Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാവരും ഇങ്ങനെ ലൈവുമായി ഇറങ്ങിയാൽ ഉദ്യോഗസ്ഥർ എങ്ങനെ പണിയെടുക്കും? മീറ്റർ ഇടാതെ ഓട്ടോ ഓടിച്ചതിന് പാലക്കാട് ഓട്ടോക്കാരനെ പിടികൂടിയപ്പോൾ മരണം പ്രഖ്യാപിച്ച് ലൈവ് നടത്തിയതിന്റെ പിന്നിലെ കഥയിങ്ങനെ

എല്ലാവരും ഇങ്ങനെ ലൈവുമായി ഇറങ്ങിയാൽ ഉദ്യോഗസ്ഥർ എങ്ങനെ പണിയെടുക്കും? മീറ്റർ ഇടാതെ ഓട്ടോ ഓടിച്ചതിന് പാലക്കാട് ഓട്ടോക്കാരനെ പിടികൂടിയപ്പോൾ മരണം പ്രഖ്യാപിച്ച് ലൈവ് നടത്തിയതിന്റെ പിന്നിലെ കഥയിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഓട്ടോ ഡ്രൈവറുടെ ആത്മഹത്യാ ഭീഷണിക്കും തകർക്കാൻ കഴിയാത്ത ആത്മവീര്യമാണ് പാലക്കാട്ടെ മോട്ടോർവാഹന വകുപ്പിന്. ഓട്ടോ ഡ്രൈവർമാർ അമിതമായ ചാർജ്ജ് ഈടാക്കുന്നു എന്ന വ്യാപകമായ പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഈ സ്ഥിതിക്ക് അറുതി വരുത്തുവാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ഓട്ടോറിക്ഷകളിലും മീറ്റർ നിർബന്ധമാക്കുന്നതിനുള്ള നടപടികളുമായാണ് ആർടിഒ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മുന്നോട്ട് പോയത്. ഓട്ടോകൾ മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത വാടക ഈടാക്കുന്നതിനെകുറച്ചു വ്യാപക പരാതിയുണ്ട്. ഇതിന്റെ ഭാഗമായി മോട്ടർ വാഹന വകുപ്പ് 'ഓപ്പറേഷൻ ആന്റി ഫ്‌ളീസ്' എന്ന പേരിൽ വ്യാപക പരിശോധന ആരംഭിച്ചത്.

ശീലമില്ലാത്തൊരു നിയമം നടപ്പിലാക്കാൻ തീരുമാനിക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും എതിർപ്പുകളും എങ്ങനെ നേരിടണം എന്നും ശിവകുമാറിനും സംഘത്തിനും അറിയാമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളം നീണ്ട ചർച്ചകൾക്കും ബോധവത്ക്കരണത്തിനും ശേഷമാണ് നിയമം കർശനമായി പാലിക്കുന്നുണ്ടോ എന്ന പരിശോധന തന്നെ തുടങ്ങിയത്. പത്രപരസ്യങ്ങളിലൂടെയും നേരിട്ടുള്ള ബോധവത്ക്കരണ പരിപാടികളിലൂടെയുമാണ് കഴിഞ്ഞ ഒരുമാസം മോട്ടോർ വാഹന വകുപ്പ് ഡ്രൈവർമാരുമായി സംവദിച്ചത്. തൊഴിലാളി യൂണിയനുകളുമായും ഇത് സംബന്ധിച്ച് ചർച്ച നടത്തി ധാരണയിലെത്താൻ വകുപ്പിന് കഴിഞ്ഞിരുന്നു. ഇതിന് ശേഷം ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പരിശോധനക്കിടെയായിരുന്നു ഇല്യാസ് എന്ന ഡ്രൈവറുടെ ആത്മഹത്യാ ഭീഷണി. എന്നാൽ മൊബൈലിൽ വീഡിയോ എടുത്തുള്ള ആത്മഹത്യ ഭീഷണിക്ക് വഴങ്ങുകയോ പ്രകോപനം സൃഷ്ടിക്കാനുള്ള ഇല്യാസിന്റെ തന്ത്രത്തിൽ പെടുകയോ ചെയ്യാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.

കൃത്യമായ പദ്ധതി തയ്യാറാക്കിയാണ് ആദ്യ ദിനത്തിൽ പരിശോധന തുടങ്ങിയത്. യൂണിഫോം മാറ്റി, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സാധാരണക്കാരായി ഓട്ടോയിൽ കയറി. യാത്രയ്ക്കുള്ള സ്ഥലം പറഞ്ഞതിനു ശേഷം ഡ്രൈവറെ ഓർമിപ്പിച്ചു. ഓട്ടോയിലെ മീറ്റർ ഇടണം. അതു വകവെയ്ക്കാതെ യാത്ര തുടർന്ന ഓട്ടോറിക്ഷകളെ യാത്രക്കാരനായ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൈയോടെ പിടികൂടി. ആദ്യത്തെ ദിവസം മാത്രം നഗരത്തിൽ നിന്ന് ഇത്തരത്തിൽ നിയമം പാലിക്കാതെ ഓടിയ 94 ഓട്ടോറിക്ഷകൾ ഉദ്യോഗസ്ഥർ പിടികൂടി. ഇവരിൽ നിന്ന് 50,000 രൂപ പിഴയും ഈടാക്കി. എൻഫോഴ്‌സ്‌മെന്റ് ആർടിഒ പി. ശിവകുമാറിന്റെ നേതൃത്വത്തിൽ ആദ്യ ദിനം വകുപ്പിലെ 10 ഇൻസ്‌പെക്ടർമാർ സിവിൽ വസ്ത്രത്തിൽ ഓട്ടോറിക്ഷകളിൽ യാത്ര ചെയ്തു ക്രമക്കേടുകൾ കണ്ടുപിടിച്ചത്.

ഇതിനിടെയാണ് ഇല്യാസ് പരിശോധനാ സംഗത്തിന്റെ പിടിയിലാകുന്നത്. പിടിവീണതോടെ പ്രകോപനം സൃഷ്ടിക്കാനാണ് ഇല്യാസ് ശ്രമിച്ചത്. ഒലവങ്കോട് റയിൽവെ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവർ ഇല്യാസാണ് മീറ്റർ പ്രവർത്തിപ്പിച്ചില്ല എന്ന കാരണത്താൽ മൂവായിരം രൂപ ഫൈൻ നൽകണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികാരികൾ ആവശ്യപ്പെട്ടതായും ശാരീരികമായി കയ്യേറ്റം ചെയ്തതായും വീഡിയോയിൽ പറഞ്ഞത്. തന്റെ മരണത്തിന് ഉത്തരവാദി രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണെന്നും ഇയാൾ പറയുന്നു. അതേസമയം, കഴിഞ്ഞ ഒരുമാസമായി യൂണിയനുകളുമായി ചർച്ചകൾ നടത്തുകയും പത്രമാധ്യമങ്ങളിലൂടെയും അറിയിപ്പ് നൽകുകയും ചെയ്തതതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയതെന്ന് ആർടിഒ ശിവകുമാർ മറുനാടനോട് പറഞ്ഞു.

കൽമണ്ഡപത്തിലേക്ക് പോകാനെത്തിയ യാത്രക്കാരൻ പ്രീപെയ്ഡ് ബുക്ക് ചെയ്യാൻ സമയമില്ലാത്തതിനാൽ സാധാരണ നൽകുന്ന ചാർജ്ജ് നൽകാം എന്ന് പറഞ്ഞ് ഓട്ടം വിളിക്കുകയായിരുന്നു. എന്നാൽ വഴിയിൽ വാഹന പരിശോധന നടത്തുകയായിരുന്ന ആർടിഓയുടെ നേതൃത്വത്തിലുള്ള സംഘം ഇല്യാസിന്റെ ഓട്ടോ തടയുകയായിരുന്നു. മീറ്റർ ഇടാഞ്ഞതിനാൽ മൂവായിരം രൂപ പിഴ അടയ്ക്കണം എന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു എന്നും ഇല്യാസ് പറയുന്നു. ആർടിഒ ശിവകുമാർ, മറ്റൊരു ഉദ്യാഗസ്ഥൻ എന്നിവരാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും ശാരീരികമായി കയ്യേറ്റം ചെയ്തതെന്നും ഇയാൾ പറയുന്നു. താൻ പത്ത് രൂപ കൂടുതൽ വാങ്ങുമ്പോൾ തോന്നും വില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരെ എന്താണ് നടപടി എടുക്കാത്തത് എന്ന മറുചോദ്യമാണ് മീറ്റർ ഇടാത്തതിന് ഇയാൾ പറയുന്ന ന്യായം.

കഴിഞ്ഞ ഒരുമാസമായി യൂണിയനുകളുമായി ചർച്ചകൾ നടത്തുകയും പത്രമാധ്യമങ്ങളിലൂടെയും അറിയിപ്പ് നൽകുകയും ചെയ്തതതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മുതൽ പരിശോധന ശക്തമാക്കിയതെന്ന് ആർടിഒ ശിവകുമാർ മറുനാടനോട് പറഞ്ഞു. 94 ഓട്ടോകളാണ് ആദ്യദിനത്തിൽ പിടികൂടിയത്. ഇതിൽ 93 പേരും പിഴയടച്ചെന്നും അദ്ദേഹം അറിയിച്ചു. വ്യാപകമായ പരാതിയാണ് പൊതുജനങ്ങളിൽ നിന്നും അമിതമായ ഓട്ടോ ചാർജ്ജ് ഈടാക്കുന്നതായി. ഇതിന് പരിഹാരം കാണാനുള്ള ശ്രമങ്ങളെ അട്ടിമറിക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP