Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെരിയാർ മുമ്പെന്നത്തേക്കാൾ വറ്റി; കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലായി; എറണാകുളം, ഇടുക്കി ജില്ലകളിലെ അമ്പതോളം പഞ്ചായത്തുകൾ കുടിവെള്ളം മുട്ടുമെന്ന ഭീതിയിൽ; വൻകിട തോട്ടം ഉടമകൾ ഉള്ളവെള്ളം അനധികൃതമായി ഊറ്റുന്നു

പെരിയാർ മുമ്പെന്നത്തേക്കാൾ വറ്റി; കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലായി; എറണാകുളം, ഇടുക്കി ജില്ലകളിലെ അമ്പതോളം പഞ്ചായത്തുകൾ കുടിവെള്ളം മുട്ടുമെന്ന ഭീതിയിൽ; വൻകിട തോട്ടം ഉടമകൾ ഉള്ളവെള്ളം അനധികൃതമായി ഊറ്റുന്നു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പെരിയാറിൽ നീരൊഴുക്ക് കുറഞ്ഞു.സംസ്ഥാനത്ത് കുടിവെള്ള -വൈദ്യൂതി ക്ഷാമം രൂക്ഷമാവുമെന്ന ആശങ്ക വ്യാപകം. സംസ്ഥാനത്തിന്റെ ജലസമൃദ്ധിയിൽ നിർണ്ണായക പങ്കുവഹിക്കുന്ന പെരിയാറിന്റെ പലഭാഗത്തും ഇപ്പോൾ നീരൊഴുക്ക് നാമമാത്രമായി.

എറണാകുളം-ഇടുക്കി ജില്ലകളിലെ 50 ഓളം പഞ്ചായത്തുകളിലെ കുടിവെള്ളവിതരണ പദ്ധതികൾ പെരിയാറിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഇന്നത്തെ നിലയിൽ ഇത് അധിക നാൾമുന്നോട്ടുപോവില്ലന്നാണ് അധികൃതർ നൽകുന്ന സൂചന. ഇതുമൂലം പതിനായിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം വിതരണം മുടങ്ങുന്നതിനും സാധ്യതയുണ്ട്. പതിവ് തെറ്റിയുള്ള വേനൽ ചൂടാണ് പെരിയാർ ശോഷിക്കാൻ പ്രധാനകാരണം. അതിരുവിട്ട ജല ചൂഷണവും മലിനീകരണവും തീരങ്ങളുടെ കയ്യേറ്റവുമെല്ലാം പെരിയാറിലെ ജലശോഷണത്തിന് അനുബന്ധകാരണങ്ങായിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പെരിയാറിൽ നീരൊഴുക്ക് നാമമാത്രമായതോടെ ത്രിതല പഞ്ചായത്തുകളുടെയും ജലഅഥോറിറ്റിയുടെയും പ്രാദേശിക കൂട്ടായ്മകളുടെയും ചെറുതും വലുതുമായ കുടിവെള്ളപദ്ധതികളെല്ലാം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.പല മേഖലകളിലും കുടിവെള്ളവിതരണം ഇടവിട്ട ദിവസങ്ങളിൽ മാത്രമായി ചുരുക്കാതെ രക്ഷയില്ലാത്ത സാഹചര്യമാണ് അധികൃതർക്ക് മുന്നിലുള്ളത്. രണ്ടു പതിറ്റാണ്ടു മുൻപു വരെ ഏതു വേനലിനെയും പ്രതിരോധിക്കാൻ പ്രാപ്തിയുണ്ടായിരുന്ന പെരിയാറാണിപ്പോൾ നേർത്ത ജലരേഖയായി ചുരുങ്ങിയിരിക്കുന്നത്. ലോവർ പെരിയാർ പദ്ധതി പ്രദേശത്തിന് സമീപവും കുട്ടംപുഴയിലും നേര്യമംഗലത്തുമെല്ലാം പെരിയാറിലെ ജലവിതാനം മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറെ താഴ്ന്ന നിലയിലാണ്. ഇത് വൈദ്യുതി ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇടമലയാർ, ഇടുക്കി ജലസംഭരണികളിൽ മുൻവർഷങ്ങളേക്കാൾ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.

ഇതുവരെ കിഴക്കന്മേഖലയിൽ പെരിയാർ ഇത്രയും ശോഷിച്ചിട്ടില്ലന്നാണ് സമീപവാസികളുടെ വെളിപ്പെടുത്തൽ. പെരിയാർ തീരങ്ങളിൽ വ്യാപകമായി  കയ്യേറ്റമുണ്ടായിട്ടുണ്ട്. കുട്ടംപുഴയിൽ പെരിയാർ തീരമൊഴിപ്പിക്കുന്നതിനുള്ള സർവ്വേ പൂർത്തിയായപ്പോൾ പുറത്തായ വസ്തുത അധികൃതരെ ഞെട്ടിച്ചു. വിസ്തൃതമായ കുട്ടംപുഴ കവലയുടെ മധ്യഭാഗത്തുകൂടെയാണ് കുട്ടംപുഴ-പൂയംകൂട്ടി റോഡ് കടന്നുപോകുന്നത്. ഈ റോഡിന് വീതികൂട്ടേണ്ട ആവശ്യത്തിലേക്കായിട്ടാണ് ഇവിടെ അളന്നുതിരിക്കൽ നടന്നത്.

പാതയുടെ ഒരുഭാഗത്തെ അതിർത്തി പെരിയാർ തീരമാണ്. ഈ ഭാഗത്ത് റോഡിന് നിശ്ചിത അളവിൽ വീതി  ലഭിക്കണമെങ്കിൽ ഈ ഭാഗത്ത് നിർമ്മിക്കപ്പെട്ടിട്ടുള്ള കെട്ടിടങ്ങളും വീടുകളും മുഴുവൻ പൊളിച്ചുനീക്കണമെന്നതാണ് നിലവിലെ സ്ഥിതി. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നല്കുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ടീയ പാർട്ടികളുടെ  ഓഫീസുകളിൽ പലതും സ്ഥിതിചെയ്യുന്നത് പെരിയാർ തീരത്തെ കയ്യേറ്റ ഭൂമിയിലാണ്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ നദീ സംരക്ഷണ നടപടികൾ ഫലപ്രദമല്ലാത്തതാണ് പെരിയാർ സംരക്ഷിക്കാനാകാതെ വരുന്നതിന്റെ മറ്റൊരുകാരണം.

 വൻകിട തോട്ടംഉടമകൾ അനധികൃതമായി വെള്ളമൂറ്റുന്നതും പെരിയാറിന്റെ ഇന്നത്തെ ദുഃസ്ഥിതിക്ക് കാരണമായിട്ടുണ്ട്. ശക്തിയേറിയ മോട്ടോറുകൾ ഉപയോഗിച്ച് രാവും പകലും തോട്ടമുടമകൾ നടത്തിവരുന്ന ജലചൂഷണത്തിന് ബന്ധപ്പെട്ട അധികൃതരുടെ മൗനസമ്മതവുമുണ്ടെന്നാണ് സൂചന. ചെറുകിട തോട്ടങ്ങൾ കൂടിജലം ഊറ്റൽ ആരംഭിച്ചാൽ നീരൊഴുക്ക് പൂർണ്ണമായും നിലയ്ക്കുമെന്നതാണ് നിലവിലെ സ്ഥിതി. ഇപ്പോൾ തന്നെ ദൂരസ്ഥലങ്ങളിൽ ഉള്ളവർപോലും  അലക്കാനും കുളിക്കാനുമായി ആശ്രയിക്കുന്നത് പെരിയാറിനെയാണ്.

ഇതിനിടെ  വ്യാപകമായി നടന്നുവരുന്ന നഞ്ചുകലക്കിയുള്ള മീൻപിടിത്തം അവശേഷിക്കുന്ന ജലംകൂടി മലിനമാക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നുണ്ടെന്നാണ് പരക്കെയുള്ള വിലയിരുത്തൽ ഒഴുക്ക് നിലച്ചതോടെ കയങ്ങളെയും കുഴികളെയുമൊക്കെയാണ് ആളുകൾ അലക്കാനും കുളിക്കാനും ആശ്രയിക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളം ഏളുപ്പത്തിൽ മലിനമാവുന്നതിന് ഇത് കാരണമാവും. ജലം മലിനമാകുന്നത് സാംക്രമിക രോഗങ്ങൾ പടരാനും ഇടയാക്കിയേക്കും.

2004 ൽ കെട്ടിക്കിടന്ന വെള്ളത്തിൽ ' അൾഡ്രാസോവ് ' എന്ന ബാക്ടീരിയ ഉണ്ടാകുകയും മലിനജലം ഉപയോഗിച്ച് അലക്കുകയും കുളിക്കുകയും ചെയ്തവർക്ക് ശരീരത്തിൽ ചൊറിച്ചലും ദേഹാസ്വാസ്ഥ്യവും ഉണ്ടാകുകയും ചെയ്തിരുന്നു. പെരിയാർ വരണ്ടു പോകുന്നതിനുള്ള കാരണങ്ങൾ പലതാണെങ്കിലും അനധികൃത കയ്യേറ്റം തന്നെയാണ് പ്രധാന കാരണമെന്ന കാര്യത്തിൽ ആർക്കും വിയോജിപ്പില്ല. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വനത്തിനുള്ളിലെ ജലസ്രോതസ്സുകളിൽനിന്ന് ഇന്ന് പെരിയാറ്റിലേക്ക് നീരൊഴുക്കില്ല.

സ്വാഭാവിക ഉറവകളിലെ ജലലഭ്യത മാത്രമാണ് പെരിയാറിന്റെ ജീവൻ പിടിച്ചുനിർത്താൻ ഇന്ന് ഉപകരിക്കുന്നത്. അനധികൃത നിർമ്മാണങ്ങൾ കർശനമായി തടയുകയും തോട്ടങ്ങളിലേക്കുള്ള ജലം ഊറ്റൽ തടയുകയുമാണ് അധികൃതർ ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട അടിയന്തര നടപടിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP