Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സാറേ, എനിക്കൊന്ന് തിരിഞ്ഞ് കിടക്കണം എന്റെ നെഞ്ച് വേദനിക്കുന്നു സാറേ....'; മനസിനെ മുറിപ്പെടുത്തുന്ന ദുരിതക്കാഴ്ചകളുടെ ഓർമകളുമായി ദുരന്തമുഖത്തുനിന്ന് അഗ്നിശമനസേനാംഗത്തിന്റെ അനുഭവക്കുറിപ്പ്

'സാറേ, എനിക്കൊന്ന് തിരിഞ്ഞ് കിടക്കണം എന്റെ നെഞ്ച് വേദനിക്കുന്നു സാറേ....'; മനസിനെ മുറിപ്പെടുത്തുന്ന ദുരിതക്കാഴ്ചകളുടെ ഓർമകളുമായി ദുരന്തമുഖത്തുനിന്ന് അഗ്നിശമനസേനാംഗത്തിന്റെ അനുഭവക്കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തം കേരളം കണ്ടതിൽ വച്ചേറ്റവും വലിയ ദുരന്തമായി മാറിയിരിക്കുകയാണ്. അപകടം നടന്നതിനു തൊട്ടുപിന്നാലെ ഒറ്റമനസോടെയാണു നാടെങ്ങും ദുരന്തത്തിന് ഇരയായവർക്കു സഹായവുമായി മുന്നിട്ടിറങ്ങിയത്.

എങ്ങും ചിതറിത്തെറിച്ചു കിടക്കുന്ന ദുരിതചിത്രങ്ങൾക്കിടയിലേക്ക് വിവരമറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത് കടപ്പാക്കടയിൽ നിന്നുള്ള ഫയർഫോഴ്‌സ് അംഗങ്ങളാണ്. ദുരന്തക്കാഴ്ചകൾ ആദ്യം സ്തബ്ധരാക്കിയെങ്കിലും കർമനിരതരായ ഈ ഉദ്യോഗസ്ഥരുടെ പ്രവൃത്തി ചിലർക്കെങ്കിലും ജീവൻ തിരിച്ചു നൽകാൻ ഇടയാക്കിയിട്ടുണ്ട്.

അഗ്നിശമനസേനാംഗവും കരുനാഗപ്പള്ളി സ്വദേശിയുമായ എൻ ബി രതീഷിന്റെ വാക്കുകൾ പുറ്റിങ്ങൽ ക്ഷേത്രത്തിലെ ദുരന്തത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു. അപകടം നടന്നു 12 മിനിട്ടിനുള്ളിൽ 20ലേറെ കിലോമീറ്റർ താണ്ടി ദുരന്തമുഖത്ത് എത്തിയതാണ് രതീഷ് അടങ്ങുന്ന സേനാംഗങ്ങൾ. ദുരന്തത്തെക്കുറിച്ചു രതീഷിന്റെ വാക്കുകൾ ഇങ്ങനെ:

''കടപ്പാക്കട അഗ്‌നിരക്ഷാ നിലയത്തിൽ ദുരന്തത്തിന്റെ മണി മുഴങ്ങിയത് രാവിലെ 3.35 ന്.. 21 കിലോമീറ്റർ 12 മിനിട്ടു കൊണ്ട് ഞങ്ങൾ ഓടിയെത്തിയപ്പോൾ കണ്ടത് കരൾ പിളർക്കുന്ന ദുരിതക്കാഴ്ച.. ഭയചകിതരായ ജനങ്ങൾ സംഭവ സ്ഥലത്തു നിന്നും പരക്കം പാഞ്ഞിരുന്നു.. അവിടെ stand by ഉണ്ടായിരുന്ന പരവൂർ നിലയത്തിലെ ഒരു വാഹനം മാത്രം.. കറുത്ത മരണത്തിന്റെ നിശബ്ദതയെ മനസ്സിലാക്കാൻ ഞങ്ങൾക്ക് ഹെഡ്‌ലൈറ്റിന്റെ വെളിച്ചം മാത്രം... സ്തബ്ധരായി നിഷ്‌ക്രിയരായി കുറച്ച് നിമിഷങ്ങൾ.. പിന്നീടങ്ങോട്ട് രക്ഷാപ്രവർത്തനത്തിന്റെ മണിക്കൂറുകൾ.. ചിന്നിച്ചിതറിയ ശരീര ഭാഗങ്ങൾക്കു നടുവിൽ ജീവന്റെ തുടിപ്പ് മനസ്സിലാക്കാൻ നന്നേ പാടുപെട്ടു... നൂറു കണക്കിന് ജീവനുകൾ മിനിട്ടുകൾക്കുള്ളിൽ കിട്ടിയ വാഹനങ്ങളിൽ കയറ്റി ആശുപത്രികളിലേക്കയച്ചു.. അവസാന ജീവനും രക്ഷിക്കുവാനുള്ള എന്റെയും സഹ പ്രവർത്തകരുടെയും ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിന്റെ പരിസമാപ്തിയാണ് നിങ്ങളുടെ മുന്നിലുള്ള ഈ ചിത്രം..

രക്തത്തിൽ കുളിച്ച് ശരീരമാസകലം പൊള്ളി വീർത്ത് അരയ്ക്ക് താഴെ കോൺക്രീറ്റ് പില്ലറിനടിയിൽപ്പെട്ട് ബോധം നഷ്ടപ്പെടാതെ രണ്ടു മണിക്കൂർ കമഴ്ന്നു കിടന്ന പേരറിയാത്ത ആ സഹോദരന്റെ ഇടമുറിഞ്ഞ വാക്കുകളിൽ ഒന്നു ഞാൻ കുറിക്കുന്നു... 'സാറേ, എനിക്കൊന്ന് തിരിഞ്ഞ് കിടക്കണം എന്റെ നെഞ്ച് വേദനിക്കുന്നു സാറേ....' അരയ്ക്ക് താഴെ തകർന്നു പോയ ആ മനുഷ്യനെ ഞാൻ ജീവനോടെ പുറത്തെടുത്ത് കൈമാറുമ്പോൾ ഒരു പ്രതീക്ഷയുണ്ടായിരുന്നു.... പക്ഷെ....!''

ദുരന്തത്തിന്റെ നേർക്കാഴ്ച വാക്കുകളിൽ വിവരിക്കുന്ന ഈ ചെറുപ്പക്കാരനിലൂടെയും സഹപ്രവർത്തകരിലൂടെയും നിരവധി ജീവനാണു രക്ഷപ്പെട്ടത്. പലരെയും ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ കഴിയാത്തതിന്റെ വിഷമവും ഈ ഉദ്യോഗസ്ഥർക്കുണ്ട്. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ എടുക്കുകയാണു കർമനിരതരായ ഈ ഉദ്യോഗസ്ഥർക്കുള്ള ഏറ്റവും വലിയ പ്രതിഫലം.

.. കടപ്പാക്കട അഗ്നിരക്ഷാ നിലയത്തിൽ ദുരന്തത്തിന്റെ മണി മുഴങ്ങിയത് രാവിലെ 3.35 ന്.. 21 കിലോമീറ്റർ 12 മിനിട്ടു കൊണ്ട് ഞങ്ങൾ...

Posted by Ratheesh NB Kadoorethu on Monday, 11 April 2016

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP