Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടതി വിധി വന്നപ്പോൾ കൈക്കൊണ്ട നിലപാട് അയ്യപ്പനെ ദുഷ്ടതയിൽ നിന്നു രക്ഷിക്കാൻ ബാധ്യസ്ഥമെന്ന്; പിന്നാലെ രാഷ്ട്രീയ, മത സംഘടനാ ഭേദമന്യേ എല്ലാവരുടെയും പിന്തുണ തേടി പതിനായിരങ്ങളെ അണിനിരത്തിയുള്ള ശക്തിപ്രകടനം; അടുത്തനീക്കം യുവതീപ്രവേശന വിധി തിരുത്താനുള്ള നിയമപോരാട്ടം; ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ അയ്യപ്പൻ കളിച്ചുവളർന്ന പന്തളം കൊട്ടാരം തന്നെ നേരിട്ട് രംഗത്തിറങ്ങുമ്പോൾ ആശങ്കയിലാകുന്നത് ഭരണപാർട്ടികൾ

കോടതി വിധി വന്നപ്പോൾ കൈക്കൊണ്ട നിലപാട് അയ്യപ്പനെ ദുഷ്ടതയിൽ നിന്നു രക്ഷിക്കാൻ ബാധ്യസ്ഥമെന്ന്; പിന്നാലെ രാഷ്ട്രീയ, മത സംഘടനാ ഭേദമന്യേ എല്ലാവരുടെയും പിന്തുണ തേടി പതിനായിരങ്ങളെ അണിനിരത്തിയുള്ള ശക്തിപ്രകടനം; അടുത്തനീക്കം യുവതീപ്രവേശന വിധി തിരുത്താനുള്ള നിയമപോരാട്ടം; ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ അയ്യപ്പൻ കളിച്ചുവളർന്ന പന്തളം കൊട്ടാരം തന്നെ നേരിട്ട് രംഗത്തിറങ്ങുമ്പോൾ ആശങ്കയിലാകുന്നത് ഭരണപാർട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ പന്തളത്ത് നടന്നത് പതിനായിരങ്ങൾ അണിനിരന ജനകീയ കൂട്ടായ്മയായിരുന്നു. സുപ്രീംകോടതി വിധിക്കെതിരെ എന്നു വിലയിരുത്തേണ്ട വിധത്താലായിരുന്നു ഈ സമരം. അയ്യപ്പൻ വളർന്നുവെന്ന് വിശ്വസിക്കുന്ന പന്തളം കൊട്ടാരം അധികൃതർ തന്നെയാണ് ഈ വലിയ ജനസഞ്ചയത്തെ ഇവിടേക്ക് ആകർഷിച്ചത്. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപായിയിൽ ഇത്രയും ജനസഞ്ചയം എത്തിയതിന് കാരണം വിശ്വാസപരമായ തീവ്രത തന്നെയാണ്.

അയ്യപ്പ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന രാജവംശത്തോടെ രാഷ്ട്രീയ ഭേദമന്യേ ഏവർക്കും ബഹുമാനവും ആദരവുമുണ്ട്. അതുകൊണ്ട് തന്നെയാണ് ആചാരപരമായ കാര്യങ്ങൾ സംരക്ഷിക്കപ്പെടണം എന്നു വാദിക്കുന്ന രാജവംശത്തിനൊപ്പം പതിനായിരങ്ങൾ തെരുവിൽ ഇറങ്ങിയത്. യുവതികളായിരുന്നു വലിയ തോതിൽ ഇന്നലെ നടന്ന സമരത്തിൽ പങ്കാളിത്തം വഹിച്ചത്. ഇനിയുള്ള നിയമപോരാട്ടങ്ങൾക്കും പന്തളം കൊട്ടാരം മുഖ്യനേതൃത്വം വഹിക്കും. രാഷ്ട്രീയ, മത, സംഘടനാ ഭേദമെന്യേ ഒന്നിച്ചുള്ള നീക്കവും നിയമപോരാട്ടവും നടത്താനാണ് തീരുമാനം. കഴിഞ്ഞ ജദിവസത്തെ പ്രകടനം ഒരു ശക്തിപ്രകടനമായി കണ്ടാൽ മതിയെന്നാണ് വിലയിരുത്തൽ.

അയ്യപ്പധർമവും ആചാരവും രക്ഷിക്കാനുള്ള പോരാട്ടത്തിൽ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് അധ്യക്ഷപ്രസംഗത്തിൽ പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ പറഞ്ഞു. പുനഃപരിശോധനാ ഹർജിയിൽ അനുകൂലവിധി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ ഉദ്ഘാടനം ചെയ്തു. തന്ത്രിമാരായ അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്, കണ്ഠര് മോഹനര്, വിവിധ സംഘടനാ നേതാക്കളായ ഇ.എസ്. ബിജു, മോഹൻ കെ. നായർ, ശില്പ നായർ, രാഹുൽ ഈശ്വർ, പി.സി. ജോർജ്, നടൻ ദേവൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

സുപ്രീംകോടതി വിധി വന്ന ഘട്ടം മുതൽ പന്തളം കൊട്ടാരം വിമർശനവുമായി രംഗത്തുവന്നിരുന്നു. ആരെയൊക്കെയോ തൃപ്തിപ്പെടുത്താൻ വേണ്ടി മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായാണു ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധിയെന്നു പന്തളം കൊട്ടാരം അന്ന് പ്രതികരിച്ചത്. അയ്യപ്പ ഭക്തരുടെ പ്രതിനിധികൾ എന്ന നിലയിൽ സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി അടക്കമുള്ളവരെ കൊട്ടാരം സമീപിക്കുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ നിയമ വിദഗ്ധരുടെ ഉപദേശം സ്വീകരിച്ചും ഭക്തരുടെ സംഘടനകളുമായി സഹകരിച്ചും ആയിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നു പന്തളം കൊട്ടാരം നിർവാഹക സമിതി അധ്യക്ഷൻ പി.ജി. ശശികുമാരവർമ പറഞ്ഞു. സ്ത്രീകൾക്കു ശബരിമലയിൽ പ്രവേശിക്കുന്നതിന് ഒരു തടസ്സവുമില്ല. ആകെയുള്ളത് യുവതി നിയന്ത്രണം മാത്രമാണെന്നും ശശികുമാര വർമ പറഞ്ഞു.

ജഡ്ജിമാർക്ക് ഇക്കാര്യങ്ങൾ പോലും അറിയില്ലെങ്കിൽ അവർ എങ്ങനെയാണു ജനങ്ങൾക്കു സാമാന്യ നീതി നടപ്പാക്കി നൽകുന്നത്. ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അഭിഭാഷകർ ശ്രമിച്ചെങ്കിലും അതൊന്നും വിധിന്യായത്തിൽ ഉൾപ്പെടുത്താൻ പോലും കോടതി തയാറായില്ല. മാസമുറ സമയത്തു സ്ത്രീകൾക്കു ക്ഷേത്രങ്ങളിൽ കയറാനുള്ള വിലക്ക് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന്റെ മറവിൽ എടുത്തു കളഞ്ഞിരിക്കുകയാണ്.

സതി നിർത്തലാക്കിയതുമായി ബന്ധപ്പെടുത്തി വിധിയെ കൂട്ടിവായിക്കുന്നവർ പൊട്ടക്കണ്ണൻ ആനയെ കണ്ടതിനു തുല്യമാണ്. അയ്യപ്പനെ ദുഷ്ടതയിൽനിന്നു രക്ഷിക്കാൻ പന്തളം കൊട്ടാരം ബാധ്യസ്ഥമാണ്. വിധി പ്രസ്താവിച്ച ജഡ്ജിമാർക്ക് നല്ല ബുദ്ധി തോന്നണേയെന്നും അവരെ രക്ഷിക്കണേയെന്നുമാണു പ്രാർത്ഥിക്കാനുള്ളതെന്നും പറഞ്ഞു. പിന്നാലെയാണ് കോടതി വിധിക്കെതിരെ നാമജപ യാത് നടത്തിയത്. അത് വലിയ തോതിൽ വിജയമാകുകയും ചെയത്ു.

പന്തളം രാജകൊട്ടാരത്തിന്റെ ചരിത്രം

തമിഴകത്തെ പാണ്ഡ്യരാജവംശത്തിന്റെ ഒരു ശാഖയാണ് ഈ രാജവംശം എന്ന് വിശ്വസിക്കുന്നു. ശബരിമല ക്ഷേത്രവുമായുള്ള ബന്ധം ഈ വംശത്തിന് ഒരു വലിയ പദവി ഉണ്ടാക്കിക്കൊടുക്കുന്നു. അയ്യപ്പൻ തന്റെ കൂട്ടിക്കാലം ചെലവഴിച്ചത് പന്തളം കൊട്ടാരത്തിലാണെന്ന് ചരിത്രരേഖ. അടുത്തിടെ മാളികപ്പുറ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന നിലപാടും പന്തളം കൊട്ടാരം കൈക്കൊണ്ടിരുന്നു. മാളികപ്പുറത്തമ്മ സാക്ഷാൽ മധുരമീനാക്ഷിയാണെന്നും ശബരിമലയിലെ ദേവീചൈതന്യത്തിന് അയ്യപ്പസ്വാമിയുടെ മാതൃഭാവമാണെന്നുമാണ് ആധികാരികമെന്ന് അവകാശപ്പെടുന്ന പുതിയ ഭാഷ്യം.

അയ്യപ്പനെ വിവാഹം കഴിക്കാനായി മാളികപ്പുറത്തമ്മ കാത്തിരിക്കുന്നുവെന്നത് വെറും കെട്ടുകഥയാണെന്നും പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് ശശികുമാരവർമ്മ പറഞ്ഞു. പാരമ്പര്യവിശ്വാസത്തിനു തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടാണിത്. ശബരിമല ക്ഷേത്രത്തിന്റെ താന്ത്രികസ്ഥാനം വഹിക്കുന്ന താഴമൺമഠവും ഭക്തരും പുലർത്തിവരുന്ന വിശ്വാസത്തെ താളിയോലക്കെട്ടുകളുടെയും ആധികാരിക ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തിലാണ് കൊട്ടാരം ഭരണസമിതി തിരുത്തുന്നത്.

പിന്തുണ ആർജ്ജിച്ച് പന്തളം കൊട്ടാരം, വെട്ടിലായത് ഭരണപാർട്ടികൾ

പന്തളം രാജകൊട്ടാരത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന് വലിയ തോതിൽ പിന്തുണ ലഭിച്ചപ്പോൾ വെട്ടിലായത് കേന്ദ്ര-സംസ്ഥാനം ഭരിക്കുന്ന പാർട്ടികളാണ്. കേരള സർക്കാറിന് സുപ്രീംകോടതി വിധി നടപ്പിലാക്കുന്നത് വലിയ വിഷമകരമായ കാര്യമായി നിൽക്കുമ്പോൾ തന്നെ ബിജെപിയെ വെട്ടിലാക്കിയത് ആർഎസ്എസ് നിലപാടാണ്. വിഷയത്തിൽ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടുകാരാണ് ആർഎസ്എസ്. അതുകൊണ്ട് പ്രത്യക്ഷത്തിൽ ഈ വിഷയത്തിൽ രംഗത്തിറങ്ങാൻ സർക്കാറിന് സാധിക്കുന്നില്ല.

രാഷ്ട്രീയം മറന്ന് വിശ്വാസികളെല്ലാം എത്തി. ഇതോടെ കേരളത്തിലെ സ്ത്രീകളുടെ ബഹുഭൂരിഭാഗം മനസ്സും സുപ്രീംകോടതിക്ക് എതിരാണെന്ന് വ്യക്തമായി. എല്ലായിടത്തും വലിയ തോതിൽ സ്ത്രീകളുമെത്തി. ഇതോടെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധത്തിന്റെ ശക്തി തിരിച്ചറിയുകയാണ്. പലരും ഇനി ഈ സമരത്തിനൊപ്പം അണിചേരും. ഇല്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയുന്നുണ്ട്. ഹിന്ദു വിശ്വാസികളായ ഏവരും വികാരത്തോടെ പ്രതിഷേത്തിൽ അണിചേർന്നു. ഇത് കേരളത്തിൽ പുതിയ മുന്നേറ്റമുണ്ടാക്കുമെന്ന വിലയിരുത്തലും സജീവമാണ്. ഈ സാഹചര്യത്തിൽ കരുതലോടെ നീങ്ങാനാണ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും തീരുമാനം. കോൺഗ്രസും പ്രതിഷേധ സ്വരം ശക്തമാക്കും. ബിജെപിയും മുൻ നിലപാട് മറന്ന് സമരം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്.

സുപ്രീംകോടതി വിധി പുനഃപരിശോധിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിൽ ബിജെപി നേതാക്കളും പ്രവർത്തകരും സജീവമാണ്. തുടക്കത്തിൽ വിധിയെ പിന്തുണച്ച കോൺഗ്രസും ഇപ്പോൾ സർക്കാറിനെതിരെ രംഗത്തുണ്ട്. പുനഃപരിശോധന ഹരജി നൽകണമെന്നാണ് അവരുടെയും ആവശ്യം. ഫലത്തിൽ സമരം സർക്കാറിനെതിരെയാകുകയാണ്. എന്നാൽ, സമരത്തിന്റെ ഗതി മനസ്സിലാക്കിയ ശേഷം കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കാനാണ് കോൺഗ്രസ് തീരുമാനം. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധം പലയിടത്തും അക്രമാസക്തമായി. ശബരിമല സംരക്ഷണ സമിതി നേതൃത്വത്തിൽ പലയിടത്തും വഴിതടഞ്ഞായിരുന്നു സമരം. അഖിലേന്ത്യ ഹിന്ദു പരിഷത്താണ് ഈ സമരത്തിന് നേതൃത്വം നൽകുന്നത്.

ബിജെപി വിഷയത്തിൽ പരസ്യനിലപാട് പ്രഖ്യപിച്ചിട്ടില്ല. എന്നാൽ, ബിജെപി-സംഘ്പരിവാർ പ്രവർത്തകരടക്കം വിവിധ ഹിന്ദു സംഘടനകളിലെ നിരവധി പേർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കൊച്ചി, കോട്ടയം, തിരുവനന്തപുരം, പാലക്കാട്, പന്തളം തുടങ്ങിയിടങ്ങളിൽ റോഡുകൾ ഉപരോധിച്ചു. അയ്യപ്പഭക്തരുടെ നേതൃത്വത്തിൽ പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്തും ഉപവാസസമരം നടന്നു. കോട്ടയം നഗരത്തിൽ അഞ്ഞൂറോളം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. റോഡ് ഉപരോധിക്കാൻ ശ്രമിച്ചവരെ പൊലീസ് നീക്കം ചെയ്തു. ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ എരുമേലിയിൽ ബുധനാഴ്ച രാവിലെ മുതൽ പ്രതിഷേധ പരിപാടി നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP