Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വർണ്ണക്കള്ളക്കടത്ത് കേസിന്റെ മറപിടിച്ച് പാർട്ടിക്കെതിരെ സംഘടിതമായ അപവാദ പ്രചരണങ്ങൾ നടക്കുന്നു; പ്രചരണം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒഴിവാക്കിയവരെ മുൻ നിർത്തി; അർജുൻ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും തള്ളിപ്പറഞ്ഞ് പി.ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

സ്വർണ്ണക്കള്ളക്കടത്ത് കേസിന്റെ മറപിടിച്ച് പാർട്ടിക്കെതിരെ സംഘടിതമായ അപവാദ പ്രചരണങ്ങൾ നടക്കുന്നു; പ്രചരണം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒഴിവാക്കിയവരെ മുൻ നിർത്തി; അർജുൻ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും തള്ളിപ്പറഞ്ഞ് പി.ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: അർജുൻ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും പേരെടുത്തു പറയാതെ തള്ളിപ്പറഞ്ഞ് പി.ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. കണ്ണൂരിലെ ക്വട്ടേഷൻ-ഗുണ്ടാ സംഘങ്ങളുടെ പേരിൽ ജയരാജൻ തന്നെ ഒരു വശത്ത് വിമർശിക്കപ്പെടുമ്പോഴാണ് ഒരു കാലത്ത് ഉറ്റ കൂട്ടാളികളായവരെ അദ്ദേഹം തള്ളിപ്പറയുന്നത്.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒഴിവാക്കിയവരെ മുൻ നിർത്തി മാധ്യമങ്ങളും വലതുപക്ഷ പാർട്ടിക്കാരും സിപിഎമ്മിനെതിരെ അപവാദ പ്രചാരണം നടത്തുകയാണെന്ന് ജയരാജൻ ആരോപിച്ചു. സ്വർണ കള്ളക്കടത്ത് കേസിൽ കുറ്റാരോപിതരായ അർജുൻ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും പേരെടുത്ത് പറയാതെയാണ് തന്റെ ഫെയ്‌സ് ബുക്ക് പേജിലുടെ പി.ജയരാജൻ മാധ്യമങ്ങൾക്കെതിരെയും പ്രതിപക്ഷ പാർട്ടികൾക്കെതിരെയും വിമർശനമഴിച്ചുവിട്ടത്.

സ്വർണ്ണക്കള്ളക്കടത്ത് കേസിന്റെ മറപിടിച്ച് പാർട്ടിക്കെതിരെ സംഘടിതമായ അപവാദ പ്രചരണങ്ങൾ നടക്കുകയാണെന്നും പി.ജയരാജൻ ചൂണ്ടിക്കാട്ടി. ഇപ്പോൾ പുറത്ത് വന്നിട്ടുള്ള പേരുകാർ മൂന്നോ നാലോ വർഷം മുൻപ് എടുത്ത ഫോട്ടോകൾ അവതരിപ്പിച്ചുകൊണ്ടാണ് ഈ പാർട്ടിവിരുദ്ധ പ്രചാരവേലയെന്നും, ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടയാൾ, അയാൾ വഴി തെറ്റി എന്ന് പറയുന്നതിന് പകരം അവരുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്ന പ്രാകൃത രീതിയാണ് വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും തുടരുന്നതെന്നും ജയരാജൻ ഫേസ് ബുക്കിലൂടെ വ്യക്തമാക്കി.

ഇപ്പോൾ കുറ്റാരോപിതരായവരെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെ തള്ളിപ്പറയാനും കർശന നടപടിക്ക് വിധേയമാക്കാനും അധികാരികളോട് ആവശ്യപ്പെട്ട പാർട്ടിയാണ് സിപിഐ എം. ക്വട്ടേഷൻ-മാഫിയാ സംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിന് ജൂലൈ 5 ന് നടക്കുന്ന ക്യാമ്പയിനിൽ എല്ലാവരും പങ്കെടുക്കണമെന്നു അഭ്യർത്ഥിച്ച് കൊണ്ടാണ് ജയരാജൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രാമനാട്ടുകര വാഹനാപകടം വെളിപ്പെടുത്തിയ സ്വർണ്ണക്കടത്ത് തട്ടിപ്പറി കേസിൽ സിപിഐ എം വെട്ടിലായി എന്നാണ് ഒരു പത്രം റിപ്പോർട്ട് ചെയ്തത്.ഈ കേസിന്റെ മറപിടിച്ച് പാർട്ടിക്കെതിരെ സംഘടിതമായ അപവാദ പ്രചരണങ്ങൾ നടക്കുകയാണ്. ഇപ്പോൾ ഈ കേസിന്റെ ഭാഗമായി പുറത്ത് വന്നിട്ടുള്ള പേരുകാർ മൂന്നോ നാലോ വർഷം മുൻപ് എടുത്ത ഫോട്ടോകൾ അവതരിപ്പിച്ചുകൊണ്ടാണ് ഈ പാർട്ടിവിരുദ്ധ പ്രചാരവേല.ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടയാൾ,അയാൾ വഴി തെറ്റി എന്ന് പറയുന്നതിന് പകരം അവരുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്ന പ്രാകൃത രീതിയാണ് വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും തുടരുന്നത് എന്ന് പറയാതെ വയ്യ.

ഇപ്പോൾ കുറ്റാരോപിതരായവരെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെ തള്ളിപ്പറയാനും കർശന നടപടിക്ക് വിധേയമാക്കാനും അധികാരികളോട് ആവശ്യപ്പെട്ട പാർട്ടിയാണ് സിപിഐ എം.അപ്പൊഴാണ് 3-4 വർഷങ്ങൾക്ക് മുൻപുള്ള ഫോട്ടൊകളും സോഷ്യൽ മീഡിയയിൽ നേരത്തേ ഇട്ട പോസ്റ്റുകളും എടുത്ത് പാർട്ടിയെ കടന്നാക്രമിക്കുന്നത്..മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി പാർട്ടി മെമ്പർമാരോ അനുഭാവികളോ തെറ്റായ കാര്യത്തിൽ ഏർപ്പെട്ടാൽ അതിനെ തള്ളിപ്പറയാൻ പാർട്ടി തയ്യാറായിട്ടുണ്ട്.

ഇപ്പോഴത്തെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അഴീക്കോട്ടെ യുവാവിനെ 4 വർഷം മുൻപ് ഡി വൈ എഫ് ഐ യിൽ നിന്ന് ഒഴിവാക്കിയതാണ്.തില്ലങ്കേരി സ്വദേശിയെ ഷുഹൈബ് വധക്കേസിനെ തുടർന്ന് പാർട്ടി പുറത്താക്കിയതാണ്. ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയമില്ല.എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള അത്യാർത്തി മൂലം ചിലർ തെറ്റായ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നുണ്ട്. ഇത്തരക്കാരോടുള്ള കർശന നിലപാട് പാർട്ടി നേരത്തെ വ്യക്തമാക്കിയതാണ്.

ഇത്തരം നിലപാട് ബിജെപിയോ കോൺഗ്രസ്സോ സ്വീകരിക്കാറില്ല.2013 ൽ വെണ്ടുട്ടായി ക്വട്ടേഷൻ സംഘത്തെ പറ്റി പ്രത്യേക സപ്ലിമെന്റ് മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു.ഒക്‌റ്റോബർ 23 ന്റെ ആ സപ്ലിമെന്റിന്റെ തലക്കെട്ട് 'ഖദറിട്ട പ്രമുഖന്റെ ഗുണ്ടാരാജ്' എന്നായിരുന്നു.അന്ന് യു ഡി എഫായിരുന്നു ഭരണത്തിൽ.ചില ഉന്നത പൊലീസുദ്യോഗസ്ഥർക്ക് ബ്ലേഡ്-ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഈ സംഘത്തിന് താലിബാൻ മോഡൽ മർദ്ദന കേന്ദ്രമുണ്ടെന്നും റിപ്പോർട്ട് ചെയ്തിരുന്നു.ഇപ്പോൾ ഈ ടീം അറിയപ്പെടുന്നത് പുത്തൻകണ്ടം ക്വട്ടേഷൻ ടീം എന്നാണ്.കോൺഗ്രസ്സ് നേതൃത്വത്തിന്റെ സംരക്ഷണയിൽ ഉള്ള ആർ എസ് എസ് ക്രിമിനലുകൾ.ഈ സംഘത്തെ തള്ളിപ്പറയാൻ കോൺഗ്രസ്സോ ആർ എസ് എസോ അന്നും ഇന്നും തയ്യാറായിട്ടില്ല.പണം ആവശ്യപ്പെട്ട് തീക്കുണ്ഡത്തിന് മുകളിൽ നിർത്തുന്ന ക്രൂരതയെ കുറിച്ച് ആ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.ഇവരെ കുറിച്ച് പരാതി നൽകിയിരുന്നെങ്കിലും അന്ന് യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.

ക്വട്ടേഷൻ/മാഫിയ സംഘങ്ങൾക്കെതിരായി ഉറച്ച നടപടിയാണ് എൽ ഡി എഫ് സർക്കാർ കൈക്കൊള്ളുന്നത്.സിപിഐ എമ്മും ഇത്തരം സംഘങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്താൻ ശ്രമിച്ചിട്ടുണ്ട്.2015 സെപ്റ്റംബർ 30 ന് പിണറായി പുത്തൻകണ്ടത്ത് തന്നെ വലിയ ബഹുജന പ്രതിഷേധ പരിപാടി പാർട്ടി സംഘടിപ്പിച്ചിരുന്നു. ക്വട്ടേഷൻ -ലഹരി മാഫിയക്കെതിരെ ഡി വൈ എഫ് ഐ യും ജനങ്ങളെ ബോധവാന്മാരാക്കുന്ന നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു.ഏറ്റവും ഒടുവിൽ 2021 ഫെബ്രുവരിയിൽ ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി തന്നെ രണ്ട് കാൽനട പ്രചരണ ജാഥകൾ സംഘടിപ്പിച്ചു.2021 ജനുവരിയിൽ ക്വട്ടേഷൻ സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് ഇത്തരം ആളുകളെ തള്ളിപ്പറഞ്ഞുകൊണ്ട് കൂത്തുപറമ്പ് മൂന്നാം പീടികയിൽ സിപിഐ എം പ്രതിഷേധ പരിപാടിയും പൊതുയോഗവും സംഘടിപ്പിച്ചു..

ഒരു ഭാഗത്ത് ഇത്തരം സാമൂഹ്യവിരുദ്ധ സംഘങ്ങളെ തങ്ങളുടെ ചിറകിനകത്ത് ഒളിപ്പിക്കുന്ന സംഘപരിവാരവും കോൺഗ്രസ്സുമാണ് ഇത്തരക്കാർക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്ന സിപിഐ എമ്മിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നത്. കോൺഗ്രസ്സിന്റെയും സംഘപരിവാറിന്റേയും ഈ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.. ക്വട്ടേഷൻ/മാഫിയാ സംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിന് ജൂലൈ 5 ന് നടക്കുന്ന ക്യാമ്പയിനിൽ എല്ലാവരും പങ്കെടുക്കണമെന്നും അഭ്യർത്ഥിക്കുന്നു. (2013 ലെ മനോരമ മെട്രോയുടെ സപ്ലിമെന്റും അതോടനുബന്ധിച്ചുള്ള പത്ര വാർത്തകളും ചുവടെ )

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP