Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും മനംമയക്കും സുന്ദരികൾ ചാറ്റിന് വരും; നേരിൽ കാണാൻ പറയുന്നതെല്ലാം അനുസരിക്കണം; ആൾക്കടത്തിനോ ആയുധക്കടത്തിനോ കൂട്ടുനിൽക്കേണ്ടി വന്നേക്കാം; ഐഎസ്‌ഐക്ക് പുറമേ പാക് ഭീകരർ കശ്മീരി യുവാക്കളെ വീഴ്‌ത്താൻ പ്രയോഗിക്കുന്നത് തേൻകെണി; സയദ് ഷാസിയ എന്ന മുപ്പതുകാരി വലയിലായതോടെ പല അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള യുവതികളുടെ തേൻകെണിയിൽ മുന്നറിയിപ്പ്

ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും മനംമയക്കും സുന്ദരികൾ ചാറ്റിന് വരും; നേരിൽ കാണാൻ പറയുന്നതെല്ലാം അനുസരിക്കണം; ആൾക്കടത്തിനോ ആയുധക്കടത്തിനോ കൂട്ടുനിൽക്കേണ്ടി വന്നേക്കാം; ഐഎസ്‌ഐക്ക് പുറമേ പാക് ഭീകരർ കശ്മീരി യുവാക്കളെ വീഴ്‌ത്താൻ പ്രയോഗിക്കുന്നത് തേൻകെണി; സയദ് ഷാസിയ എന്ന മുപ്പതുകാരി വലയിലായതോടെ പല അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള യുവതികളുടെ തേൻകെണിയിൽ മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ലോകമെമ്പാടും ചാരസംഘടനകളുടെ പതിവ് തന്ത്രമാണ് ഹണി ട്രാപിങ്. യുവതികളെ ഉപയോഗിച്ച് ഉന്നതഉദ്യോഗസ്ഥരെ സ്വാധീനിച്ച് രഹസ്യങ്ങൾ ചോർത്തുന്ന പരിപാടിക്കാണ് ഹണി ട്രാപിങ് എന്ന് പൊതുവെ പറയാറുള്ളത്. ഈ തന്ത്രം ഇപ്പോൾ പാക് തീവ്രവാദ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തീവ്രവാദത്തിലേക്ക് യുവാക്കളെ ആകർഷിക്കാനാണ് പാക് തീവ്രവാദ സംഘടനകൾ യുവതികളെ ഉപയോഗിക്കുന്നത്. ആയുധങ്ങൾ കടത്തുന്നതിനും നുഴഞ്ഞുകയറ്റക്കാരായ ഭീകരർക്ക് ഗൈഡുകളായും ഇവരെ ഉപയോഗിച്ചുവരുന്നുവെന്നാണ് ഇന്റലിജൻസ് ഏജൻസികൾക്ക് ലഭിച്ച വിവരം. പ്രമുഖ ദേശീയ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒരു ഐബി ഓപ്പറേഷനിൽ സയദ് ഷാസിയ എന്ന മുപ്പതുകാരിയെ ബന്ദിപ്പോരയിൽ നിന്ന രണ്ടാഴ്ച മുമ്പ് പിടികൂടിയതോടെയാണ് ഇതിന്റെ വേരുകളിലേക്ക് ചെറിയ വഴി തെളിഞ്ഞത്. ഈ യുവതിക്ക് ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും പല അക്കൗണ്ടുകളുണ്ടായിരുന്നു. ഇതൊക്കെ താഴ് വരയിലെ നിരവധി യുവാക്കൾ പിന്തുടർന്നിരുന്നു.

ഷാസിയ കൈകാര്യം ചെയ്തിരുന്ന ഐപി വിലാസം മാസങ്ങളായി കേന്ദ്രസുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. ഷാസിയ യുവാക്കളെ നേരിൽ കാണാമെന്ന് പലപ്പോഴും വാഗ്ദാനം ചെയ്തു. എന്നാൽ, അതൊക്കെ ചില സാധാനങ്ങൾ ഒരിടത്തുനിന്ന് മറ്റൊരിടത്ത് എത്തിക്കാമെന്ന് ഉപാധി അനുസരിച്ചാൽ മാത്രം. പൊലീസ് വകുപ്പിലെ ചില ഉദ്യോഗസ്ഥരുമായും ഷാസിയയ്ക്ക് ബന്ധമുണ്ടായിരുന്നു. എന്നാൽ, ഈ ബന്ധം ഷാസിയ കാര്യങ്ങൾ തിട്ടപ്പെടുത്തുന്നതിന് വേണ്ടി മാത്രമാണ് ഉപയോഗിച്ചിരുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഒന്നും ഇത്തരത്തിൽ കൈമാറിയിട്ടില്ലെന്നാണ് സുരക്ഷാഏജൻസികളുടെ വിലയിരുത്തൽ.

യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ നിയോഗിച്ചിട്ടുള്ള മറ്റുനിരവധി യുവതികളുണ്ടെന്ന് ഷാസിയ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. നവംബർ 17 ന് ഷാസിയയെ പിടികൂടും മുമ്പ് ഐസിയ ജാൻ എന്ന 28 കാരിയെ കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലാവായ്‌പൊരയിൽ നിന്ന് നഗരപ്രാന്തത്തിലേക്ക് 20 ഗ്രനേഡുകളും വെടിമരുന്നും കടത്തുന്നതിനിടെയാണ് ഇവർ വലയിലാകുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ യുവതികളുടെ സാന്നിധ്യം നിരീക്ഷിച്ചുതുടങ്ങിയിരുന്നു. താഴ് വരയിലെ ലഷ്‌കർ നേതാവായ അബു ഇസ്മയിലിനെയും, ചോട്ടാ ഖാസ്വിമിനെയും പൊലീസ് വധിച്ചതിന് പിന്നെയാണ് നിരീക്ഷണം തുടങ്ങിയത്. ഇരുവരും എട്ടുപേരുടെ മരണത്തിനിടയാക്കിയ അമർനാഥ് തീർത്ഥാടകർക്ക് നേരേയുള്ള ആക്രമണത്തിനി പിന്നിൽപ്രവർത്തിച്ചവരാണ്. ഇവരുടെ പക്കൽ നിന്ന് കിട്ടിയ രേഖകൾ പ്രകാരം വടക്കൻ കശ്മീരിൽ നിന്നുള്ള യുവതിയാണ് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചിരുന്നതെന്ന് മനസ്സിലായി. ഇത് സയദ് ഷാസിയ ആണെന്ന് പിന്നീട് വ്യക്തമായി. ഇതോടെ, ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് നിരന്തരം പരിശോധിച്ചപ്പോഴാണ് അതിർത്തിക്കപ്പുറത്ത് നിന്ന് നിർദ്ദേശങ്ങൾ കിട്ടുന്നുണ്ടെന്ന് ബോധ്യമായത്.

ഷാസിയ ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയിലെ ഷെർവാൻ അഥവാ അലിയുമായി തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. കശ്മീരിലെ മറ്റുഭാഗങ്ങളിലേക്ക് ആയുധങ്ങൾ എത്തിച്ചുകൊടുക്കുക എന്ന ചുമതലയാണ് ഷായിസ നിർവഹിച്ചുവന്നത്. ഇതിനായാണ് ഇവർ കശ്മീരി യുവാക്കളെ വശീകരിച്ചത്. ഷാസിയയുടെ ഫോൺ നിരീക്ഷിക്കുന്നതായി രഹസ്യവിവരം കൈമാറിയതിന് ഹന്ദ്വാരയിലെ ഒരു സ്‌പെഷ്യൽ പൊലീസ് ഓഫീസറെ യുവതിയുടെ അറസ്റ്റിന് മുമ്പ് തന്നെ പിടികൂടിയിരുന്നു. ഇർഫാൻ എന്ന് പേരുള്ള ഉദ്യോഗസ്ഥൻ ഷാസിയയ്ക്ക് വിവരങ്ങൾ കൈമാറി വരികയായിരുന്നു. ഐപിസിക്ക് തുല്യമായ രൺബീർ പീനൽ കോഡും ആയുധനിയമപ്രകാരവുമാണ് ഷാസിയയെ അഴിക്കുള്ളിലാക്കിയത്.

ഐഎസ്‌ഐക്ക് തേൻകെണി പുഷ്പം പോലെ

തേൻകെണി അഥവാ ഹണിട്രാപ് ഉപയോഗിച്ചുള്ള വിവരം ചോർത്തൽ പാക് ചാരസംഘടന ചെയ്യുന്നത് ഇതാദ്യമല്ല. നാഗ്പ്പൂരിലെ ബ്രഹ്മോസ് യൂണിറ്റിൽ നിന്നും വളരെ നിർണ്ണായകമായ വിവരങ്ങൾ ചോർത്തി പാക്കിസ്ഥാൻ ചാരസംഘടനയ്ക്ക് നൽകിയതിന് നിഷാന്ത് അഗർവാൾ എന്ന വ്യക്തി അറസ്റ്റിലായിരുന്നു. മൂന്ന് സുന്ദരിമാരുടെ അക്കൗണ്ടിൽ നിന്നും വന്ന പ്രേരണകളാണ് രാജ്യ രഹസ്യം ചോർത്തുന്നതിലേക്ക് നിഷാന്തിനെ നയിച്ചത് എന്നാണ് റിപ്പോർട്ട്. ഡമ്മി മോഡലുകളെ ഉപയോഗിച്ച് ലൈംഗിക അതിപ്രസരമുള്ള വിഡിയോ കോളുകൾ വരെ പാക് ചാരസംഘടന നടത്തി പ്രലോഭിപ്പിച്ചു എന്നാണ് റിപ്പോർട്ട്.

നേഹ ശർമ, പൂജ രഞ്ജൻ എന്നീ പേരുകളിലുള്ള വ്യാജ ഫേസ്‌ബുക് അക്കൗണ്ടുകളിലേക്കാണ് ചാറ്റിങ് വഴി നിഷാന്ത് വിവരങ്ങൾ കൈമാറിയിരുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഈ പ്രൈഫൈലുകളെല്ലാം വ്യാജമായിരുന്നു. യുകെ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് കാണിച്ചാണ് യുവതികൾ യുവ ഗവേഷകരെ വീഴ്‌ത്തുന്നത്. ഐപി അഡ്രസ് മറച്ച് വയ്ക്കാവുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള ചാറ്റുകൾ നടക്കുന്നത്. യഥാർഥ ഐപി അഡ്രസ് മറച്ചുവയ്ക്കാൻ ഇതുവഴി സാധിക്കും.

കാനഡയിൽ പ്രതിമാസം 30,000 ഡോളർ പ്രതിഫലമുള്ള ജോലി വാഗ്ദാനം ചെയ്താണ് നിഷാന്ത് അഗർവാളിനായി സേജൽ കപൂർ എന്ന വ്യാജ യുവതി കെണിയൊരുക്കിയത്. ബ്രഹ്മോസ് മിസൈൽ പദ്ധതിയുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങളുടെ വിവരങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെടുമ്പോൾ ഇതിനു പിന്നിലെ കെണി നിഷാന്തിന് മനസിലായില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കാനഡക്കാരിയെന്ന് പരിചയപ്പെടുത്തിയ സേജൽ കപൂറുമായി നിഷാന്ത് ഫേസ്‌ബുക്കിലൂടെ നിരന്തരം ചാറ്റ് ചെയ്തിരുന്നു. ഇവരാണ് മനംമയക്കുന്ന ഓഫർ ആദ്യം മുന്നോട്ടുവച്ചത്. പിന്നീട് തന്റെ മുതിർന്ന ഉദ്യോഗസ്ഥരുമായും സംസാരിക്കാമെന്ന് വ്യക്തമാക്കി ഇതിനായി സേജൽ കപൂർ നിഷാന്തിന് ഒരു ലിങ്ക് അയച്ചു കൊടുത്തു. ഈ ലിങ്ക് ക്ലിക് ചെയ്തതോടെ അതി ഭീകര മാൾവെയർ നിഷാന്തിന്റെ കംപ്യൂട്ടറിൽ ഡൗൺലോഡായി.

ഇതുവഴിയാണ് നിർണായക വിവരങ്ങൾ പിന്നീട് നിഷാന്ത് പോലും അറിയാതെ ചോർത്തിയത്. നിഷാന്ത് പതിവായി ചാറ്റ് ചെയ്തിരുന്ന നേഹ ശർമയുടെ വേരുകൾ പാക്കിസ്ഥാനിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മുൻപും ഇത്തരം തേൻകെണികൾ ഇന്ത്യൻ സൈന്യത്തിന് തലവേദനയായിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നുള്ള സുന്ദരികൾ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥരെ വലയിലാക്കി രഹസ്യവിവരങ്ങൾ ചോർത്തിയതാണ് ഈ സംഭവത്തിന്റെ അടിസ്ഥാനം. 2011 ൽ നാവികസേനാ കമാൻഡർ സുഖ്ജിന്ധർ സിങ്ങിന്റെ റഷ്യൻ യുവതിയുമായുള്ള രഹസ്യ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു.

ചാറ്റ് ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ എന്നിവ ഉപയോഗിച്ചാണ് രഹസ്യങ്ങൾ ചോർത്തുന്നത്. ഇന്ത്യ-പാക്ക് സംഘർഷം രൂക്ഷമായതോടെ ഐഎസ്‌ഐ ചാരന്മാരുടെയും ഹാക്കർമാരുടെ സൈബർ ആക്രമണം ശക്തമായിട്ടുണ്ട്. സോഷ്യൽമീഡിയകളിൽ കെണിയൊരുക്കി രാജ്യത്തെ രഹസ്യങ്ങൾ ചോർത്താനാണ് ഇവരുടെ നീക്കം. സാധാരണക്കാരെ പോലും ഹണി ട്രാപിനായി ഇവർ ഉപയോഗപ്പെടുത്തുന്നുണ്ട്. അടുത്തിടെ സാജിദ് റാണ, ആബിദ് റാണ എന്നീ രണ്ടു പാക്കിസ്ഥാനികൾ ഐഎസ്‌ഐയുടെ സഹായത്തോടെ ഇന്ത്യൻ രഹസ്യങ്ങൾ ചോർത്താൻ കെണിയൊരുക്കിയിരുന്നു. ചാറ്റിങ് ആപ്പുകളായിരുന്നു ഇവരുടെ പ്രധാന കെണി. എന്നാൽ ഈ നീക്കം ഇന്ത്യ നേരത്തെ കണ്ടെത്തി തകർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP