Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷുഹൈബ് വധത്തിൽ സിബിഐയെ ഒഴിവാക്കാൻ വെറുതെ ചെലവാക്കിയത് അരക്കോടി; പെരിയ ഇരട്ടകൊലപാതക കേസിനും എത്തുന്നത് വമ്പൻ അഭിഭാഷകൻ; രണ്ട് കോൺഗ്രസ് പ്രവർത്തകരുടെ കൊലയിലെ ഗൂഢാലോചന പുറത്തു വരാതിരിക്കാൻ അഡ്വക്കേറ്റിന് കൊടുക്കുന്നത് 25 ലക്ഷം; സിപിഎം പ്രതിക്കൂട്ടിലായ കേസുകളുടെ നടത്തിപ്പിന് പണം ചെലവഴിക്കുന്നത് ഖജനാവിൽ നിന്നുമെന്ന വിവാദത്തിന് പുതിയ തലം; ലക്ഷങ്ങൾ ചെലവാക്കിയിട്ടും പെരിയ കേസിൽ ഡിവിഷൻ ബഞ്ച് ചർച്ചയാക്കിയത് കുറ്റപത്രത്തിലെ പൊരുത്തകേട്

ഷുഹൈബ് വധത്തിൽ സിബിഐയെ ഒഴിവാക്കാൻ വെറുതെ ചെലവാക്കിയത് അരക്കോടി; പെരിയ ഇരട്ടകൊലപാതക കേസിനും എത്തുന്നത് വമ്പൻ അഭിഭാഷകൻ; രണ്ട് കോൺഗ്രസ് പ്രവർത്തകരുടെ കൊലയിലെ ഗൂഢാലോചന പുറത്തു വരാതിരിക്കാൻ അഡ്വക്കേറ്റിന് കൊടുക്കുന്നത് 25 ലക്ഷം; സിപിഎം പ്രതിക്കൂട്ടിലായ കേസുകളുടെ നടത്തിപ്പിന് പണം ചെലവഴിക്കുന്നത് ഖജനാവിൽ നിന്നുമെന്ന വിവാദത്തിന് പുതിയ തലം; ലക്ഷങ്ങൾ ചെലവാക്കിയിട്ടും പെരിയ കേസിൽ ഡിവിഷൻ ബഞ്ച് ചർച്ചയാക്കിയത് കുറ്റപത്രത്തിലെ പൊരുത്തകേട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തെ എതിർക്കാൻ സംസ്ഥാന സർക്കാർ കൊണ്ടു വന്നത് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനെ. കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ ഹാജരാകാൻ മുൻ സോളിസിറ്റർ രഞ്ജിത്ത് കുമാറാണ് എത്തിയിട്ടും കേസിൽ സർക്കാരിന്റെ വാദങ്ങൾ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന് പ്രഥമദൃഷ്ട്യാ അംഗീകരിക്കാനായില്ല. രഞ്ജിത്ത് കുമാറിന് 25 ലക്ഷമാണ് സർക്കാർ പ്രതിഫലം നൽകുന്നത്.

സിപിഎമ്മുകാർ പ്രതികളായ കേസുകളുടെ നടത്തിപ്പിന് സർക്കാർ പണം ചെലവഴിക്കുന്നത് പൊതു ഖജനാവിൽ നിന്നുമാണെന്ന വിവാദം നേരത്തെയും ചർച്ചയായിരുന്നു. മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് വധക്കേസിലെ പ്രതികൾക്ക് വേണ്ടിമാത്രം ഇതുവരെ കേസ് നടത്തിപ്പിനായി പിണറായി സർക്കാർ പൊതു ഖജനാവിൽ നിന്നും ഇതുവരെ മുടക്കിയത് 56.4 ലക്ഷം രൂപ. ഈ കേസിൽ സിബിഐ എത്തിയപ്പോൾ പി ജയരാജൻ പ്രതിയായി. ഷുഹൈബ് വധക്കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടിരുന്നു. ഇതിനെതിരെ പ്രതികൾക്കു വേണ്ടി സുപ്രീംകോടതിയിൽ അഭിഭാഷകരെ കൊണ്ടുവന്നതിനാണ് ഇത്രയും തുക ഇടത് സർക്കാർ ചെലവഴിച്ചത്. കേസന്വേഷണം സിബിഐക്ക് കൈമാറിയതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഇതു സ്റ്റേ ചെയ്തു. അതിനെതിരെ ഷുഹൈബിന്റെ പിതാവ് നൽകിയ ഹർജിയിൽ, സിബിഐ അന്വേഷണം വേണ്ടെന്നു വാദിക്കാനാണു സംസ്ഥാന സർക്കാർ ഖജനാവിൽ നിന്നു പണമെടുത്തു സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നത്. ഇതും വെറുതെയായിരുന്നു. അന്നും ഈ കേസ് സുപ്രീംകോടതി സിബിഐയ്ക്ക് വിട്ടു.

ഒരു കൊലപാതക്കകേസ് സിബിഐക്ക് വിടേണ്ട എന്ന് വാദിക്കുന്നതിന് വേണ്ടി മാത്രമാണ് ഷുഹൈബ് കേസിൽ സർക്കാർ ഇത്രയും ഭീമമായ വക്കീൽ ഫീസ് മുടക്കിയത്. ഇതിനായി ഹാജരായത് സീനിയർ ഗവ. പ്ലീഡർമാരായ പി.നാരായണൻ, സുമൻ ചക്രവർത്തി, സുപ്രീം കോടതി സീനിയർ അഭിഭാഷകരായ അമരേന്ദ്ര ശരൺ, വിജയ് ഹൻസാരിയ, പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ എന്നിവരുിവരായിരുന്നു. ഇതിന് സമാനമായ ചെലവിടലാണ് പെരിയ കേസിലും നടക്കുന്നത്. ഈ കേസിലെ ഗൂഢാലോചന അന്വേഷിച്ചാൽ അതും കണ്ണൂരിലെ നേതാക്കളിൽ എത്തുമെന്ന ആരോപണമുണ്ട്. ഇത് ഒഴിവാക്കാനാണ് എന്ത് വില കൊടുത്തും സിബിഐയെ പെരിയയിൽ നിന്നും ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്നത്. ഇന്നത്തെ പ്രാഥമിക വാദങ്ങൾ സർക്കാരിന് തിരിച്ചടിയാണ്. അപ്പോഴും പുതിയ അഭിഭാഷകനിൽ സർക്കാർ പ്രതീക്ഷ കൈവിടുന്നില്ല.

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്ക് വിട്ട സിംഗിൾ ബഞ്ച് ഉത്തരവിന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിൽ സ്റ്റേ അനുവദിക്കാത്തത് സർക്കരിന് തിരിച്ചടിയാണ്. കേസ് ഡയറിയിൽ പൊരുത്തക്കേടുണ്ടെന്നും അടിയന്തര പ്രാധാന്യമുള്ള കേസ് ആയതിനാൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കാമെന്നും ഡിവിഷൻ ബഞ്ച് അറിയിച്ചു. നിഷ്പക്ഷവും സത്യാസന്ധവുമായ വിചാരണയ്ക്ക് സുതാര്യമായ അന്വേഷണവും ആവശ്യമാണെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ജി ഐ പൈപ്പ് ഉപയോഗിച്ച് തലയ്ക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു എന്നാണ് പെരിയ കേസിന്റെ കുറ്റപത്രത്തിൽ പറയുന്നത്. ജി ഐ പൈപ്പ് ഉപയോഗിച്ചാൽ ഇത്തരം മുറിവ് ഉണ്ടാകില്ലെന്ന് ഡോക്ടറുടെ മൊഴിയുണ്ട്. പിന്നെ കുറ്റപത്രത്തിലെ ഈ വൈരുധ്യത്തിന് കാരണമെന്താണെന്ന് കോടതി ചോദിച്ചു.

മൊഴികളുടെ വിവർത്തനം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി.കേസ് സി ബി ഐക്ക് വിട്ട സിംഗിൾ ബഞ്ച് കേസ് ഡയറി പരിശോധിച്ചിട്ടില്ലെന്ന സർക്കാർ വാദത്തെ സിബിഐയും വിമർശിച്ചു. സംസ്ഥാന സർക്കാർ എന്തുകൊണ്ട് കേസ് ഡയറി സിംഗിൾ ജഡ്ജിക്ക് മുൻപാകെ ഹാജരാക്കിയില്ലെന്ന് സിബിഐ ചോദിച്ചു. കേസ് സിബിഐ വീണ്ടും രജിസ്റ്റർ ചെയ്തതായും കോടതിയെ അറിയിച്ചു. കേസിൽ നിഷ്പക്ഷ അന്വേഷണം നടന്നിട്ടില്ലന്നും ഹരജിക്കാർ കോടതിയെ ബോധിപ്പിച്ചു. അന്വേഷണം ആരംഭിച്ച ഉടൻ ഉദ്യോഗസ്ഥനെ മാറ്റിയെന്നും ഹർജിക്കാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സിംഗിൾ ബഞ്ചിന്റെ ഉത്തരവ് വിചാരണ നടത്തും പോലെയാണെന്നും ഇത് കീഴ് വഴക്കമില്ലാത്തതാണെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ സിംഗിൾ ബഞ്ച്, മിനി വിചാരണ നടത്തിയെന്ന വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേസ് ഡയറി സിംഗിൾ ബെഞ്ച് പരിശോധിച്ചില്ല എന്ന് സർക്കാർ പറയുന്നതുകൊണ്ട് മാത്രം ഈ കേസ് വിശദമായ വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി. ഇതു മാത്രമാണ് ഏക ആശ്വാസം. കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യമില്ലെന്നും കുറ്റപത്രം സമർപ്പിച്ചതാണെന്നുമാണ് സർക്കാരിന്റെ വാദം. കൃത്യത്തിന് പിന്നിൽ സിപിഎമ്മിന്റെ ഗൂഢാലോചനയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നുമാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടത്. കേസിൽ എല്ലാ പ്രതികളെയും പിടികൂടിയതാണെന്നും ഗൂഢാലോചന അടക്കം മുഴുവൻ കാര്യങ്ങളും നേരത്തെ തന്നെ അന്വേഷിച്ചതാണെന്നുമാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ വാദം. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്നും ഹർജിയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു.

അപ്പീൽ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ, 'നിഷ്പക്ഷവും സത്യസന്ധവുമായ വിചാരണയ്ക്ക് നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണവും ആവശ്യമാണ്' എന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. സിബിഐ അന്വേഷണത്തിന് സ്റ്റേ അനുവദിക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. ഇതും നടന്നില്ല. ഇതിനൊപ്പമാണ് ധൂർത്തിന്റെ കഥ ചർച്ചയാകുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം സുപ്രീം കോടതി അഭിഭാഷകനായ രഞ്ജിത്ത് കുമാറിനെ വാദിക്കാനായി കൊണ്ടുവരുന്നതായാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. 25 ലക്ഷത്തിൽ അഞ്ച് ലക്ഷം രൂപ രഞ്ജിത്ത് കുമാറിന്റെ കൺസൾട്ടേഷൻ ഫീസാണ്. സർക്കാർ ഖജനാവിൽ നിന്നാണ് ഇത്രയും ഉയർന്ന തുക ചെലവഴിക്കുന്നത്. എന്ത് വില കൊടുത്തും സിബിഐ അന്വേഷണം എതിർക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.

കഴിഞ്ഞ മാസം 30നായിരുന്നു പെരിയ കൊലപാതകക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് രൂക്ഷമായി വിമർശിച്ചത്. എത്രയും വേഗം കേസ് സിബിഐക്ക് കൈമാറണമെന്നായിരുന്നു നിർദ്ദേശം. രണ്ട് യുവാക്കൾ അതിക്രൂരമായ കൊലപ്പെട്ട കേസാണിതെന്ന് ഓർമ്മിപ്പിച്ച കോടതി, കേസിൽ ഗൗരവപൂർണ്ണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് നിരീക്ഷിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ചതിൽ പോലും ഇത് വ്യക്തമാണെന്ന് പറഞ്ഞ കോടതി വിചാരണ നടന്നാൽ പോലും പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇത്രയും പ്രധാനമായ കേസിൽ ഫോറൻസിക് സർജന്റെ മൊഴി പോലും യഥാസമയം രേഖപ്പെടുത്തിയില്ല. വിശ്വാസ്യത നഷ്ടപ്പെട്ട അന്വേഷണമാണ് നടന്നതെന്ന് പറഞ്ഞ കോടതി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് ആദ്യ പ്രതിയുടെ മൊഴി മാത്രം വിശ്വാസത്തിലെടുത്താണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ചാം പ്രതിയുടെ മൊഴി സുവിശേഷമാക്കിയാണ് അന്വേഷണം നടന്നതെന്നും കോടതി കുറ്റപ്പെടുത്തി.

കേസിലെ ഉന്നതതല ഗൂഢാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാൽ എന്നിവരുടെ അച്ഛന്മാർ ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 17 ന് ആയിരുന്നു പെരിയ കല്യോട്ട് ക്ഷേത്രത്തിലെ ആഘോഷ കമ്മിറ്റി രൂപീകരണത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP