Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിനന്ദന്റെ ജീവൻ വച്ച് വിലപേശാൻ കുതന്ത്രമൊരുക്കി പാക്കിസ്ഥാൻ; ഇന്ത്യൻ പൈലറ്റിനെ വിട്ടുകിട്ടാൻ ഇമ്രാനുമായി മോദി ചർച്ച നടത്തിയ ശേഷം ആലോചിക്കാമെന്നും പാക് വിദേശകാര്യമന്ത്രി; പാക്കിസ്ഥാൻ നീക്കം കാണ്ഡഹാർ തീവ്രവാദികളുടെ വിലപേശലിന് തുല്യമെന്ന് വിമർശനം; 'പ്രശ്നങ്ങൾ അവസാനിക്കുമെങ്കിൽ പൈലറ്റിനെ വിട്ടുനൽകും' എന്ന പാക് മന്ത്രിയുടെ പ്രയോഗം വന്നതോടെ കാര്യങ്ങൾ സന്ധിയില്ലാ യുദ്ധത്തിലേക്ക് നീങ്ങിയേക്കും; 'വരൂ.. നമുക്ക് സംസാരിക്കാം..' എന്ന് ചെറുചിരിയോടെ പറഞ്ഞ് ഇമ്രാൻ ഖാൻ

അഭിനന്ദന്റെ ജീവൻ വച്ച് വിലപേശാൻ കുതന്ത്രമൊരുക്കി പാക്കിസ്ഥാൻ; ഇന്ത്യൻ പൈലറ്റിനെ വിട്ടുകിട്ടാൻ ഇമ്രാനുമായി മോദി ചർച്ച നടത്തിയ ശേഷം ആലോചിക്കാമെന്നും പാക് വിദേശകാര്യമന്ത്രി; പാക്കിസ്ഥാൻ നീക്കം കാണ്ഡഹാർ തീവ്രവാദികളുടെ വിലപേശലിന് തുല്യമെന്ന് വിമർശനം; 'പ്രശ്നങ്ങൾ അവസാനിക്കുമെങ്കിൽ പൈലറ്റിനെ വിട്ടുനൽകും' എന്ന പാക് മന്ത്രിയുടെ പ്രയോഗം വന്നതോടെ കാര്യങ്ങൾ സന്ധിയില്ലാ യുദ്ധത്തിലേക്ക് നീങ്ങിയേക്കും; 'വരൂ.. നമുക്ക് സംസാരിക്കാം..' എന്ന് ചെറുചിരിയോടെ പറഞ്ഞ് ഇമ്രാൻ ഖാൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്നലെ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ ഇന്ത്യൻ വ്യോമസേനയുടെ ധീരനായ വ്യോമ കമാൻഡർ പാക് പിടിയിലായതിന് പിന്നാലെ അദ്ദേഹത്തെ വിട്ടുനൽകാൻ ഇന്ത്യൻ പ്രധാനമന്ത്രി മോദി പാക് പ്രധാനമന്ത്രി ഇമ്രാൻഖാനുമായി ചർച്ച നടത്തണമെന്ന ആവശ്യം മുന്നോട്ടുവച്ച് പാക്കിസ്ഥാൻ. ഇതോടെ പാക്കിസ്ഥാൻ വീണ്ടുമൊരു ഗൂഢതന്ത്രം മെനയുകയാണെന്ന സൂചനകളും വിലയിരുത്തലുകളുമാണ് നയതന്ത്ര ലോകത്തുനിന്ന് ലഭിക്കുന്നത്.

'പ്രശ്‌നങ്ങൾ അവസാനിക്കുമെങ്കിൽ പൈലറ്റിനെ വിട്ടുനൽകും.. അതിന് മുമ്പ് ചർച്ചവേണം' എന്ന ഉപാധിയാണ് പാക്കിസ്ഥാൻ മുന്നോട്ടുവച്ചിട്ടുള്ളത്. ഇതോടെ പാക്കിസ്ഥാൻ മണ്ണിൽ ഇജക്ട് ചെയ്ത് ഇറങ്ങിയ ഇന്ത്യൻ ഭടനെ വച്ച് വിലപേശാനുള്ള അതിനീചമായ തന്ത്രമാണ് പാക്കിസ്ഥാൻ പയറ്റാൻ പോകുന്നതെന്ന് തീർച്ചയായി.

ഇന്ത്യ ഇനി പാക് മണ്ണിൽ ആക്രമണം നടത്തില്ലെന്നതുൾപ്പെടെ ഉപാധികൾ വച്ചുകൊണ്ട് ഇന്ത്യൻ സൈനികനെ വച്ച് വിലപേശാനാണ് പാക് നീക്കമെന്ന സൂചനകളാണ് പുറത്തുവരുന്നത്. പാക് വിദേശകാര്യമന്ത്രിയുടെ വാക്കുകൾ പുറത്തുവന്നതോടെ ഇന്ത്യ ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നത്. ഇക്കാര്യം സർക്കാരും സേനയും ചർച്ചചെയ്യും. വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ഇന്ത്യയ്ക്കു തിരിച്ചു നൽകാൻ തയ്യാറാണെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞു. പക്ഷേ അതിന് ഉപാധി വച്ചുകൊണ്ടാണ് മന്ത്രിയുടെ മറ്റു വാക്കുകൾ. പാക് മാധ്യമമായ ജിയോ ന്യൂസാണ് ഷാ മഹമ്മൂദിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.

'പാക്കിസ്ഥാന്റെ ആക്ടിങ് ഹൈക്കമ്മീഷണർക്ക് ഇന്ത്യ ഒരു കത്ത് കൈമാറിയിട്ടുണ്ട്. ഞങ്ങൾ അത് പരിശോധിക്കും. തുറന്ന മനസോടെ ഇന്ത്യയുടെ ആവശ്യം പരിശോധിക്കും. അതിൽ ചർച്ചയുമായി മുന്നോട്ടു പോകണമോയെന്ന് തീരുമാനിക്കം. പ്രശ്നങ്ങൾ അവസാനിക്കുമെങ്കിൽ പിടികൂടിയ ഇന്ത്യൻ പൈലറ്റിനെ വിട്ടുനൽകാൻ ഞങ്ങൾ തയ്യാറാണ്.' - ഇതായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈ വിഷയം ടെലിഫോണിൽ സംസാരിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തയ്യാറാണെന്ന് പറഞ്ഞാണ് മഹമ്മൂദ് ഖുറേഷി പ്രതികരിച്ചത്.

ഇന്നലെ രാവിലെയാണ് ഇന്ത്യൻ മണ്ണിലേക്ക് ബോംബുകൾ വർഷിക്കാനെത്തിയ പാക് എഫ്-16 യുദ്ധവിമാനങ്ങളെ തുരത്തുന്നതിന് ഇന്ത്യൻ മിഗ് വിമാനങ്ങൾ പറന്നുയരുന്നതും ലക്ഷ്യം നിറവേറ്റുന്നതിനിടെ അഭിനന്ദൻ വർത്തമാൻ പറത്തിയ ഫ്‌ളൈറ്റ് പാക് മണ്ണിൽ തകർന്നുവീഴുന്നതും. ഇതിന് പിന്നാലെ വർത്തമാനെ നാട്ടുകാർ ആക്രമിക്കുന്നതും പിന്നീട് പാക് സൈനികരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ ഈ ദൃശ്യങ്ങൾ പാക് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ലോക മാധ്യമങ്ങളിൽപോലും വ്ന്നിട്ടും ഇന്ത്യൻ സൈനികൻ പിടിയിലായി എന്ന വിവരം പാക്കിസ്ഥാൻ ഇന്ത്യയെ ഔദ്യോഗികമായി അറിയിക്കാൻ തയ്യാറായില്ല.

ഒടുവിൽ രാത്രിയോടെയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ തന്നെ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുന്നത്. രണ്ട് പൈലറ്റുമാർ പിടിയിലായി എന്ന് ഇമ്രാൻ പറഞ്ഞെങ്കിലും ഒരു പൈലറ്റാണ് കസ്റ്റഡിയിലുള്ളതെന്ന് സേന പിന്നീട് തിരുത്തി. ഇതിന് പിന്നാലെ തന്നെ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി പാക്കിസ്ഥാൻ ഒരു ഉപാധിയുമില്ലാതെ ഇന്ത്യൻ പൈലറ്റിനെ വിട്ടുതന്നേ തീരൂ എന്ന നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം ഔദ്യോഗികമായി തന്നെ അറിയിക്കുകയും ചെയ്തു. പാക് ഹൈക്കമീഷണർ വഴിയും എംബസിവഴിയുമെല്ലാം കൃത്യമായ സന്ദേശം ഇന്ത്യ നൽകി.

എന്നാൽ പാക്കിസ്ഥാന്റെ ശ്രമം വേറെയാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാക് മന്ത്രിയുടെ പ്രയോഗങ്ങൾ തന്നെ ഇത്തരത്തിൽ ചർച്ചയായി കഴിഞ്ഞു. കാണ്ഡഹാറിലേക്ക് ഇന്ത്യൻ വിമാനം തട്ടിക്കൊണ്ടുപോയാണ് മസൂദ് അസറിനെ പാക് തീവ്രവാദികൾ വിലപേശി മോചിപ്പിച്ചത്. സമാനമായ തന്ത്രമാണ് ഇപ്പോൾ പാക്കിസ്ഥാൻ പയറ്റുന്നതെന്ന വിലയിരുത്തലാണ് ഇന്ത്യൻ സൈന്യവും കേന്ദ്രസർക്കാരും പങ്കുവയ്ക്കുന്നത്. അനൗദ്യോഗികമായ ഈ വിലയിരുത്തൽ എഎൻഐ പുറത്തുവിട്ടു.

ഇതോടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞദിവസം സമാധാന വെള്ളരിപ്രാവ് ചമഞ്ഞാണ് പത്രസമ്മേളനം നടത്തിയത്. ഇന്ത്യയുമായി ഒരു ശത്രുതയ്ക്കും ഇല്ലെന്നും എല്ലാ പ്രശ്‌നങ്ങളും നമുക്ക് സംസാരിച്ച് തീർക്കാമെന്നുമെല്ലാം ചിരിച്ചുകൊണ്ട് പറയുന്നതിനിടെ തന്നെയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇന്ത്യൻ പൈലറ്റ് കസ്റ്റഡിയിലുണ്ടെന്നും വെളിപ്പെടുത്തുന്നത്. ഇതിനൊപ്പം തന്നെ യുദ്ധത്തിന് പാക്കിസ്ഥാൻ ഇല്ലെന്നും ഇന്ത്യൻ ആക്രമണം പാക് മണ്ണിൽ നടന്നതിന് പിന്നാലെ ഇന്നലെ വെറുമൊരു 'ഡെമോൺസ്‌ട്രേഷൻ' ആണ് ഉദ്ദേശിച്ചതെന്നും ആയിരുന്നു ഇമ്രാന്റെ പ്രതികരണം.

എന്നാൽ എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ സൈനിക ക്യാമ്പുകൾ ആക്രമിക്കാനും ബോംബിട്ട് തകർക്കാനും ഇന്ത്യൻ മണ്ണിലെ സൈനിക പോസ്റ്റുകളിൽ നാശം വിതയ്ക്കാനുമാണ് പാക്കിസ്ഥാൻ ഉദ്ദേശിച്ചത്. എന്നാൽ പാക് വിമാന സാന്നിധ്യം റഡാറിൽ ദ്ൃശ്യമായപ്പോഴേ തയ്യാറായി നിന്ന ഇന്ത്യൻ സൈന്യം അഭിനന്ദന്റെ നേതൃത്വത്തിൽ പറന്നുയർന്നു.

ഇന്ത്യൻ വിമാനങ്ങളുടെ വെടിവയ്പ് തുടങ്ങിയതോടെ തന്നെ പാക് വിമാനങ്ങൾ തിരിച്ച് പറന്നു. ഇതിനിടെ കൊണ്ടുവന്ന ബോംബുകൾ അതിർത്തിക്ക് സമീപം നിക്ഷേപിച്ച് കടന്നു. പക്ഷേ, ഒരു എഫ് -16 വിമാനം വെടിയേറ്റ് നിലംപതിച്ചു. ഇക്കാര്യം പാക്കിസ്ഥാൻ സ്ഥിരീകരിച്ചില്ലെങ്കിലും ദൃ്ശ്യമുൾപ്പെടെ ഇന്ത്യ പുറത്തുവിട്ടു. ഈ ആക്രമണത്തിന് ഇടെയാണ് പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ അഭിനന്ദൻ പറത്തിയ ഇന്ത്യൻ മിഗ് അതിർത്തിയിൽ വെടിയേൽക്കുന്നതും അതിർത്തി കടന്ന് നിലംപതിക്കുന്നതും.

ഇജക്ട് ചെയ്ത അഭിനന്ദ് പാക് സിവിലിയന്മാരുടെ പിടിയിലകപ്പെട്ടത് ഏറെനേരത്തെ ചെറുത്തുനിൽപിന് ശേഷമാണ്. പിന്നീട് ക്രൂര മർദ്ദനം അരങ്ങേറി. പാക് സൈനികരുടെ കസ്റ്റഡിയിലും പീഡനമുണ്ടായെന്നാണ് സൂചനകൾ. മുഖത്ത് രക്തംവാർന്ന നിലയിലും കൈകാലുകൾ കെട്ടിയ നിലയിലുമാണ് ആദ്യ വീഡിയോയും ദൃശ്യങ്ങളും പുറത്തുവന്നത്. കണ്ണുകൾ മൂടിക്കെട്ടിയ നിലയിലാണ് ചോദ്യം ചെയ്തത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് പാക്കിസ്ഥാനെതിരെ ഉയർന്നത്. ഇത് ലോക മാധ്യമങ്ങളിലും ചർച്ചയായി.

ഇത്തരത്തിൽ ലോകത്ത് ഒറ്റപ്പെടുമെന്ന സ്ഥിതി വന്നതോടെയാണ് പുതിയ നീക്കവുമായി ഇമ്രാൻ എത്തിയത്. എന്നാൽ ഇമ്രാൻ ചിരിച്ചുകൊണ്ടാണ് ഇമ്രാൻ പത്രസമ്മേളനം നടത്തിയത്. ഷെയിം വിളികളോടെയാണ് ഇന്ത്യൻ സൈനികനെ തടവിലെടുത്ത് പീഡിപ്പിച്ച വീഡിയോയ്ക്ക് പലരും പ്രതികരണം അറിയിച്ചത്. ഇതാണ് ഇപ്പോൾ ചർച്ചയാകുന്നതും. ഇതോടെ തങ്ങൾ സമാധാനത്തിന് ശ്രമിക്കുന്നുവെന്നും എന്നാൽ ഇന്ത്യ സംഭാഷണത്തിന് തയ്യാറാവുന്നില്ലെന്നും കാട്ടാനാണ് നീക്കം. ഇതിനാണ് മോദി സംസാരിക്കണമെന്ന ആവശ്യം ഇമ്രാനും പാക് വിദേശകാര്യമന്ത്രാലയവും ഉന്നയിച്ചതെന്നാണ് ചർച്ചയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP