Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാഴികയ്ക്ക് നാൽപ്പതുവട്ടം കരുണയെ കുറിച്ചും സഹാനുഭൂതിയെ കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന കത്തോലിക്കാ സഭയ്ക്ക് അംഗപരിമിതർക്ക് മൂന്ന് ശതമാനം സംവരണം കൊടുക്കാൻ സർക്കാർ പറഞ്ഞപ്പോൾ അനുസരിക്കാൻ മടി; ന്യൂനപക്ഷാവകാശം ഹനിക്കപ്പെടുന്നെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ കേസ് കൊടുത്തു; സഭയ്ക്ക് കൂട്ട് സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിക്കുന്ന എൻഎസ്എസും; ദുർബലരെ തഴയുന്ന മതസംഘടനകളുടെ പൊയ്മുഖം പൊളിഞ്ഞു വീഴുമ്പോൾ

നാഴികയ്ക്ക് നാൽപ്പതുവട്ടം കരുണയെ കുറിച്ചും സഹാനുഭൂതിയെ കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന കത്തോലിക്കാ സഭയ്ക്ക് അംഗപരിമിതർക്ക് മൂന്ന് ശതമാനം സംവരണം കൊടുക്കാൻ സർക്കാർ പറഞ്ഞപ്പോൾ അനുസരിക്കാൻ മടി; ന്യൂനപക്ഷാവകാശം ഹനിക്കപ്പെടുന്നെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ കേസ് കൊടുത്തു; സഭയ്ക്ക് കൂട്ട് സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിക്കുന്ന എൻഎസ്എസും; ദുർബലരെ തഴയുന്ന മതസംഘടനകളുടെ പൊയ്മുഖം പൊളിഞ്ഞു വീഴുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ ഏറ്റവും അധികം അനാഥാലയങ്ങൾ നടത്തുന്നതും അംഗപരിമിതർക്കായുള്ള സ്ഥാപനങ്ങൾ നടത്തുന്നതു ആരെന്ന് ചോദിച്ചാൽ അത് ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ട സംഘടനകളോ വ്യക്തികളുടെ സ്ഥാപനങ്ങളോ ആകുമെന്നത് ഉറപ്പാണ്. കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ പലതും വിദേശഫണ്ട് അടക്കം കൈപ്പറ്റുന്ന സ്ഥാപനങ്ങളാണ്. പലപ്പോഴും വിദേശ മലയാളികൾ കൈ അയച്ച് ഇത്തരം സ്ഥാപനങ്ങളെ സഹായിക്കുന്നത് അവരുടെ മനസിലെ കരുണകൊണ്ടും അംഗപരിമിതരോടുള്ള സഹാനുഭൂതികൊണ്ടുമാണ്. എന്നാൽ, ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അംഗപരിമിതരോട് പെരുമാറുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന ഒരു വിവരമാണ് പുറത്തുവരുന്നത്.

കേന്ദ്രസർക്കാർ സാമ്പത്തിക സംവരണം പാസാക്കിയപ്പോൾ അതിനെ സ്വാഗതം ചെയ്ത എൻഎസിന്റെയും പൊയ്മുഖം വെളിച്ചത്തു വരുന്നതാണ് പുതിയ സംഭവം. സ്വകാര്യ, എയ്ഡഡ് സ്‌കൂൾ, കോളജുകളിലെ നിയമനങ്ങളിൽ 3 ശതമാനം അംഗപരിമിതർക്കു സംവരണം ചെയ്യണമെന്ന സർക്കാർ ഉത്തരവിനെതിരെ എൻഎസ്എസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കയാണ്. സമൂഹത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള വിഭാഗത്തെ അവഗണിക്കാൻ നാഴികയ്ക്ക് നാൽപ്പതു വെട്ടം സഹാനുഭൂതിയെ കുറിച്ച് സംസാരിക്കുന്നവർ മത്സരിക്കുന്ന കാഴ്‌ച്ചയാണ് കാണുന്നത്.

അംഗപരിമിതരുടെ അവകാശ സംരക്ഷണത്തിനുള്ള 1995 ലെ നിയമവും ഇതു റദ്ദാക്കി 2016 ൽ കൊണ്ടുവന്ന നിയമവും സ്വകാര്യ, എയ്ഡഡ് സ്ഥാപനങ്ങൾക്കു ബാധകമാക്കിയിരുന്നില്ലെന്നാണ് എൻഎസ്എസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വാദിക്കുന്നത്. നിയമ പ്രകാരമുള്ള വിജ്ഞാപനങ്ങളിൽ പറയാത്ത നിലയ്ക്ക് സ്വകാര്യ സ്ഥാപനങ്ങൾക്കു സംവരണം ബാധകമാക്കുന്ന സർക്കാർ ഉത്തരവു ശരിയല്ലെന്നാണു ഇരു കൂട്ടരുടെയും വാദം. സമാന വിഷയത്തിൽ കൺസോർഷ്യം ഓഫ് കാത്തലിക് സ്‌കൂൾ മാനേജ്‌മെന്റ്‌സും കൺസോർഷ്യം ഓഫ് കാത്തലിക് ഇൻസ്റ്റിറ്റിയൂഷൻസ് ഓഫ് ഹയർ എജ്യുക്കേഷനും നേരത്തേ ഹർജി നൽകിയിരുന്നു.

ന്യൂനപക്ഷ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റാണ് അംഗപരിമിതർക്കുള്ള മൂന്ന് ശതമാനം സംവരണം എന്നാണ് കത്തോലിക്കാസഭയ്ക്കു കീഴിലുള്ള സംഘടനയുടെയും വാദം. ഒരേസമയം സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിക്കുന്നവരാണ് സമൂഹത്തിലെ നിരാലംബരം സഹായിക്കാൻ സർക്കാർ കൈക്കൊണ്ട നടപടിക്കെതിരെ രംഗത്തുവന്നത്. സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിൽ അംഗപരിമിതർക്ക് മൂന്നുശതമാനം സംവരണം നടപ്പാക്കണമെന്ന ആവശ്യം 2014 ഒക്ടോബറിൽ ഉണ്ടായ ഹൈക്കോടതി വിധിയെ പിന്തുടർന്നാണ് സർക്കാർ നടപ്പിലാക്കിയത്.

2013ലെ സുപ്രീംകോടതിവിധി സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകൾക്ക് ബാധകമാണെന്നും നിയമനങ്ങളിൽ ശാരീരികപ്രശ്‌നങ്ങൾ നേരിടുന്നവരെ പരിഗണിക്കാൻ പൊതുനയം രൂപീകരിക്കണമെന്നും ഹൈക്കോടതി വിധിയിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ, 2014 ഒക്ടോബറിൽ വന്ന ഹൈക്കോടതിവിധി നടപ്പാക്കാൻ യുഡിഎഫ് സർക്കാർ കാര്യമായ നടപടികൾ സ്വീകരിച്ചില്ല. കാഴ്ചശക്തി കുറഞ്ഞവർ /അന്ധർ, ശ്രവണശേഷി കുറഞ്ഞവർ /ഇല്ലാത്തവർ, ചലനവൈകല്യം/സെറിബ്രൽ പാൾസി ബാധിച്ചവർ എന്നീ മൂന്നു വിഭാഗങ്ങൾക്ക് ഓരോ ശതമാനംവീതം ആകെ മൂന്നു ശതമാനത്തിൽ കുറയാത്ത സംവരണമാണ് ഉത്തരവിലൂടെ ലഭിക്കുന്നത്. എല്ലാ തസ്തികയിലും ആനൂകൂല്യത്തിന് അർഹത ഉണ്ടാകും.

1958ലെ കേരള വിദ്യാഭ്യാസ ആക്ട് 11ലും 1959ലെ കേരള വിദ്യാഭ്യാസചട്ടം അധ്യായം 14 എ ചട്ടം ഒന്നിലും സംവരണമുറപ്പാക്കാൻ ഭേദഗതികൾ വരുത്തുകതയും ചെയ്തു. അംഗപരിമിതരായ നൂറുകണക്കിന് ഉദ്യോഗാർഥികൾക്ക് സർക്കാർ ഉത്തരവ് സഹായകരമാകും. മാനേജ്‌മെന്റുകൾ സംവരണം പാലിക്കാതെ നിയമനങ്ങൾ നടത്തിയാൽത്തന്നെ അംഗീകാരത്തിനുവരുമ്പോൾ നിയമപരമായി നിരസിക്കാൻ ഇനിമുതൽ വിദ്യാഭ്യാസവകുപ്പിനു കഴിയുമെന്ന നിലയും ഈ ഉത്തരവോടെ വന്നിരുന്നു. ഈ തീരുമാനത്തിന് എതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

അംഗപരിമിതർക്കുള്ള സംവരണം വ്യക്തമാക്കാതെ നിയമനത്തിന് വിജ്ഞാപനം ഇറക്കിയ തസ്തികകളിലെ നിയമനങ്ങൾ ഹൈക്കോടതി അടുത്തിടെ തടഞ്ഞിരുന്നു. ഗുരുവായൂർ ദേവസ്വത്തിന്റെയും എൻ.എസ്.എസിന്റെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമനമാണ് തടഞ്ഞത്. അതേസമയം, നിയമനത്തിനുള്ള നടപടികൾ പൂർത്തിയാക്കാൻ അനുവദിച്ചിട്ടുണ്ട്. വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് അംഗപരിമിതർക്കുള്ള സംവരണം വ്യക്തമാക്കാതെ വിജ്ഞാപനങ്ങൾ ഇറക്കിയതിനെതിരേ കാഴ്ചവൈകല്യമുള്ള അരൂർ സ്വദേശി സി.ബി. വിഷ്ണുപ്രസാദാണ് ഹർജി നൽകിയത്. കഴിഞ്ഞ നവംബറിലാണ് ഇരുവിഭാഗങ്ങളിലെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചത്. അംഗപരിമിതർക്ക് എയ്ഡഡ് കോളേജുകളിലും സ്‌കൂളുകളിലും സംവരണം ഉറപ്പാക്കുന്ന സർക്കാർ ഉത്തരവ് പാലിക്കാതെയാണ് വിജ്ഞാപനമെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

സർക്കാർ ജോലികളിൽ അംഗപരിമിതർക്കായി അനുവദിച്ച മൂന്നു ശതമാനം സംവരണം സംസ്ഥാന സർക്കാർ നടപ്പിലാക്കി തുടങ്ങിയിരുന്നു. 1995ലാണ് അംഗപരിമിത സംരക്ഷണ നിയമം നിലവിൽ വന്നത്. കേന്ദ്ര സർക്കാർ മൂന്നരകോടിയോളം വരുന്ന ഇന്ത്യയിലെ അംഗപരിമിതർക്കായി തയ്യാറാക്കിയ പദ്ധതികളെല്ലാം പാതിവഴിയിലാണ്. 20 കോടി രൂപയുടെ പദ്ധതി വിഭാവനം ചെയ്തുവെങ്കിലും ഒന്നും നടപ്പാക്കാൻ
ഇരുസർക്കാറുകളും മുന്നിട്ടിറങ്ങുന്നില്ലെന്ന് അംഗപരിമിതരുടെ അസോസിയേഷനുകൾ കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്.

അടുത്തിടെ സർക്കാറിന്റെ പുതിയ നയത്തോടെ ഡെപ്യൂട്ടി കലക്ടർ തസ്തികയിൽ അംഗപരിമിതൻ നിയമിക്കപ്പെട്ടിരുന്നു. ഏറെ വിവാദങ്ങൾക്കും നിയമനടപടികൾക്കും സർക്കാർ ഇടപെടലുകൾക്കുമൊടുവിലാണ് കഴിഞ്ഞ വർഷം കണ്ണൂർ പയ്യന്നൂർ കോറോം സ്വദേശി കെ.അജേഷ് ഡെപ്യൂട്ടി കലക്ടർ തസ്തികയൽ നിയമിതനായത്. ആറുവർഷമായി സെക്രട്ടേറിയറ്റിൽ പൊതുഭരണവകുപ്പിൽ അസിസ്റ്റന്റായ അജേഷ് ഇപ്പോൾ മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലെ ഉദ്യോഗസ്ഥനാണ്. സർക്കാർ സ്ഥാപനങ്ങളിൽ അടക്കം കാര്യമായി നിയമനങ്ങൾ നടക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് രണ്ട് പ്രബല സമുദായ സംഘടനകളുടെ സ്ഥാപനങ്ങൾ അംഗപരിമിത നിയമനത്തിനെതിരെ കോടതിയെ സമീപിച്ചതെന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP