Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'തെറ്റുകൾ ആവർത്തിക്കാൻ ഇടയുണ്ട്; മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തിൽ ജാഗ്രത വേണം'; പി ശശിയുടെ നിയമനത്തിന് എതിരെ പി ജയരാജൻ; നേരത്തെ അറിയിക്കണമായിരുന്നു എന്ന് കോടിയേരി; വെല്ലുവിളിയായി കണ്ണൂരിലെ ഭിന്നത

'തെറ്റുകൾ ആവർത്തിക്കാൻ ഇടയുണ്ട്; മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തിൽ ജാഗ്രത വേണം'; പി ശശിയുടെ നിയമനത്തിന് എതിരെ പി ജയരാജൻ; നേരത്തെ അറിയിക്കണമായിരുന്നു എന്ന് കോടിയേരി; വെല്ലുവിളിയായി കണ്ണൂരിലെ ഭിന്നത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചതിനെതിരേ എതിർപ്പറിയിച്ച് സിപിഎം. സംസ്ഥാന സമിതിയിൽ പി. ജയരാജൻ. നിയമനത്തിൽ സൂക്ഷ്മത പുലർത്തണമെന്ന് അദ്ദേഹം വിമർശിച്ചു. തെറ്റുകൾ ആവർത്തിക്കാൻ ഇടയുണ്ടെന്നും സംസ്ഥാന സമിതിയിൽ ജയരാജൻ പറഞ്ഞു. ചുമതലാ വിഭജനത്തെ ചൊല്ലിയും സംസ്ഥാന സമിതിയിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്.

ശശി ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കാൻ ഇടയുണ്ടെന്നും നിയമനത്തിൽ ജാഗ്രതയും സൂക്ഷ്മതയും വേണമെന്ന് പി ജയരാജൻ പറഞ്ഞു. നേരത്തെ വിവരങ്ങൾ അറിയിക്കണമായിരുന്നുവെന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണൻ വിമർശനത്തിൽ ഇടപെട്ടു.

പാർട്ടിയിൽ എല്ലാം ശുഭകരമല്ല എന്ന സൂചനയായി പാർട്ടി കോൺഗ്രസിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സമിതിയോഗം. പി ശശിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നിയമനത്തിനെതിരെ കണ്ണൂരിൽ നിന്ന് തന്നെ എതിർപ്പുയർന്നതാണ് ശ്രദ്ധേയം. പി ജയരാജൻ സംസ്ഥാന സമിതിയിൽ നിയമനത്തെ ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സുപ്രധാന നിയമനത്തിൽ പാർട്ടി ജാഗ്രതയും സൂക്ഷമതയും പുലർത്തണമെന്ന് പറഞ്ഞ ജയരാജൻ നേരിട്ട് പി ശശിക്കെതിരെയും തിരിഞ്ഞു.

മുമ്പ് പാർട്ടിക്ക് കളങ്കമുണ്ടാക്കിയ സംഭവങ്ങൾ മറക്കരുത്. തെറ്റുകൾ ആവർത്തിക്കാനും ഇടയുണ്ട്. പി ജയരാജന്റെ എതിർപ്പിനെ കോടിയേരി നേരിട്ടു. ഈ ഘട്ടത്തിലാണ് പറയേണ്ടത് എന്തു കൊണ്ട് നേരത്തെ വിവരങ്ങൾ നൽകിയില്ലെന്നായിരുന്നു കോടിയേരിയുടെ ചോദ്യം. സംസ്ഥാന സമിതിയംഗമായ താൻ കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യുമ്പോഴാണ് തന്റെ അഭിപ്രായങ്ങൾ പറയുന്നതെന്ന് പി ജയരാജനും മറുപടി നൽകി. ജയരാജന്റെ എതിർപ്പ് നിൽക്കെ സംസ്ഥാന സമിതിയോഗം പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തീരുമാനിച്ചു.

പി. ശശിയുടെ നിയമനം ഏകകണ്ഠമായി സംഭവിക്കപ്പെട്ടതല്ല എന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മുഖ്യമന്ത്രിയുടെടെയും ശശിയുടെയും തട്ടകമായ കണ്ണൂരിൽനിന്ന് തന്നെയാണ് ശക്തമായ എതിർപ്പ് ഉയർന്നിരിക്കുന്നത്. ചൊവ്വാഴ്ച, സംസ്ഥാന സമിതിയിൽ നടന്ന ചർച്ചയിൽ ജയരാജൻ ശശിയുടെ നിയമനത്തെ നഖശിഖാന്തം എതിർത്തു. ശശിക്കെതിരേ എന്തിന്റെ പേരിലാണോ നേരത്തെ നടപടി എടുത്തത് അതേ തെറ്റുകൾ ആവർത്തിക്കാൻ ഇടയുണ്ടെന്നാണ് ജയരാജൻ ചൂണ്ടിക്കാണിച്ചത്.

മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസ് പോലുള്ള ഉന്നത ഓഫീസുകളിൽ നിയമനം നടത്തുമ്പോൾ സൂക്ഷ്മത പുലർത്തണം എന്ന കാര്യവും ജയരാജൻ ചൂണ്ടിക്കാണിച്ചു. ശശി പഴയതെറ്റുകൾ ആവർത്തിക്കാൻ ഇടയുണ്ട്. തന്റെ പക്കൽ അതുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ട് എന്നുവരെയുള്ള പ്രതികരണം ജയരാജന്റെ ഭാഗത്തുനിന്ന് ഉണ്ടായി.

തുടർന്ന് ജയരാജനെ ചോദ്യം ചെയ്ത് കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. കൈവശം വിവരങ്ങളുണ്ടെന്ന് പറയുന്നെങ്കിൽ എന്തുകൊണ്ട് പാർട്ടി നേതൃത്വത്തെ നേരത്തെ അറിയിച്ചില്ലെന്ന് കോടിയേരി ചോദിച്ചു. നിയമനം നടക്കുമ്പോഴാണോ ഇത്തരം കാര്യങ്ങൾ അറിയിക്കുന്നതെന്നും കോടിയേരി ചോദിച്ചു. എന്നാൽ ഇതിന് ജയരാജൻ നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ കാര്യങ്ങൾ വരുമ്പോഴല്ലേ തനിക്ക് പറയാനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇന്ന് ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി നിയമിക്കാൻ തീരുമാനിച്ചത്. പുത്തലത്ത് ദിനേശൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മാറ്റം. പാർട്ടി നടപടിയിൽ പുറത്തു പോയ പി ശശി അടുത്തിടെയാണ് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും മടങ്ങിയെത്തിയത്. പൊലീസിൽ അടക്കം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിടി അയയുന്നു എന്ന വിമർശനങ്ങൾക്കിടെയാണ് പി ശശിയുടെ കടന്ന് വരവ്.

ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ച പരിചയവും പിണറായിക്കുള്ള വിശ്വസ്തതയുമാണ് പി ശശിക്ക് അനുകൂലമായത്. നായനാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി പി ശശിയായിരുന്നു. സുപ്രധാന ചുമതലയിലെ അനുഭവവും പൊലീസിനെയും ഐഎഎസ് ഉദ്യോഗസ്ഥരെയും നിയന്ത്രിച്ച പരിചയവും ശശിക്ക് കൈമുതലാണ്. അതേസമയം ദേശാഭിമാനിയുടെ പുതിയ പത്രാധിപരായി പുത്തലത്ത് ദിനേശനെ തീരുമാനിച്ചു. തോമസ് ഐസക്കിന് ചിന്തയുടെ ചുമതല നൽകി. പിബിയിൽ നിന്നും ഒഴിഞ്ഞ എസ് രാമചന്ദ്രൻ പിള്ളക്കാണ് ഇഎംഎസ് അക്കാദമിയുടെ ചുമതല.

ഇ പി ജയരാജനെ എൽഡിഎഫ് കൺവീനറായി തെരഞ്ഞെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിനും സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി. എ വിജയരാഘവൻ പിബി അംഗമായതോടെയാണ് പുതിയ മാറ്റം. വി എസ് അച്യുതാനന്ദൻ പിബി അംഗമായപ്പോൾ തന്നെ എൽഡിഎഫ് കൺവീനർ സ്ഥാനവും വഹിച്ചിട്ടുണ്ട്. പക്ഷേ എ വിജയരാഘവന് കേന്ദ്ര നേതൃത്വത്തിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്നതാണ് ഇരട്ട പദവിക്ക് തടസം. മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം ഒരു വർഷക്കാലം കണ്ണൂർ കേന്ദ്രീകരിച്ചായിരുന്നു ഇപിയുടെ പ്രവർത്തനം. പാർട്ടി കോൺഗ്രസിലെ മുഖ്യസംഘാടകനും ജയരാജൻ ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP