Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നുമറിഞ്ഞില്ലെന്ന് പറഞ്ഞ് അങ്ങനെ എളുപ്പം കൈയൊഴിയാൻ ഇബ്രാഹിംകുഞ്ഞിനാകുമോ? അഴിമതികൾ തുറന്ന് പറഞ്ഞതിനാലാണ് താൻ യുഡിഎഫിൽ നിന്ന് പുറത്തായതെന്ന് ഗണേശ് പറയുമ്പോൾ തെളിയുന്നത് സിങ്കം സ്‌റ്റൈൽ മീശയും വെച്ച് ഗണേശ് നിയമസഭയിൽ പൊട്ടിത്തെറിച്ച ആ പഴയ രംഗം; ഡിഎംആർസിക്ക് കൊടുക്കാൻ ഒരുങ്ങിയ പാലാരിവട്ടം മേൽപ്പാല നിർമ്മാണം റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ഏറ്റെടുത്തതു മുതൽ എല്ലാം നിയന്ത്രിച്ചത് ഇബ്രാഹിംകുഞ്ഞ് തന്നെ; സിമന്റ് പോലും കുറവെന്ന റിപ്പോർട്ടിൽ ഞെട്ടി കേരളം

ഒന്നുമറിഞ്ഞില്ലെന്ന് പറഞ്ഞ് അങ്ങനെ എളുപ്പം കൈയൊഴിയാൻ ഇബ്രാഹിംകുഞ്ഞിനാകുമോ? അഴിമതികൾ തുറന്ന് പറഞ്ഞതിനാലാണ് താൻ യുഡിഎഫിൽ നിന്ന് പുറത്തായതെന്ന് ഗണേശ് പറയുമ്പോൾ തെളിയുന്നത് സിങ്കം സ്‌റ്റൈൽ മീശയും വെച്ച് ഗണേശ് നിയമസഭയിൽ പൊട്ടിത്തെറിച്ച ആ പഴയ രംഗം; ഡിഎംആർസിക്ക് കൊടുക്കാൻ ഒരുങ്ങിയ പാലാരിവട്ടം മേൽപ്പാല നിർമ്മാണം റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ഏറ്റെടുത്തതു മുതൽ എല്ലാം നിയന്ത്രിച്ചത് ഇബ്രാഹിംകുഞ്ഞ് തന്നെ; സിമന്റ് പോലും കുറവെന്ന റിപ്പോർട്ടിൽ ഞെട്ടി കേരളം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിൽ ഒടുവിൽ ആരോപണം ചെന്നെത്തുന്നത് ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടാൻ ഒരുങ്ങുന്ന മുന്മന്ത്രി ഇബ്രാഹിംകുഞ്ഞിലേക്ക്. കെ ബി ഗണേശ് കുമാർ എംഎൽഎയുടെ ആരോപണത്തോടെ എളുപ്പം തടിതപ്പാൻ കഴിയാത്ത വിധം വെട്ടിലായി ഇബ്രാഹിംകുഞ്ഞ്. പാലാരിവട്ടം പാലത്തിന്റേതടക്കമുള്ള അഴിമതികൾ തുറന്ന് പറഞ്ഞതിനാലാണ് തനിക്ക് യുഡിഎഫിൽ നിന്ന് പുറത്ത് പോകേണ്ടി വന്നതെന്ന് കെ.ബി.ഗണേശ് കുമാർ എംഎൽഎ. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയോട് തെളിവുകൾ സഹിതം അന്ന് പരാതിപ്പെട്ടിരുന്നു.

എന്നാൽ പരാതി നൽകിയതിന്റെ പേരിൽ അപമാനിതനായി തനിക്ക് പുറത്ത് പോകേണ്ടി വന്നു. അഴിമതിക്കായി ഉദ്യോഗസ്ഥരും കരാറുകാരും ഉൾപ്പെട്ട കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്നും ഗണേശ് കുമാർ പറഞ്ഞു. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് അറിയാതെ പാലാരിവട്ടത്തെ അഴിമതി നടക്കില്ല. ആ സർക്കാരിന്റെ കാലത്ത് നടന്ന മറ്റു പൊതുമരാമത്ത് പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ട്. പാലാരിവട്ടം പാലം നിർമ്മിച്ച കമ്പനിയുടേതടക്കം എല്ലാ പദ്ധതികളും പരിശോധിക്കണം. പാലാരിവട്ടം മഞ്ഞുമലയുടെ ചെറിയ അറ്റം മാത്രമാണെന്നും ഗണേശ് വ്യക്തമാക്കി.

മുസ്ലിംലീഗ് ഭരിച്ച പൊതുമരാമത്ത് വകുപ്പ് അഴിമതിയുടെ വിളനിലമാണെന്ന ആക്ഷേപം ശക്തമായിരുന്നു. മുൻ പൊതുമരാമത്ത് വകുപ്പു സെക്രട്ടറി ടി ഒ സൂരജ് സ്ഥാനത്തിരുന്ന് അനധികൃതമായി സമ്പാദിച്ചുകൂട്ടിയത് കോടികളായിരുന്നു. എന്നിട്ടും വേണ്ട വിധത്തിൽ നടപടികളൊന്നും ഉണ്ടായില്ല. പാലാരിവട്ടം മോൽപ്പാല നിർമ്മാണം നേരത്തെ ഡിഎംആർസിക്ക് നൽകാൻ ആലോചനകൾ നടന്നിരുന്നു. എന്നാൽ, ഇത് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിലേക്കായി മാറ്റിയത മന്ത്രിയുടെ താൽപ്പര്യ പ്രകാരം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഗണേശിന്റെ ആരോപത്തിൽ നിന്നും എളുപ്പം പുറത്തുകടക്കാൻ ഇബ്രാഹിം കുഞ്ഞിന് സാധിക്കില്ല.

2014ൽ നിയമസഭയിൽ സിങ്കം സ്റ്റൈലിൽ മീശവെച്ച് എത്തിയ ഗണേശ് കുമാർ സഭയിൽവെച്ച് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ പൊട്ടിത്തെറിച്ചിരുന്നു. അഴിമതിക്കാരനായ മന്ത്രിയുടെ പേരു വെളിപ്പെടുത്തും എന്നു പറഞ്ഞാണ് ഗണേശ് അന്ന് രംഗത്തെത്തിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് ജീവനക്കാർക്കെതിരെയാണ് ഗണേശ് കുമാറിന്റെ ആരോപണം. ഗണേശിന്റെ ആരോപണത്തെ തുടർന്ന് പ്രതിപക്ഷ എം എൽ എമാർ നിയമസഭയിൽ ബഹളമുണ്ടാക്കിയിരുന്നു. ഇന്ന് ഗണേശ് ഇബ്രാഹിംകുഞ്ഞിനെ ലക്ഷ്യമിട്ടായിരുന്നു രംഗത്തുവന്നത്.

എന്നാൽ, ആരോപണങ്ങൾ തനിക്ക് നേരെ വരുമ്പോൾ വി കെ ഇബ്രാഹിം കുഞ്ഞ് തടിയൂരാനുള്ള ശ്രമം ശക്തമാക്കി. പാലത്തിൽ സിമന്റ്, കമ്പി തുടങ്ങിയവ ആവശ്യത്തിന് ഉപയോഗിക്കുന്നുണ്ടോ എന്നു നോക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും മന്ത്രിയല്ലെന്നും ഇബ്രാഹിംകുഞ്ഞ് എംഎ‍ൽഎ. പാലാരിവട്ടം മേൽപ്പാലം നിർമ്മിക്കുമ്പോൾ ഇബ്രാഹിംകുഞ്ഞായിരുന്നു പൊതുമരാമത്ത് മന്ത്രി. ഭരണാനുമതി നൽകുകയാണ് മന്ത്രിയുടെ ചുമതല. കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ഉദ്യോഗസ്ഥരാണ് കുറ്റക്കാർ. പാലാരിവട്ടം മേൽപ്പാലം വിഷയത്തിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് പരാതി നൽകിയെന്ന ഗണേശ് കുമാർ എംഎ‍ൽഎ.യുടെ വാദം ശരിയല്ല. മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചത് വിജിലൻസിന്റെ റിപ്പോർട്ടല്ല, സർവേയാണ്. പാലം സംബന്ധിച്ച് ഇ. ശ്രീധരന് പലതും പറയാം. അതൊന്നും നടക്കണമെന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

അതേസമയം പാലാരിവട്ടം മേൽപ്പാലം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരം കൂടി പുറത്തുവന്നിട്ടുണ്ട്. പാലാരിവട്ടം മേൽപ്പാലം നിർമ്മിച്ചത് അത്യാവശ്യത്തിനു പോലും സിമന്റ് ഉപയോഗിക്കാതെയെന്ന് ചെന്നൈ ഐ.ഐ.ടി.യുടെ പഠന റിപ്പോർട്ട്. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ ആവശ്യപ്രകാരം നടത്തിയ പരിശോധനകളുടെ ഇടക്കാല റിപ്പോർട്ടിലും അന്തിമ റിപ്പോർട്ടിലുമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

പാകത്തിന് സിമന്റില്ലാത്തതാണ് ബലക്ഷയത്തിന്റെ പ്രധാന കാരണമെന്ന് എടുത്തുപറയുന്നു. ഗർഡറുകൾ, തൂണുകൾ, ഭിത്തി എന്നിവിടങ്ങളിൽ ആവശ്യത്തിന് കോൺക്രീറ്റ് ഇല്ല. 'എം. 35' എന്ന അനുപാതത്തിൽ കോൺക്രീറ്റ് വേണ്ടിടത്ത് 'എം. 22' എന്ന അളവിൽ മാത്രമാണ് ഉപയോഗിച്ചത്. ഗർഡറുകൾക്ക് വളവുണ്ടായി. എക്‌സ്പാൻഷൻ ജോയിന്റുകളുടെയും പാലത്തെ താങ്ങിനിർത്തുന്ന ബെയറിങ്ങുകളുടെയും നിർമ്മാണത്തിൽ വീഴ്ചയുണ്ടായി. ഗുണമേന്മ പരിശോധിക്കുന്നതിലും രൂപകല്പനയിലും വീഴ്ചയുണ്ടായി - ഇതാണ് വിള്ളലുകൾക്ക് കാരണമായത്.

പാലത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്നും റിപ്പോർട്ടിലുണ്ട്. അഞ്ച് ഇടക്കാല റിപ്പോർട്ടുകളും അന്തിമ റിപ്പോർട്ടുമാണ് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷന് ചെന്നൈ ഐ.ഐ.ടി. നൽകിയത്. ചെന്നൈ ഐ.ഐ.ടി. സ്ട്രക്ചറൽ എൻജിനീയറിങ് വിഭാഗം പ്രൊഫസർ ഡോ. പി. അളഗ സുന്ദരമൂർത്തിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. പാലത്തിൽ നടത്തിയ വിവിധ പരിശോധനകളുടെ ഫലവും ഒപ്പം, ചിത്രങ്ങളും അടങ്ങുന്ന 500-ലധികം പേജ് വരുന്നതാണ് റിപ്പോർട്ട്. അടിയന്തര പ്രാധാന്യത്തോടെ പാലത്തിലെ തകരാറുകൾ പരിഹരിക്കണമെന്നും ചെന്നൈ ഐ.ഐ.ടി. നിർദ്ദേശിക്കുന്നുണ്ട്. അത്യാധുനിക അസംസ്‌കൃത വസ്തുക്കളും രീതികളും ഇതിനായി ഉപയോഗിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP