനിവാരണ രീതികളും പരിചയപ്പെടും. വെയ്ൽസിൽ ആരോഗ്യ മേഖലയെ കുറിച്ചാണ് ചർച്ചകൾ. ആരോഗ്യമന്ത്രി വീണാ ജോർജ് അവിടെയെത്തും.

ലണ്ടനിൽ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചിട്ടുണ്ട്. യുകെയിലെ വിവിധ സർവകലാശാലകളുമായി ധാരണാപത്രങ്ങളും ഒപ്പു വെയ്ക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. പാർട്ടിയുടെ സമുന്നതനായ നേതാവായിരുന്നു കോടിയേരി. മുൻ സംസ്ഥാന സെക്രട്ടറിയുമായി പിണറായിക്കുണ്ടായിരുന്നത് അടുത്ത ബന്ധമാണ്. അതുകൊണ്ട് തന്നെ വിദേശയാത്ര നീട്ടിവയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കോടിയേരിയുടെ സംസ്‌കാരത്തിന് ശേഷം പിണറായി കൊച്ചിയിൽ എത്തി. അവിടെ നിന്ന് വിമാനവും കയറി.

മുഖ്യമന്ത്രിയുടെ യാത്രാ വിവരങ്ങൾ ഗവർണറെ മുൻകൂട്ടി അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉദ്യോഗസ്ഥരും ഔദ്യോഗികമായി വിദേശയാത്രയ്ക്ക് പോകുമ്പോൾ ഗവർണറെ നേരിട്ട് കണ്ട് അറിയിക്കാറാണ് പതിവ്. അതല്ലെങ്കിൽ കത്തിലൂടെയോ യാത്രയുടെ വിശദാംശങ്ങൾ ഗവർണറെ അറിയിക്കും. ഇതൊന്നും മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ ഉണ്ടായില്ലെന്നാണ് ആക്ഷേപം. കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ണൂരിലെത്തിയപ്പോൾ സംഭാഷണത്തിനിടെ അനൗദ്യോഗികമായി മുഖ്യമന്ത്രി വിദേശയാത്ര ഗവർണറോട് പറയുകയായിരുന്നു. ഈ രീതി സ്വീകാര്യമല്ലെന്നും രാജ്ഭവൻ സൂചിപ്പിച്ചു.

യാത്രയുടെ വിശദാംശങ്ങളും പുറപ്പെടുന്നതും മടങ്ങിവരുന്നതുമായ വിശദാംശങ്ങൾ അറിയിക്കുന്ന കീഴ് വഴക്കം ലംഘിക്കപ്പെട്ടുവെന്നും രാജ്ഭവൻ പറയുന്നു. കോടിയേരിയെ യാത്രയാക്കി നേരെ ഒട്ടും കളയാതെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യം വിട്ടു എന്നതാണ് വസ്തുത. കണ്ണൂരിൽ കണ്ട ഇടർച്ച ഇനി വാക്കുകളിൽ ഉണ്ടാകില്ല. മുഖ്യമന്ത്രിയും സംഘവും യൂറോപ്പിലേക്ക് തിരിച്ചു. മന്ത്രിമാരായ പി. രാജീവും വി. അബ്ദുറഹിമാനും ഒപ്പം പുലർച്ചെ 3.45നായിരുന്നു മുഖ്യമന്ത്രി തിരിച്ചത്.

ചെന്നൈ അപ്പോളാ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ ചികിൽസ. തിരുവനന്തപുരത്ത് നിന്നാണ് കോടിയേരി ചികിൽസയ്ക്കായി പോയത്. മരുതൻകുഴിയിൽ വീടുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കോടിയേരിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്തേക്ക് കൊണ്ടു വരുമെന്ന് ഏവരും കരുതി. കോടിയേരി പഠിച്ചതും ജീവിച്ചതും എല്ലാം തിരുവനന്തപുരത്തായിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറിയായപ്പോൾ ഒഴിച്ച് പ്രധാന തട്ടകം തിരുവനന്തപുരം തന്നെയായിരുന്നു. എന്നാൽ കോടിയേരിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്തേക്ക് എത്തിച്ചില്ല. എകെജി സെന്ററിൽ കോടിയേരി അതുകൊണ്ട് തന്നെ വീണ്ടുമെത്തിയില്ല.

തിരുവനന്തപുരത്തുകൊണ്ടു വന്ന് റോഡുമാർഗ്ഗം കണ്ണൂരിലേക്ക് കൊണ്ടു പോയിരുന്നുവെങ്കിൽ കോടിയേരിക്ക് കേരളത്തിനാകെ അന്തിമോപചാരം അർപ്പിക്കാൻ അവസരം വരുമായിരുന്നു. പല നേതാക്കളുടേയും അന്ത്യയാത്ര അത്തരത്തിൽ നടന്നു. എന്നാൽ സൗകര്യം കണക്കിലെടുത്ത് കണ്ണൂരിൽ കോടിയേരിയുടെ മൃതദേഹം വിമാനത്തിൽ എത്തിച്ചു. എല്ലാത്തിനും പിണറായി നേരിട്ട് നേതൃത്വം നൽകി. അനുശോചന യോഗത്തിൽ പതറി. പക്ഷേ അതിന് ശേഷം യാത്ര വിദേശത്തേക്കുമായി. ഈ യാത്ര വൈകാതിരിക്കാനാണ് തിരുവനന്തപുരത്തേക്ക് കോടിയേരിയുടെ മൃതദേഹം കൊണ്ടു വരാത്തതെന്നും വിമർശനം ഇപ്പോൾ ഉയരുന്നുണ്ട്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ വിലാപ യാത്ര എത്തിയ ശേഷമായിരുന്നു സംസ്‌കാരമെങ്കിൽ ഇന്ന് പുലർച്ചെ പിണറായിക്ക് വിദേശത്തേക്ക് പോകാൻ കഴിയുമായിരുന്നില്ല.

കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തശേഷം കണ്ണൂരിൽനിന്നു മുഖ്യമന്ത്രി തിങ്കളാഴ്ച രാത്രി കൊച്ചിയിലെത്തിയിരുന്നു. രണ്ടാംഘട്ട പര്യടനത്തിൽ ഉൾപ്പെട്ടിരുന്ന നോർവേയിലേക്കാണ് ഇപ്പോൾ പോകുന്നത്. അഞ്ചുമുതൽ ഏഴുവരെ നോർവേയിലും ഒമ്പതുമുതൽ 12 വരെ യു.കെ.യിലുമാണ് സന്ദർശനം. ഫിൻലൻഡിലേക്കു പോകാനിരുന്ന ആദ്യഘട്ട പര്യടനം കോടിയേരിയുടെ മരണത്തെത്തുടർന്ന് മുഖ്യമന്ത്രി റദ്ദാക്കിയിരുന്നു. വിദ്യാഭ്യാസ മോഡൽ പഠനത്തിനായിരുന്നു ഈ യാത്രയിലൂടെ ലക്ഷ്യമിട്ടത്. യുകെയിൽ നിന്ന് നോർവ്വയിലേക്കും മുഖ്യമന്ത്രി പോകുമെന്ന സൂചനയുണ്ട്.

ഒക്ടോബർ ഒന്നിനാണ് പോകാനിരുന്നത്. എന്നാൽ കോടിയേരിയുടെ രോഗാവസ്ഥ പരിഗണിച്ച് യാത്ര നീട്ടി. വേണ്ടെന്ന് വച്ചുവെന്ന തരത്തിലാണ് വാർത്ത വന്നത്. കോടിയേരിയുടെ മരണമായതു കൊണ്ട് തന്നെ ഉടൻ പോകില്ലെന്നും കരുതി. എന്നാൽ വിദേശത്തെ കൂടിയാലോചനകൾ അടിയന്തരമാണെന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. ഇതോടെ ഫിൻലൻഡ് ഒഴിവാക്കി മറ്റിടങ്ങളിലേക്ക് പോകാൻ തീരുമാനിച്ചു. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹ്‌മാൻ എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകുമെന്നാണ് വിവരം.

നോർവേയിലേക്കാണ് ആദ്യയാത്ര. ഇന്ത്യൻ സമയം വൈകീട്ട് ആറോടെ സംഘം നോർവേയിലെത്തും. നോർവേയ്ക്ക് പിന്നാലെ യുകെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളും സന്ദർശിക്കുമെന്നും സൂചനയുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകൾ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദർശന ലക്ഷ്യം. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12വരെയാണ് സന്ദർശനം. ഇത് ഒരു ദിവസം കൂടി നീട്ടിയിട്ടുണ്ട്.

നോർവേ സന്ദർശനത്തിൽ മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നൽകുക. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ നോർവീജിയൻ മാതൃകകളും പരിചയപ്പെടും. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹിമാൻ എന്നിവരും നോർവേയിൽ എത്തുന്നുണ്ട്. ഇംഗ്ലണ്ടിലേക്കും വെയ്ൽസിലേക്കും ആരോഗ്യമന്ത്രി വീണാ ജോർജും പോകുന്നുണ്ട്. വെയ്ൽസിലെ ആരോഗ്യ മേഖലയെ കുറിച്ച് മനസ്സിലാക്കുകയാണ് യാത്ര കൊണ്ട് ഉദേശിക്കുന്നത്.

ലണ്ടനിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചു ചേർക്കും. ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതിന് യുകെയിലെ വിവിധ സർവകലാശാലകളുമായി ധാരണാ പത്രം ഒപ്പു വയ്ക്കും. പതിമൂന്നാം തീയതി വരെയാണ് സന്ദർശനം. ശനിയാഴ്ചയാണ് യൂറോപ്പിലേക്ക് പുറപ്പെടാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില വഷളായതോടെ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP