Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗവർണ്ണറായി സന്തോഷത്തോടെ ഇവിടെ അഭിരമിക്കുമ്പോഴും ഗൃഹാതുരത്വം കറുത്ത കോട്ടിന്റെ തനിനിറം കാട്ടി മാടിവിളിക്കുന്നു എന്നൊരു തോന്നൽ മനസ്സിന്റെ കോണിലെവിടെയോ അങ്കുരിച്ചുവോ ? മിസേറാം ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് കേരളത്തിലേക്ക് തിരിച്ചുവരാൻ മോഹം

ഗവർണ്ണറായി സന്തോഷത്തോടെ ഇവിടെ അഭിരമിക്കുമ്പോഴും ഗൃഹാതുരത്വം കറുത്ത കോട്ടിന്റെ തനിനിറം കാട്ടി മാടിവിളിക്കുന്നു എന്നൊരു തോന്നൽ മനസ്സിന്റെ കോണിലെവിടെയോ അങ്കുരിച്ചുവോ ? മിസേറാം ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് കേരളത്തിലേക്ക് തിരിച്ചുവരാൻ മോഹം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് കൊടുമ്പിരി കൊണ്ടുനിൽക്കെയാണ് അന്നത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ചത്. പിന്നീട് കുമ്മനം മടങ്ങി വന്നതും പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് മിസോറാം ഗവർണറാകാൻ നിയോഗമുണ്ടായതും ചരിത്രം. എന്നാൽ, ശ്രീധരൻ പിള്ളയ്ക്ക് മിസോറാം മടുത്തോ? ബിജെപി സംസ്ഥാന അദ്ധ്യക്ഷന്മാരാകുന്നവരെയെല്ലാം പണിഷ്‌മെന്റ് ട്രാൻസ്ഫറിലൂടെ മിസോറാമിലേക്ക് നാടുകടത്തുകയാണെന്ന എതിരാളികളുടെ പരിഹാസത്തിന് അപ്പുറം, പാർട്ടിയിലെ ഗ്രൂപ്പ് വഴക്കുകളുടെ കൂടി ബാക്കിപത്രമായിരുന്നു അന്നുണ്ടായ മാറ്റങ്ങൾ. കേരളത്തിലെ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത തോൽവിയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനം നടത്തിയതിന് പിറകെയാണ് രാഷ്ട്രപതിഭവനിൽ നിന്ന് നിയമന അറിയിപ്പ് പിള്ളക്ക് ലഭിച്ചത്. 2019 ഒക്ടോബർ 25നായിരുന്നു ഇത്. ഏതായാലും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ശ്രീധരൻ പിള്ള പങ്കുവയ്ക്കുന്നത് നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹമാണ്. പറയാതെ പറയുന്നുവെന്ന് മാത്രം. താൻ വാദിച്ച ഒരു ഇരട്ടക്കൊലപാതക കേസിൽ അനുകൂല വിധി വന്ന സന്തോഷം പങ്കുവയ്ക്കുമ്പോൾ അദ്ദേഹം പറയുന്നു: 'കഴിഞ്ഞ കൊല്ലം ഈ ദിവസം ബാർ കൗൺസിലിൽ പോയി അഭിഭാഷകവൃത്തി ഉപേക്ഷിച്ചതായി എഴുതിക്കൊടുക്കുന്നതിനു പകരം താൽക്കാലികമായി മരവിപ്പിക്കുകമാത്രം ചെയ്തത് നന്നായി എന്നും തോന്നുന്നു.'

ഗവർണ്ണറായി സന്തോഷത്തോടെ ഇവിടെ അഭിരമിക്കുമ്പോഴും ഗൃഹാതുരത്വം കറുത്ത കോട്ടിന്റെ തനിനിറം കാട്ടി മാടിവിളിക്കുന്നു എന്നൊരു തോന്നൽ മനസ്സിന്റെ കോണിലെവിടെയോ അങ്കുരിച്ചുവോ ?-ശ്രീധരൻ പിള്ള എഴുതുന്നു. ഗവർണർ പദവിയിൽ ഒരുവർഷം തികയുമ്പോഴാണ് കേരളത്തിലേക്കുള്ള മടക്കം വലിയ ഗൃഹാതുരത്വ ഓർമയായി മിസോറാം ഗവർണർക്ക് മാറിയിരിക്കുന്നത്.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണ രൂപം

വർഷമൊന്നു പൂർത്തിയായി:

ഗവർണ്ണർ നിയമന ഉത്തരവു വന്നിട്ട് ഒരു കൊല്ലം തികയുന്നു. കാലത്തിന്റെ പ്രയാണത്തിൽ ദൈവവും ജനങ്ങളും തന്നതൊക്കെ ധാരാളമെന്ന് ഈ വിനീതൻ ആത്മാർത്ഥമായും കരുതുന്നു. മഹാമാരിക്കും മൗനത്തിനുമിടയിൽ എല്ലാവർക്കും നന്ദി ! ആരോടുമില്ല പരിഭവം !അന്ന് നിയമനം വാർത്തയായപ്പോൾ മിസോറാമിലെ പത്രങ്ങളും പ്രതിപക്ഷപ്പാർട്ടിയും എതിർപ്പോടെ എഴുതി ' Mizoram , now is a dumping place for Hindu fundamentalists '.

കഴിഞ്ഞ ഓഗസ്റ്റിൽ എന്റെ മൂന്നു പുസ്തകങ്ങൾ ഐസ്വാളിൽ പുറത്തിറക്കിക്കൊണ്ട് അഞ്ചു തവണ മുഖ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷപ്പാർട്ടി അദ്ധ്യക്ഷനു, ഒപ്പം പ്രാദേശിക പാർട്ടിക്കാരനായ മുഖ്യമന്ത്രിയും ഒക്കെ മിസ്സോറാമിനു കിട്ടിയ വലിയ ബഹുമതിയായി ഗവർണ്ണറെ ചിത്രീകരിച്ചത് വാർത്തയായപ്പോഴും നിസ്സംഗത്വമായിരുന്നു എന്റെ പ്രതികരണം.

മിസ്സോറാമിനു സ്‌നേഹം നൽകാനും അവരിൽ നിന്നു സ്‌നേഹം കിട്ടാനുമായതിൽ ചാരിതാർത്ഥ്യം !.കഴിഞ്ഞയാഴ്‌ച്ച അപ്രതീക്ഷിതമായി ഗൃഹാതുരത്വം എന്നിലുണർത്തിയത് രണ്ടു ഫോൺ സന്ദേശങ്ങളായിരുന്നു. ആദ്യത്തേത് എന്റെ മകൻ അഡ്വ: അർജ്ജുന്റേതായിരുന്നു. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ സീനിയർ പ്രോസിക്യൂട്ടർമാരായ രണ്ടു പേരും അവനെ വിളിച്ച് എന്നെ അകമഴിഞ്ഞ് അഭിനന്ദിച്ചതായും, ആ വിവരം അച്ഛനെ അറിയിക്കണമെന്നും അവർ പറഞ്ഞു.

ഞാൻ പാലക്കാട്ട് പ്രതികൾക്കുവേണ്ടി ട്രയൽ നടത്തിയ ഒരു ഇരട്ടക്കൊലപാതക്കേസിന്റെ അപ്പീലിനായി ഫയൽ പഠിച്ചപ്പോഴും, വാദം നടത്തിയപ്പോഴും അവർക്കു തോന്നിയ മതിപ്പാണ് അവരിലൂടെ പ്രതിഫലിച്ചത്. ഞാൻ നന്നായി പ്രതിഭാഗത്തിനായി അധ്വാനിച്ചെങ്കിലും ഹൈക്കോടതിയിലെ അപ്പീൽ പ്രോസിക്യൂഷനനുകൂലമാകുമെന്നു പറയാനും അവർ മറന്നില്ല. എന്നാൽ കേസ്സിന്റെ വിധി വന്നപ്പോൾ എല്ലാ പ്രതികളെയും ബഹു: ഹൈക്കോടതി വിട്ടയച്ചു. അന്നു രാത്രി എനിക്കൊരു വിളി വന്നു. മിസ്സോറാമിലെ കൊടും തണുപ്പിലും എന്റെ മനസ്സിന് ചൂടും ചൂരും പകർന്നു കിട്ടിയ ഫോൺകോൾ !

പ്രശസ്ത സീനിയർ ക്രിമിനൽ അഭിഭാഷകൻ ബി രാമൻപിള്ള സാറായിരുന്നു മറുതലയ്ക്കൽ.

'വിധി അറിഞ്ഞിട്ടുണ്ടാകുമെന്നറിയാം, എന്നാൽ അസ്സലായി ട്രയൽ നടത്തിയതിനഭിനന്ദിക്കാനാണ് വിളിച്ചതെന്ന്' സാർ പറഞ്ഞപ്പോൾ എന്റെ സന്തോഷം ആകാശത്തോളമുയർന്നു. പാലക്കാട്ട് ആറ് മാസത്തോളം തുടർച്ചയായി ചിലവഴിച്ച് നടത്തിയ പ്രമാദമായ ഒരു കേസ്സായിരുന്നു അത്.

കേസ് അനന്തമായി നീണ്ടപ്പോൾ അവസാനഘട്ടത്തിൽ നൽകിയ ഫീസൊക്കെയും വേണ്ടെന്നു പറഞ്ഞതും ഞാനോർത്തുപോയി !ഗവർണ്ണറായി സന്തോഷത്തോടെ ഇവിടെ അഭിരമിക്കുമ്പോഴും ഗൃഹാതുരത്വം കറുത്ത കോട്ടിന്റെ തനിനിറം കാട്ടി മാടിവിളിക്കുന്നു എന്നൊരു തോന്നൽ മനസ്സിന്റെ കോണിലെവിടെയോ അങ്കുരിച്ചുവോ ?

കഴിഞ്ഞ കൊല്ലം ഈ ദിവസം ബാർ കൗൺസിലിൽ പോയി അഭിഭാഷകവൃത്തി ഉപേക്ഷിച്ചതായി എഴുതിക്കൊടുക്കുന്നതിനു പകരം താൽക്കാലികമായി മരവിപ്പിക്കുകമാത്രം ചെയ്തത് നന്നായി എന്നും തോന്നുന്നു.

എല്ലാവർക്കും നന്ദി - നമസ്‌കാരം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP